ADVERTISEMENT

ആവേശകരവും സാഹസികവുമായ യാത്രയ്‌ക്കൊടുവിൽ മുന്നറിയിപ്പില്ലാതെ ഏതോ കടലോരത്ത് ഉപേക്ഷിച്ചിട്ടു പ്രിയപ്പെട്ടയാൾ മടങ്ങുന്ന അനുഭവമാണ് ലോകപ്രശസ്ത ജാപ്പനീസ് നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ മാസ്റ്റർപീസ് കാഫ്ക ഓൺ ദ് ഷോർ. ദൈർഘ്യമേറിയതും എന്നാൽ വിരസതയില്ലാത്തതുമായ വായനയ്‌ക്കൊടുവിൽ ഒരു കൗമാരക്കാരന്റെ സ്വപ്‌നത്തിലേക്കു വായനക്കാരെ ഉപേക്ഷിച്ച് എഴുത്തുകാരൻ മടങ്ങുന്നു. സ്വപ്‌നത്തിനും യാഥാർഥ്യത്തിനും മധ്യേ അകപ്പെട്ട അവസ്ഥ. കാഴ്ചയ്ക്കും അന്ധതയ്ക്കുമിടയിൽപ്പെട്ടതുപോലെ. സ്വപ്‌നമല്ലെന്നും യാഥാർഥ്യമാണെന്നും വിശ്വസിക്കാനുള്ള ശ്രമം. എന്നാൽ സ്വപ്‌നമല്ലെങ്കിൽ മറ്റെന്ത് എന്ന യുക്തി. പാട്ടിൽ ലയിച്ചിരിക്കുമ്പോൾ മറ്റൊരു ലോകത്താകുകയും പാട്ടു തീരുമ്പോൾ തിരികെ മടങ്ങുകയും ചെയ്യുന്നതുപോലെ. രതിയുടെ ഇതിഹാസം എന്നു വാഴ്ത്തപ്പെട്ട മുറകാമിയുടെ കില്ലിങ് കുമ്മന്തത്തോരെ എന്ന പുതിയ നോവലിലും സ്വപ്‌നം നിർണായകമായി ഇടപെടുന്നുണ്ട്; ജീവിതത്തിലെ ഒട്ടേറെ ഘട്ടങ്ങളിൽ. എഴുതുമ്പോൾ മുറകാമി സ്വപ്‌നത്തിലാണെന്നതുപോലെ.  അതോ മുറകാമിയെ വായിക്കുമ്പോൾ വായനക്കാർ തീർത്തും വ്യത്യസ്തമായ മറ്റൊരു ലോകത്ത് എത്തുന്നതോ.

 

