ADVERTISEMENT

കിഴക്കോട്ടു പോയാൽ മദാമ്മപ്പള്ളിക്കൂടം വരെ. പടിഞ്ഞാറേക്കു പോയാൽ പ്രാപ്പുഴക്കടവ്. തെക്കോട്ടാണെങ്കിൽ കല്ലുമടപ്പാലം. വടക്കോട്ടായാലോ. വട്ടക്കാട് വരെ. ഇതിൽ എങ്ങോട്ടാണെങ്കിലും ഏറിയ ദൂരം നടന്നാൽ 10 മിനിറ്റ്. ഓടിയാൽ 5 മിനിറ്റ്. ഇതായിരുന്നു ഒരിക്കൽ അയ്മനം. എന്നിട്ടും അവിടെ എന്തെല്ലാം അദ്ഭുതക്കാഴ്ചകൾ പ്രകൃതി ഒരുക്കിവച്ചിരുന്നു. അവിടുത്തെ കാഴ്ചകൾ കണ്ടും കേൾവികൾ മറക്കാതെയുമാണ് ജോൺ വളർന്നതും അയ്മനം ജോൺ ആയതും. ലോകസാഹിത്യത്തിൽ അയ്മനത്തെ അരുന്ധതി റോയ് ഗൃഹാതുരത്വത്തോടെ അവതരിപ്പിച്ചുവെങ്കിൽ മലയാളിക്ക് അയ്മനത്തിന്റെ കഥാകാരൻ അന്നുമിന്നും അയ്മനം ജോണാണ്. പ്രകൃതി എന്ന നിത്യാദ്ഭുതത്തോടും അതായിവെളിച്ചപ്പെടുന്ന പ്രപഞ്ചത്തോടുമുള്ള നിതാന്ത പ്രാർഥനകളായ കഥകളിലൂടെ മലയാളിയുടെ മനസ്സിൽ കാറ്റും വെളിച്ചവും നിറച്ച കഥാകാരൻ. കഥകളിൽ അങ്ങിങ്ങായി കോറിയിട്ട ഗ്രാമവും മീനച്ചിലാറും കുളക്കടവും കടത്തുകടവും ചേർന്ന പ്രകൃതിയെ ബാല്യം, കൗമാരം, യൗവ്വനം എന്നിങ്ങനെ വ്യത്യസ്ത കാലങ്ങളായി അദ്ദേഹം ഓർത്തെടുക്കുകയാണ് കാലമൊരു കഥപ്പുസ്തകം എന്ന കൃതിയിൽ. ഒപ്പം ബഷീർ, ഒ.വി.വിജയൻ എന്നിവരുൾപ്പെട്ട മലയാളത്തിന്റെ ജീനിയസ്സുകളെക്കുറിച്ചുള്ള സാഹിത്യ വിചാരങ്ങളും പ്രശസ്ത കഥകളിലേക്കു നയിച്ച സംഭവങ്ങളും അദ്ദേഹം എഴുതുന്നു. കഥകൾ പോലെ തന്നെ നിത്യസുന്ദരമായ കഥാവസ്തുക്കൾ. 

ചുറ്റവട്ടത്തെ പ്രകൃതിയോടും മനുഷ്യരോടും മറ്റു ജീവജാലങ്ങളോടും ലോകത്തോടുതന്നെയും ഏറ്റവുമധികം അടുപ്പവും ആത്മബന്ധവും അനുഭവപ്പെട്ട കാലമാണ് കൗമാരം. നേരത്തെതന്നെ കണ്ടു മനസ്സിലുറച്ച ആകാശക്കാഴ്ചകളും മഴയും പുഴയും മഞ്ഞും വെയിലും മരങ്ങളും കിളികളും എല്ലാമെല്ലാം മറ്റെന്നത്തേക്കാളും മനോഹരമായി അനുഭവപ്പെട്ട കാലം. എന്നാൽ ഇതേ കാലത്തുതന്നെയാണ് ഏകാന്തതകളുടെ തുരുത്തിലേക്ക് ആട്ടിയോടിക്കപ്പെട്ടതും. ആത്മവേദനകളുടെ ചതുപ്പിൽ അലയാൻ വിധിക്കപ്പെട്ടതും. യൗവ്വനത്തിനും മധ്യവയസ്സിനും ശേഷവും മോചനമില്ലാതെ തുടരുന്ന ഏകാന്ത, വിഷാദ സ്മൃതികളും ആത്മസംഘർഷങ്ങളും. ജീവിതത്തിൽ പിന്നീട് അനുഭവപ്പെട്ട പ്രതിസന്ധികളുടെ വേരുകൾ ആഴത്തിൽ വേരോടിയിരിക്കുന്നതും കൗമാരത്തിന്റെ മണ്ണിൽ തന്നെയാണ്. എന്നാൽ അക്കാലത്തെയും പുതിയ കാലത്തെയും ഒരുപക്ഷേ എല്ലാക്കാലത്തെയും ബന്ധിപ്പിച്ചുകൊണ്ട് മീനച്ചിലാർ ഒഴുകുന്നു. പഴയ പ്രതാപത്തോടെയല്ലെങ്കിലും. 

ഓർമകളെ വേർതിരിച്ചോർക്കുമ്പോഴെല്ലാം നദീസ്പർശമുള്ളവയ്ക്കാണ് ഏറെ തെളിമയും മിഴവും തോന്നിയിട്ടുള്ളത്. അതിന്റെ കാരണം കണ്ടെത്തണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. യുക്തിഭദ്രമായി അതു കണ്ടെത്തി ആ തോന്നിലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തേണ്ട കാര്യവുമില്ലല്ലോ എന്ന് അദ്ദേഹം എഴുതുന്നുണ്ട്. 

