ADVERTISEMENT

ഓറഞ്ച് തോട്ടത്തിലെ അതിഥി എന്ന പേരിലുണ്ട് അതിന്റെ ഴോണർ. പ്രശസ്ത ക്രൈം നോവലിസ്റ്റ് ലാജോ ജോസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഓറഞ്ച് തോട്ടത്തിലെ അതിഥി. ഡൊമസ്റ്റിക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന പുസ്തകം കുറ്റകൃത്യത്തെയും അതിന്റെ വ്യവസ്ഥകളെയും കുറിച്ചു തന്നെയാണ് സംസാരിക്കുന്നത്. ക്രൈം ത്രില്ലർ എന്ന പ്രധാന വിഭാഗത്തിൽത്തന്നെ നിരവധി ഉപവിഭാഗങ്ങൾ ഉണ്ടെന്നും അതൊക്കെ മലയാളത്തിലേക്കു പകർത്തേണ്ടതുണ്ടെന്നും ഉറച്ച ബോധ്യമുള്ളയാളാണ് എഴുത്തുകാരൻ. അതുകൊണ്ടുതന്നെ ലാജോ എഴുതുന്ന പുസ്തകങ്ങളെല്ലാം ഒരൊറ്റ വിഭാഗത്തിൽ തളച്ചിടപ്പെടാതെ പല ഉപവിഭാഗങ്ങളെ പരിചയപ്പെടുത്തുന്നവയാണ്. കോഫി ഹൗസ് എന്ന പുസ്തകം കോസി മിസ്റ്ററി എന്ന വിഭാഗത്തിലാണെങ്കിൽ ഹൈഡ്രാഞ്ചിയ സീരിയൽ കില്ലിങ് പ്രമേയമായി വരുന്നതാണ്. ആർഐപി വളരെ കുറഞ്ഞ ഒരു ഇടത്തിൽ വച്ച് നടക്കപ്പെടുന്ന ഒരു ക്രൈം കഥ ആയിരുന്നു എങ്കിൽ റൂത്തിന്റെ ലോകം സൈക്കളോജിക്കൽ മിസ്റ്ററി വിഭാഗത്തിലായിരുന്നു. ഒരുപക്ഷേ മലയാളം സാഹിത്യ ശാഖയിൽത്തന്നെ ആദ്യമായാണ് ഇത്രയധികം ഉപ വിഭാഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു എഴുത്തുകാരൻ എഴുതുന്നത്.

ഓറഞ്ച് തോട്ടത്തിലെ അതിഥി, മനുഷ്യരുടെ മനസ്സിന്റെ കഥയാണ്. ഒരു കുറ്റകൃത്യവും ‘പെർഫെക്ട്’ ആയി ചെയ്യാനാവില്ലെന്നു പറഞ്ഞു വയ്ക്കുന്നതിനൊപ്പം മനസ്സിന്റെ ചുഴികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നോവൽ തരുന്നുണ്ട്. ഓരോ കാലവും ആ സമയത്തെ പുസ്തകങ്ങളിൽ മനുഷ്യന്റെ വ്യഥകൾ കുറിച്ചിടാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് മനുഷ്യന്റെ ആധികൾ എന്ന ചോദ്യത്തിന്, മാനുഷിക ബന്ധങ്ങൾ എന്നു തന്നെയാണ് ഉത്തരം. ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ഏതൊക്കെ വലിയ നരവംശ ശാസ്ത്രജ്ഞൻ വന്നാൽപോലും പിടികിട്ടാത്ത നിഗൂഢതകൾ പലരും ഉള്ളിൽ പേറുന്നുമുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ ബന്ധങ്ങൾക്കിടയിലെ വരച്ചിടാനാകാത്ത ഇടങ്ങളെക്കുറിച്ചും വീടുകൾക്കുള്ളിലെ ജീവിതങ്ങളെക്കുറിച്ചും ഇവയ്‌ക്കെല്ലാമിടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എഴുതുന്ന ഉപ വിഭാഗമാണ് ഡൊമസ്റ്റിക് ത്രില്ലർ. 

