ADVERTISEMENT

കേരളത്തിന്റെ മണ്ണിൽ ഒരു പുതിയ ഇന്ദ്രജാലരഥ്യ ഒരുക്കിയ വാഴകുന്നം നീലകണ്ഠൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിൽവച്ചാണ് മഹാകവി പി. കുഞ്ഞിരാമൻ നായരെ ആദ്യം കാണുന്നത്. വാകച്ചാർത്ത് തൊഴുതു മടങ്ങും വഴിയായിരുന്നു ആ കൂടിക്കാഴ്ച. സുഹൃത്തുക്കൾക്കൊപ്പം ഗൗരവമേറിയ സാഹിത്യച്ചർച്ചയിലായിരുന്നു കവി. ഈറനുടുത്തു ഭക്ത്യാദരവോടെ കയറിവന്ന വാഴകുന്നത്തെ കണ്ടതും അദ്ദേഹം എഴുന്നേറ്റുനിന്നു തൊഴുതു.

ആളെ മനസ്സിലായോ സുഹൃത്ത് കവിയോട് ചോദിച്ചു.

അറിയ്വോന്നു ചോദിച്ചാൽ അറിയും, കവി എങ്ങും തൊടാതെ പറഞ്ഞു.

കേട്ട്വോ വാഴകുന്നം, ഒരു വിദ്യയങ്ങ്ട് കാണിച്ചാ ആളെ മനസ്സിലായിക്കൊള്ളും.

അതിനിപ്പോ ഞാനൊന്നും എടുത്തിട്ടില്ല. തൊഴുതിട്ടു വരണ വഴിയാണേ എന്നു പറഞ്ഞു വാഴകുന്നം തന്റെ ഇരുകൈകളും മുന്നോട്ടു നീട്ടി. എന്നിട്ടു കൂപ്പുകയ്യോടെ മുകളിലേക്കുയർത്തി. കൂട്ടിപ്പിടിച്ച കൈകൾ താഴ്ത്തി പി.യുടെ നേരേ നീട്ടി.

 

കൈ നീട്ടിക്കൊളൂ എന്നൊരാൾ പറഞ്ഞതുകേട്ട് കവി വേഗം കൈ നീട്ടി. അപ്പഴതാ പഴുത്തുതുടുത്തൊരു മൂവാണ്ടൻ മാമ്പഴം.

അരങ്ങുകളിൽ മാത്രമായിരുന്നില്ല വാഴകുന്നത്തിന്റെ അതിശയ പ്രകടനങ്ങൾ. വീട്ടിലും നാട്ടിലും ആശുപത്രിയിലും തെരുവിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റോപ്പിലും എന്നു വേണ്ട ഒരു ജീവിതം മുഴുവൻ നീണ്ട സാധനയിലൂടെ കൈവശപ്പെടുത്തിയ കയ്യടക്കത്തിന്റെയും കരവിരുതിന്റെയും ഐന്ദ്രജാലിക പ്രകടനങ്ങൾ നിന്നനിൽപിൽ കാണിക്കാനുള്ള പ്രതിഭയുണ്ടായിരുന്നു അദ്ദേഹത്തിന്. ചുട്ട കോഴിയെ പറപ്പിച്ചു എന്നും സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി എന്നും സ്റ്റോപ്പിൽ നിർത്താതെ മുന്നോട്ടുപോയ ബസ് വാഴകുന്നത്തെ കയറ്റാൻ വേണ്ടി തിരിച്ചുവന്നെന്നും ഉൾപ്പെടെയുള്ള കഥകളിൽ അതിശയോക്തിയുണ്ടെങ്കിലും യാഥാർഥ്യവുമുണ്ട്. കെട്ടുകഥകളിൽ നിന്ന് മാന്ത്രിക കലയെ മോചിപ്പിച്ച വാഴകുന്നത്തിന്റെ ജീവിതവും അദ്ഭുത പ്രവൃത്തികളും വായിക്കുമ്പോൾ, ഒരു ശാസ്ത്രപ്രതിഭയെ എന്നപോലെ, അനുഗ്രഹീതനായ കലാകാരനെന്ന പോലെ അദ്ദേഹത്തെ ആദരിക്കാനും കേരളം തയാറാകും. ഏതു ജാതി മതസ്ഥരെയും ഇല്ലത്തു കയറ്റാനും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുമൊന്നും മടി കാട്ടാതെ, മാന്ത്രിക കലയിലൂടെ കേരളത്തിന്റെ കീർത്തി അന്യനാടുകളിലും എത്തിച്ചു അദ്ദേഹം. നാട്ടുകാരിൽ നിന്നുള്ള കലവറയില്ലാത്ത സ്‌നേഹത്തിനും ബഹുമാനത്തിനുമൊപ്പം പ്രശസ്തരിൽ നിന്നും പ്രതിഭാശാലികളിൽനിന്നുമുള്ള പ്രശംസയും  ലഭിച്ചു.

 

ആദ്യം കണ്ടതിനു ശേഷം നാലഞ്ചു വർഷത്തിനുശേഷം കവിയും മാന്ത്രികനും വീണ്ടും കണ്ടുമുട്ടി. കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിൽ വച്ചായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ പി. കുഞ്ഞിരാമൻ നായർ. വാഴകുന്നത്തിന്റെ ജാലവിദ്യാ പരിപാടി സ്‌കൂളിൽ നടക്കുന്നു.

