ADVERTISEMENT

കമല ദാസിന്റെ ഇംഗ്ലിഷ് കവിതകളിൽ ശ്രദ്ധേയമാണ് അർഥന. മരിക്കുമ്പോൾ തന്റെ അസ്ഥിയും മാംസവും വലിച്ചെറിഞ്ഞു കളയരുതെന്ന് അപേക്ഷിക്കുന്ന കവിത. അവ കൂട്ടിവയ്ക്കുക. ഗന്ധത്താൽ അവ പറയും ഭൂമിയിലെ ജീവിതത്തിന്റെ മേൻമ. സ്‌നേഹത്തിന്റെ മഹത്വം. അസ്ഥിയിലും മാംസത്തിലും പിടിച്ച പ്രണയത്തെക്കുറിച്ചാണ് കമല സുരയ്യ കൂടിയായ മാധവിക്കുട്ടി എഴുതിയത്. പ്രണയത്തിലും ജീവിതത്തിലുമുള്ള അടിയുറച്ച ആത്മവിശ്വാസം. മരണത്തിനു പോലും കെടുത്താനാകാത്ത, ദുഷിപ്പിക്കാനാകാത്ത, മലിനമാക്കാനാകാത്ത സ്‌നേഹത്തിന്റെ സുഗന്ധവും ജീവിതാസക്തിയും. ഖബറിൽനിന്നുപോലും പൂത്തുവിടരുന്ന നീർമാതളം. വിടർന്നു വേഗം കൊഴിഞ്ഞാലും ഓർമയിൽ വീണ്ടും വീണ്ടും പുഷ്പിക്കുന്ന അൽപായുസ്സായ പുഷ്പം.

 

ജീവിതത്തിൽ ഒരിക്കലല്ല, പലവട്ടം സ്‌നേഹിച്ചതിന്റെയും വിശ്വസിച്ചതിന്റെയും തെളിവ് ഹാജരാക്കാൻ നിർബന്ധിക്കപ്പെടുന്നവരുണ്ട്. മരിച്ചതിനുശേഷവും. യഥാർഥത്തിൽ എന്താണ് സ്‌നേഹത്തിന്റെ തെളിവ്. ആ പരീക്ഷണത്തിനു വിധേയമാകുമ്പോൾ മാത്രമായിരിക്കും തെളിവുശേഖരണത്തെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ. അപ്പോഴേക്കും തെളിവുകൾ-അങ്ങനെയൊന്നുണ്ടെങ്കിൽ-ഒന്നൊഴിയാതെ നഷ്ടപ്പെട്ടിരിക്കും. കെ.ആർ. മീരയുടെ ഖബറിലെ ഖയാലുദ്ദീൻ തങ്ങളും തെളിവുകളില്ലാതെയാണു കോടതിയിൽ എത്തിയത്. കടലാസ് രേഖയില്ല. താളയോലകളില്ല. എന്നാൽ, രേഖകളില്ലാത്തതുകൊണ്ടുമാത്രം തന്റെ വാദം അപ്രസക്തമാകുന്നില്ലെന്ന് അയാൾ വാദിക്കുന്നുണ്ട്. കോടതി അത് നിഷ്‌കരുണം തള്ളുന്നു. തങ്ങൾ കേസ് തോറ്റു. അർഥശങ്കയ്ക്ക് ഇടയില്ലാതെ ജില്ലാ ജഡ്ജി ഭാവന സച്ചിദാനന്ദൻ വിധിയും പറഞ്ഞു. എന്നാൽ അതുകൊണ്ടു മാത്രം ഖയാലുദ്ദീൻ തങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഖബർ ഇല്ലാതാകുന്നില്ല. ഖബറുമായി അയാൾക്കുള്ളത് മതപരമായ ബന്ധമല്ല. ചരിത്രപരിമെന്നതിനേക്കാൾ വ്യക്തിപരമാണ് ആ ബന്ധം. വിധി പറഞ്ഞ ജഡ്ജിയും കേസ് തോറ്റ തങ്ങളും തമ്മിൽ പിന്നീട് കാണേണ്ട കാര്യമില്ല. എന്നാൽ, പരസ്പരം കടാക്ഷിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും കൃഷ്ണമണികൾ വജ്രങ്ങളായി പരിണമിക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ മഹേന്ദ്രജാലത്തിൽ അവർ പങ്കാളികളാകുന്നു; ഖബർ എന്ന നോവലിലൂടെ.

