ADVERTISEMENT

പ്രഭാ സക്കറിയാസ് എഴുതിയ ‘വണക്കമാസ കാലത്തെ ഒരു പശുപ്പിറവി രാത്രി’ എന്ന പുസ്തകത്തെ കുറിച്ച് എഴുത്തുകാരൻ പി.എഫ്. മാത്യൂസ് എഴുതിയ കുറിപ്പ്–

ചെറിയ കാര്യങ്ങളേക്കുറിച്ച് വലിയ കടും കെട്ടുകളൊന്നുമില്ലാതെ ഏഴുതുന്നതെത്ര പ്രയാസമാണ്. അതു വായിക്കാനെന്തു രസമാണ്. ഗഹനമായതെന്തോ ചെയ്യുകയാണെന്ന വിചാരം കവിക്കും വായനക്കാരനുമില്ല. എന്നാൽ പറഞ്ഞതിനപ്പുറം വളർന്ന കവിതകളുമാണവ. പ്രഭാ സക്കറിയാസിന്റെ ‘വണക്കമാസ കാലത്തെ ഒരു പശുപ്പിറവി രാത്രി’ എന്ന കവിതാ സമാഹാരം വായിക്കുമ്പോൾ അങ്ങനെയൊരു രസാനുഭവമുണ്ടായി.

 

തിരക്കിട്ട് വലിച്ചു കീറിയെടുത്ത നോട്ട്ബുക്കിലെ താളിന്റെ ബാക്കിക്കെന്തു ഭംഗി. ഒരു മഷിപ്പേന ചെരിച്ചുപിടിച്ച് ഓടിച്ചു പോയാൽ അരികിൽപ്പടരുന്ന നിറത്തിനെന്തു ഭംഗി. ഒരു പുതിയ മുറിവു പോലെ നനഞ്ഞത്, ഒരു പഴയ കടലാസ് പോലെ മഞ്ഞച്ചു പോയത്. അണ്ഡകടാഹങ്ങളെ തൊടുന്നില്ല. കൈപ്പാടകലത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം. വിദേശവും സ്വദേശവും കൂടിക്കലർന്ന് ജീവിതം സോപ്പ് ഓപ്പറ പോലെ പൊടുന്നനെ സ്തംഭിച്ചു പോകുന്നതും തുടരും എന്ന ഓർമ്മപ്പെടുത്തലും ‘തുടരും’ എന്നു പേരിട്ട കവിതയിൽ അനുഭവിച്ചു. അത്രയ്ക്ക് ദൃശ്യാത്മകമാണെഴുത്ത്. ജീവിതത്തിൽ എത്രയെത്ര കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന ഒരുവളെ കാണാം ‘കൊല്ലുന്ന വിധം’ എന്ന കവിതയിൽ . പുള്ളിക്കോഴിയുടെ കഴുത്തു പിരിക്കുന്നതും എലിയെ പെട്ടിയോടെ വെള്ളത്തിൽ മുക്കിയും വരാലിനെ കല്ലിൽ തലയടിച്ചുമൊക്കെ കൊല്ലുന്ന ഒരുവളെ അബലയാണ് എന്നൊക്കെ പറയാമോ എന്നു ചോദിക്കുമ്പോൾ നേരാണല്ലോ നേരാണല്ലോ എന്നു മൂക്കത്ത് വിരലു വച്ചു പോകും . 

 

‘‘തേഞ്ഞതും

മൂർച്ച മുന്തിയതും

വിയർപ്പു വീണതുമായ ഭാഷ

തിരുത്തിയാലോ മിനുക്കിയാലോ ചോര നീറും.

കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത കൊണ്ടുവേണം

ഭാഷയെ തൊടാൻ.’’

നേരാണ് ഈ എഴുതിയത്

 

‘വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി’ എന്ന കവിതയോടൊപ്പം എനിക്കു പരിചയമുള്ള നാട്ടിൻ പുറത്തെ അമ്മമാരും ആ പശുവിനോടൊപ്പം പ്രസവവേദനയനുഭവിച്ചത് വായനക്കാരനായ ഞാനും അനുഭവിച്ചു എന്നു പറയേണ്ടതുണ്ട്. ഗർഭ ജലം വാർന്നു കഴിഞ്ഞ് ഉള്ളിൽ കുടുങ്ങിപ്പോയ കുഞ്ഞാകുന്നതിനേക്കുറിച്ചുള്ള ഒരു കവിതയുണ്ട് ഈ സമാഹാരത്തിൽ. ‘ഒരു മീൻ ആകുന്നത്..’ എന്നാണ് പേര്. അമ്മയുടെ മടിത്തട്ടിലെ മീൻകുഞ്ഞായിരുന്ന ആ പണ്ടു കാലം എത്ര നന്നായിരുന്നു. എപ്പോഴും തിരിച്ചു പോകാൻ തോന്നിപ്പിക്കുന്ന ഒരിടമേയുള്ളൂ ഭൂമിയിൽ എന്നു വിവരിച്ച് അമ്മ വലിയ ഒരു സുഖവാസ കേന്ദ്രം തന്നെ ആയിരുന്നു എന്ന തീർപ്പിൽ കവി എത്തുന്നു. പുറത്തിറങ്ങാൻ മടിച്ച് നോവെടുപ്പിച്ച് ചോര വാർപ്പിച്ചു നിങ്ങളെ ചാകാറാക്കിയത് അവിടെ തന്നെ ഇരിക്കാനുള്ള കൊതി കൊണ്ടായിരുന്നു എന്ന തിരിച്ചറിവ്...

 

കാഴ്ച കൊണ്ടും സ്വരം കൊണ്ടും കവി ദോശ ചുടുന്ന കവിത സുന്ദരമായ ഒരനുഭവം തന്നെ. അടുക്കള എന്ന പ്രപഞ്ചത്തിൽ സർവ്വ ബുദ്ധിയും വൈഭവവും മുതൽമുടക്കി ചേട്ടായിമാരുടെ ഉടലിനെ പ്രവർത്തനക്ഷമമാക്കുന്ന, ഒഴിച്ചും മറിച്ചും ശീ എന്ന സ്വരത്തിലുണ്ടാക്കപ്പെടുകയാണ് ദോശ. ഭാഷയിൽ ഉണ്ടാക്കിയിട്ടും അതിന് ദോശയുടെ മണം.

 

മാതാവിന്റെ ലുത്തീനിയ ചൊല്ലുമ്പോൾ നാവിൽ തട്ടിത്തടഞ്ഞ ‘ആകാശമോക്ഷത്തിന്റെ വാതിലേ’ എന്ന വരി ഈ സമാഹാരത്തിൽ ഒരു കവിതയായി മാറിയതു കണ്ടപ്പോൾ ഞാനെന്റെ കൗമാരത്തിലേക്കെത്തിപ്പെട്ടു. പ്രഭാ സക്കറിയാസിന്റെ കവിതകൾ എന്റെ മനസ്സിനെ തൊട്ടത് ഇങ്ങനെയൊക്കെയാണെന്ന് വിവരിക്കാൻ ശ്രമിക്കുകയായിരുന്നു. 

 

Content Summary: Vanakkamasakalathe oru pasuppiravi rathri book by Prabha Zacharias

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com