പരിപാടി കഴിഞ്ഞതും വാഴകുന്നത്തിന് ഒരു ഓണപ്പുടവ സമ്മാനിക്കുന്നുണ്ടെന്ന് അറിയിപ്പ് വരുന്നു. അദ്ദേഹം കൈ നീട്ടി. ഓണപ്പുടവയ്‌ക്കൊപ്പം ഒരു കടലാസുമുണ്ട്. അതു തുറന്നുനോക്കിയപ്പോൾ അദ്ഭുതപ്പെട്ടത് ജനലക്ഷങ്ങളെ അദ്ഭുതപ്പെടുത്തിയ, ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വാഴകുന്നമാണ്. നാലു വരി കവിത അദ്ദേഹം നിറഞ്ഞ മനസ്സോടെ വായിച്ചു.

 

ആരുതന്നരുളിയന്നു സദ്രസം

ചേരുമർക്ക വടിവൊത്ത മാമ്പഴം

നേരിലിന്നു വില വാങ്ങിടട്ടെയി-

പ്പാരിടം പുകഴുമൈന്ദ്രജാലിക. 

 

കവിയുടെ കൈപ്പടയിൽ വിടർന്ന അക്ഷരപ്പൂക്കൾ ഏറ്റവും വലിയ അംഗീകാരം പോലെ വാഴകുന്നം സ്വീകരിച്ചു.

വാഴകുന്നത്തിന്റെ ജീവിതം കഥകൾ മാത്രമായിരുന്നില്ല. കാര്യവുമായിരുന്നു. അദ്ദേഹത്തിന്റെ മാന്ത്രിക വിദ്യകളെക്കുറിച്ചും അവയുടെ യാഥാർഥ്യങ്ങളെക്കുറിച്ചും പൊള്ളുന്ന ജീവിതത്തെയും വസ്തുനിഷ്ടമായി അവതരിപ്പിക്കുന്നുണ്ട് ജെസി നാരായണൻ മാന്ത്രിക ഐതിഹ്യമാല എന്ന പുസ്തകത്തിൽ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ ആഹ്ലാദത്തോടെയും ആവേശത്തോടെയും വായിച്ചാസ്വദിക്കുന്ന കഥകളും ജീവിതവും. വാഴകുന്നത്തിന്റെ അദ്ഭുത വിദ്യകളാണ് മാന്ത്രിക ഐതിഹ്യമാലയുടെ ആദ്യഭാഗം. രണ്ടാം ഭാഗമായ നാടോടി മാന്ത്രികത്തിൽ ഇതു വരെയും അക്ഷരങ്ങളിൽ രേഖപ്പെടുത്താതെപോയ പല ദേശക്കാരായ നാടോടികളും കേരളത്തിന്റെ കുഗ്രാമങ്ങളെപ്പോലും ആവേശത്തിലാഴ്ത്തി വിസ്മൃതരായവരും നാട്ടിലും നഗരങ്ങളിലും ഇന്നും പ്രചാരത്തിലുള്ള നിറം പിടിപ്പിച്ച കഥകളുടെ ഉള്ളുകള്ളികളും ആവിഷ്‌കരിക്കുന്നു. മലയാള മണ്ണിന്റെ മാന്ത്രിക വേരുകൾ അന്വേഷിക്കുകയാണ് മൂന്നാം ഭാഗത്തിൽ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഐതിഹ്യകഥകളിൽ നിന്ന് മുത്തും പവിഴവും പോലെ തിളങ്ങുന്ന കഥകൾ നാലാം ഭാഗത്തിൽ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. എഴുപതുകൾക്കുമുമ്പ് ഇന്ദ്രജാലത്തിന്റെ അരങ്ങിലെത്തിയ മാന്ത്രികരുടെ ജീവിതാനുഭവങ്ങളും കഥകളുമാണ് ഈ കൃതിയിൽ ഇതൾ വിരിയുന്നത്. ആധുനിക മാജിക്കിന്റെ ശാസ്ത്ര സത്യങ്ങളല്ല, പൊയ്‌പ്പോയ കാലത്തിന്റെ മാറാലയിൽ മൂടിയ കഥകളുടെ ജീവിതസത്യമാണ് ഈ കൃതിയുടെ ജീവൻ.

ഐതിഹ്യമാല മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട സ്വത്താണെങ്കിൽ മാന്ത്രിക ഐതിഹ്യമാല, ഇതുവരെ രേഖപ്പെടുത്താതെപോയ സമ്പന്നമായ ഒരു ചരിത്രത്തെ കഥകളിലൂടെ പുനരാനയിക്കുന്ന അമൂല്യമായ നിധിയാണ്.

 

2015 ൽ തിരുവേഗപ്പുറയിലെ വാഴകുന്നത്തു നിന്നാണ് ഈ കൃതിക്കു വേണ്ടിയുള്ള യാത്ര ജെസി തുടങ്ങുന്നത്. കോവിഡ് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് തപസ്യപോലെ വർഷങ്ങൾ നീണ്ട ഗവേഷണവും പഠനവും യാത്രകളും നടത്തിയാണ് ജെസി കഥാസരിത്സാഗരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ വിലപ്പെട്ട കൃതി പൂർത്തിയാക്കിയത്.

 

Content Summary: Manthrika Aithihyamala book by Dr. Jessy Narayanan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com