ADVERTISEMENT

ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അപരിചിതരായ കുട്ടികളെപ്പോലെയായിരുന്നു ഞങ്ങൾ. പല വീടുകളിൽ നിന്നെത്തി രാവിലെ ആദ്യമായി പരസ്പരം കാണുന്ന കുട്ടികൾ മടിച്ചും നാണം കുണുങ്ങിയും നിൽക്കും. അടുക്കാതെ, മാറിനിന്നു നോക്കിക്കൊണ്ടിരിക്കും. പതുക്കെ അവർ അടുക്കും. ഉച്ചയാകുമ്പോഴേക്കും പരിസരം മറന്ന്, എല്ലാം മറന്ന് അവർ ഓടിക്കളിക്കുന്നതു കാണാം. കുട്ടികൾക്കു മാത്രം കഴിയുന്ന ആ സന്തോഷം. എല്ലാം മറക്കാനും ആഹ്ലാദത്തിരയിൽ സ്വയം ഇല്ലാതാകാനുമുള്ള കഴിവ്. 

 

1943 ഡിസംബർ 30 ന് എഴുതിയ കത്തിലാണ് ലളിത കുട്ടികളുടെ ആഹ്ലാദത്തെക്കുറിച്ചു പറയുന്നത്. അസംതൃപ്തമായ ദാമ്പത്യ ജീവിതത്തിനിടെ കണ്ടെത്തിയ വിശുദ്ധവും പരിപാവനവും വെട്ടിത്തിളങ്ങുന്നതുമായ പ്രണയത്തെക്കുറിച്ചു പറയുമ്പോൾ. അതാണു ലളിതയുടെ ഇന്ന് അവശേഷിക്കുന്ന അവസാനത്തെ കത്ത്. 20–ാം നൂറ്റാണ്ടിലെ സംഗീതത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന യമുനയ്ക്കു കിട്ടിയ നിധി. കണ്ണു തുറപ്പിക്കുന്ന കത്ത്. പ്രേമബന്ധങ്ങളും സൗഹൃദങ്ങളും അലച്ചിലുകളും ലഹരിയും ലക്ഷ്യത്തെക്കുറിച്ചുള്ള അവ്യക്തതയും ഇല്ലാതാക്കുന്ന മാന്ത്രിക മരുന്ന് പോലെയായിരുന്നു ആ കത്ത്. അതിലെ ഓരോ വരിയും കവിതയായിരുന്നു. കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതമായിരുന്നു. പാറക്കെട്ടിനിടയിലെ നീർച്ചോല പോലെ കണ്ടെത്തിയ ജൻമബന്ധത്തിന്റെ താരള്യമായിരുന്നു. ലളിതയുടെ കത്തിൽ നിന്നു ചെന്നൈയിലെ ഒരു മഴക്കാലത്ത് തേടിനടന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്ന യമുനയിൽ കൃപ എന്ന എഴുത്തുകാരി കഥ പാതിയിൽ നിർത്തുമ്പോൾ ഒരു കടലിരമ്പുന്നു. ലളിതയും കവിയായ സുഹൃത്തും കൂടി മഹാബലിപുരത്തു കണ്ട അതേ കടൽ പോലെ. അവർ ഒരുമിച്ചു നടത്തിയ ക്ഷേത്രദർശനങ്ങൾ പോലെ. കേട്ട പാട്ടുകൾ പോലെ. കേൾക്കാൻ കൊതിച്ച കച്ചേരികൾ പോലെ. അവസാനമായി ഒരിക്കൽക്കൂടി കാണാമെന്ന മോഹം ഉപേക്ഷിച്ചതുപോലെ. ഉള്ളിൽ കടലിരമ്പുമ്പോൾ എന്തിനു മറ്റൊരു കടൽ. സ്നേഹത്തിന്റെ വിളക്ക് കത്തിജ്വലിക്കുമ്പോൾ എന്തിനു വേറെ പ്രകാശം തേടി പോകണം. 

