ADVERTISEMENT

നാളുകളേറെയായി എന്റെ വായനയുടെ പരിസരത്തു പൂത്തുതളിർത്തു നിൽക്കുന്നതേറെയും പോപ്പുലർ ഫിക്‌ഷൻ വായനകളാണ്. അതിൽത്തന്നെ കിൻഡിലിൽ ലഭ്യമാവുന്ന ആംഗലേയ സാഹിത്യമാണ് കൂടുതൽ. അങ്ങനെയിരിക്കെയാണ് ആംഗലേയ സാഹിത്യത്തോടു കിടപിടിക്കുന്ന തരത്തിലൊരു കോൺസെപ്റ്റുമായി ഈ പുസ്തകം എന്റെ കയ്യിലെത്തുന്നത്. ഷീലാഹ് കൊൽഹാത്ക്കരിന്റെ ‘ബ്ലാക്ക് എഡ്ജ്’ എന്ന ന്യൂയോർക് ടൈംസ് ബെസ്റ്റ് സെല്ലർ നോവൽ വായിച്ചപ്പോൾ തോന്നിയ ഒരു സംതൃപ്തി എനിക്കു വീണ്ടും അനുഭവിക്കാനായി എന്ന് പറയുമ്പോൾ, അതൊരിക്കലും വെറും വാഴ്ത്തുപാട്ടല്ല എന്നാവർത്തിക്കേണ്ടി വരുന്നുണ്ട്. കാരണം, ഞാൻ പറഞ്ഞ ആ പുസ്തകം  പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത് മലയാള ഭാഷയുടെ വിശാലമായ മൈതാനത്താണ്, ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്നാണ് ഞാൻ പറഞ്ഞുവരുന്ന ആ നോവലിന്റെ പേര്. എഴുതിയിരിക്കുന്നത് അജിത് ഗംഗാധരൻ. ഒരു നവാഗത നോവലിസ്റ്റിന്റെ യാതൊരുവിധ പതർച്ചയുമില്ലാതെ, മലയാളത്തിലെ പോപ്പുലർ ഫിക്‌ഷൻ മേഖല ഇന്നുവരെ കൈവച്ചു നോക്കാതിരുന്ന ഇന്റർനാഷനൽ ബിസിനസ് ബേസ്ഡ് ത്രില്ലർ എന്ന ഴോണറിലൂടെയാണ് അജിത് സാഹിത്യ മേഖലയിലേക്കു കടന്നു വന്നിരിക്കുന്നതെന്നു നിസ്സംശയം പറയാനാവും. 

ഇന്റർനാഷനൽ ബിസിനസ് പശ്ചാത്തലമാക്കി ഒരു മലയാളം നോവൽ എഴുതുമ്പോൾ ഉറപ്പായും വായനക്കാരൻ/വായനക്കാരി അതിൽനിന്നു പ്രതീക്ഷിക്കുന്ന ചില ഘടകങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങളും അവരുടെ പാത്രസൃഷ്ടിയും തീർച്ചയായും ഇത്തരമൊരു നോവലിന്റെ അടിത്തറ തന്നെയാണ്. ഈ കഥാപാത്രങ്ങൾക്കൊരിക്കലും ഒരു  ലോക്കൽ സ്വഭാവം ഭൂഷണമേയാവില്ല എന്ന കണക്കുകൂട്ടലിൽ തന്നെയാവണം നോവലിസ്റ്റ് അവയുടെയൊക്കെ സ്വഭാവരൂപീകരണം നടത്തിയിരിക്കുന്നതെന്നാണ് എന്റെയൊരു അനുമാനം. കാരണം, പ്രധാന കഥാപാത്രങ്ങളുടെയെല്ലാം പ്ലേസിങ്  അത്ര ശ്രദ്ധിച്ചു തന്നെയാണ്. അവരുടെ സ്വഭാവം, രൂപം, അവരോരോരുത്തരിലും പ്രകടമായ സവിശേഷ കഴിവുകൾ അങ്ങിനെയെല്ലാത്തിലും ഒരു പുതുമ അനുഭവപ്പെടുന്നുണ്ടായിരുന്നു. മറ്റൊന്ന് ഈ ലോകത്തു സംഭവിക്കുന്ന ഏതൊരു ക്രൈമിന് പിന്നിലും ഒരു കാരണമുണ്ടാവുമെന്ന, സോ കോൾഡ് വിശദീകരണം ഇവിടെ അൽപമൊന്നു തിരുത്തപ്പെടുന്നുണ്ടെന്നു തോന്നുന്നു. ആ കാരണങ്ങളെല്ലാം ഒറ്റ നൂലിൽ കോർത്താണ് നോവലിസ്റ്റ് നമുക്ക് മുന്നിലെത്തിക്കുന്നത്, പല ദേശങ്ങളിൽ പല പേരിൽ  വിലയിടപ്പെടുന്ന ഒരു കടലാസ് കഷ്ണം അല്ലെങ്കിൽ വിരൽത്തുമ്പിലെ  നാലക്കത്തിന് പിന്നിലൂടെ കൈമാറുന്ന കാണാക്കെണി, അതായത് പണം! അതാണ് കാരണങ്ങളായ കാരണങ്ങളുടെയെല്ലാം കാരണം എന്ന് വായനക്കാരന് തോന്നുന്നതിൽ തെറ്റുപറയാനാവില്ല. 

