ADVERTISEMENT

വിശ്വാസം വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കളുടെ വിശ്വാസവും അവിശ്വാസവും പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. നാസ്തികരെന്നു പ്രഖ്യാപിക്കുകയും ആരാധനാലയ ദര്‍ശനം നടത്താതിരിക്കുകയും ചെയ്യുന്നവരുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ കടുത്ത ആസ്തികരായി തുടരുന്ന വൈരുധ്യവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ 

നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാകുന്നത്. 

 

നാസ്തികരെന്നു പേരെടുത്ത ചില പ്രശസ്തര്‍ തന്നെ സ്വകാര്യമായി ബന്ധപ്പെടാറുണ്ടെന്ന് ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ പറയുന്നു. പലര്‍ക്കും അവരുടെ ജാതകത്തെക്കുറിച്ചാണ് അറിയേണ്ടത്. തന്നോടു സ്വകാര്യമായി ഫോണില്‍ സംസാരിച്ച ഒരാള്‍ തൊട്ടുപിറ്റേന്നു ജ്യോതിഷത്തെ കഠിനമായി വിമര്‍ശിച്ചു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു താന്‍ സാക്ഷിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

 

ശബരിമലയിലെ ആചാരങ്ങള്‍ പരിഷ്കരിക്കണമെന്നു ശക്തമായി വാദിക്കുന്നവരില്‍ ചിലര്‍ ജ്യോതിഷോപദേശങ്ങള്‍ക്കു വേണ്ടി തന്നെ വന്നു കണ്ട കാര്യവും അദ്ദേഹം അനുസ്മരിക്കുന്നു. 

 

സ്വകാര്യമായി വിശ്വാസങ്ങള്‍ പുലര്‍ത്തുമ്പോഴും പൊതുജീവിതത്തില്‍ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് മറ്റൊരു പ്രതിഛായ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒട്ടേറെപ്പേരുണ്ട്. വിശ്വാസങ്ങളെയും മതാചാരങ്ങളെയും പരസ്യമായി നിഷേധിക്കുകയും രഹസ്യമായി അവ പുലര്‍ത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പലരും ജീവിതാദര്‍ശമായി സ്വീകരിച്ചിരിക്കുന്നു. 

 

എന്നാല്‍, ആധുനികവും പാശ്ചാത്യ ശൈലിയിലുള്ളതുമായ ജീവിതം നയിക്കുമ്പോഴും മതബദ്ധവും വിശ്വാസബദ്ധവുമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തവരുമുണ്ട്. മതത്തെയും ആചാരങ്ങളെയും 

പൂര്‍ണമായും ഉപേക്ഷിച്ച് ആധുനികതയെയും പുരോഗമനപരതയെയും പൂര്‍ണമായും പുല്‍കാന്‍ ഇവര്‍ തയാറല്ല. ആധുനികതയെ പൂര്‍ണമായി കൈവിട്ട് കടുത്ത മതാചാരങ്ങളില്‍ മുഴുകാറുമില്ല. വിശ്വാസമെന്നതു സ്വകാര്യത മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സമൂഹമോ മാധ്യമങ്ങളോ തന്റെ വ്യക്തിസത്തയെയോ മൂല്യങ്ങളെയോ അളക്കാന്‍ ശ്രമിക്കുന്നതു തികഞ്ഞ വിഡ്ഡിത്തമാണെന്നും ബോധ്യമുള്ളവരാണിവര്‍. തനിക്ക് ഏറെ ആദരവ് തോന്നിയിട്ടുള്ളത് ഈ നിലപാടിനോടാണെന്നും 

ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ പറയുന്നു. 

 

ജ്യോതിഷം, ചരിത്രം, സംസ്കാരം എന്നീ മൂന്നു മേഖലകളിലായി പല കാലത്ത് ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് വാക്കിനെത്തരുന്ന സൂര്യന്‍. ചരിത്രവും യുക്തിയും ശബരിമല ആചാര സംരക്ഷണ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നതാണ് പുസ്തകത്തിലെ ആദ്യ ലേഖനം. 

 

ആചാരങ്ങളെ പരിഹസിച്ചും ആചാര സംരക്ഷണം ആവശ്യപ്പെടുന്നവരെ പ്രാകൃതരെന്നു വിശേഷിപ്പിച്ചും വിശ്വാസത്തിനു പുറത്തു നില്‍ക്കുന്നവര്‍ക്കു നിലപാടെടുക്കാന്‍ എളുപ്പമാണെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ പുരോഗമനകാരിയെന്നു തെറ്റിധരിപ്പിക്കാനും കഴിയും. എന്നാല്‍, വിശ്വാസിയോടു വിശ്വാസത്തിന്റെ ഭാഷയില്‍ സംവദിച്ച്, അചാര പരിഷ്കരണത്തിന്റെ സാധ്യതകള്‍ ആരായുക എന്നതു പരിഹാസം പോലെ എളുപ്പമുള്ളതല്ല. വിശ്വാസത്തിന്റെ ഭാഷയില്‍ സംവദിക്കുക എന്നാല്‍  

വിശ്വാസിയോടു സംവദിക്കുന്നയാളും വിശ്വാസിയായിരിക്കണം എന്നല്ല. എങ്ങനെയാണു വിശ്വാസി അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും അരാധനാ പദ്ധതിയെയും മനസ്സിലാക്കുന്നത് എന്നു 

തിരിച്ചറിഞ്ഞുകൊണ്ടുള്ള സംവാദമാവണം എന്നേ ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ ഉദ്ദേശിക്കുന്നുള്ളൂ. 

 

ഭക്തി വിശ്വാസിയില്‍ നിര്‍മിക്കുന്ന സ്വകാര്യമായ അനുഭവ മണ്ഡലത്തെയും ആന്തരികമായ യാഥാര്‍ഥ്യത്തെയും തിരിച്ചറിഞ്ഞും അതിനെ അംഗീകരിച്ചുമുള്ള സംവാദം മാത്രമേ ക്രിയാത്മകമാവൂ എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. എളുപ്പമല്ല ഇങ്ങനെയൊരു സംവാദത്തിലേക്കുള്ള പാത. എന്നാല്‍ പക്വമായ പാതയിതാണ്: അദ്ദേഹം പറയുന്നു. 

 

വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് വാക്കിനെത്തരുന്ന സൂര്യന്‍ എന്ന സമാഹാരത്തിന്റെ പ്രത്യേകതയെന്ന് അവതാരികയില്‍ ഡോ.എം.ജി. ശശിഭൂഷണ്‍ പറയുന്നു. താര്‍ക്കികനു പകരം മനഃശാസ്ത്ര വിശകലന വിദഗ്ധനെയാണ് ഈ പുസ്തകത്തില്‍ കാണുന്നത്. ഉദയാസ്തമയങ്ങളിലെ സൂര്യനാണ് ഇവിടെ വാക്ക്. 

 

English Summary: ‘Vakkine Tharunna Suryan’ penned by astrologer Parappanangadi Unnikrishna Panicker 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com