ADVERTISEMENT

അതിരുകളില്ലാത്ത പരുക്കൻ അപരിചിതത്വമായിരുന്നു എടമനയിൽ മടങ്ങിയെത്തിയ നാരസ്യന്റെ ജീവിതം. ഈശാനന്റെ അസുഖം കാരണം ഒരു മാസം വൈകിയാണ് അയാൾ തിരിച്ചെത്തിയിരുന്നത്. ഒരു പാടു പ്രതീക്ഷകളോടെയായിരുന്നില്ല തിരിച്ചുവന്നതെങ്കിലും കീഴ്‌മേൽ മറിഞ്ഞ ഗൃഹാന്തരീക്ഷം കണക്കുകൂട്ടിയതായിരുന്നില്ല. 

 

ആർ. ഉണ്ണി മാധവന്റെ പിതൃനാരസ്യൻ എന്ന നോവലിന്റെ ഇരുപത്തിയേഴാം അധ്യായം തുടങ്ങുന്നതിങ്ങനെ. തൊട്ടടുത്ത അധ്യായത്തിൽ അവസാനിക്കുന്ന നോവലിലെ നായകന്റെ ജീവിതത്തിന്റെ ആകെത്തുക ഈ വരികളിലുണ്ട്. മലയാളഭാഷയുടെ ചാരുതയും കാവ്യസൗന്ദര്യത്തിന്റെ കസവുനൂലുകളും തീക്ഷ്ണജീവിതത്തിന്റെ തിണർപ്പുകളും ആഖ്യാനകലയുടെ അസുലഭഭംഗികളും ഉടനീളം അനുഭവപ്പെടുന്ന പരിപക്വമായൊരു നോവലാണ് പിതൃനാരസ്യൻ. ഉണ്ണി മാധവന്റെ അഞ്ചാമത്തെ നോവൽ. മുൻരചനകളിൽ പലതിനും ശ്രദ്ധേയമായ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എഴുത്തുകാരന്റെ ഇരുത്തം വന്ന രചന.

 

നാരസ്യൻ എന്നത് ഒരാളുടെ പേരാണ്. തലമുറകളിലൂടെ ആവർത്തിക്കുന്ന പാരമ്പര്യത്തിന്റെ പര്യായമെന്നു പോലും തോന്നാവുന്ന പേര്. എട്ടാം നൂറ്റാണ്ടിൽ കർണാടകത്തിലെ കദംബ ദേശത്തു നിന്ന് മലബാറിലേക്കു ക്ഷണിച്ചുകൊണ്ടുവരപ്പെട്ട ഒന്നാം നാരസ്യനിൽ തുടങ്ങുന്ന നോവൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമൊക്കെയായിരുന്ന അവസാന നാരസ്യനിലൂടെ നീണ്ട് വർത്തമാനകാലത്ത് ജീവിക്കുന്ന ആശുതോഷിലെത്തി അവസാനിക്കുന്നു. എടമന ഇല്ലത്തെ ഇരുപതിലധികം തലമുറകളുടെ ജീവിതം കടന്നുവരുന്നുണ്ടെങ്കിലും നായകനാരസ്യൻ അവസാന നാരസ്യൻ തന്നെ. സഖാവ് നാരസ്യൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ആ നാരസ്യനു ശേഷം കുടുംബത്തിൽ നാരസ്യൻമാരുണ്ടായിട്ടില്ലെന്നു വേണം നോവലിൽ നിന്ന് ഊഹിക്കാൻ. ഈശാനനും ഹരികേശവനും ആശുതോഷുമൊക്കെയായി പിൻഗാമികൾ മാറുമ്പോൾ, ഇവാമെഹക് എന്ന  പെൺകുട്ടിയെ വിവാഹം കഴിച്ച് ആശുതോഷ് പുതിയൊരു ജീവിതത്തിനു തുടക്കമിടുമ്പോൾ വായനക്കാരൻ തിരിച്ചറിയുന്നത് നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന നാരസ്യസംസ്‌കാരത്തിന്റെ അന്ത്യം കൂടിയാണ്. 

