ADVERTISEMENT

എന്തിനാണ് ഒരു എഴുത്തുകാരൻ അയാളുടെ പുസ്തകം എഴുതുന്നത്? കാണുകയോ കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്ത എന്താണ് എഴുത്താളനെ തന്റെ എഴുത്തിലേക്ക് നയിക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമറിയുന്നത് രസകരമാണ്. എല്ലാ എഴുത്തുകാർക്കും അവരുടെ പുസ്തകത്തിലേക്ക് നയിക്കുന്ന ഒരു ‘ട്രിഗ്ഗർ പോയിന്റ്’ ഉണ്ടാവും. അതിൽനിന്നാണ് എല്ലാം തുടങ്ങുന്നത്, പിന്നെ കഥയുടെ സന്ദർഭങ്ങളും കഥാപാത്രങ്ങളും കൂട്ടിച്ചേർക്കുകയേ വേണ്ടൂ. ലാജോ ജോസിന്റെ കന്യാ–മരിയ എന്ന പുതിയ ക്രൈം ഫിക്‌ഷൻ വായിക്കുമ്പോൾ, എഴുത്തുകാരന്റെ അത്തരം ഉത്തരങ്ങൾ നോവലിന്റെ ഭാഗമെന്നോണം തന്നെ വായിക്കാം. വായനക്കാർക്കും എഴുത്തുകാർക്കുമൊക്കെ പ്രയോജനപ്പെടുന്ന ഒരു രീതിയാണത്. ഏതൊക്കെ രീതിയിൽ ഒരു വിശാലമായ കാൻവാസിലേക്ക് എത്തിപ്പെടാമെന്നും ഒപ്പം, നോവൽ വായന അവസാനിക്കുമ്പോൾ കഥാപാത്രങ്ങളിലേക്കുളള കാഴ്ച എങ്ങനെ വലുതാക്കാമെന്നും മനസ്സിലാവും. 

 

പതിവുപോലെ ക്രൈം എന്ന പ്രധാന ജനുസ്സിൽത്തന്നെയാണ്  ലാജോയുടെ കന്യാ-മരിയ എന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ  ഇന്നയാളുടെ കൊലപാതകം, അതന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന അന്വേഷകർ എന്ന മട്ടിലല്ല അത്. ഒരു കുറ്റകൃത്യം ഉണ്ടാവുന്നതും അതിനെ പിന്തുടർന്ന് പലരുടെ ജീവിതങ്ങളിൽ നടക്കുന്ന അനുഭവങ്ങളുമാണ് കന്യാ–മരിയയുടെ ഭൂമിക. 

 

ബാലഭവന്റെ ഇൻചാർജ് ആയി മരിയ എന്ന കന്യാസ്ത്രീ കോൺവെന്റിൽ എത്തുന്നതോടെ നോവലിന്റെ ഭൂമിക വിശാലമാകുന്നു. അടുത്ത കാലത്തു വാർത്തയും വിവാദവുമുണ്ടാക്കിയ ചില സംഭവങ്ങളുടെ നിഴലുകളും ചർച്ച ചെയ്യപ്പെടേണ്ട ഒരുപാട് വിഷയങ്ങളും പുസ്തകത്തിലുണ്ട്.

 