 

ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരത്തിന്റെ ലോങ് ലിസ്റ്റിൽ ഉൾപ്പെട്ടതോടെയാണ് കൃപയുടെ വാട് വി നോ എബൗട്ട് ഹെർ എന്ന നോവൽ ശ്രദ്ധിക്കപ്പെട്ടത്. 2015 ൽ ചെന്നൈയെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കെത്തെക്കുറിച്ചെഴുതിയ പുസ്തകം നേരത്തെ തന്നെ എഴുത്തുകാരി എന്ന നിലയിൽ കൃപയ്ക്ക് സ്ഥാനം നേടിക്കൊടുത്തിരുന്നു. റിവേഴ്സ് റിമംബർ. പുരസ്കാരങ്ങൾ നേടിയ ആ പുസ്തകത്തിനു ശേഷമാണ് ആദ്യ നോവൽ പുറത്തുവരുന്നത്. പുഴയുടെ, കടലിന്റെ, ഒഴുകിനിറയുന്ന ജലത്തിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച എഴുത്തുകാരി ആദ്യ നോവലിലൂടെ സ്ത്രീയുടെ ഉള്ളിലെ കടലിന്റെ ആഴത്തിലേക്കാണു വാക്കുകളുടെ വല എറിയുന്നത്. കണ്ടെടുക്കുന്നതോ അനവദ്യ സുന്ദരമായ അദ്ഭുതലോകവും. 

 

ചെന്നൈയും 1940 കളിലെ മദ്രാസും പിന്നെ മോക്ഷം തേടി അവസാന യാത്രയ്ക്കു തിരഞ്ഞെടുക്കുന്ന തീർഥാടക സങ്കേതങ്ങളിലൊന്നായ ബനാറസുമാണ് നോവലിന്റെ പശ്ചാത്തലം. യമുന എന്ന പെൺകുട്ടിയാണു കഥ പറയുന്നത്. സംഗീതത്തെക്കുറിച്ചു ഗവേഷണം ചെയ്യുന്ന യമുന ചെങ്കൽപെട്ടിൽ കുടുംബം വക പുരാതന തറവാട്ടിലാണു താമസിക്കുന്നത്. പഴയ കെട്ടിടം വിൽക്കണമെന്നാണു കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ യമുനയ്ക്ക് ആ വrടിനോട് സവിശേഷമായ താൽപര്യമുണ്ട്. അധ്യാപക ജോലിക്കും ഗവേഷണത്തിനുമിടെ സമയം കിട്ടുമ്പോഴെല്ലാം ആ വീട്ടിൽ വരുന്നു. ഒറ്റയ്ക്കു ജീവിക്കുന്നു. പഠനത്തിന്റെ ഭാഗമായി ചില കത്തുകൾ യമുന കണ്ടെടുക്കുന്നു. പഴയ വീട് എന്ന പോലെ പഴയ കത്തുകളും ശദ്ധയോടെ വായിക്കുന്നു. അവ അനാവരണം ചെയ്യുന്നത് ചില രഹസ്യങ്ങളാണ്. എന്നാൽ അവയെക്കുറിച്ച് ആരും തൃപ്തികരമായ ഒരു വിശദീകരണവും നൽകുന്നില്ല. കത്തുകൾ മറച്ചുവയ്ക്കാനും ബോധപൂർവമായ ശ്രമം ഉണ്ടാകുന്നു. എന്നാലും പഴയ തലമുറയിലെ ലളിത എന്ന മുത്തശ്ശിയും സുബ്ബുലക്ഷ്മിയും തമ്മിൽ എഴുതിയ കത്തുകൾ യമുനയ്ക്കു ലഭിക്കുന്നു. അവയിലൂടെ അസാധാരണ ഗായികയായി ഉയർന്ന ലളിതയുടെ ജീവിതവും അനാവരണം ചെയ്യപ്പെടുന്നു. 15 വയസ്സിനു മുന്നേ പെൺകുട്ടികളെ വിവാഹം കഴിച്ചുവിടുന്ന കാലത്താണ് ലളിത ജീവിച്ചിരുന്നത്. സംഗീതത്തിൽ ശ്രദ്ധേയയായിട്ടും ലളിതയ്ക്കും നേരത്തേ വിവാഹം കഴിക്കേണ്ടിവന്നു. എന്നാൽ, ഭർത്താവിൽ നിന്നുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് ലളിത സുബ്ബുവിനെഴുതിയ കത്തിൽ പരാമർശങ്ങളുണ്ട്. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതിനെക്കുറിച്ചും. ഭർത്താവിനൊപ്പം എല്ലാം പീഡനവും സഹിച്ച് ജീവിച്ചാലും 100 വസന്തങ്ങൾ കാണാം എന്ന പാരമ്പര്യ വിശ്വാസത്തെ അവർ ചോദ്യം ചെയ്യുന്നുണ്ട്. ഒറ്റയ്ക്കു ജീവിച്ചാലും തനിക്കു വസന്തങ്ങൾ കാണാൻ കഴിയും എന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. ഒരു കവിയുമായി ലളിത അടുക്കുന്നു. സംഗീതത്തിൽ എല്ലാം സമർപ്പിച്ചതുപോലെ പ്രണയത്തിലും ലളിത തന്നെത്തന്നെ സമർപ്പിക്കുന്നു. ആ ബന്ധത്തിന്റെ പുരോഗതിയും അനിവാര്യമായ അന്ത്യവും. 