2008 ൽ ആദ്യമായി പ്രസിദ്ധീകരിച്ച കെ.ആർ. മീരയുടെ നേത്രോൻമീലനം എന്ന നോവൽ ഒരു ദശകത്തിനു ശേഷം വായിക്കുമ്പോൾ മനസ്സിൽ നിറയുന്നതും അലൗകികമായ അനുഭൂതി തന്നെ. നോവലിലെ പല സംഭവങ്ങളും അസംഭവ്യമായിത്തോന്നാം. അതിഭാവുകത്വവും ആരോപിക്കാം. എന്നാൽ, കഥയിലെ അയഞ്ഞ കെട്ടുകളെ അന്തർനേത്രം കൊണ്ട് മുറുക്കിക്കെട്ടിയാണ് എഴുത്തുകാരി നേത്രോൻമീലനം നടത്തുന്നത്. ആഭിചാര ക്രിയയുടെ രഹസ്യ വിശുദ്ധിയോടെ. മന്ത്രതന്ത്രങ്ങളുടെ നിഗൂഢതയോടെ. നിരന്തരം ആരാധിച്ചും സ്‌നേഹിച്ചും ഉണർത്തിയെടുക്കുന്ന തൃക്കണ്ണ്. ജീവിതവും പ്രണയവും രണ്ടു കണ്ണുകളാകുന്നു. വിട്ടുപോയവർ തിരിച്ചെത്തിയാൽ മാത്രം തുറക്കുന്ന കണ്ണുകൾ. വിട്ടുപോയവർ അടുത്തില്ലാത്ത കാലത്ത് അടഞ്ഞ കണ്ണുകൾ. മനോരോഗികളെന്നു തോന്നിക്കുന്ന കഥാപാത്രങ്ങൾ. അതോ അവർ അഹങ്കാകളോ. രണ്ടുമല്ല, സ്‌നേഹത്തിന്റെ ബാധയേറ്റവർ. അവരുടെ പ്രവൃത്തികളെ യുക്തികൊണ്ട് അളക്കാനാവില്ല. അവരുടെ വാക്കുകൾക്കു മുനയും മുർച്ചയുമുണ്ടാകാം. അവരുടെ നോട്ടത്തിനു മുന്നിൽ മറ്റുള്ളവർ പതറിപ്പോകാം. നേത്രോൻമീലനം വായിക്കുമ്പോൾ കണ്ണു കടയുന്നതു വെറുതെയല്ല. കണ്ണു കഴുകി തിരിച്ചെത്തിയാലും കട്ട പിടിച്ചുകിടക്കുന്ന രക്തം സ്‌നേഹത്തിന്റെ തെളിവു തന്നെ. സനേഹിക്കാനുള്ള ഇന്ധനം ഇനിയും ബാക്കിയുണ്ടെന്ന അടയാളം. ലോകത്തു മറ്റൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും സങ്കടമരുത്. അകമേ ജ്വലിക്കുന്ന ദീപപ്രഭയിൽ നിന്നുകത്തുകയല്ലേ കത്തിച്ചുവച്ച കെടാവിളക്ക്. ചതഞ്ഞിട്ടും സുഗന്ധം പോകാത്ത മുല്ലപ്പൂവ്. മയിൽപ്പീലി നിറമുള്ള സാരിയും ഓട്ടുമൊന്തയിൽ വിരൽ മുട്ടുമ്പോഴുണ്ടാകുന്ന മന്ത്രബദ്ധമായ ശബ്ദവും. 

പെട്ടെന്നൊരു ദിനം കാഴ്ച നഷ്ടപ്പെട്ട ഡോക്ടറാണ് നൊബേൽ സമ്മാനം നേടിയ ഷൂസെ സരമാഗുവിന്റെ ബ്ലൈൻഡ്‌നെസ്സ് എന്ന നോവലിലെ നായകൻ. അയാൾക്കു പിന്നാലെ നഗരത്തിലെ എല്ലാവർക്കും കാഴ്ച നഷ്ടപ്പെടുന്നു, ഡോക്ടറുടെ ഭാര്യയ്ക്ക് ഒഴികെ. ഒടുവിൽ ഡോക്ടർക്കു കാഴ്ച തിരിച്ചുകിട്ടുമ്പോൾ.... 

 

ജയപ്രകാശ് എന്ന പ്രകാശനും പെട്ടെന്നൊരു ദിവസമാണ് അന്ധനായത്. അയാളുടെ ഭാര്യയെ കാണാതായ വിവരം അറിഞ്ഞ നിമിഷത്തിന്റെ വൈകാരിക മൂർഛയിൽ. അതങ്ങനെ സംഭവിക്കുമോ എന്നു ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെ സംഭവിച്ചാലത്തെ അവസ്ഥ പ്രകാശനെ നയിക്കുന്ന സംഘർഷങ്ങളിൽ അയാൾ പിന്നീട് കണ്ണുള്ളവരെയും കണ്ണുണ്ടായിട്ടും കാണാനാവാത്തവരെയും കാണുന്നു. അതോ അറിയുന്നോ. മുമ്പു കണ്ടിട്ടുള്ള ആരും അടുത്തെത്തുന്നതിനു മുമ്പു തന്നെ പ്രകാശൻ വിളിച്ചുപറയും അതാരാണെന്ന്. അവരുടെ ഗന്ധം അയാളുടെ ഉള്ളിലുണ്ട്. അവർ സഹജ സ്വഭാവത്തിൽ നിന്ന് വഴുതിമാറിയാൽ മാത്രം അയാൾക്ക് അപ്രാപ്യരാകും. അങ്ങനെയാണെങ്കിൽ മാത്രം. 

