ADVERTISEMENT

ഓർമ്മകൾ തന്നെയാണ് ഒരാളുടെ ജീവിതം. വേട്ടയാടുന്നതും കുത്തിനോവിക്കുന്നതും കരയിക്കുന്നതും അതുതന്നെ. നേട്ടവും നഷ്ടവുമതെ. ആനന്ദവും ദുഖവും. തടവറയും സ്വാതന്ത്ര്യവും. കയറ്റവും ഇറക്കവും. തായ് വേരും ശിഖരങ്ങളും. ഇരുട്ടും വെളിച്ചവും. മണ്ണും ജലവും. ചതുപ്പും പശിമയും. ചാവും ചരിത്രവും. കലയും കാലവും. എല്ലാം എല്ലാം. ഓർമ്മകൾ മാത്രം.

ജീവിതമെന്നാൽ ഓർമയാണ്. ഓർമകൾ നിലയ്ക്കുന്നതോടെ മരണവും. ശിവപ്രസാദ് പിയുടെ ഓർമ്മച്ചാവ് എന്ന നോവൽ പിന്നോട്ടു ചലിക്കുന്ന ജീവിതങ്ങളെക്കുറിച്ചാണു പറയുന്നത്. മറ്റു ജീവികളിൽ നിന്ന് മനുഷ്യർക്കുള്ള വലിയ വ്യത്യാസത്തെക്കുറിച്ചും. ഓർമകളുടെ ദിശ പിന്നിലേക്കാണ്, പൂർത്തീകരിക്കുന്ന ഓരോ നിമിഷവും പുതിയൊരു ഓർമയുടെ പിറവിയാണ്. ഒന്നു പിറക്കുമ്പോൾ പിന്നിലെ ഓർമകൾ അതിന്റെ അമ്മമാരാകുന്നു. കുഞ്ഞ് അമ്മയിലേക്കെന്നപോലെ പുതിയ ഓരോ ഓർമയും പിന്നലേക്ക് പിന്നിലേക്ക് ഇണചേരുന്നു. മരിക്കുമ്പോൾ ഒരാൾ മറ്റുള്ളവരുടെ ഒരോർമ മാത്രമായി ചുരുങ്ങുകയാണു ചെയ്യുന്നത്. ജനിയും മൃതിയും വെറും സ്മൃതിലീലകൾ മാത്രമാണെന്ന് വേദനിപ്പിക്കുന്ന ഓർമകളിലൂടെ ഓർമിപ്പിക്കുന്ന നോവൽ.

മാനസിക രോഗ ആശുപത്രിയിൽ എത്തുന്ന ഒരാളെ ചികിത്സിക്കുകയാണ് ആശുപത്രി. രോഗം ഭേദമാക്കി രോഗിയെ സാധാരണ മനുഷ്യനാക്കി തിരിച്ചയയ്ക്കുകയാണ് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ ധർമം. എന്നാൽ മണിയൻ എന്ന രോഗിയെ അത്രവേഗം ചികിത്സിക്കാനോ രോഗം ഭേദമാക്കാനോ കഴിയുമായിരുന്നില്ല. ഡോക്ടർ മുഖർജിയും വിശ്വസ്ത പരിചാരികയായ അൾത്താരയും കൂടി മണിയുടെ രോഗം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അൾത്താരയാണ് മണിയന്റെ കേസ് സ്റ്റഡി എഴുതേണ്ടത്. അതിനവൾ അയാളുടെ ഓർമകളിലേക്ക് പ്രവേശിക്കുകയാണ് അതുവഴി നാലീരങ്കാവ് എന്ന ദേശത്തിലേക്കും. ദേശത്തിന്റെ ഓരോ തിരിവിലും കഥകൾ തിടംവച്ചുനിൽക്കുന്നു. ഓരോ പുൽക്കൊടിക്കു പോലും പറയാൻ കഥകളുണ്ട്. ആ കഥകളിലേക്ക് ആഴ്ന്നിറങ്ങാതെ മണിയനെ ചികിത്സിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞാണ് അൾത്താര ദുഷ്‌കരമെങ്കിലും തന്റെ നിയോഗം ഏറ്റെടുക്കുന്നത്.

