ADVERTISEMENT

 

ഒരു വ്യക്തിയുടെ പല തലങ്ങളിലുള്ള ജീവിതങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട് ഗബ്രിയേൽ ഗാർസിയ മാർക്കേസ്. പരസ്യജീവിതം, സ്വകാര്യ ജീവിതം, രഹസ്യ ജീവിതം എന്നിങ്ങനെ. ഈ ജീവിത വിഭജനം എല്ലാവർക്കും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധകമാണ്. ഇതുപോലെ തന്നെ ഏറ്റവും കുറവ് രണ്ടു ലോകങ്ങളുമുണ്ടെന്നും പറയാം. ഒന്ന് പുറമേ കാണപ്പെടുന്നത്. വെളിച്ചത്തിൽ കാണുന്ന കാഴ്ചകൾ പോലെ. അവിടെ ജീവിതം സാധാരണമാണ്. സന്തോഷവും  ദുഃഖവും നിരാശയും എതിർപ്പും പ്രതിഷേധവും ഒത്തുതീർപ്പുകളും എല്ലാം നിറഞ്ഞ വിരസവും അതേസമയം സംഭവബഹുലവും ഇഷ്ടം തോന്നുന്നതും എന്നാൽ വെറുപ്പിക്കുന്നതുമായ സാധാരണക്കാർക്കും ഉയർന്ന വർഗക്കാർക്കുമെല്ലാം ബാധകമായ ജീവിതം. എന്നാൽ, ഇരുളിലെന്നെപോലെ പുറമേക്ക് അത്ര വെളിപ്പെടാത്ത മറ്റൊരു ജീവിതവുമുണ്ട്. നഗ്നരായ മനുഷ്യരെപ്പോലെ. വെളിച്ചത്തിൽ സ്വയവും അല്ലാതെയുമുള്ള എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി മുന്നോട്ടുപോകുന്ന ജീവിതത്തിന്റെ ഇരുൾക്കാഴ്ച ഞെട്ടലും അദ്ഭുതവും എന്നാൽ ആകാംക്ഷയും ഉണർത്തുന്നതാണ്. ഇങ്ങനെയും മനുഷ്യരോ എന്നു തോന്നാം. ഇങ്ങനയൊക്കെത്തന്നെയാണ് ജീവിതം എന്നും. ഒരുപക്ഷേ ആ ഇരുൾജീവിതവും വലിയ ഏറ്റക്കുറച്ചിലൊന്നും ഇല്ലാതെതന്നെ ഒരുപോലെയായിരിക്കാം. എന്നാൽ, വ്യത്യാസമുണ്ടെന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ട്. പലപ്പോഴും ആ കാഴ്ചകൾ ഞെട്ടലുമുളവാക്കുന്നുമുണ്ട്. 

 

അതുകൊണ്ടാണല്ലോ അത്തരം കാഴ്ചകളെക്കുറിച്ച് അറിയാനും അവ മറ്റുള്ളവരോടു പറയാനുമുള്ള ആകാംക്ഷയും ആവേശവും മിക്ക മനുഷ്യരിലുമുള്ളത്. ഇതേ ആകാംക്ഷ നിലനിർത്തുന്നവരാണ് എഴുത്തുകാർ. അവർ അവയെക്കുറിച്ച് എഴുതാറുമുണ്ട്. സിനിമ ഉൾപ്പെടെയുള്ള കലകൾക്കും ഇത് ബാധകമാണെങ്കിലും എഴുത്താണ് ഏറ്റവുമധികം വെളിപ്പെടുന്നതും അക്ഷരങ്ങളിലൂടെ ശാശ്വതീകരിക്കപ്പെടുന്നതും. ചില എഴുത്തുകാർ ഇരുളിലെ ജീവിതത്തെ അഥവാ മനുഷ്യരുടെ അറിയപ്പെടാത്ത ജീവിതത്തെ സൂക്ഷ്മതയ്‌ക്കൊപ്പം നിയന്ത്രണം പാലിച്ചും കൈകാര്യം ചെയ്യുമ്പോൾ മറ്റു ചിലർ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നു. രഹസ്യ വികാരങ്ങളെയും വിചാരങ്ങളെയും ആഘോഷമാക്കുന്നു. ബദൽ എഴുത്തെന്നു പറയാം. സാഹിത്യത്തിലെ സമാന്തര ലോകമെന്നും. അത്തരം എല്ലാക്കൃതികളും സാഹിത്യമാണെന്നു വിശേഷിപ്പിക്കാൻ കഴിയില്ല. സാഹിത്യഗുണമുള്ളതും ഇല്ലാത്തതുമായ കൃതികളുണ്ട്. അല്ലെങ്കിൽ തന്നെ എവിടെ സാഹിത്യം അവസാനിക്കുന്നു എന്നോ തുടങ്ങുന്നു എന്നോ കൃത്യമായി ആർക്കും എടുത്തുകാണിക്കാനോ വേർതിരിച്ചുപറയാനോ ആവില്ലല്ലോ.

