ADVERTISEMENT

ഏതു നൂറ്റാണ്ടും അടിസ്ഥാനപരമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കും. പഴയ കാലത്തെ പൂർണമായും മാറ്റിനിർത്തി പുതുമയിലേക്കും വ്യത്യസ്തതയിലേക്കും നയിക്കും. എന്നാൽ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലുണ്ടായ മാറ്റങ്ങളെ വിശേഷിപ്പിക്കാൻ ഏതു വാക്കുകളെ ആശ്രയിക്കേണ്ടിവരുമെന്ന ആശങ്കയുണ്ട്, അനിശ്ചിതത്വവും. പുതിയ നൂറ്റാണ്ടിന് 25 വർഷമാകുമ്പോൾ കഴിഞ്ഞുപോയ വർഷങ്ങൾ ജീവിത രീതിയിലും സമൂഹത്തിലുമുണ്ടാക്കിയ മാറ്റങ്ങൾ ഒറ്റവാക്കിൽ അവിശ്വസനീയം എന്നു തന്നെ പറയേണ്ടിവരും. എന്നാൽ ജീവിച്ചിരിക്കുന്നു എന്ന അവസ്ഥയെ വിശ്വസിക്കാമെങ്കിൽ ഈ മാറ്റങ്ങളെയും വിശ്വസിച്ചേ പറ്റൂ. അവയുമായി പൊരുത്തപ്പെട്ടേ ജീവിക്കാനാകൂ. സ്വാംശീകരിച്ചും ഭാഗമായിനിന്നും മാത്രമേ എന്തെങ്കിലും വാക്കുകൾ പറയാൻ കഴിയൂ. ഓരോ നിമിഷവും മാറ്റങ്ങളുടെ വിസ്ഫോടനം സൃഷ്ടിച്ച ഈ നൂറ്റാണ്ടിന്റെ തുടക്കവർഷങ്ങളിലാണ് എം.നന്ദകുമാർ നിലവിളിക്കുന്നിലേക്കു കയറുന്നത്. ഭാഷയിലും ഭാവുകത്വത്തിലും അതുവരെയില്ലാത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട്. മികച്ച വായനക്കാരെ ഞെട്ടിച്ചും സ്ഥിര ചിന്താഗതികളുടെ സങ്കൽപ മാളികയിൽ നിന്നു താഴേക്ക് ഇറക്കിയും നടത്തിയ അട്ടിമറി. ഭാവുകത്വത്തിലെ വലിയ പരീക്ഷണം. ത്വരിതഗതിയിലുള്ള മാറ്റങ്ങളുടെ രണ്ടു പതിറ്റാണ്ടിനുശേഷം എഴുത്തുകാരനൊപ്പം വീണ്ടും നിലവിളിക്കുന്ന് കയറുമ്പോൾ ആവേശമുണ്ട്; പേരിടാനാവാത്ത മറ്റ് ഒട്ടേറെ വികാര വിചാരങ്ങളും. 

നിലവിളിക്കുന്നിനുശേഷം നിശ്ശബ്ദതയുടെ കുറച്ചു വർഷങ്ങളുടെ ഇടവേളയുണ്ടായി. നന്ദകുമാർ വീണ്ടും എഴുത്തിൽ സജീവമായി. എണ്ണം പറഞ്ഞ കഥകളിലൂടെ. വേറിട്ട നോവലുകളും കവിതകളും എഴുതിക്കൊണ്ട്. വീശിക്കടന്നുപോയ കാലത്തിൽനിന്നു പലതും സ്വീകരിച്ചും തിരസ്കരിച്ചും അംഗീകരിച്ചും നിഷേധിച്ചും എന്നാൽ വ്യക്തിത്വത്തിന്റെ വ്യത്യസ്ത ഉറപ്പിച്ചും. ഒരു എഴുത്തുകാരന്റെ തനതു തട്ടകത്തിലേക്കുള്ള ശുഭപരിണാമത്തിന്റെ നാന്ദിയായി കണക്കാക്കാവുന്ന നിലവിളിക്കുന്ന് ഇന്നും തലയുയർത്തിത്തന്നെ നിൽക്കുന്നു. അത് ഉരുവം കൊണ്ട കാലത്തെ അധികം സൃഷ്ടികളൊന്നും കൂടെയോ മുന്നിലോ പിന്നിലോ ഇല്ല എന്ന യാഥാർഥ്യവുമുണ്ട്. 