 

ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്ന ആഖ്യാന ശൈലി ഒരുപക്ഷേ ഈ ഴോണർ ഇഷ്ടപ്പെടുന്നവർക്കൊപ്പം തന്നെ ഭാഷപ്രേമികൾക്കു കൂടി വഴങ്ങുന്ന ഒന്നായാണ് എനിക്കു തോന്നിയത്. വായന ആപേക്ഷികമാണെന്നതുകൊണ്ടുതന്നെ വായനക്കാരന് സ്വന്തം ആസ്വാദന നിലവാരത്തിനനുസരിച്ച് ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതിന് അതിന്റെ ടാഗ്‌ലൈൻ ഒരു പരിധിവരെ സഹായകരമാവുന്നുണ്ട്, ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. കൃത്യമായ പ്ലാനിങ്ങും എക്സിക്യൂഷനും മോഡ് ഓഫ് ഓപ്പറേഷനും അടക്കം വ്യക്തമായൊരു കരുതലോടെ എഴുതപ്പെട്ട ഒരു ത്രില്ലർ തന്നെയാണ് ദി അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന ഈ നോവൽ. അണിയറയിൽ ഇതിനൊരു തുടർച്ചയുണ്ട് എന്നൊരു സൂചന എഴുതിച്ചേർത്തിട്ടുണ്ട് നോവലിസ്റ്റ്. ഉറപ്പായും അത് ആവശ്യമാണ്. സാധാരണക്കാരന് വിശാലമായ ഈ ലോകത്തിൽ പല കോണിലും നടക്കുന്ന കറുത്ത പ്രവൃത്തികളുടെ തിരനോട്ടം കാഴ്ചവയ്ക്കുന്നത് ആ കാലഘട്ടങ്ങളിൽ പുറത്തിറങ്ങുന്ന സാഹിത്യ സൃഷ്ടികളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും ഒക്കെത്തന്നെയാണ്. ഒരു വാർത്താശകലത്തിനു നല്കാനാവുന്നതിനും എത്രയോ ഇരട്ടി ആഘാതമാണ് നല്ലൊരു സാഹിത്യ സൃഷ്ടിക്ക് ഒരു സാമാന്യ മനുഷ്യനിൽ ഏല്പിക്കാനാവുന്നതെന്നു നമുക്കറിയാം, അതിപ്പോൾ  അധോലോകവും ശ്വേത ദ്രവ്യങ്ങളും തമ്മിലുള്ള കൈമാറ്റവും അതിനെത്തുടർന്നാവർത്തിക്കപ്പെടുന്ന അതിനൂതന കുറ്റകൃത്യങ്ങളും കൂടി ആവുമ്പോൾ വായനയ്ക്ക് ആക്കം കൂടും. 