 

സഖാവ് നാരസ്യൻ മരിച്ച് 30 വർഷം പിന്നിട്ട ശേഷമാണ് രണ്ടു വിവാഹങ്ങളിലായി അദ്ദേഹത്തിനു ജനിച്ച മക്കൾ തമ്മിൽ അച്ഛന്റെ ജീവചരിത്രം സംബന്ധിച്ച തർക്കം ഉടലെടുക്കുന്നത്. ആദ്യഭാര്യ സാവിത്രി മരിച്ചശേഷം കുടുംബത്തിലെ മുതിർന്നവരുടെ നിർബന്ധപ്രകാരം മക്കളെ നോക്കാനായി സാവിത്രിയുടെ അനുജത്തി ദേവിയെ നാരസ്യൻ വേൾക്കുന്നു. പക്ഷേ, ദേവി വന്ന ദിവസം മുതൽ നാരസ്യന്റെ അമ്മയെയും അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മക്കളെയും ശത്രുക്കളെ പോലെ കാണുന്നു. ആ പഠിപ്പിലാണ് നാരസ്യന് ദേവിയിലുണ്ടാകുന്ന മകൻ ഈശാനനും പെരുമാറുന്നത്. കോളജിലെ ചരിത്രാധ്യാപകനും കമ്യൂണിസ്റ്റുമായ ഈശാനൻ അച്ഛന്റെ ജീവചരിത്രം എഴുതുന്നത് അപ്പടി വളച്ചൊടിച്ചാണ്. ആദ്യഭാര്യയെക്കുറിച്ചോ അവരിലെ മക്കളെക്കുറിച്ചോ സൂചന പോലുമില്ലാതെ ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരണം ആരംഭിക്കുന്ന ജീവചരിത്രം സഖാവ് നാരസ്യന്റെ യഥാർഥ ജീവചരിത്രമായിരിക്കില്ല എന്ന് തോന്നലുണ്ടായപ്പോൾ ആദ്യഭാര്യയിലെ മകൻ ഹരികേശവനും അനന്തിരവൻ ആശുതോഷും അവന്റെ കാമുകി ഇവാമെഹക്കും  സഖാവ് നാരസ്യന്റെ യഥാർഥ ചരിത്രം അന്വേഷിച്ചിറങ്ങുന്നു. അവർ എത്തിപ്പെടുന്നത് ബെംഗളൂരുവിലെ പ്രശസ്ത ജീനോളജിസ്റ്റിന്റെ അടുത്താണ്. അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് കുടുംബചരിത്രം എട്ടാം നൂറ്റാണ്ടിലേക്കു സഞ്ചരിക്കുന്നത്.  

 

പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ബ്രാഹ്‌മണർ കോലത്തിരി രാജാവ് ഉദയവർമനോട് ശത്രുത പ്രഖ്യാപിക്കുകയും പൗരോഹിത്യകർമങ്ങൾ രാജകൊട്ടാരത്തിന് നിഷേധിക്കുകയും ചെയ്തപ്പോഴാണ് ഉദയവർമൻ കദംബദേശത്തേക്കു ചെന്നതും അവിടത്തെ രാജാവ് മയൂരവർമയോട് തന്റെ രാജ്യത്തിന് നഷ്ടമായ ബ്രഹ്‌മപ്രതിഷ്ഠ പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്ന് അപേക്ഷിച്ചതും.മയൂരവർമന്റെ നിർദേശപ്രകാരമാണ് ആദ്യ നാരസ്യൻ തനിക്കു വിശ്വസ്തരായ ഒരു കൂട്ടം  നമ്പൂതിരിമാരുമായി ഉരുവിൽ കയറി കടലിലൂടെ സഞ്ചരിച്ച് കോലത്തുനാട്ടിലെത്തുന്നത്. പിന്നീട് അവർ കോലത്തുനാട്ടുകാരായി. അവിടെ ജീവിച്ച് പൗരോഹിത്യകർമങ്ങൾ ചെയ്തും വംശം നിലനിർത്തിയും തലമുറകളിലൂടെ വളർന്നു. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലായപ്പോഴും ജനങ്ങൾ  ആത്മീയസംഭ്രമങ്ങളിലായപ്പോഴുമൊക്കെ അവർ സഹായത്തിനെത്തി. ക്ഷേത്രങ്ങളും ക്ഷേത്രസംസ്‌കാരവും അവരുടെ മേൽനോട്ടത്തിൽ പുഷ്ടിപ്പെട്ടു. 