 

2020 സെപ്റ്റംബറിലാണ് ഖബർ പുസ്തകമായി എത്തുന്നത്. നിഷ സൂസന്റെ പരിഭാഷയിൽ ഇപ്പോൾ ഇംഗ്ലിഷിലും. രണ്ടാഴ്ച കൊണ്ടാണ് ഖബർ പൂർത്തിയാക്കിയതെന്ന് നോവലിന്റെ ആമുഖക്കുറിപ്പിൽ മീര പറഞ്ഞിരുന്നു. എന്നാൽ ആ രണ്ടാഴ്ചയ്ക്കു രണ്ടുകൊല്ലത്തെ അധ്വാനത്തിന്റെ തീവ്രതയും ഭാരവുമുണ്ടെന്നും. 100 പേജിൽ താഴെ മാത്രമാണു ദൈർഘ്യം.

 

എന്നാൽ ഇത്ര കുറഞ്ഞ പേജുകളിൽ ഇത്രമാത്രം ആഘാതം ഏൽപിക്കുന്ന നോവലുകൾ മലയാളത്തിൽ മുൻപ് ഉണ്ടായിട്ടുണ്ടോ എന്നു സംശയം. ഏതാനും മണിക്കൂറുകൾ കൊണ്ടു വായിച്ചുതീർക്കാം. എന്നാൽ, ഖബർ ഒരു നോവൽ എന്നതിനപ്പുറം മാംസത്തിലും അസ്ഥിയിലും പോലും സ്പർശിക്കാൻ കഴിവുള്ള ജീവിതമാണു പറയുന്നത്. അത്ര വേഗം ഒഴിഞ്ഞുപോകാത്ത ബാധ. അല്ലെങ്കിൽ തന്നെ സ്‌നേഹത്തിന്റെ, സമർപ്പണത്തിന്റെ, വിശ്വാസത്തിന്റെ ഖബറുമായി മുഖാമുഖം നിൽക്കുക എന്ന നിയോഗത്തിൽ നിന്ന് ആർക്കാണു വേഗം രക്ഷപ്പെടാനാകുക. മീരയുടെ നോവൽ അതിനു നിമിത്തമാകുന്നുവെന്നു മാത്രം.

 

ജീവനുതുല്യം സ്‌നേഹിച്ചു. പ്രണയിച്ചു. വിശ്വസിച്ചു. സ്വന്തമെന്നു കരുതുന്ന എല്ലാ സുഖങ്ങളും അവഗണിച്ചു. സ്വന്തമായി ഒരു സന്തോഷവും വേണ്ടെന്ന് ഉറപ്പിച്ചു. എന്നിട്ടും തിരസ്‌കൃത പ്രണയത്തിന്റെ ഖബറാണു ഭാവനയ്ക്കു ലഭിച്ചത്. ഓർമയിൽ. രക്തത്തിനു തീ പിടിക്കുമ്പോൾ അവർ ചിന്തിക്കുന്നു.