പാടിപ്പതിഞ്ഞതും പറഞ്ഞുപഴകിയതുമായ ഒരു പുരാവൃത്ത കഥ. ഏതു നാടിന്റെയും സ്മൃതിസഞ്ചയത്തിലെ സജീവമായ ഒരു ചെപ്പേട്. ഇന്നും തുടരുന്ന, ഇനിയും ആവർത്തിക്കപ്പെടുന്ന സംശയരോഗത്തിന്റെ വിധിവിപര്യയവും പങ്കാളിക്കെതിരെ ഉയർത്തുന്ന ആരോപണം സ്വന്തം നെഞ്ചിനുനേരെ തിരിച്ചുവയ്ക്കാൻ ഒരു പുരുഷനും ഒരിക്കലും തയാറാകാത്ത അവിഹിതം നയിക്കുന്ന അനിവാര്യമായ ഒളിച്ചോട്ടവും. 

മീ ടൂ വരുന്നതിനും മുമ്പാണ് നിലവിളിക്കുന്നിലെ ഗോവിന്ദൻ ദക്ഷായണിയെ സംശയിക്കുന്നതും പശ്ചാത്താപലേശമില്ലാതെ പാപത്തിനു ശിക്ഷ വിധിക്കുന്നതും. എന്നാൽ ഗോവിന്ദനുള്ള ശിക്ഷ ആരാണ് വിധിക്കുന്നത്. ദാക്ഷായണിയുടെ സഹോദരിയോ എന്ന ചോദ്യം ഇന്ന് ഉയരുന്നുണ്ടെങ്കിൽ അതിനു കാരണം ഇക്കഴിഞ്ഞ വർഷങ്ങളിൽ വ്യാപകമാവുകയും രൂഢമൂലമാവുകയും ചെയ്ത ജെൻഡർ ന്യൂട്രൽ ചിന്തകളുടെ കൂടി പരിണതഫലമാണ്. കൃത്യമായ തെളിവുകളില്ല. സൂക്ഷ്മമായ സന്ദർഭങ്ങളില്ല. ചൂണ്ടിക്കാണിക്കാൻ സവിശേഷമായ ഒരു സന്ദർഭം പോലുമില്ല. എന്നിട്ടും നിലവിളിക്കുന്നിലേക്കു ഗോവിന്ദൻ കയറിക്കൊണ്ടിരുന്നു വിവാഹ നാൾ മുതലേ. അതിനു കാരണം എച്ചിൽ എന്ന ഒറ്റ വാക്കിന്റെ കൂരമ്പ് മാത്രമല്ല. ഉപദേശം സ്വീകരിച്ചിട്ടാണെങ്കിലും പിന്നീട് വിജയകരമായി അനുവർത്തിച്ച കള്ളവും ചതിയും തന്ത്രങ്ങളും സൂത്രങ്ങളും ഉൾപ്പെട്ട വിജയത്തിലേക്കുള്ള കുറുക്കുവഴി കൂടിയാണ്. നിലവിളിക്കുന്ന് ഇല്ലായിരുന്നെങ്കിൽ, പാമ്പിൻ പുറ്റുകൾ ഇല്ലായിരുന്നെങ്കിൽ, ശീൽക്കാരങ്ങളും പൊഴിച്ചിടാൻ പടങ്ങളുമില്ലായിരുന്നെങ്കിൽ മറ്റൊരു തന്ത്രം ഗോവിന്ദനു സ്വീകരിക്കേണ്ടിവന്നേനേം. 