 

മറ്റൊന്ന്, ഈ നോവൽ തിരഞ്ഞെടുത്തുവച്ചിരിക്കുന്ന അതിന്റെ ലാൻഡ്മാർക് ലൊക്കേഷനുകളാണ്. അവയൽപം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ മനസ്സിലാവുന്നത് കോർപറേറ്റ് വ്യവസ്ഥയുടെ ഹൈഡ് ഔട്ട് ലൊക്കേഷനുകളാണവയെല്ലാം എന്നതാണ്. നിയമത്തിനു ലൂപ്ഹോൾസ് ഉണ്ടാവുന്നത് കമ്മട്ടത്തിന്റെ വേഗത്തിനനുസരിച്ചാണെന്നത് നോവൽ വായിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കു തോന്നിയ കാര്യമാണ്. പണത്തിനു മുകളിലൂടെ പരുന്തും പറക്കില്ല എന്ന ചൊല്ലുൾക്കൊണ്ടാണോ എന്നറിയില്ല, ഈ നോവലിന്റെ കാതലായ ആ പ്രസ്ഥാനത്തിന് നോവലിസ്റ്റ് ഗരുഡ ഗ്രൂപ്പ് എന്ന് തന്നെ നാമകരണം ചെയ്തിരിക്കുന്നത്. 

 

നമ്മളൊരു ത്രില്ലർ നോവൽ പ്രതീക്ഷിക്കുമ്പോൾ, അതിനാദ്യം വേണ്ടത് വായനക്കാരനെ പിടിച്ചിരുത്തുന്ന തരം സംഭവങ്ങളാണ്, വിശദീകരണങ്ങളാണ്. ഒപ്പം, ചിലപ്പോഴെങ്കിലും ഒന്ന് തമ്മിൽ ബന്ധപ്പെടുത്താൻ കഴിയുന്ന ചില നിബന്ധനകളാണ്. ഇന്റർനാഷനൽ ബിസിനസ് പശ്ചാത്തലമെന്നു കേൾക്കുമ്പോൾ ആർക്കും തോന്നുന്ന ഡാർക്ക് മൂഡും ആക്‌ഷൻ സീക്വൻസും ഒന്നുമല്ല ഈ നോവൽ എന്ന് ഞാൻ ആദ്യമേ ചേർക്കണമായിരുന്നു. ഇതിലുടനീളം പറയുന്നതത്രയും ഒരുപക്ഷേ നമ്മളിന്ന് വായിച്ചുമടക്കിയ വാർത്തകളിൽ പോലും നിറഞ്ഞുനിന്നിരുന്ന ചില ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ഉത്തരമായിരിക്കണം. 

 

സാമ്പ്രദായിക അപസർപ്പക കഥകൾക്കുമേൽ ഭാഷാപരമായും പ്രമേയപരമായും  പരീക്ഷണങ്ങളും തിരുത്തലുകളും നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഹൊറർ ത്രില്ലറിൽ വിപിൻദാസും സ്പൈ ത്രില്ലറിൽ റിജോയുമെല്ലാം കൊണ്ടുവന്നത് അത്തരം ചില മാറ്റങ്ങളാണ്. അജിത്തിന്റെ ഈ നോവലും അത്തരം ഒരു മാറ്റത്തിന്റെ സൂചനയാണ്. ഒഴിഞ്ഞുകിടക്കുന്ന ഴോണറുകളിലേയ്ക്ക് കഴിവുള്ള എഴുത്തുകാർ വന്നിരിക്കട്ടെ. വായനക്കാർ ഒപ്പം നിൽക്കുംവിധമുള്ള ത്രസിപ്പിക്കുന്ന എഴുത്തുകൾ സ്വീകരിക്കുന്ന മലയാള സാഹിത്യലോകം അത്രമേൽ വിശാലമാണ്. 

 

Content Summary: The ultimate justice book written by Ajith Gangadharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com