ADVERTISEMENT

നോവൽ എഴുതാതെ നോവലിസ്റ്റ് ആയി അറിയപ്പെട്ട എഴുത്തുകാരനാണ് നാരായൻ. കൊച്ചരേത്തി മുതൽ അദ്ദേഹം എഴുതിയതെല്ലാം നോവലും കഥകളുമായാണ് അറിയപ്പെട്ടതെങ്കിലും നാരായൻ എഴുതിയതെല്ലാം ജീവിതത്തിന്റെ നേർച്ചിത്രങ്ങളായിരുന്നു. പൊതു സമൂഹത്തിൽ നിന്നു പറത്താക്കപ്പെട്ട ഗോത്രജീവിതത്തിന്റെ ജീവിത സമരങ്ങൾ. ജീവിതം എഴുതിയിട്ടും

അദ്ദേഹം ജീവചരിത്രകാരനായില്ല. സ്വന്തം കഥ എഴുതിയിട്ടും കൃതികൾ ആത്മകഥയുമായില്ല. എഴുതാതിരിക്കാൻ ആവാത്തപ്പോൾ മാത്രം എഴുതി. പറയാൻ ആഗ്രഹിച്ചതിന്റെ വളരെ കുറച്ചു മാത്രം എഴുതി. പക വീട്ടാൻ അവസരമുണ്ടായിട്ടും ആരെയും വേദനിപ്പിക്കാതെ എഴുതി. സ്വന്തം അനുഭവ പരിചയത്തിൽപ്പെട്ട, നന്നായറിയുന്ന ജീവിതം എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ. അതു വായിക്കാൻ ആളുണ്ടായി. അംഗീകാരങ്ങൾ ലഭിച്ചു. 

 

എന്നാൽ താൻ സാഹിത്യത്തിൽ ആവിഷ്ക്കിരിച്ച ജീവിത സമരത്തിലെ കഥാപാത്രങ്ങൾ ഇപ്പോഴും ദുരിതത്തിലാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അവരുടെ വേദനകൾക്കു ചെവികൊടുക്കണമെന്നും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കണമെന്നും 

മനസ്സിലാക്കുന്നു. ആ തിരിച്ചറിവിൽ നാരായൻ വീണ്ടും എഴുതുമ്പോൾ അതു സമൂഹത്തിനുള്ള കുറ്റപത്രം കൂടിയാണ്. ഇതാ കാണൂ, ഇങ്ങനെയും ചില ജീവിതങ്ങൾ എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. ആ വാക്കുകൾ കേൾക്കേണ്ടതും ഉൾക്കൊള്ളേണ്ടതും കടമയും കർത്തവ്യവും കൂടിയാണ്. 

 

മലയുടെ അരചർ ആയിട്ടും മലയരയർ എന്ന പേരിൽ ഇന്നും അവഗണനയും അപമാനവും അടിച്ചമർത്തലും നേരിടുന്ന ഗോത്ര വിഭാഗത്തിന്റെ കഥയാണ് വഴിമാറ്റങ്ങൾ. എന്നാൽ പണ്ടെന്നോ നടന്ന പഴയ കാലത്തിന്റെ കഥയല്ല. മുഖ്യധാരാ സമൂഹത്തിൽ ജീവിച്ച്, എതിർപ്പുകളെ നേരിട്ടു ജീവിത വിജയം പിടിച്ചെടുക്കുന്ന പുതിയ തലമുറയുടെ കഥയാണ്. 

 

നാരായന്റെ ആദ്യകാല കൃതികളിൽ മുന്നിട്ടുനിന്നതു വിഷാദവും നിരാശയും ദുരന്താവബോധവുമായിരുന്നെങ്കിൽ ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചുപിടിക്കുന്ന

പുതിയ കാലത്തിന്റെ കഥയാണ് വഴിമാറ്റങ്ങൾ. തോൽക്കാൻ തയാറില്ലെന്ന ഉറച്ച പ്രഖ്യാപനം. 

 

തപാൽ സർവീസിൽ ക്ലർക്കായ നാഗരാജനാണ് നോവലിലെ പ്രധാന കഥാപാത്രം. കല്ലിടുമ്പിൽ കൃഷണൻകുട്ടിയുടെ മകൻ നാഗരാജൻ. കേന്ദ്രസർക്കാർ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചപ്പോൾ ജോലിയുടെ സുരക്ഷിതത്വത്തിന്റെ പേരിൽ അതിൽ നിന്നു മാറിനിൽക്കാതെ അവകാശ സമരങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന നാഗരാജൻ ഒറ്റയ്ക്കും പിന്നീട് ഭാര്യ ധനശ്രീക്കുമൊപ്പം നടത്തുന്ന പോരാട്ടങ്ങൾ. 