 

ജനങ്ങൾ സമാധാനത്തോടെ കഴിഞ്ഞുവരുമ്പോഴാണ് ടിപ്പുവിന്റെ പടയോട്ടമുണ്ടാകുന്നത്. രാജാക്കന്മാർ അരക്ഷിതരും പരാജിതരുമൊക്കെയായി മാറിയപ്പോൾ ടിപ്പുവും കൂട്ടരും അവരോട് ഐക്യദാർഢ്യപ്പെട്ട നാടൻ അക്രമികളും ചേർന്ന് അഴിഞ്ഞാടി. നമ്പൂതിരിമാരുടേത് ഉൾപ്പെടെ ഇതരവിശ്വാസത്തിൽപെട്ട ഒട്ടേറെയാളുകളുടെ വീട്ടിലേക്ക് കലാപകാരികൾ ഇരച്ചുകയറി. പുരുഷന്മാരെ നിർബന്ധിതമായി മതം മാറ്റി. സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്തു. അവർക്കു വഴങ്ങാത്തവരുടെ വീടുകളിൽ കയറി കൂട്ടക്കൊലകളും കൊള്ളയും നടത്തി. കദംബദേശത്തു നിന്നു വന്നശേഷം നമ്പൂതിരിമാർ നേരിട്ട ആദ്യത്തെ വലിയ ഭീഷണിയായിരുന്നു അത്. ചിലരൊക്കെ അതിക്രൂരപീഡനങ്ങൾക്ക് നിന്നുകൊടുക്കാൻ നിർബന്ധിതരായി. പലരും പലായനം ചെയ്തു. കുടുംബങ്ങൾ ചിന്നിച്ചിതറുകയും ഒട്ടേറെപ്പേർ അനാഥരാവുകയും ചെയ്തു.അരാജകത്വം ആയി നാടിന്റെ മുഖമുദ്ര. 

 

നാരസ്യവംശത്തിന്റെ തുടർച്ചയിൽപെട്ട ഒരു ശങ്കരൻ ഭാര്യ സരസ്വതിയോടും മക്കളായ നാരസ്യനോടും സുഭദ്രയോടുമൊപ്പം എടമനയില്ലത്തു ജീവിക്കുമ്പോഴാണ് കലാപമുണ്ടാകുന്നത്. കലാപകാരികളുടെ പിടിയിൽപെട്ടു മതംമാറേണ്ടി വന്നാലോ എന്നു ഭയന്ന ശങ്കരൻ മകൻ നാരസ്യനെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്യാൻ ഉപദേശിക്കുന്നു. അക്രമികളുടെ കൂട്ടത്തിൽ പെട്ട ഹസ്സൻകുട്ടി പണ്ടേ കണ്ടു മോഹിച്ച സുഭദ്രയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി ഭാര്യയാക്കുന്നു. ശങ്കരനും സരസ്വതിയും അക്രമികളുടെ കയ്യിൽപെടും മുമ്പ് ഇല്ലത്തു തന്നെ ജീവനൊടുക്കുന്നു.

 

കലാപശേഷം മടങ്ങിവന്ന നാരസ്യൻ ചില ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ കൊള്ളയടിക്കപ്പെട്ടും ജീർണിച്ചും പോയ ഇല്ലം നന്നാക്കി അവിടത്തെ ജീവിതം  പുനരാരംഭിക്കുന്നു. വംശപരമ്പര മുന്നോട്ടുപോകുമ്പോൾ ക്രൂരവിധി വസൂരിയായി കുടുംബത്തെ വേട്ടയാടുന്നു. ദുർമരണങ്ങൾ, കൊലപാതകം, കൊള്ള ഒക്കെ സംഭവിക്കുന്നു. ഇത്തവണ വസൂരിബാധിച്ച് മരണാസന്നരായവരെ കൊല്ലുന്നതും ഇല്ലം കൊള്ളയടിക്കുന്നതും ചികിൽസിക്കാനും സംരക്ഷിക്കാനും വേണ്ടി എത്തിച്ചേർന്ന ചെറിയകൊളം നമ്പൂതിരിയാണ്. സ്വജാതിക്കാരനിൽ നിന്നുള്ള കൊടും ചതി. 

 

