ADVERTISEMENT

  ചരിത്രാതീതകാലത്തു എഴുതപ്പെട്ട ഗ്രന്ഥമാണ് ഹാനോക്കിന്റെ “പ്രഥമപുസ്തകം”. അതിന്റെ മലയാള ആവിഷ്കരണം 'ഹാനോക്കിന്റെ വെളിപ്പാടു'കളിലൂടെ ലേഖകൻ ലളിതമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു കൂട്ടം കാവൽ ദൂതന്മാർ സമ്യസയുടെ നേതൃത്വത്തിൽ ഭൂമിയിൽ വന്നിറങ്ങിയെന്നും സ്ത്രീകളുമായി വേഴ്ചയിൽ ഏർപ്പെട്ടു രാക്ഷസന്മാരെ ഉളവാക്കി എന്നും ഹാനോക്ക് തന്റെ ദർശനങ്ങളിൽ കാണുന്നതായി പുസ്തകത്തിന്റെ ആദ്യ ഭാഗത്തു നാം വായിക്കുന്നു. അതിനെ തുടർന്നു അങ്ങനെ വീണു പോയ ദൂതന്മാർ ആഭിചാരം, ജ്യോതിഷം, ശകുനം, മന്ത്രവാദം, നിഗൂഢരഹസ്യങ്ങൾ, ദുരാചാരങ്ങൾ മുതലായവ മനുഷ്യന് കൈമാറി. അധർമം പെരുകിയപ്പോൾ ദൈവം ജലപ്രളയം അയച്ചു മല്ലന്മാരെയും ദുഷ്ടന്മാരെയും നശിപ്പിച്ചു.  

ഹാനോക്ക് വെറും കെട്ടുകഥയാണെന്ന് പറയുന്ന പണ്ഡിതന്മാരുണ്ടെങ്കിലും പൗരസ്ത്യരായ നമുക്ക് ഈ പേര് സുപരിചിതമാണ്. ഉദാഹരണമായി, ഭവിഷ്യപുരാണത്തിൽ ആദ്യമനുഷ്യനായ ആദാമിന്റെ വംശാവലി വിസ്തരിച്ചിട്ടുണ്ട്. അതനുസരിച്ചും മോശയുടെ ഉല്പത്തി പുസ്തകം അനുസരിച്ചും ഹാനോക്ക് (ഹനൂക്കൻ) ആദമിൽ നിന്ന് ഏഴാമത്തെ ആളാണ്. ജലപ്രളയം അതിജീവിച്ച നോഹ (ന്യുഹൻ )  പത്താമത്തേതും. ജലപ്രളയത്തെ പറ്റി പുരാണങ്ങളിലുംഎഴുതിയിട്ടുണ്ട്.  തന്റെ ചെറുമകന്റെ കാലത്തു പ്രളയം സംഭവിക്കുമെന്നു ഹാനോക്ക് പ്രവചിച്ചു. ദാവീദ്, ശലോമോൻ മുതലായ രാജാക്കന്മാരെ പറ്റി മാത്രമല്ല, ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടറിനെ സംബന്ധിച്ചു പോലും ദൃഷ്ടാന്തങ്ങൾ മുഖേന പ്രതീകാത്മകമായി അവതരിപ്പിക്കാൻ പ്രവാചകന് കഴിഞ്ഞു എന്നത് നമ്മെ  ആശ്ചര്യപ്പെടുത്തുന്നു.    