കൃഷ്ണൻകുട്ടിയുടെ തലമുറ. നാഗരാജന്റെ തലമുറ. അദ്ദേഹത്തിന്റെ അനുജന്റെ മകൻ ബാലമോഹന്റെ തലമുറ. മൂന്നു തലമുറകൾ വഴിമാറ്റങ്ങൾ എന്ന നോവലിൽ പ്രത്യക്ഷപ്പെടുന്നു. മലയിടുക്കിലെ സാഹസിക ജീവിതത്തിൽ നിന്ന് നഗരത്തിലെ തിക്കിലേക്കും തിരക്കിലേക്കും അവർ എത്തുന്നു. ദാരിദ്ര്യത്തിന്റെയും

കഷ്ടപ്പാടിന്റെയും പരിവട്ടത്തിന്റെയും നാളുകൾക്കൊടുവിൽ സാമ്പത്തിക നേട്ടവും ഔദ്യോഗിക വിജയങ്ങളും കഷ്ടപ്പെട്ടാണെങ്കിലും നേടിയെടുക്കുന്നു. അഹങ്കാരവും അധികാര പ്രമത്തതയും ശീലമാക്കിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ കോടതിയുടെ സഹായത്തോടെ മുട്ടുകുത്തിക്കുന്നു. നേട്ടങ്ങൾ തനിക്കും സ്വന്തം കുടുംബത്തിനും വേണ്ടി മാത്രമല്ലാതെ സമൂഹത്തിനുവേണ്ടി പങ്കുവയ്ക്കുന്നു. ഗോത്രജീവിതം വഴിമാറുകയാണ്. ആ മാറ്റത്തിന്റെ കൊടി പിടിച്ചു നടക്കുന്നവരിൽ നാരായനുമുണ്ട്. മുന്നിൽത്തന്നെ. മാറ്റത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് പുതിയ നോവൽ. 

 

അപമാനിക്കപ്പെട്ട ഗോത്രസമൂഹത്തിലെ അംഗം എന്ന നിലയിൽ എഴുത്ത് നാരായന് ഓർമ മാത്രമല്ല, വിസ്മൃതിയുമാണ്. നഷ്ടപ്പെടുത്തലിനൊപ്പം വീണ്ടെടുപ്പുമായി. 

ഒരു ജീവിതത്തിലെ പല ജൻമങ്ങളും ഒട്ടേറെ മരണങ്ങളും പുനർജൻമവുമായി. പുതിയ നോവലിലൂടെ അദ്ദേഹം കൊച്ചരേത്തി മുതൽ മലയാളം വീർപ്പുമുട്ടലോടെ

വായിച്ച ജീവിത പരിസരങ്ങളെ പുതിയ കാലത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. അനുഭവങ്ങളുടെ ചൂടും ജീവിതത്തിന്റെ തീക്ഷ്ണതയും വീണ്ടും അനുഭവിപ്പിച്ച്. 

 

നോവൽ അമ്മയ്ക്കു സമർപ്പിച്ചുകൊണ്ട് നാരായൻ എഴുതുന്നു ആർക്കും വലിയ തോതിൽ ഒന്നും സമ്പാദിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. കഴിയുന്നുമില്ല. അക്കാര്യത്തിൽ നിരാശയുമില്ല. കുറ്റം ചെയ്യാതെ കുറ്റപ്പെടുത്തലുണ്ടാകുമ്പോൾ വിമ്മിട്ടമുണ്ടാകും. 

ആത് ആരോഗ്യവും ക്ഷയിപ്പിക്കും. മറ്റൊന്നിനും കഴിയാത്തതിനാൽ കുറേശ്ശെ എഴുതാൻ തുടങ്ങും. പക്ഷേ, സ്വസ്ഥത അതെവിടെയോ ആണ്. ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ

നീറുന്ന ഹൃദയങ്ങളുമുണ്ടാകുമല്ലോ. നീറുന്ന ഹൃദയങ്ങളുടെ കഥ തന്നെയാണ് വഴിമാറ്റങ്ങൾ. ഹൃദയത്തിൽ നീറ്റൽ അവശേഷിപ്പിക്കുന്ന കൃതിയും. 

English Summary: Book Review - Vazhimattangal, book by Narayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com