ADVERTISEMENT

ഡൽഹിയിലെ ഒരുന്നത കുടുംബത്തിൽ നിന്നെത്തിയ ഉൽക്കർഷേച്ഛുവായ എഴുത്തുകാരനും സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥനുമായ രത്‌നയുടെ ശാന്തസുന്ദര ജീവിതം പൊടുന്നനെ അശാന്തമായി.പകർച്ചവ്യാധിയുടെ  സംക്രമം മനുഷ്യകുലത്തെ മൊത്തം ഗ്രസിച്ചപ്പോൾ ബ്രഹ്മം എന്ന യുവാവ്‌ ലോകത്തിന്റെ അസന്മാർഗ്ഗിക നിഷ്‌ഠകളുടെ നിലവിലെ ക്രമക്കേടുകളെ നിർമ്മാർജ്ജനം ചെയ്യാൻ വന്ന ഒരു അവതാരമായി കൊറോണ വൈറസിനെ സ്വപ്നം കാണുന്നു.

 

ഉറ്റ സുഹൃത്തുക്കളായി മാറിയ മേരിയും രത്‌നയും മെട്രോ ട്രെയിനിൽ വെച്ചാണ്‌ ആദ്യം കണ്ടു മുട്ടിയത്‌. മേരിയെ മനസ്സിലാക്കുവാൻ രത്‌നക്ക് സമയമേറെയെടുത്തു. യാത്രികർ തിങ്ങിനിറഞ്ഞ മെട്രോ ട്രെയിനിൽ അവളൊരിക്കൽ അവനോടു മന്ത്രിച്ചു " ഞാൻ കന്യാമറിയമാണ്‌".

 

രത്‌ന ഒരു ദിവസം തന്റെ സുഹൃത്തായ ബ്രഹ്മിന് മേരിയെ പരിചയപ്പെടുത്തിക്കൊടുത്തു. ബ്രഹ്മിനെ കണ്ട നിമിഷം മേരി അവനിൽ അനുരക്തയായി. അധികം വൈകാതെ രഹസ്യമായി അവരുടെ വിവാഹവും നടന്നു. കളിക്കൂട്ടുകാരനും ജേർണലിസ്റ്റുമായ കസിൻ മാനസ്‌, ആംഗ്ലോ ഇൻഡ്യൻ പെൺകുട്ടി മേരിയുമായുള്ള ബ്രഹ്മിന്റെ രഹസ്യവിവാഹത്തെക്കുറിച്ചറിഞ്ഞു. മൂടി വെച്ചിരുന്ന  വിവാഹത്തെക്കുറിച്ച്‌ കസിനിൽ നിന്നു വൈകാതെ ബ്രഹ്മിന്റെ മാതാപിതാക്കളും കേൾക്കാനിടയായി. കാര്യങ്ങൾ ഒരു പൊട്ടിത്തെറിയുടെ വക്കോളമെത്തി. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ആശയക്കുഴപ്പത്തിലകപ്പെട്ട ബ്രഹ്മം രക്ഷക്കായി തലസ്ഥാന നഗരിയിൽ താമസിയ്ക്കുന്ന  സുഹൃത്തായ രത്‌നയെ വിളിച്ചു വരുത്തി. തക്കസമയത്തെത്തിയ രത്‌നയുടെ ഇടപെടൽ കുടുംബാന്തരീക്ഷത്തിലെ മാനസികപിരിമുറുക്കത്തിന്‌ നല്ല രീതിയിൽ അയവുവരുത്തി. പിന്നെ ഒരു മാസത്തോളം മക്കളുടെ അടുത്തു താമസമാക്കിയിട്ടാണ്‌ മാതാപിതാക്കൾ മടക്കയാത്രയ്ക്കൊരുങ്ങിയത്‌. എന്തോ മനസ്സിൽക്കണ്ട്‌  ബ്രഹ്മം മേരിയോടൊപ്പം മാതാപിതാക്കളെ പിൻതുടരാൻ നിശ്ചയിച്ചു. പകർച്ചവ്യാധിയുടെ അതിപ്രസരണം മൂലം ഔദ്യോഗിക തിരക്കിൽപ്പെട്ട മേരിയ്ക്ക്‌ അവരോടൊപ്പം മടക്കയാത്രയിൽ പങ്കുചേരാനായില്ല.

   

മണവാട്ടിയെ തനിച്ചാക്കി മാതാപിതാക്കളെ കൊണ്ടാക്കുവാൻ പോയ ബ്രഹ്മം ഒടുവിൽ സ്വദേശ നഗരിയിലെത്തി. കൊറോണക്കാലത്തു ലോക്ഡൗണിൽപ്പെട്ടുപോകുന്ന ബ്രഹ്മം താൻ സ്വപ്നത്തിൽ കണ്ട അവതാരത്തെക്കുറിച്ച്‌ എഴുത്തുകാരനും സുഹൃത്തുമായ രത്‌നയുമായി പങ്കുവെയ്ക്കുന്നു. ലോക്ഡൗൺകാലത്തെ വിരസതയകറ്റാൻ അതൊരു കാവ്യമായി രചിയ്ക്കാൻ രത്‌നയെ പ്രേരിപ്പിക്കുന്നു. 

 

മനുഷ്യകുലം വൈറസിന്റെ പിടിയിലമർന്നപ്പോൾ നിശ്ചലമായ ലോകത്തിന്റെ ഇരുണ്ട ഇടനാഴികളിലെ മാനുഷിക സംഘർഷങ്ങലിലെക്ക് നമ്മെ കൂട്ടി കൊണ്ടു പോകുകയാണ്‌  ജയരാജ്‌. വി.തോപ്പിലിന്റെ എറ്റവും പുതിയ നോവലായ ' മാസ്ക്‌  ജെൻ ക്രോണിക്കിൾ '. നവതലമുറയുടെ സാമാന്യ അതിജീവനതന്ത്രത്തിൽ ഉടലെടുത്ത വർക്ക്‌ ഫ്രെം ഹോം ആശയത്തിന്റെ തെറ്റുകുറ്റങ്ങൾ വളരെ നർമ്മരസത്തോടെ നോവലിസ്റ്റു വരച്ചു കാണിയ്ക്കുന്നുണ്ട്‌. മഹാമാരിക്കാലത്തെ തൊഴിലാളികളുടെ പാലായനത്തേയും കോവിഡ്‌ വാക്സിനെക്കുറിച്ചുള്ള പല രാഷ്ടീയ വ്യാഖ്യാനങ്ങളെയും പ്രകോപനപരമായിത്തന്നെയാണ്‌ കഥയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. 

 

ആധുനിക തലമുറയുടെ ഇരുളടഞ്ഞ തലങ്ങളെ അനാവരണം  ചെയ്യുന്ന ഉദ്വേഗജനകമായ നോവലാണ് ജയരാജ്‌ വി തോപ്പിലിന്റെ  'മാസ്‌ക്‌ ജെൻ ക്രോണിക്കിൾ'.

 

Content Summary: Mask-Gen-Chronicle Book by Jayaraj V Thoppil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com