മന്ത്രവാദം പഠിച്ചിരുന്നെങ്കിൽ, അവളെ മുള്ളാണി തറച്ച ചൂരൽ വടി കൊണ്ട് അടിമുടി തല്ലിച്ചതയ്ക്കാമായിരുന്നു. നഖവും പല്ലും പിഴുതെടുത്ത് ബലിക്കല്ലിൽവച്ച് കഴുത്ത് വെട്ടാമായിരുന്നു. ബാക്കിയുള്ള ശരീരത്തെ അടുത്ത ഏഴായിരം കൊല്ലത്തേയ്ക്ക് യക്ഷിപ്പാലയിൽ ആണിയടിച്ചു തറയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കാമായിരുന്നു. എല്ലാത്തിലുമേറെ എനിക്കു കരച്ചിൽ വരുമ്പോൾ, ചുറ്റും നിൽക്കുന്നവരുടെ കണ്ണു കെട്ടാമായിരുന്നു. അവർ കാണാതെ കരഞ്ഞുതീർക്കാമായിരുന്നു.

 

If I had studied sorcery, I could have nailed her feet down and caned her from head to toe to exorcise her. I could have plucked her teeth and nails out and beheaded her on an altar. I could have issued orders to nail her remains on a yakshi pala tree for the next 7,000 years. Most importantly, if I had studied majic, I could have hypnotised everyone in the vicinity whenever I wanted to cry. I could have cried to my hearts content without anyone seeing me. 

 

മീരയുടെ ഭാഷയുടെ തീവ്രത അതേ അളവിൽ അനുഭവിപ്പിക്കുന്നുണ്ട് നിഷ സൂസന്റെ മൊഴിമാറ്റവും.

 

ഒന്നിലധികം അടരുകളുണ്ട് ഖബർ എന്ന നോവലിന്. ഈ ചെറുനോവലിലെ ഒരു വാക്കു പോലും ആയിരക്കണക്കിനു ഗുഹാമുഖങ്ങളാണു തുറക്കുന്നത്. കണ്ടില്ലെന്നു നടിച്ചവ. കണ്ടിട്ടും നേരിടാൻ ധൈര്യമില്ലാത്തിനാൽ അവഗണിച്ചവ. കാണുകയോ ആ ഗുഹയിലേക്ക് ഇറങ്ങിച്ചെല്ലുകയോ ചെയ്താൽ, ജീവിതം അടിമുടി മാറ്റിമറിച്ചേക്കാവുന്നവ. സ്ത്രീ ജീവിതത്തിന്റെ അസ്തിത്വ പ്രതിസന്ധികളെ ഒരു അമ്മയുടെയും മകളുടെയും ജീവിതത്തിലൂടെ തീഷ്ണമായി ആവിഷ്‌കരിക്കുന്നുണ്ട് മീര. മിണ്ടാപ്രാണിയായ നായയെ സ്വന്തം വീട്ടിൽ വളർത്താൻ അനുവാദം നിഷേധിക്കപ്പെടുമ്പോൾ വീട് വിട്ടിറങ്ങുന്ന അമ്മ. അതേ അമ്മയുടെ മകളായതുകൊണ്ടാണ്, മുൻ ഭർത്താവിന്റെ വിവാഹച്ചടങ്ങിൽ പങ്കുകൊള്ളാൻ ഭാവനയ്ക്കു ധൈര്യമുണ്ടാകുന്നത്. ആരും കാണാതെ കരയാൻ മന്ത്രവാദം പഠിക്കണമെന്ന് ആഗ്രഹിച്ച ദുർബലയായിരുന്നില്ല അപ്പോൾ അവർ. ചടങ്ങിൽ ധരിക്കാൻ വേണ്ടി പുതുതായി വാങ്ങിയ സാരി ധരിച്ച്, എല്ലാവർക്കും മുന്നിൽ തലയുയർത്തിപ്പിടിച്ച് മുൻ കാമുകനെ അഭിനന്ദിക്കാൻ മിടുക്ക് കാട്ടിയ ധീര. സ്വന്തമായി ഒരിടമുള്ളവൾ. മകൾ ജഡ്ജിയായപ്പോൾ ഇഎംഎസിന്റെ വാക്കുകളാണ് അമ്മ ഓർമിപ്പിച്ചത്. വിവാഹത്തിനു തലേന്ന് ഓർമിപ്പിച്ചത് ടാഗോറിന്റെ വരികളും. ആ വാക്കുകൾക്കു പ്രവചന സ്വഭാവമുണ്ടായിരുന്നു എന്നു പിന്നീട് ഭാവന തിരിച്ചറിയുന്നു; വായനക്കാരും.