മണിയന്റെ കഥകൾ തേടിയിറങ്ങി ഒരു നാടിന്റെ ചരിത്രത്തിൽ തൊടുകയാണ് അൾത്താര. സ്വന്തം ഇച്ഛയെ കൊട്ടിയടച്ച് നാടിനുവേണ്ടി ഇരുന്നരുളുന്ന സ്ത്രീജീവിതത്തിന്റെ ദേശരൂപമാണ് നാലീരങ്കാവ് എന്ന് അൾത്താരയ്ക്കു തോന്നുന്നു. അവിടുത്തെ ഓരോ വീടും ഓരോ കാവുകളാണ്. ഭഗവതികൾ എമ്പാടുമുണ്ട്.

മണയന്റെ ഓർമകളിലൂടെ ഇതൾ വിരിയുന്നത് ഒരു ക്രൂരകാലത്തിന്റെ ഓർമകളാണ്. ഒരു പുരുഷനെയും തടഞ്ഞുനിർത്താൻ ശേഷിയില്ലാതിരുന്ന സ്ത്രീകളുടെ കാലം കൂടിയാണത്. ഇരകളും ഉപഭോഗവസ്തുക്കളും മാത്രമായി സ്ത്രീകൾ മാറ്റപ്പെട്ട കാലം. അപ്പോഴും അപാരമായ ദയയും കാരുണ്യവും സഹാനുഭൂതിയും അവരെ വേറിട്ടുനിർത്തി. എന്നിട്ടും അവർക്കു ലഭിച്ചത് തിരസ്‌കാരവും അവഗണനയും ക്രൂരമായ അന്ത്യങ്ങളുമാണ്. വത്സലയെത്തന്നെ നോക്കുക. റഹ്‌മത്തിനെ. തന്റെ സൗന്ദര്യം ആസ്വദിക്കുന്ന മണിയനെ വത്സല തടയുന്നില്ല. അതിനവൾ നിർബാധം അവസരമൊരുക്കിക്കൊടുക്കുന്നുമുണ്ട്. രഹസ്യങ്ങൾ ഒന്നൊന്നായി മറ്റൊരാൾ അറിയുമ്പോഴും അയാളിൽ നിന്ന് തനിക്കൊരു ശല്യവും ഉണ്ടാകാൻ പോകുന്നില്ലെന്ന സന്തോഷം അവൾ അനുഭവിച്ചിരുന്നു. എന്നാൽ, അയാൾ തന്നെ ആ സന്തോഷം ഇല്ലാതാക്കുമ്പോൾ തകരുന്നത് വത്സലയുടെ ജീവിതത്തിന്റെ ആധാരശിലയാണ്. ഇവിടെയാണ് അൾത്താര എന്ന പുതിയ കാലത്തെ യുവതി വ്യത്യസ്തയാകുന്നത്. ആശുപത്രിയിൽ അഭിമുഖത്തിനു വന്ന ദിവസം മുതൽ വ്യത്യസ്തമായി പെരുമാറുകയും രോഗികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത ആതുരശുശ്രൂഷക. എന്നാൽ, മുഖർജിയുടെ മറ്റൊരു മുഖം കാണുമ്പോൾ എത്ര ശാന്തമായും ആത്മവിശ്വാസത്തോടെയുമാണ് അവൾ അയാളെ ചെറുക്കുന്നത്. നോവിക്കുന്നത്. അങ്കാരത്തിന്റെ പത്തിയിൽ ആഞ്ഞടിക്കുന്നത്.

ഉൻമാദത്തെക്കുറിച്ചുള്ള വ്യത്യസ്തമായ പഠനം കൂടിയാണ് നോവൽ.