 

കത്തുകൾക്കു സമാന്തരമായി യമുനയ്ക്കു ജീവിതത്തിലും പ്രതിസന്ധികൾ ഉടലെടുക്കുന്നു. വളരെനാൾ നീണ്ടുനിന്ന പ്രണയം തകരുന്നു. ആശ്വാസം കണ്ടെത്തിയ സുഹൃത്ത് വിട്ടുപോകുന്നു. അനാഥയും ഏകയുമെന്നു തോന്നുമ്പോൾ മുത്തച്ഛൻ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കൊച്ചുമകനെ പരിചയപ്പെടുത്തുന്നു. കാർത്തിക് എന്ന യുവനോവലിസ്റ്റ്. പെട്ടെന്നുതന്നെ അവർ അടുക്കുന്നു. എന്നാൽ, വ്യക്തി എന്ന നിലയിലുള്ള സ്വാതന്ത്ര്യവും പുരോഗമനചിന്തയും യമുന അടിയറവയ്ക്കുന്നില്ല. 

എന്നത്തെയും പോലെ ഇന്നും പ്രസക്തമാകുകയാണ് കൃപയുടെ ചോദ്യം: അവളെക്കുറിച്ച് നമുക്ക് എന്തറിയാം. 

 

അവളെ മനസ്സിലാക്കാൻ നാം എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ. കുറ്റപ്പെടുത്തുന്നു. ആക്ഷേപിക്കുന്നു. അവിഹിതം ആരോപിക്കുന്നു. എന്നാൽ ആ മനസ്സ് ആര് കണ്ടു. സ്ത്രീയെ സ്നേഹിക്കുക എന്നാൽ കാറും കോളും നിറഞ്ഞ കടലിൽ കപ്പലിറക്കുന്ന പോലെ എന്ന് എഴുതി കവി. ഈ മഴയിൽ ഞാൻ കുടുങ്ങിപ്പോകുമോ എന്നു യമുന ചോദിക്കുമ്പോൾ കാർത്തിക് പറയുന്നു: നീ അങ്ങനെ ആഗ്രഹിച്ചാൽ മാത്രം. 

 

മെല്ലെത്തുടങ്ങിയ മഴ പെരുമഴയാകുന്നു. ആശ്വാസത്തിന്റെ കാറ്റ് ആശങ്കയുടെ പെരുമ്പറ മുഴക്കുന്നു. വെളിച്ചത്തിന്റെ എല്ലാ കോണിലും ഇരുട്ട് താവളമടിക്കുന്നു. ഉച്ചത്തിൽ മിടിക്കുന്ന ഹൃദയം എന്തോ പറയുന്നുണ്ട്. സ്നേഹിക്ക, പിന്നെയും സ്നേഹിക്ക എന്നല്ലേ ആ മിടിപ്പുകൾ പറയാതെ പറയുന്നത്. ഇരുട്ടിൽ യമുന കൈ നീട്ടുന്നു. ആ കൈ അനാഥമാവരുത്. ആ ചിറകടി ഏറ്റുവാങ്ങണം. ആ സുഖസ്പർശത്തിന്റെ സ്മൃതിയാവണം ഇനിയുള്ള ജീവിതത്തിന്റെ പുണ്യം. 

 

Content Summary: What We Know about Her Book by Krupa Ge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com