ഡെസ്ഡിമണിനെതിരെ ഒഥല്ലോയ്ക്ക് എന്തു തെളിവുകളാണ് ഉണ്ടായിരുന്നത്. തെളിവുകൾ എന്നതിനേക്കാൾ ഇരുട്ടു പടർന്ന മനസ്സ് കണ്ട അവ്യക്ത കാഴ്ചകളെ തെളിവുകളായി പരിഗണിച്ചതിന്റെയും സംശയിച്ചതിന്റെയും ഇര കൂടിയാണ് ഒഥല്ലോ. വിഷത്തിന്റെ വിത്തിനെ വെള്ളമൊഴിച്ചു വളർത്താൻ ഇയാഗോ ഉണ്ടായിരുന്നു. എന്നാൽ, കൂടെയുള്ളവരുടെ സന്തോഷം സഹിക്കാനാവാത്ത മാനസികാവസ്ഥയുടെ ഇര വല വിരിച്ചപ്പോൾ, അതുവരെ വിജയങ്ങൾ മാത്രം വെട്ടിപ്പിടിച്ച വീരനായകൻ എല്ലാ ശക്തിയും ചോർന്നുപോയ പരാജിതനും നിസ്സഹായനുമായി. ഒരിടത്തൊരു ഫയൽവാനിൽ പത്മരാജനും അപൂർവമായ ക്യാമറക്കാഴ്ചയിലൂടെ വ്യക്തിജീവിതത്തിൽ നിസ്സഹായനാവുന്ന വിജയിയെയും എല്ലിച്ച ശരീരം കൊണ്ട് ഹൃദയം കീഴടക്കുന്ന ദുർബലനെയും അവതരിപ്പിച്ചിട്ടുണ്ട്. രതിനിർവേദത്തിൽ കൗമാരത്തിന്റെ കാമനയ്ക്കു മുന്നിൽ ജീവിതം വിഷപ്പാമ്പിന്റെ വായിൽ ഒടുക്കുന്ന ദാക്ഷായണിയുടെ വിപരീതവുമുണ്ട്. രണ്ടുപേർക്കും ദുർമരണം വിധിച്ച കാമനയുടെ നീതിയില്ലായ്മ. ഇരകളുടെ നിത്യരോദനം. അവർക്കിടയിൽ നിന്നുതന്നെയാണ് ഗോവിന്ദന്റെ കൈ പിടിക്കുന്ന രമണിയും ഉയർന്നുവരുന്നത്. അറ്റം കാണാത്ത പാമ്പൻപുറ്റിലേക്കു തലയിട്ടപോലെ പെരുക്കുന്ന, പെരുപ്പിക്കുന്ന ചിന്തകൾ. പാപമെന്ന നിഴൽ. മോഹമെന്ന മരം. മനസ്സെന്ന ഇരുട്ട്. 

വരണ്ട കാറ്റിന്റെ സീൽക്കാരം മുഴങ്ങുന്ന, കാറ്റിനൊപ്പം പൊടിമണ്ണ് പറത്തുന്ന, പനമ്പട്ടകൾ അകമ്പടി സേവിക്കുന്ന പാലക്കാടൻ മണ്ണും പരിയാനം പറ്റ മുത്തിയും താളവാദ്യങ്ങളുടെ മേളപ്പെരുക്കങ്ങളും നിലവിളിക്കുന്നിനെ അപൂർവ സുന്ദരമായ കലാസൃഷ്ടിയാക്കുന്നുണ്ട്. വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും നിലവിളിക്കുന്ന് കയറുന്നില്ല. താഴ്‌വാരങ്ങളിൽ മാത്രമേ എത്തുന്നുള്ളൂ. അവയ്ക്കൊപ്പമുള്ള യാത്രയ്ക്ക് അവ അശക്തമാണ്. അഥവാ അനാവശ്യം പോലുമാണ്. ചെവിയോർത്താൽ രണ്ടു പതിറ്റാണ്ടിനുശേഷവും ആ നിലവിളി കേൾക്കാം. വിചിത്രമായ കരച്ചിൽ. ആ നിലവിളി കേട്ടവരൊക്കെ വെറുങ്ങലിച്ചു. മനുഷ്യന്റെയോ മൃഗത്തിന്റെയോ അല്ലാത്ത അവ്യാഖ്യേയ ശബ്ദം. 

കരയട്ടെ.... അവൻ(ൾ).......

Content Summary: Malayalam Book ' Nilavilikkunnilekkulla Kayattam ' written by M Nandakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com