ആഗ്നീറ്റ, മരിയ എന്നീ രണ്ട് കന്യാസ്ത്രീകളിലൂന്നിയാണ് കഥ സഞ്ചരിക്കുന്നത്. തീരെ താൽപര്യമില്ലാതെ പട്ടം നേടിയ ആഗ്നീറ്റയും കർത്താവിന്റെ മണവാട്ടിപദം ഇഷ്ടപ്പെടുന്ന മരിയയും. എത്ര പരീക്ഷണങ്ങളിൽ പെട്ടാലും തന്റെ വിശ്വാസത്തെയും തിരുവസ്ത്രത്തെയും മരിയയ്ക്ക് മുറുകെ പിടിക്കാനാകുന്നുണ്ട്. തുടക്കം മുതൽ തന്നെ ആഗ്നീറ്റ മഠത്തിലെ രഹസ്യങ്ങളിലേക്ക് അന്വേഷണം നടത്തുന്നുണ്ട്. അതിൽ പലതും അവളുടെ കണ്മുന്നിൽ വെളിപ്പെടുന്നുണ്ടെങ്കിൽപോലും ആഗ്നീറ്റ നിശ്ശബ്ദയാണ്. യുദ്ധമല്ല ഇറങ്ങിപ്പോക്കാണ് അവൾ എല്ലാത്തിനും കാണുന്ന പരിഹാരം. പക്ഷേ മരിയയ്ക്ക് അത് എളുപ്പവുമല്ല. ഈ രണ്ടു സ്ത്രീകളുടെ ഹ്രസ്വകാല ജീവിതമാണ് കന്യാ–മരിയ വായനക്കാർക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്. 

 

ഒരു എഴുത്തുകാരൻ തന്റെ നോവലിന്റെ അവസാനം സൂചിപ്പിക്കുന്നു,- വായനക്കാരേ, നിങ്ങളൊരിക്കലും പേജ് 118 ന് ശേഷമുള്ള കഥകളെക്കുറിച്ച് ഒരിടത്തും പരസ്യമാക്കാതെയിരിക്കുക. കഥാപാത്രങ്ങളുടെ പരിചയപ്പെടലും കഥാപരിസരത്തിന്റെ നിഗൂഢമായ അനുഭവങ്ങളും കഴിഞ്ഞാൽ നേരേ അതിലെ ആർക്കുമറിയാത്ത സത്യങ്ങളുടെ മറകൾ ഓരോന്നായി അഴിഞ്ഞു വീഴുകയാണ്. ഒരേസമയം ബോധവും അബോധവും തമ്മിലുള്ള ഒരു കളി വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയായി. ഭീതിജനകമായ ഒരു അന്തരീക്ഷം നോവലിൽ പറന്നു കിടക്കുന്നുണ്ട്, എന്നാൽ ആ ഭീതി ഏതെങ്കിലും ദൃശ്യങ്ങളാലോ കാഴ്ചകളാലോ അല്ല, മറിച്ച് ചില അനുഭവങ്ങളുടെയും വർണനകളുടെയും സാങ്കൽപിക കാഴ്ചകളിലാണ്. അതുതന്നെ പുതിയ ഒരു ഭീതി വർണനാ സങ്കേതമായി കണക്കാക്കാം. വായനക്കാരന് ‘കണക്ട്’ ചെയ്യാൻ പറ്റിയാൽ ചില വാക്കുകളിൽക്കൂടിത്തന്നെ ഭീതിയുടെ പ്രത്യേക അനുഭൂതികൾ തരുന്ന വായനയാണ് കന്യാ–മരിയ.

 

എഴുത്തുകാരൻ സൂചിപ്പിച്ചതു പോലെ രഹസ്യങ്ങൾ തുറന്നു പറയുന്നില്ല, പകരം നിഗൂഢതകളിലേക്കുള്ള വാതിൽ തുറന്നിടുക മാത്രം ചെയ്യുന്നു. നമുക്ക് അജ്ഞാതമായ ലോകത്തെക്കുറിച്ചുള്ള ധാരണകൾ പലതും തിരുത്തപ്പെടുകയും ചെയ്തേക്കാം. വായനയിൽ ഒരുപാട് കഥകളും ട്വിസ്റ്റുകളും കാത്തിരിക്കുന്നുണ്ട്. പല ജീവിതങ്ങളുടെയും അമ്പരപ്പിക്കുന്ന കാഴ്ചകളുണ്ട്. എല്ലാം വായനയിലൂടെ ‘കണ്ടു’ തന്നെ ആസ്വദിക്കണം. 

 

Content Summary: Kanya- Mariya book written by Lajo Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com