 

ഭാര്യയായ ദീപ്തി (കണ്ണിനു വെളിച്ചം പകരുന്ന വ്യക്തിക്ക് ഏറ്റവും ചേരുന്ന പേര്) അയാളുടെ ജീവന്റെ ഒരു ഭാഗവും കൊണ്ടാണ് തിരോധാനം ചെയ്തത്. പിന്നീട് രജനി ജീവിതത്തിൽ എത്തിയപ്പോഴും അയാൾക്ക് പൂർണത അനുഭവപ്പെടുന്നില്ല. എന്നാൽ ദീപ്തിയെ തിരഞ്ഞതുപോലെ അയാൾ രജനിയെയും തിരിഞ്ഞുപോകുന്നു. ദീപ്തിയുടെ ശരീരത്തിന്റെ രുചിയും ഗന്ധവും ഉള്ളിലും പുറത്തും നിറഞ്ഞുനിൽക്കുമ്പോൾ രജനിയിൽ ആസക്തനാകാനും അയാൾക്കു കഴിയുന്നുണ്ട്. അതയാളെ അല്ല സംഘർഷത്തിലേക്കു വലിച്ചെറിയുന്നത്. രജനിയെയാണ്. കാണാമറയത്തിരിക്കുന്ന ദീപ്തിയെയും. 

 

കണ്ണുകളിൽ തീവ്രമായ പ്രകാശസൂചികൾ കത്തിക്കയറുന്നതുപോലെ അയാൾക്കു തോന്നി. പിന്നെ പതുക്കെപ്പതുക്കെ മനസ്സു ശാന്തമായപ്പോൾ അയാൾ നീണ്ടുനിവർന്നുകിടന്നു ദീർഘമായി നിശ്വസിച്ചു. മഴയത്തു വീണ ചിത്രത്തിലെ വർണങ്ങൾ പോലെ എല്ലാ ഓർമകളും മാഞ്ഞുപോയ ആ സ്ത്രീയുടെ മനസ്സിൽ ആരുടെയോ സ്‌നേഹസ്മൃതി മഞ്ഞയോ ഓറഞ്ചോ നിറത്തിൽ അവശേഷിക്കുന്നുണ്ടാകാമെന്നത് പ്രകാശന് അവിശ്വസനീയമായിത്തോന്നി. ചില സ്ത്രീകൾ മരിക്കുമ്പോൾ (മരണം പോലെ തീവ്രമായ വേർപാടിലും)  സ്‌നേഹിച്ചവരുടെ ഓർമകൾ കൂടെകൊണ്ടുപോകുമായിരിക്കും. മരിച്ചാലും കുഴിമാടങ്ങളിൽ കിടന്ന് അവർ ആ പേരുകൾ മന്ത്രിക്കുമായിരിക്കും. 

 