പുഴയും പുഴയോരവുമായുള്ള ഈ അഭേദ്യബന്ധം തന്നെയാണ് അദ്ദേഹത്തിന്റെ കഥകളുടെ കാതൽ. ക്രിസ്മസ് മരത്തിന്റെ വേരു മുതൽ മഹർഷിമേട് മാഹാത്മ്യം വരെയുള്ള കഥകളിൽ ആഴത്തിൽ പരന്നുകിടക്കുന്ന ആർദ്രസ്മൃതികളുടെ ഭൂമിക. 

പുഴകളിൽ കുളിക്കുമ്പോൾ വെള്ളത്തിൽ മാത്രമല്ല നമ്മൾ കുളിച്ചുകയറുന്നത്. പുഴയുടെ പരിസരങ്ങൾ നൽകുന്ന എന്തെല്ലാം കാഴ്ചാനുഭവങ്ങളിൽനിന്നാണ് കണ്ണുകൾ കുളിച്ചുകയറുന്നത്. കടവിലെ നർമസല്ലാപങ്ങളിൽനിന്നും പുഴയോര ജീവിതത്തിന്റെ വായ്ത്താരികളിൽനിന്നും ചുറ്റുപാടും കേൾക്കുന്ന കിളിയൊച്ചകളിൽ നിന്നുമൊക്കെയാണ് കാതുകളും കുളിച്ചുകയറുന്നത്. അങ്ങനെ പുഴയിലെ കുളി ശരീരത്തിന്റെയെന്നപോലെ മനസ്സിന്റെയും മുങ്ങിക്കുളിയാവുന്നു. എന്നിട്ടും പുഴകളെ മലയാളി കൊല്ലാക്കൊല ചെയ്തു. കുളിക്കടവുകൾ ശുചിമുറികൾക്കു വഴിമാറി. കടത്തുകടവുകളിൽ കൂറ്റൻ കോൺക്രീറ്റ് ബീമുകൾ ഉയർന്നു. മുറ്റത്തുപോലും ടൈൽ ഇട്ട് , വല്ലപ്പോഴും ഒരു ആഞ്ഞിലിച്ചക്ക വീണാൽ മുളം ചുളിക്കുന്ന മനുഷ്യരായി മാറി. എത്ര ഓടിയാലും ഒടുവിൽ അസ്ഥിയായി, ചാരമായി അല്ലെങ്കിൽ ലവണമായിട്ടെങ്കിലും ഇവിടേക്കുതന്നെ എത്തില്ലേ എന്ന പുഴയുടെ ചോദ്യം ആരും കേട്ടില്ലെന്നു നടിക്കുന്നു.അവസാനമായി കാണുമ്പോൾ തകഴി പറഞ്ഞു പ്രകൃതിയിൽ നിന്ന് എന്തുമാത്രം അകന്നുപോയി തകഴി എന്നു ഞാൻ ആലോചിക്കാറുണ്ട്. പൂർണചന്ദ്രനെ കണ്ടിട്ട് നാളെത്രയായി. സൂര്യോദയം കാണാനില്ല. കരക്കാറ്റ് വരുന്നില്ല. നമ്മുടെ നാട് എന്തുമാത്രം മാറിപ്പോയി.

ആകെക്കണ്ട പൗർണ്ണമികളുടെ എണ്ണം കണക്കാക്കി ആയുർദൈർഘ്യത്തെ അളക്കുന്ന പാരമ്പര്യം തന്നെയുണ്ട്. അങ്ങനെ അളന്നാൽ തകഴിയുടെ പിൻമുറക്കാർ പലരും മരിക്കുമ്പോൾ അകാലചരമം പ്രാപിച്ചവരായി എണ്ണപ്പെടും. അത്രയ്ക്കല്ലേ ഉള്ളൂ ഇന്ന് കണ്ണിൽപ്പെടുന്ന പൗർണമികളുടെ എണ്ണം. എന്നിട്ടുപോലും അതിലൊരു ഖേദവും തോന്നാത്ത തലമുറയായി മലയാളി മുന്നേറുന്നു. 

ഗ്രാമത്തിനൊപ്പം നഗരങ്ങളുടെ നഷ്ടസ്മൃതികളും ഈ പുസ്തകത്തിലുണ്ട്. വിക്ടോറിയ ടെർമിനസ് മുതൽ മറീനയിലേക്കുള്ള പുലർകാല നടത്തം വരെ. 

നിരൂപകന്റെ കാർക്കശ്യത്തിനു പകരം ആസ്വദകന്റെ ആർദ്രമായ കണ്ണുകളോടെ ബഷീറിലെ കംപാഷനും വിജയനിലെ മത, ഭരണകൂട ഭീകരതകൾക്കെതിരെയുള്ള ചെറുത്തുനിൽപും അദ്ദേഹം ഓർത്തെടുക്കുന്നു. ശേഷക്രിയയുടെ എം.സുകുമാരനും സാഹിത്യ വാരഫലക്കാരൻ എം. കൃഷ്ണൻനായരും കൂടി മൗലിക വിചാരങ്ങളാൽ വിലയിരുത്തപ്പെടുന്നു. 

എല്ലാം പറഞ്ഞുകഴിയുമ്പോൾ അവസാനം ബാക്കിയാകുന്നത് ഇത്രമാത്രം. 

കഥയെ വിശ്വസിക്കുക. യാഥാർഥ്യത്തെ സംശയിക്കുക. ഉള്ളതു പറഞ്ഞാൽ നമ്മൾ കാലമെന്നു വിളിക്കുന്നതുതന്നെ ഒരു കഥപ്പുസ്തകത്തെയാണ്. അല്ലേ.

 

Content Summary: Malayalam Book ' Kalamoru Kadhappusthakam ' written by Aymanam John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com