ADVERTISEMENT

മറന്നുപോയ ചിറകുകളാണ് കവിതയെന്ന് പറഞ്ഞത് ചിലിയൻ കവി പാബ്ലോ നെരൂദയാണ്. വേരുകളാൽ ഇണപിരിയാതെ വളരുന്ന രണ്ടു ചെടികളാണ് നമ്മൾ എന്നു രാത്രിയിൽ ഞാൻ സ്വപ്‌നം കണ്ടു എന്നെഴുതിയ അതേ കവി.  എല്ലാ ചെടികളിലെയും എല്ലാ പൂക്കളെയും നശിപ്പിച്ചാലും വസന്തം വരുന്നത് തടയാൻ കഴിയില്ലെന്ന് പ്രവചിച്ച വിപ്ലവകാരി. പുൽത്തലപ്പിൽ മഞ്ഞുതുള്ളികൾ വീഴും പോലെ ആത്മാവിൽ കവിത ഇറ്റുവീഴുന്നു എന്നെഴുതിയ കാമുകൻ. ഞാൻ എന്നും എന്നെ നിന്റെ പേര് വിളിക്കുന്നു എന്നെഴുതിയ ഭ്രാന്തൻ. ഒരിക്കലും ആരെയും കാത്തിരിക്കാത്ത വ്യക്തി എന്നും കാത്തിരിക്കുക മാത്രം ചെയ്യുന്ന കാമുകനെക്കാൾ കഷ്ടപ്പെടുന്നില്ലേ എന്നു സംശയിച്ച വിരഹി. എല്ലാ കവികളും ഒരിക്കലെങ്കിലും കടന്നുപോകേണ്ടിവരും ഈ വരികളിലൂടെ. ഈ വാക്കുകളിലൂടെ. നെരൂദ പകർന്ന അനന്തമായ തീരം മാത്രമുള്ള കടലിലൂടെ. ചിറകുകളുണ്ടെന്നും അവയെക്കുറിച്ചു മറന്നുപോയെന്നും തിരിച്ചറിയുന്ന നിമിഷത്തിലാണ് ഒരാൾ കവിയാകുന്നത്. കവിയുടെ ജൻമത്തിലേക്കു ജ്ഞാനസ്‌നാനം ചെയ്യപ്പെടുന്നതും. ആ നിമിഷം മുതൽ കാത്തിരിക്കുന്നത് നിത്യകാമുകിയുടെ വേഷമാണ്. നിരന്തര വിരഹിയുടെ മനസ്സാണ്. കാത്തിരിപ്പിന്റെ ഉൻമാദം നിറഞ്ഞ ഹതാശമായ നിമിഷങ്ങളാണ്. എന്നാലും ഒരിക്കലും ചിറുകകളെക്കുറിച്ച് ആരായാതെ ജീവിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ആ ജീവിതം, മനുഷ്യനു സാധ്യമായ ഏറ്റവും നല്ല ജീവിതങ്ങളിൽ ഒന്നായ കവിയുടെ ജീവിതം.

കവിജൻമത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യമാണ് മിനി ബാബുവിന്റെ കവിതകളുടെ കരുത്ത്. ഉണർവിലും ഉറക്കത്തിലും തിരിച്ചറിയുന്ന ചിറകുകളുടെ അവസാനിക്കാത്ത സ്പന്ദനങ്ങളും. മെമ്മറി സെൽസ് എന്ന പുതിയ സമാഹാരം മിനി അവസാനിപ്പിക്കന്നത് ഒരു മുന്നറിയിപ്പോടുകൂടിയാണ്.

 

കവിയോട്

എല്ലാ കാര്യങ്ങളും ഒരിക്കലും

തുറന്നു പറയരുത്.

ഒരു രീതിയിലും

വെളിപ്പെട്ടുപോകരുത്.

മനസാക്ഷിക്കുത്തില്ലാതെ

അയാൾ നിങ്ങളെത്തന്നെ

തുറന്നുകാണിക്കുമ്പോൾ

വഞ്ചന എന്തെന്ന് അറിയും.

അറിയുക, കവി വേട്ടയാടപ്പെട്ട ജീവിയാണ്! 