അത് സുഖമുള്ള അവസ്ഥ തന്നെയാണ്. എല്ലാ ഭ്രാന്തൻമാരിലും നാമെല്ലാം കൊതിക്കുന്ന ഒരു ഉൻമാദമുണ്ട്. നമുക്കവരെ ഭേദമാക്കാനുള്ള തിടുക്കം തന്നെ നമ്മുടെ അസൂയയാണ്. അവരെപ്പോലെയാകാൻ കഴിയാത്തതിലുള്ള അസൂയ. അവരെ സംബന്ധിച്ച് അവരുടെ ജീവിതം വളരെ ആസ്വദ്യകകരമായിരിക്കും. അവരിൽ ഏറിയ പങ്കും കാലത്തിന്റെ ചങ്ങലകളെ ഭേദിച്ചവരാണ്. നമ്മളാകട്ടെ അതവരെ അണിയിക്കാൻ തിടുക്കപ്പെടുന്നവരും... ഡോക്ടർ മുഖർജിയുടെ വാക്കുകളിൽ ചെറുതല്ലാത്ത സത്യമുണ്ട്.

ജീവിതത്തിലെ ഒരിടത്തുവച്ച് മണിയന്റെ ഓർമകളുടെ പ്രവാഹം നിലയ്ക്കുകയാണ്. അതിനു മുമ്പു നടന്ന കാര്യങ്ങൾപോലും പുതിയതെന്നപോലെ അയാൾ പറയുന്നുണ്ട്. ഏറ്റവും പുതിയ പല കാര്യങ്ങളും പഴയതെന്ന മട്ടിൽ ഓർമിക്കുന്നുമുണ്ട്. ഭോഗത്തിന്റെ വഴിയിൽ ചോദ്യം ചെയ്യപ്പെടാനില്ലാത്ത യാഗാശ്വമായി മേഞ്ഞുനടന്നിട്ടും അമ്പലക്കുളത്തിൽ അയാളെ കാത്തുകിടന്ന സ്ത്രീശരീരം ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ്  പകരുന്നത്. ആ നിമിഷം അയാളുടെ ഓർമകൾ നിലയ്ക്കുകയും ചെയ്യുന്നു. ഓർമ്മച്ചാവ്.

ഓർമകൾ കൊണ്ടല്ലാതെ നിർമിക്കപ്പെട്ട ആരുമില്ല. പിച്ച നടക്കുന്നതുപോലും ഓർമ്മകളുടെ കൈ പിടിച്ചാണ്. നിവർന്നുനിൽക്കുമ്പോഴും ഒറ്റയ്ക്ക് ലോകത്തെ മാറ്റുമെന്ന് ആത്മവിശ്വാസം പ്രകടിക്കുമ്പോഴും ആസക്തിയുടെ പുഴയിൽ പൊങ്ങുതടി പോലെ ഒഴുകുമ്പോഴും കൂട്ട് ഓർമകൾ തന്നെയാണ്. അവ എന്നാണോ കൈ വിടുന്നത്, ആ നിമിഷം രോഗത്തിന്റെ നിലയില്ലാക്കയത്തിലേക്കുള്ള യാത്രയും തുടങ്ങുന്നു.

അവൾ കരഞ്ഞുകൊണ്ടേയിരുന്നു. എല്ലാ മനുഷ്യരും സഞ്ചരിക്കുന്ന തടവറകളാണ്. മോചനമില്ലാത്തത്. ഓർമകളുടെ തടവു കടന്നാൽ കാലത്തിന്റെ മറുപുറമായി. അവിടെ മുന്നോട്ടോ പിന്നോട്ടോ ഒഴുകാത്ത, തുടക്കമോ ഒടുക്കമോ ഇല്ലാത്ത വർത്തമാനമാണ് കാലം. കെട്ടിക്കിടക്കാത്തതും ഒഴുകാത്തതും. ആനന്ദങ്ങൾ ആ കാലത്തിന്റെതാണ്. പ്രയോജനമില്ലാതെപോയ ശരീരങ്ങളൊരോന്നും അവിടെ സൂക്ഷ്മമായ ധൂളികളായി ലയിക്കും. ഭഗവതികൾക്ക് അവിടെ കെട്ടിവരിഞ്ഞ കോവിലുകളില്ല. ബലിത്തറകളില്ല. ഒരു സ്പർശം പോലുമേൽക്കാത്ത, സ്‌നേഹിക്കപ്പെടാത്തതെല്ലാം അവിടെ അണു മാത്രമാകും. എല്ലാ കണങ്ങളും ആനന്ദമാകും.

 

Content Summary: Malayalam Book ' Ormachavu ' written by Shivaprasad P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com