ചെറിയകൊളം നമ്പൂതിരി കടത്തിക്കൊണ്ടുപോയ നിധികൾ തിരികെ വാങ്ങിത്തരണമെന്ന് അപേക്ഷിക്കാൻ വാരണക്കോട്ടില്ലത്തെ അധികാരി ഏളിയേടത്തിനെ കാണാൻ പോയ കുഞ്ഞുനാരസ്യൻ, അധികാരിയുടെ മകൻ ചാത്തൂട്ടിനായരുമായി ചങ്ങാത്തത്തിലാവുകയും സ്വാതന്ത്ര്യസമരത്തിൽ പ്രവേശിക്കാൻ തീരുമാനമെടുത്തുകൊണ്ട് മടങ്ങിവരുകയും ചെയ്യുന്നു. കോൺഗ്രസുകാരനായി സ്വാതന്ത്ര്യസമരത്തിനിറങ്ങിയ നാരസ്യൻ അനുഭവിക്കുന്ന യാതനകൾ, പിന്നീട് കമ്യൂണിസ്റ്റായതിന്റെ പേരിൽ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന വേട്ടയാടലുകൾ, രണ്ടാം വിവാഹത്തിൽ നിന്നുണ്ടാകുന്ന ദുരിതങ്ങൾ, കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നശേഷം നേരിടേണ്ടി വന്ന ദയാരഹിതമായ അവഗണന, ഭൂപരിഷ്‌കരണത്തെ തുടർന്ന് കുടുംബം ചെന്നു പതിച്ച പട്ടിണി, ദാരിദ്ര്യം........  208 പേജുകളിലായി ഉണ്ണി മാധവൻ വരച്ചിടുന്ന വംശചരിത്രം ഒരേ സമയം നമ്പൂതിരിമാരുടെ പ്രതാപകാലത്തെയും അവരനുഭവിക്കുന്ന ദുരിതകാലത്തെയും അടയാളപ്പെടുത്തുന്നു. പുതിയ തലമുറക്കാരനായ ആശുതോഷ് മുസ്‌ലിം യുവതിയെ പ്രണയിച്ചതിന്റെ പേരിൽ മതതീവ്രവാദികളുടെ വധഭീഷണിക്കു നടുവിലാണെന്നു കൂടി വരുമ്പോൾ കേരളത്തിലെ നമ്പൂതിരിമാരുടെ വർത്തമാന കാല ദുരന്തപർവവും നോവലിൽ ഇഴചേർക്കപ്പെടുന്നു.

 

വി.ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും, ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി തുടങ്ങിയ നോവലുകൾ നമ്പൂതിരി ജീവിതത്തിന്റെ ദൈന്യം തരിമ്പുപോലും ചോരാതെ നമ്മെ അനുഭവിപ്പിക്കുന്ന രചനകളാണ്. അവയുടെ ഗണത്തിലാണ് പിതൃനാരസ്യനെയും പെടുത്താവുന്നത്. 

 

പൗരോഹിത്യത്തിന്റെ ആത്മീയദൗത്യം തുടർന്നുപോരുകയാണെങ്കിലും ഇക്കാലത്ത് കേരളത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ കൂട്ടത്തിലാണ് ബ്രാഹ്‌മണർ. പൂജാരികളെന്നതിനപ്പുറം പൊതു സമൂഹത്തിൽ അവർക്കു യാതൊരു പ്രസക്തിയുമില്ല. പൂജാരികളെന്ന നിലയ്ക്കും അവർ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലൊന്നും അവർക്ക് എടുത്തുപറയാവുന്ന പരിഗണനകളില്ല. വോട്ട്ബാങ്ക് അല്ലാത്തതിനാൽ അധികാരത്തിന്റെ മേൽത്തട്ടിലോ ഇടത്തട്ടിലോ അടിത്തട്ടിലോ ഒന്നും അവരുടെ പേരുകൾ കടന്നുവരുന്നില്ല. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തെയും സമൂഹത്തെയും ഭിന്നിപ്പിച്ചു മുതലെടുക്കാൻ ആഗ്രഹിക്കുന്നവരുടെ കണ്ണിൽ ബ്രാഹ്‌മണർ ഇപ്പോഴൊരു കരുവാണ്. അതിന്റെ ഫലമായിട്ടാവാം അവരെ അപമാനിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്ന കഥകളും കവിതകളും നോവലുകളും സിനിമകളുമൊക്കെ നിരന്തരവും സംഘടിതവുമായി നിർമിക്കപ്പെടുന്നത്. തങ്ങൾക്കെതിരെ നടക്കുന്ന അസഹിഷ്ണുതാ പ്രചാരണത്തെ നേരിടാനുള്ള പ്രതികരണശേഷി പോലും അവരിൽ നിന്നു ചോർന്നുപോയിരിക്കുന്നു. ഈ പ്രത്യേക കാലസ്ഥിതിയിൽ പിതൃനാരസ്യനെപ്പോലുള്ള പുസ്തകങ്ങൾ കൂടുതലായി രചിക്കപ്പെടേണ്ടത് സമൂഹത്തിന്റെ സംതുലനം നിനിർത്തുന്നതിന് ആവശ്യമാണ്. 

 

Content Summary: Pithru Narasyan book by R Unni Madhavan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com