 

നിലത്തിഴയുന്ന ജഡയും മുട്ടുകാലോളം വളർന്ന താടിയുമായി യോഗീശ്വരൻ അമ്മാവൻ. കൂടെ പരദേശികളായ, അതീവ സുന്ദരികളായ രണ്ടു ബാലികമാരും.

 

ഫാബ് ഇന്ത്യയുടെ സിൽക്ക് ലിനൻ നെഹ്‌റു ജാക്കറ്റ് ധരിച്ച കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ. ഓറഞ്ച് സിൽക്ക് കൂർത്ത. ഷാൻ കാനറിയുടെ രൂപം. കമൽ ഹാസന്റെ കണ്ണുകൾ. തീഷ്ണമായ പരിമളം. ഒടുവിൽ, ഒരാൾ മറ്റേയാളെ കണ്ടെത്തുന്ന പൂർണതയുടെ ശാന്തി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ബുക്കർ സമ്മാനം നേടിയ നോവലുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ വെജിറ്റേറിയൻ. ഖബറിൽ വെജിറ്റേറിയനെക്കുറിച്ച് പരാമർശമുണ്ട്. നല്ല പുസ്തകമാണെന്ന് അമ്മ പറയുന്നുണ്ട്. നല്ല പുസ്തകങ്ങൾ പോലും വായിക്കാൻ സമയമില്ലല്ലോ എന്ന് മകളെ കുറ്റപ്പെടുത്തുന്നുമുണ്ട്. യാദൃഛികമല്ല ഈ പരാമർശം. അസഹനീയമായ ജീവിതത്തിൽ നിന്ന് ഇറങ്ങി, കാട്ടിൽ, ഇലയാട്ടി, തലയാട്ടി മരമായി മഞ്ഞിലും വെയിലിലും നിന്ന വെജിറ്റേറിയനിലെ നായികയെപ്പോലെ ഖബറിൽ ഭാവനയും ജീവിതത്തിന്റെ മഴയും വെയിലും ഒറ്റയ്ക്കാണ് അനുഭവിക്കുന്നത്. ഏകാന്തതയിലേക്ക് മഹേന്ദ്രജാലവുമായി ഖയാലുദ്ദീൻ തങ്ങൾ വരുന്നതുവരെ.

 

യാഥാർഥ്യത്തിൽ തുടങ്ങി ഭാവനയിലേക്കു കടന്നുകയറുന്ന നോവലിനെ ഫാന്റസിയുടെ താഴിൽ തറയ്ക്കാൻ എളുപ്പമാണ്. എന്നാൽ, ഖബർ കേവലം ഫാന്റസി മാത്രമല്ല.

ഇന്നലെയുടെയും ഇന്നിന്റെയും ഖബറിനെ കാണാതിരുന്ന് എത്രനാൾ മുന്നോട്ടുപോകാനാവും. അതേ ഖബറിന്റെ മുകളിൽ കെട്ടിപ്പൊക്കുന്ന പുതിയ കെട്ടിട സമുച്ചയങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ. ഒരു രാജ്യം മുഴുവനും, രാജ്യത്തിന്റെ പിന്തുണ പൂർണമായി ഉണ്ടെന്ന് അവകാശപ്പെടുന്ന ഭരണകൂടവും പൂർണമായി തേച്ചുമായ്ച്ചു കളയാൻ ശ്രമിച്ചാലും, ഒരു രേഖയും താളിയോലയുമില്ലെങ്കിലും ഖബർ അവിടെത്തന്നെയുണ്ട്. വിധി പറഞ്ഞ ജഡ്ജി നാളെ പശ്ചാത്തപിച്ചേക്കാം. അങ്ങനെ പ്രതീക്ഷിക്കുന്നതിൽ എന്താണു തെറ്റ്. ഏതു ഖബറും ഏതു നിമിഷവും തുറക്കപ്പെടാം. അതിനെ നേരിടാനും പിന്നീടുള്ള ജീവിതം അതിനൊപ്പം ജീവിക്കാനും കരുത്തുണ്ടാകട്ടെ. ജീവിതത്തിൽ ആദ്യമായി സാന്നിധ്യത്തിലും അസാന്നിധ്യത്തിലും പൂർണതയുടെ ആനന്ദം അറിയാൻ ഇടവരട്ടെ.