വിവേക്- അനുപമ എന്നീ ദമ്പതിമാർക്കിടയിൽനിന്നു തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന നോവലാണിത്. ബന്ധങ്ങൾക്കിടയിലെ രഹസ്യങ്ങളും നിഗൂഢതകളും എല്ലായ്പ്പോഴും ചർച്ചാവിഷയങ്ങളാകാറുണ്ട്. ഒരിക്കലും വായിച്ചെടുക്കാനാകാത്ത കടലാണ് ഓരോ മനുഷ്യനും എന്ന് പറയാം. അതിന്റെ അടിത്തട്ടിലെ മുത്തുകളും പവിഴങ്ങളും കണ്ടെടുക്കാൻ പോലും എളുപ്പമല്ല. ഏറ്റവും പുതിയ കാലത്തെ മനസ്സുകളെ അടയാളപ്പെടുത്തുന്ന ഓറഞ്ച് തോട്ടത്തിലെ അതിഥികൾ, പൂർണമായ കുറ്റകൃത്യം എന്നൊന്ന് ഇല്ലെന്നും അടയാളപ്പെടുത്തുന്നു. എങ്ങനെയാണ് ഒരു കുറ്റവാളി കുറ്റകൃത്യത്തിനു പദ്ധതിയിടുന്നത്, അയാൾ അതെങ്ങനെ നടപ്പിലാക്കുന്നു എന്നത് വളരെ ആഴത്തിൽ പുസ്തകത്തിൽ പറഞ്ഞു വയ്ക്കുന്നു. ആരാണ് ശരിക്കും കുറ്റകൃത്യം നടത്തുന്നത് എന്ന ആശങ്ക ഓരോ താളിലും ഞെട്ടിച്ചെക്കാം. എല്ലാ മനുഷ്യന്റെയുള്ളിലും ഒരു ക്രൂരനായ കൊലയാളിയെ ഒളിപ്പിച്ചിരിക്കുന്നു. എന്നാൽ എപ്പോഴാണ് അത് പുറത്തെടുക്കേണ്ടത് എന്ന വ്യക്തമായ ധാരണ അയാൾക്കുണ്ട്. മാനസികമായ അസുഖം മൂലമാണോ ഒരാൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്? അതോ കൊലപാതകങ്ങൾ ചെയ്യുന്നവരെല്ലാം കുറ്റവാസന ഉള്ളവർ ആയതുകൊണ്ടാണോ? ഈ ചോദ്യങ്ങളിൽപ്പോലും സംശയങ്ങളുണ്ട്. കാരണം കുറ്റവാളികളുടെ രീതികൾ എടുത്താൽ അവരിൽ എല്ലാ തരക്കാരെയും നമുക്ക് കണ്ടെത്താനാകും. നിയമത്തിൽ, യാദൃച്ഛികമായി ചെയ്യുന്ന കുറ്റകൃത്യത്തെക്കാൾ ശിക്ഷ ലഭിക്കുന്നത് കരുതിക്കൂട്ടി ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ആണെങ്കിലും ബന്ധങ്ങളിൽ എത്തരത്തിലാണ് ഈ മനസ്സിന്റെ നീക്കുപോക്ക് എന്ന് വിവക്ഷിക്കുക സാധ്യമല്ല. 

ക്രൈം പുസ്തകം എന്ന നിലയിൽ ഓറഞ്ച് തോട്ടത്തിലെ അതിഥികളെക്കുറിച്ച് ഒരുപാട് വെളിപ്പെടുത്തുക സാധ്യമല്ല. കാരണം ഓരോ താളിലും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ പുസ്തകം സമ്മാനിക്കുന്നുണ്ട്. ഓരോ അധ്യായത്തിലും ഓരോ മനുഷ്യനും ഞെട്ടിച്ചു മുന്നേറുന്നുണ്ട്. മുൻ പുസ്തകങ്ങളെപ്പോലെ ഒരുപാട് കഥാപാത്രങ്ങൾ ഈ പുസ്തകത്തിലില്ല, എന്നതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിന്റെയും മനസ്സിലേക്ക് ആഴത്തിൽ വച്ച ക്യാമറ പോലെ മനസ്സുകൾ വെളിവാക്കപ്പെടുന്നു. ഇത് പുതിയ കാലത്തെ ബന്ധങ്ങളുടെ കഥയാണ്. വ്യഥകളുടെയും ആധികളുടെയും കഥയാണ്. അതുകൊണ്ടു തന്നെ കാലത്തെ ഇത് അടയാളപ്പെടുത്തുന്നു.

Content Summary: Malayalam Book ' Orange Thottathile Athidhi ' written by Lajo Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com