 

എന്നും ഇരയാകാൻ വിധിക്കപ്പെട്ട കവിജൻമത്തിന്റെ ഏറ്റവും സ്വകാര്യമായ സങ്കീർത്തനങ്ങളാണ് ഓർമയുടെ കോശങ്ങളായി ഈ സമാഹാരത്തിൽ വെളിപ്പെടുന്നത്. അവ കാണാൻ സൂക്ഷ്മദർശിനി വേണ്ട. ഭൂതക്കണ്ണാടി വേണ്ട. കണ്ണുകളെ മറച്ച കണ്ണട ഊരിവച്ചാൽ മാത്രം മതി. നനഞ്ഞ കണ്ണുകൾ കൊണ്ട് തൊട്ടറിയാം ഓരോ കവിതയിലും തുടിക്കുന്ന ജീവൻ. ജീവനിൽ നിന്നു വിട്ടുപോകാൻ മടിക്കുന്ന ആത്മാവിന്റെ ചിറകടി. അവസാന നിമിഷത്തിനു മുമ്പേ കാത്തുകാത്തിരുന്ന രഹസ്യം പറയാനുള്ള വ്യഗ്രത. അവളായി നിന്നുകൊണ്ട് അത് അവളോടാണ് പറയാനുള്ളത്. ഒരു സ്ത്രീയോട്. അവളോടു മാത്രം.

 

നീയുമൊരു സ്ത്രീയായതിനാൽ

നിന്നെ ഞാൻ സ്‌നേഹിക്കുന്നു.

നീയായിരിക്കുക എന്നത്

എന്താണെന്ന് അറിയുന്നതിനാൽ. 

ഇന്നലെയുടെ കവിതകൾ

നീ അടക്കിയത്

എങ്ങനെയെന്ന് എനിക്കറിയാം.

ഇന്നത്തേക്കുള്ള കവിത

കുത്തിക്കറിച്ചത്

എങ്ങനെയെന്നും.

നാളത്തേക്കുള്ള കവിതയ്ക്കുവേണ്ടി

പോരാടുന്നതെങ്ങനെയെന്നും.

നിനക്കുള്ളിൽ കവിത

ശ്വാസം കിട്ടാതെ പിടയുന്നത്

ഞാനറിയുന്നു.

നിന്നെ അറിയാം എന്നതിനാൽ

നിന്നെ ഞാൻ അറിയുന്നു.

സ്‌നേഹിക്കുന്നു.

 

കവിത ഇവിടെ മറന്നുപോയ ചിറകുകളല്ല. ശ്വാസം കിട്ടാതെ പിടയുന്ന പക്ഷിക്കുഞ്ഞുങ്ങളാണ്. വീട്ടിലെയും ജോലിസ്ഥലത്തെയും അസംഖ്യം ജോലികളിലൂടെ കടന്നുപോകുന്ന കവിയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ എല്ലാവരും കാണുന്നു. അവളോ, കവിതയെഴുതുമ്പോൾ ലോകത്തെ പുറത്തിട്ടടച്ച് മറ്റൊരു ലോകത്തെ രാജാവും രാജ്ഞിയുമാകുന്നു. അതിവിദൂരമായ രാജ്യത്തെ നനവുള്ള മണ്ണിൽ അവൾ വിതയ്ക്കുന്ന വിത്തുകൾ ആരും അറിയുന്നില്ല. കാണുന്നില്ല. അവളോ, അവന്റെ കൈ പിടിച്ച് നടന്നുപോകുന്നു. സ്‌നേഹത്തിൽ മാത്രം ആരും ആരെയും ക്ഷണിക്കേണ്ടതില്ലല്ലോ. അവൾ അവന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടന്നുപോകുന്നു. അവൻ ഒന്നും പറയണമെന്ന് അവൾ ആഗ്രഹിക്കുന്നില്ല. അവൾക്കു കേൾക്കാൻ എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് അവനും കരുതുന്നില്ല. പ്രതീക്ഷയുടെ ഭാരം അവരെ പിന്നോട്ടുവലിക്കുന്നില്ല. തിരിച്ചുനടക്കുമ്പോഴും അവരുടെ കൈകൾ ചേർന്നുതന്നെയാണ്.

കവിതയുടെ കൈ പിടിച്ചു നടക്കുന്ന വരികളാണ് മിനി ബാബുവിന്റെ കവിതകൾ. വഴിയറിയാതെ ആ കവിതകൾ അലയുന്നില്ല. വഴി തെറ്റിപ്പോകുന്നുമില്ല. കവിതയുടെ രാജപാതയിൽ തലയുയർത്തിത്തന്നെ നടന്നുപോകുന്നു. ആ കാഴ്ചയുടെ സൗന്ദര്യവും ആഹ്ലാദവുമാണ് ഓർമയുടെ കോശങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്. ഹൃദയത്തിലേക്കു ചേർത്തുവയ്ക്കുന്നത്.

 

Content Summary: Memory cells book by Mini Babu

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com