 

സാന്നിധ്യത്തിനു മാത്രമല്ല പൂർണത. അസാന്നിധ്യത്തിനുമുണ്ട്. ജീവിതം അനുഭവം കൊണ്ടു പഠിപ്പിക്കുന്ന വിലപ്പെട്ട പാഠങ്ങളിൽ ഒന്നാണത്. അകന്നുമറഞ്ഞാലും ഉള്ളിൽ നിറയുന്ന അനുഭൂതി. ഭയപ്പെടാതെ, സംഭ്രമമില്ലാതെ ഒഴുകിപ്പരക്കുന്ന കണ്ണീർ. തെളിവെള്ളം പോലെ. ചുറ്റും എഡ്വേഡ് റോസ് പുഷ്പങ്ങളുടെ വാസന നിറഞ്ഞുനിൽക്കുമ്പോൾ കണ്ണു തുറക്കുന്നതെന്തിന്. കൺകെട്ടാണെങ്കിൽ അതിൽത്തന്നെ ജീവിക്കുന്നതല്ലേ എന്നും കൊതിച്ച, ലഭ്യമാകില്ലെന്നു പോലും പേടിച്ച പൂർണത. എഡ്വേഡ് റോസിന്റെ സൗമ്യവും മതിവരാത്തതുമായ സൗരഭ്യം.

 

ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും മനസ്സു മാത്രമല്ല ഈ നോവലിലൂടെ മീര വായിക്കുന്നത്. എന്റെയും നിങ്ങളുടെയും മനസ്സും കൂടിയാണ്. ഓർക്കുക; അനുവദിച്ചാലല്ലാതെ മറ്റൊരാൾ ആരുടെയും മനസ്സ് കീഴടക്കുകയില്ല. ആ അനുവാദത്തിനു പറയുന്ന മറ്റൊരു പേര് മാത്രമല്ലേ പ്രണയം. അതിനു മനസ്സു നിറഞ്ഞു കൊടുക്കുന്ന വിലയല്ലേ വിശ്വസ്തത. അതിൽ നിന്നു ലഭിക്കുന്ന ആനന്ദമല്ലേ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും കണ്ണു നിറയ്ക്കുന്നത്.  

ഖബറിനെ മനസ്സിനോടു ചേർത്തുവയ്ക്കാം. ജീവിതത്തോടും. അല്ലെങ്കിൽ തന്നെ അനുവാദം ചോദിക്കാതെ ആത്മാവിൽ കയറിക്കൂടിക്കഴിഞ്ഞു ഈ നീലചിത്രശലഭം. എഡ്വേഡ് റോസ് പുഷ്പങ്ങളും.

 

നിങ്ങൾ എന്തുകൊണ്ടാണ് എന്നെ പേരു വിളിക്കാതെ മാഡം എന്നു വിളിക്കുന്നത്  ?

നിങ്ങൾക്കു വേണ്ടത് ആദരവാണ്. കിട്ടിയിട്ടില്ലാത്തതും അതാണ്.

ഇയാൾ ഏതു ഖബറാണ് പൊളിക്കാൻ ഒരുങ്ങുന്നത്...

 

Content Summary: Qabar book written by KR Meera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com