ADVERTISEMENT

കബനീ നദിയുടെ കൈവഴികളിലൊന്നാണ് കണ്ണാരമ്പുഴ. വയനാട്ടിലെ ഗോത്ര കഥകളിൽ കണ്ണാരമ്പുഴയ്ക്കു രാമനും സീതയുമായി ബന്ധമുണ്ട്. രാമനാൽ തിരസ്‌കരിക്കപ്പെട്ട സീതയുടെ കഠിന വ്യഥയുമായി ബന്ധപ്പെട്ടാണിത്. സീതയുടെ തോരാത്ത കണ്ണീരിൽനിന്നാണത്രേ കണ്ണാരമ്പുഴ ഉദ്ഭവിച്ചത്. കണ്ണുനീർപ്പുഴ എന്നും ഇത് അറിയപ്പെടുന്നു. ഒരിക്കൽ പുഴയിലെ വെള്ളത്തിനു മഞ്ഞ നിറമായിരുന്നു. മഞ്ഞൾ പൂശി സീത കുളിച്ചതുകൊണ്ടാണ് കണ്ണാരമ്പുഴയ്ക്ക് മഞ്ഞ നിറമായതെന്നു വിശ്വസിക്കുന്നവരുമുണ്ട്. 

 

വയനാട്ടിലെ മേപ്പാടിയിൽനിന്നു 15 കിലോമീറ്റർ അകലെ സീതാമ്മക്കുഴി എന്നൊരു സ്ഥലമുണ്ട്. ഇവിടെയൊരു തടാകവും വെള്ളച്ചാട്ടവുമുണ്ട്. ഇവിടെവച്ചാണു സീത മണ്ണിലൂടെ ജനനിയുടെ അടുത്തേക്കു മടങ്ങിയതെന്ന് വിശ്വസിക്കുന്നു.

 

വയനാടിനു വടക്ക് വെള്ളമുണ്ടയ്ക്കു സമീപമാണ് കണ്ടത്തുവയൽ എന്ന പ്രദേശമുള്ളത്. ചാരിത്ര്യം സംശയിച്ച് രാമൻ ഉപേക്ഷിച്ച സീതയെ അദ്ദേഹം വർഷങ്ങൾക്കു ശേഷം കണ്ടെത്തിയത് ഇവിടെവച്ചാണ്. കണ്ടെത്തിയ വയൽ ലോപിച്ചാണ് കണ്ടത്തുവയൽ എന്നായത് എന്നാണ് ഇന്നും പ്രദേശ വാസികൾ വിശ്വസിക്കുന്നത്. എന്നാൽ, രാമനെ കണ്ടപാടെ, സീത തന്നെ തിരിച്ചുവിളിക്കാൻ അമ്മയോട് കേണപേക്ഷിച്ചു. ഉപേക്ഷിച്ചവരിൽനിന്നും അപമാനിച്ചവരിൽനിന്നും രക്ഷിക്കുക എന്നായിരുന്നു സീതയുടെ പ്രാർഥന. അപ്പോൾത്തന്നെ മണ്ണ് പിളർന്ന് സീത അപ്രത്യക്ഷയായി. മണ്ണിലേക്കു താഴ്ന്നുപോകുന്ന സീതയെ തിരിച്ചു വിളിക്കാൻ രാമൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം മുടിയിൽ പിടിച്ച് വലിച്ചു. എന്നാൽ സീതയുടെ മുടിനാര് മാത്രമാണു കയ്യിൽ അവശേഷിച്ചത്. ഈ പ്രദേശത്ത് ധാരാളമായി വളരുന്ന പുല്ല് ഈ മുടുച്ചുരുളിൽ നിന്നാണെന്നും വിശ്വാസമുണ്ട്. ഇന്നും ഇവിടെ പുല്ല് വളരുന്നു. പല വീടുകളിലും ഈ പുല്ലാണ് നിലം വൃത്തിയാക്കുന്ന ചൂലായി ഉപയോഗിക്കുന്നത്. വിശ്വാസം അഥവാ മിത്ത് കഥയിൽ നിന്ന് ജീവിതത്തിലേക്കു കടന്നു തലമുറകൾക്കു ശേഷവും കാലത്തെ അതിജീവിക്കുന്നതിന്റെ ഉദാഹരണം.