പുറമെ അധികം വെളിപ്പെടാത്തതും ഇരുളിൽ ആഘോഷിക്കപ്പെടുന്നതുമായ രഹസ്യ ജീവിതത്തിലെ കാമകനളുടെ കഥാകാരനാണ് ഉണ്ണി.ആർ. ഒളിവും മറവുമില്ലാതെ, പരസ്യജീവിതം കൈകാര്യം ചെയ്യുന്ന ആതേ ലാഘവത്തോടെ അദ്ദേഹം രഹസ്യജീവിതം ആഘോഷമാക്കുന്നു. വിചിത്രവും കൗതുകകരവുമായ വികാരവിചാരങ്ങളെ കഥകളാക്കുന്നു. ഏറ്റവും പുതിയ സമാഹാരമായ മലയാളി മെമ്മോറിയലും ഇതിന് അപവാദമല്ല.

 

അനായസവും വായിപ്പിക്കുന്നതും ഓരോ വരിയിലും സ്വതസിദ്ധമായ നർമം ഒളിപ്പിച്ചുവയ്ക്കുന്നതുമാണ് ഉണ്ണിയുടെ ശൈലി. ആഖ്യാപനപാടവം തന്നെയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.  ധാരാളമായി വായിക്കപ്പെടാൻ ഇടയാക്കുന്നതും. ഏതു കഥാപാത്രത്തെ എടുത്താലും ഏതു കഥയെടുത്താലും പരസ്യജീവിതത്തെ പാടേ ഉപേക്ഷിച്ച് ആരും കാണാത്തതും അറിയാത്തതുമായ, ഇരുളിലാണ്ടുകിടക്കുന്ന ജീവിതങ്ങളിലേക്ക് ആ കഥകൾ ഭാവനയുടെ വജ്രസൂചിയുമായി തുളച്ചുകയറുന്നതു കാണാം.

 

70 വയസ്സ് പൂർത്തിയായ ദിവസം പൗലോപ്പിയുടെ തീരുമാനം നോക്കുക. 71 ലേക്ക് ഇല്ല. ജീവിതം അവസാനിപ്പിക്കാൻ അയാൾ തിരഞ്ഞെടുത്ത മാർഗവും. എന്നാൽ ഭാ്‌സ്‌കരൻ മാഷിന്റെ വരവോടെ കഥ മറ്റൊരു തിരിവിലേക്കു പോകുന്നു. റിട്ടയർ ചെയ്ത കുഞ്ഞഹമ്മദ് എന്ന പൊലീസുകാരനും അവശേഷിച്ച ഒരു ഹാർമോണിയവും കൂടിയാകുന്നതോടെ ശവക്കുഴി എടുക്കുകയും ഭാസ്‌കരൻ മാഷിന്റെ സഹായായി കൂടുകയും ഇഷ്ടമില്ലാത്തതുകേട്ടാൽ പച്ചത്തെറി പറയുകയോ മുണ്ടു പൊക്കി കാണിക്കുകയോ ചെയ്യുന്ന പൗലോപ്പിയുടെ കഥ തുടങ്ങിയടത്തല്ല അവസാനിക്കുന്നത്. യേശുദാസ് പാടുന്നതുപോലെയല്ലാതെ പാടുന്ന പാട്ടുകാരൻ കൂടിയാകുന്നതോടെ കഥയിൽ നിറഞ്ഞുനിൽക്കുന്ന കോഴിക്കോടും അളകാപുരിയും വ്യത്യസ്തമായ വിതാനമാണു കഥയിൽ ഒരുക്കുന്നത്.