മനുഷ്യരെല്ലാം നോഹയുടെ സന്തതികളാണ്. അതിനാൽ ഹാനോക്ക് എല്ലാവരുടെയും പിതാമഹൻ ആണ്. പ്രളയത്തെ അതിജീവിച്ച മനുഷ്യരാശിയുടെ ജീനിതഘടന ഹാനോക് വല്യപ്പനിൽ നിന്ന് ലഭ്യമായതാണ്. ആദ്യമായി എഴുത്തും വായനയും പ്രാവർത്തികമാക്കിയതും പുസ്തകങ്ങൾ രചിക്കാൻ തുടങ്ങിയതും ഹാനോക്ക് പ്രവാചകൻ ആണെന്ന കാര്യം നാം മറന്നു കൂടാ! സ്വപ്‌നങ്ങൾ കാണുന്നതും ദർശനങ്ങൾ കണ്ടതിനു ശേഷം അതൊക്കെ എഴുതി വയ്ക്കുന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നിരീക്ഷിച്ചു കൊണ്ടിരുന്ന ഹാനോക്ക് ലോകത്തിൽ ആദ്യമായി ഒരു പഞ്ചാംഗം ഉണ്ടാക്കി. ഹാനോക്കിന്റെ വാനശാസ്ത്രവും കലെൻഡറും പ്രാചീനമാണെങ്കിലും വലിയ ഒരു അത്ഭുതം തന്നെയാണ്. പ്രവാചകന്റെ ഭാഷ ക്രമീകൃത ശാസ്ത്രവിജ്ഞാനത്തിന്റേതല്ല; പ്രത്യുത, ദൃഷ്ടി ഗോചരമായി നമുക്ക് കാണാവുന്നവ ദൃശ്യഭാഷയിൽനമ്മുടെ മുമ്പിൽ അവതരിപ്പിക്കയും അതില്കൂടി ആത്മീയ സത്യങ്ങൾ വെളിപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്തത്.

ദീർഘദർശി എന്ന നിലയിൽ ലോകചരിത്രത്തെ പത്തു വാരങ്ങളായി കാണുവാൻ ഹാനോക്കിനു കഴിഞ്ഞു എന്നത് അതിശയം തന്നെ. ആദം മുതൽ മിശിഹായുടെ രാജ്യസ്ഥാപനം വരെയുള്ള ഓരോ കാലഘട്ടത്തിലെയും പ്രധാന സംഭവങ്ങൾ അദ്ദേഹം പ്രവചിച്ചു. ജീവനുകൂലിയായിരുന്ന പ്രവാചകൻ ഭ്രൂണഹത്യക്കു എതിരായ നിലപാടെടുത്തു.

 ജനസംഖ്യാഗണനം, ആത്മീയ കൂട്ടായ്മകൾ അഥവാ സഭകൾ, വേദസമാഹാരം അഥവാ ബൈബിൾ മുതലായവയെ പറ്റി അദ്ദേഹം പ്രവചിച്ചു. മാത്രമല്ല, യു.എൻ പോലെയുള്ള പല രാജ്യാന്തര കൂട്ടായ്മകൾ ലോകാന്ത്യത്തിനു മുൻപ് ഉടലെടുക്കുമെന്നു  ഹാനോക്ക് ദർശനത്തിൽ കണ്ടു.        

ഈ പുസ്തകം ഹാനോക്ക് തന്നെ എഴുതിയതല്ല എന്നും, ഏതോ ജൂത റബ്ബി ബാബിലോണിൽ പരമ്പരാഗതമായി പറഞ്ഞു വന്നിരുന്ന കഥകൾ ക്രോഡീകരിച്ചു മെനഞ്ഞ പുസ്തകമാണിത് എന്നുമുള്ള  ആക്ഷേപം നിലവിലുണ്ട്! എന്നാൽ തിരുവെഴുത്തുകളിൽ പലേടത്തും ഇതിൽ നിന്നുള്ള ഉദ്ധരണികൾ കാണാൻ കഴിയും. ഈ വക കാര്യങ്ങൾ, പ്രത്യേകിച്ച് പുസ്തകത്തിന്റെ ആധികാരികത സംബന്ധിച്ചു  ആമുഖത്തിൽ വ്യക്തമായി വിസ്തരിച്ചിട്ടുള്ളത് വായനക്കാർക്കു സഹായകരമാണ് .

 

Content Summary: Hanokkinte Velippadukal Book by T J Oommen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com