പദ്മരാജനു ശേഷം മലയാളത്തിൽ യുക്തിയെ ഖണ്ഡിക്കുന്ന അപൂർവവും വിചിത്രവുമായ പ്രണയങ്ങൾ (അതോ പ്രയാണങ്ങളോ) തീവ്രമായ ഭാഷയിൽ എഴുത്തിൽ ആവിഷ്‌കരിക്കുന്നത് കെ.ആർ. മീരയാണ്. പ്രണയവും രതിയും ആസക്തിയും അനാസക്തിയും നക്ഷത്രങ്ങൾ പോലെ കാവൽ നിൽക്കുന്ന ഭൂമിയിൽ അകക്കണ്ണു തുറക്കാൻ നേത്രോൻമീലനം തന്നെയാണു വേണ്ടത്. അതാണു മീര എന്ന എഴുത്തുകാരിയുടെ ചരിത്രപ്രസക്തിയും. കേവലം ദന്തക്ഷതങ്ങളല്ല നേത്രോൻമീലനം കോറിയിടുന്നത്. കഴുത്തിൽ, കവിളിൽ, മാറിൽ ആഴത്തിലാഴത്തിൽ ഏൽപിക്കുന്ന മുറിവുകൾ. അവയിൽ നിന്നു രക്തം ഒഴുകിക്കൊണ്ടേയിരിക്കും. ഒരു ഡോക്ടർക്കും തടയാനാവാതെ. കണ്ടുപിടിക്കപ്പെട്ട ഒരു മരുന്നിനും തടഞ്ഞുനിർത്താനാവാതെ. 

വിവാഹം കഴിക്കാതിരുന്നാൽ, പ്രണയിക്കാതിരുന്നാൽ, ഭാര്യയെ.. കാമുകിയെ ഒരിക്കലും കാണാതാവുകയില്ല. കുട്ടിയുണ്ടാകുകയോ പാരമ്പര്യം നിലനിർത്താൻ നിയുക്തനായ ആ കണ്ണിയെ നഷ്ടപ്പെടുകയോ ചെയ്യില്ല. ഒരിക്കലും അന്ധനാവുകയില്ല. ഓരോ മനുഷ്യന്റെയും ഗന്ധവും സ്പർശവും സ്വാദുമാലോചിച്ച് ഇരുട്ടിൽത്തപ്പേണ്ടിവരികയുമില്ല... 

 

എന്നാൽ.... ഒഴിവാക്കാൻ ശ്രമിക്കുന്തോറും മുറുകുന്ന കെട്ടിന്റെ പേരല്ലേ പ്രണയം. ചുറ്റിവരിഞ്ഞ് ആഞ്ഞുകൊത്തുന്ന കുഞ്ഞരിപ്പല്ലുകൾ. കൈകൾ വിറയ്ക്കും. നാഡികൾ തളരും. ശരീരം നീല നിറമാകും. കൃഷ്ണ-രാധ എന്നു പറയുമ്പോൾ ലയമില്ലാത്തതെന്തെന്നു ചിന്തിച്ചിട്ടുണ്ടോ. രാധാ-കൃഷ്ണ എന്നു പറയുമ്പോൾ പ്രണയത്തിന്റെ വിട്ടുപോയ കണ്ണുകൾ പൂരിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടെന്നും. എത്ര യുദ്ധങ്ങളിൽ വിജയിച്ചാലും ആരെയൊക്കെ അപമാനത്തിൽ നിന്നു രക്ഷിച്ചാലും എത്രമാത്രം വാഴ്ത്തപ്പെട്ടാലും എവിടെനിന്നെന്നറിയാതെ ഒരു അമ്പു പാഞ്ഞുവരും. അതു കാലിൽ തറയ്ക്കും. അലൗകിക നിർവൃതിയിലെന്നപോലെ ആത്മജ്ഞാനത്തിന്റെ അടരുകൾ തുറന്നുവരും. നിലയില്ലാത്ത കയത്തിലേക്ക് ഇറങ്ങുന്നതുപോലെ. എന്തുകൊണ്ടായിരിക്കാം ഹൃദയം പിളർക്കുന്ന പ്രണയത്തിന് അമ്പിന്റെ രൂപം നൽകിയത്. തിരിച്ചെടുക്കാനാവാത്ത അമ്പിന്റെ. അതറിയാനാണു നേത്രോൻമീലനം ശ്രമിക്കുന്നത്. പ്രണയിച്ചു പ്രണയം അറിയുന്ന അഗ്നിപരീക്ഷണം. 

 

Content Summary: Nethronmeelanam Book written by K.R. Meera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com