മാവു വെട്ടുന്നില്ല എന്ന കഥയിലെ പ്രഭാകരൻ സാറ്. ഭാര്യ പത്മിനിയും. നിഷ്‌കളങ്കമെന്നും നിർദോഷമെന്നും പറയാവുന്ന അപവാദം ഒരു കുടുംബം നശിപ്പിക്കുമ്പോൾ അവശേഷിക്കുന്നത് വെട്ടാത്ത മാവ് മാത്രമല്ല. തുറന്നുകിടക്കുന്ന ഒരു ജനൽ കൂടിയാണ്. ആ ജനൽ തുറക്കുന്നത് രഹസ്യങ്ങളിലേക്കാണ്. പുറമേ കാണാത്ത ജീവിതത്തിലേക്കും രഹസ്യ ജീവിതത്തിലേക്കുാണ്.

 

എന്നാൽ വാത്സ്യയാനൻ എന്ന കഥ ഉണ്ണിയുടെ പതിവുചേരുകളെല്ലാം നിറഞ്ഞുനിൽക്കുമ്പോൾ തന്നെ സമൂഹികാവസ്ഥയുടെ പരിഛേദം കൂടിയാകുന്നു. ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതെവന്നപ്പോൾ സുഹൃത്തിന്റെ ബുദ്ധിയിൽ തോന്നിയ വാത്സ്യായന ക്ഷേത്രമെന്ന ആശയം സഞ്ചാര സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും കൂടി ഇല്ലാതാക്കി ഒരു വ്യക്തിയെ പ്രസ്ഥാനത്തിന്റെ ഇരയും വേട്ടക്കാരനുമാക്കുന്നത് അസാധാരണ പാടവത്തോടെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. എത്ര ആലോചിച്ചാലും ഒന്നും പറായനില്ലാത്ത അവസ്ഥയലാണ് വായനക്കാരും കഥയുടെ അവസാനത്തിൽ. പീടികയിൽ കുടുംബവക ക്ഷേത്ര സമിതി പ്രസിഡന്‌റ് സുരേഷ് അച്ചടിച്ചു വിതരണം ചെയ്യുന്ന നോട്ടിസ് ഒരിക്കൽക്കൂടി വായിക്കുമ്പോഴാണ് സമൂഹത്തെ ഗ്രസിച്ച വൈരുദ്ധ്യം തിരിച്ചറിയുന്നതും യാഥാർഥ്യം എത്ര ഭീകരമാണെന്നു മനസ്സിലാക്കുന്നതും.

 

മതമാണ് വ്യാത്സായനൻ എന്ന കഥയെ വ്യത്യസ്തമാക്കുന്നതെങ്കിൽ മലയാളി മെമ്മോറിയൽ വിഷയമാക്കുന്നത് ജാതിയാണ്. കുട്ടിക്കാലത്ത് സ്‌കൂളിൽ അംബേദ്കറിന്റെ വേഷം കെട്ടിയ എസ്. സന്തോഷ് നായർക്ക് അംബേദ്കർ എന്ന വിളിപ്പേര് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിലൂടെ മലയാളി സമൂഹം ഇന്നും നേരിടുന്ന ജാതിഭാരവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും സരസമായി അവതരിപ്പിക്കുന്നു.

 

Content Summary: Malayalam Book ' Malayali Memorial ' written by Unni R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com