 

വയനാടിന്റെ പശ്ചാത്തലത്തിലുള്ള ഏതാനും രാമായണ കഥകളിൽ ചിലതു മാത്രമാണിത്. വയനാട് എന്ന ജില്ല മാത്രം കേന്ദ്രീകരിച്ചുള്ള രാമായണ കഥകൾ തന്നെ ഒട്ടേറെ വരും. ഓരോ പ്രദേശത്തിനും പറയാനുണ്ട് സവിശേഷമായ കഥകൾ, ചരിത്രങ്ങൾ, ഐതിഹ്യങ്ങൾ, വിശ്വാസങ്ങൾ. ഓരോ നാട്ടുകാരും ഗോത്രങ്ങളും ആദിവാസികളും തലമുറയായി പറഞ്ഞും ചൊല്ലിയും കൈമാറുന്ന കഥകളിൽ വിശ്വസിക്കുന്നു. രാമായണത്തിൽ വിവരിക്കുന്ന ഏതാണ്ടെല്ലാ സംഭവങ്ങളുടെയും പശ്ചാത്തല ഭൂമിയാണ് വയനാട്. പാട്ടുകളും കഥകളുമായി വ്യാപിച്ചു കിടക്കുന്ന വിചിത്ര ലോകം. ഇവ ഓരോന്നും കണ്ടെടുത്ത് വിശദമായി പഠിക്കുകയാണ് അസീസ് തരുവണ, ലിവിങ് രാമായണാസ് എന്ന പുസ്തകത്തിൽ. വയനാടൻ രാമായണത്തിന്റെ വിജ്ഞാനപ്രദവും കൗതുകകരവുമായ കഥ.

 

ഒരേ കഥയല്ല വയനാട്ടിൽ തന്നെ എല്ലാ പ്രദേശത്തും പറയപ്പെടുന്നത്. പ്രദേശം മാറുമ്പോൾ, ജാതിയും ഗോത്രവും വർഗ്ഗവും മാറുമ്പോൾ കഥകളും വിശദാംശങ്ങളും മാറുന്നു. ചിലതു പൂർണമായും വ്യത്യാസപ്പെട്ടിരിക്കുന്നു. അദ്ഭതകരമായ സാമ്യങ്ങളുള്ള കഥകളുണ്ട്. വയനാടിനു പുറത്തെത്തിയാലോ വേറെയും കഥകളുണ്ട്. കേരളത്തിനു പുറത്തെത്തിയാലുമുണ്ട് ആര് എഴുതിയതെന്നോ പറഞ്ഞതെന്നോ പോലും ഒരു രേഖയുമില്ലാത്ത ഒട്ടേറെ രാമായണ കഥകൾ. ഇന്ത്യയ്ക്കു പുറത്തുമുണ്ട് വ്യത്യസ്ത കഥകൾ. മുസ‌ലിം രാജ്യമായ ഇന്തൊനീഷ്യക്കു പോലും അവരുടേതായ രാമായണ കഥകളുണ്ടെന്ന് അസീസ് തരുവണ ചൂണ്ടിക്കാട്ടുന്നു.

 

രാമായണം ഒരിക്കൽ എഴുതപ്പെട്ട, അങ്ങനെ തന്നെ നിലനിൽക്കുന്ന സുദൃഢമായ ഒരു കഥയല്ലെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു. മഴ ഏതു മണ്ണിലാണോ വീഴുന്നത്, ആ മണ്ണിന്റെ നിറവുമായാണ് ഒഴുകുന്നത്. അതുപോലെ ഓരോ പ്രദേശത്തിനും അവരുടേതായ കഥകളും ഐതിഹ്യങ്ങളും വിശ്വാസമുണ്ട്. സാമ്യമുള്ളതും വ്യത്യാസമുള്ളതുമായ എണ്ണറ്റ കഥകൾ.

വാല്മീകി രാമായണം ആധികാരികമാണെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നാൽ, രാമകഥ നേരത്തേതന്നെ വാമൊഴിയായി പ്രചരിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന ഭാഗങ്ങൾ എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിൽ കാണാം. 

അധ്യാത്മ രാമായണത്തിലെ അയോധ്യാ കാണ്ഡത്തിൽ, രാമനോടൊത്ത് വനവാസത്തിനു പോകാൻ നിർബന്ധം പിടിക്കുന്ന സീത. നീണ്ട 14 വർഷത്തെ കഷ്ടപ്പാടുകളും കാത്തിരിക്കുന്ന പ്രയാസങ്ങളും സീതയെ പിന്തിരിപ്പിക്കുന്നില്ല. പല രാമായണങ്ങളിലും പല കവികളും ആമോദത്തോടെ വർണിച്ച പല ഭാഗങ്ങളും ഞാൻ കേട്ടിട്ടുണ്ടെന്നാണ് ഇവിടെ സീത പറയുന്നത്. എന്നാൽ, ഏതെങ്കിലും രാമായണത്തിൽ ജാനകിയോടൊത്തല്ലാതെ വനവാസത്തിനു പോയ രാമനെ കണ്ടിട്ടുണ്ടോ എന്നും സീത ചോദിക്കുന്നു. പല രാമായണങ്ങളുമുണ്ടെന്ന് സീത തന്നെ പറയുകയാണ്, രാമനെ ഓർമിപ്പിക്കുകയാണ്, ഒപ്പം ഏതു കഥയിലായാലും ജാനകി രാമനോടൊത്തു തന്നെ എന്നുറപ്പിക്കുകയും ചെയ്യുന്നു.

 

വയനാട്ടിലെ രാമായണത്തിന്റെ വകഭേദങ്ങളെക്കുറിച്ച് പറഞ്ഞ് ചരിത്രം തിരുത്തിയെഴുതാനല്ല അസീസ് ശ്രമിക്കുന്നത്; നാട്ടു കഥകളുടെയും വാമൊഴി പാരമ്പര്യത്തിന്റെയും സംസ്‌കാര സമ്പന്നത വെളിച്ചത്തുകൊണ്ടുവരാനാണ്. കവിയും പണ്ഡിതനുമായ എ.കെ. രാമാനുജന്റെ പ്രശസ്ത രാമായണ ലേഖനത്തിന്റെ പേരു തന്നെ ‘300 രാമായണങ്ങൾ’ എന്നാണ്. രാമന്റെ വീണുപോയ മോതിരം തിരിച്ചെടുക്കാൻ പാതാളത്തിൽ പോകുന്ന ഹനുമാന്റെ കഥയും രാമാനുജൻ പറഞ്ഞിട്ടുണ്ട്. പാതാളത്തിൽ എത്തുമ്പോൾ ഒരു തളിക നിറയെ ഒട്ടേറെ മോതിരങ്ങളാണ് ഹനുമാൻ കാണുന്നത്. പാതാളത്തിൽനിന്ന് വീണ്ടും കൊട്ടാരത്തിലെത്തുമ്പോൾ ഹനുമാനു രാമനെ കാണാൻ കഴിയില്ലെന്ന് പാതാള രാജാവ് പറയുന്നുമുണ്ട്. രാമന് ഒട്ടേറെ അവതാരങ്ങളുണ്ട്. ഓരോ അവതാരവും ജൻമ ഉദ്ദേശ്യം പൂർത്തിയാക്കുമ്പോൾ മോതിരം താഴേക്കു വീഴുന്നു. അവയെല്ലാം പാതാള ലോകത്തു ശേഖരിക്കപ്പെടുന്നു. അവയാണു ഹനുമാൻ കാണുന്നത്. അവതാരങ്ങൾ അവസാനിക്കുന്നില്ല; രാമ ജന്മങ്ങളും എന്നാണ് രാമാനുജൻ സമർഥിക്കാൻ ശ്രമിച്ചത്.

 

വയനാടിന്റെ സമ്പന്നമായ സാംസ്‌കാരിക ഭൂമിയിലൂടെ സഞ്ചരിച്ച് അസീസ് തരുവണ കണ്ടെടുക്കുന്ന രാമായണ കഥകൾക്കും പാട്ടുകൾക്കും വിശദമായ പഠനത്തിനും സമാനതകളില്ല. മലയാളത്തിൽനിന്ന് അസീസിന്റെ പാഠങ്ങൾ ഒബൈദ് എബനേസറാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയത്. ചരിത്ര വിദ്യാർഥികൾക്കു മാത്രമല്ല, സാധാരണക്കാർക്കും വായിച്ചാസ്വദിക്കാവുന്ന പുസ്തകമാണിത്. എണ്ണമറ്റ രാമായണ പാഠങ്ങളുടെ നിത്യ സുന്ദരവും അനന്യവുമായ വായന. മനസ്സ് നിറയ്ക്കുന്ന അനുഭവം.

 

Content Summary: Living Ramayanas book written by Azeez Tharuvana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com