ADVERTISEMENT

സൂചിമുന എന്ന പേരിൽ ഉറൂബിന്റെ ഒരു കഥയുണ്ട്. രാച്ചിയമ്മ പോലെ പ്രശസ്തമല്ല. ഗോപാലൻ നായരുടെ താടി പോലെ വാഴ്ത്തപ്പെട്ടതുമല്ല. എന്നാൽ ജീവിതത്തിൽ എത്രയോ നിമിഷങ്ങളിൽ വഴി കാണിച്ചതും മുന്നോട്ടു നടത്തിയതും നേരെ നിൽക്കാൻ പ്രേരിപ്പിച്ചതും ആ കഥയാണെന്നു പറഞ്ഞാൽ അവിശ്വസിക്കേണ്ടതില്ല. കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയ ആർക്കും ആ കഥ അത്ര പെട്ടെന്നു മറക്കാനുമാവില്ല. പ്രത്യേകിച്ചൊരു സന്ദേശം പകരുന്നതുകൊണ്ടല്ല ആ കഥ പ്രിയപ്പെട്ടതാകുന്നത്. ഉറൂബിന്റെ മറ്റേതൊരു കഥയെയും പോലെ ജീവിതത്തെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നതുകൊണ്ടുതന്നെയാണ്. മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും ഇത്ര പ്രസാദാത്മകമായി ജീവിതത്തെ നോക്കിയിട്ടുണ്ടാവില്ല. ഇത്ര സൗമ്യമധുരമായി എഴുതിയിട്ടുമുണ്ടാവില്ല. ജീവിതത്തിലെന്നപോലെ എഴുത്തിലും അദ്ദേഹത്തിന് ശാഠ്യങ്ങളില്ലായിരുന്നു. സൂചിമുന എന്ന കഥയിൽ തന്നെ ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. 

സിസ്റ്റർ..

ഉം.. 

എനിക്കൊരു ദിവസം നഷ്ടപ്പെട്ടതുപോലെ തോന്നുകയാണ്. 

കാരണം ? 

വേദന അനുഭവിക്കാത്ത ഒരു ദിവസം ഉണ്ടായി എന്ന് എനിക്ക് ബോധ്യപ്പെടില്ല. 

അപ്പോഴും ചിരിച്ചു; ചിരിക്കണമല്ലോ. 

എന്തുകൊണ്ട് ചിരിച്ചു എന്നൊരു ചോദ്യം തന്നെയില്ല. എന്നിട്ടും ആ ചിരിയുടെ കാരണം വെളിപ്പെടുത്തിക്കൊണ്ടാണ് ഉറൂബ് കഥ പറയുന്നത്. ചിരിക്കാതിരിക്കുന്നതെങ്ങനെ എന്നൊരു ധ്വനി കൂടി ആ വാക്കിൽ ഉൾച്ചേർന്നിട്ടുണ്ട്. എന്തുകൊണ്ട് ചിരിക്കാതിരിക്കണം എന്ന ഉത്തരമില്ലാത്ത ചോദ്യവും. 

ആശുപത്രിയിൽ വച്ചാണ് അവർ ആദ്യമായി കാണുന്നത്. അവസാനമായും. കാൻസർ ബാധിച്ച അദ്ദേഹത്തിന്റെ നാളുകൾ എണ്ണപ്പെട്ടു. എന്നാൽ, രോഗത്തിന്റെ ദൈന്യതയിൽ പുളയുമ്പോഴും ചിരിച്ചും ചിരിപ്പിച്ചുമാണ് ആ മനുഷ്യൻ ജീവിക്കുന്നത്. അതിനു സാക്ഷിയായി അയാൾ സിസ്റ്റർ എന്നു വിളിക്കുന്ന നഴ്സും. 

ഒരിക്കലയാൾ ചോദിക്കുന്നുണ്ട്, നിങ്ങൾക്ക് പ്രേമ നൈരാശ്യമോ നൈരാശ്യങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന്. 

ഉണ്ടായി എന്ന കാര്യം ഉറപ്പാണല്ലേ എന്നാണ് നഴ്സിന്റെ ആദ്യത്തെ പ്രതികരണം. 

മനുഷ്യർക്കുണ്ടാകുന്നതല്ലേ ഞാൻ ചോദിച്ചുള്ളൂ എന്ന അയാളുടെ മറുപടിയിൽ നഴ്സിന് ആയുധങ്ങളില്ലാതാവുകയാണ്. 

ആ സൗമ്യമായ വാക്കു കേട്ടാൽ അദ്ദേഹത്തെ ഓടിക്കാൻ തോന്നുകയില്ല. പെരുമാറ്റത്തിലും വാക്കിലുമുള്ള അന്തസ്സ്. ബഹുമാനം തോന്നിക്കുകയും ചെയ്യും. 

എനിക്കു പ്രേമമുണ്ടായി. നൈരാശ്യമുണ്ടായതുമില്ല എന്നു പറഞ്ഞുകൊണ്ട് ആ മനുഷ്യൻ കഥ പറയുകയാണ്. കേൾവിക്കാരിയായ നഴ്സ് കഥയിലെ കഥാപാത്രമാവുന്നു. 

കാലുഷ്യമില്ല കഥയിൽ ഒരിടത്തുപോലും. അല്ലെങ്കിൽ ഉറൂബിന്റെ ഏതു കഥയിലാണ് കാലുഷ്യമുള്ളത്. പൂർണമായും തെറ്റുകാരായി ആ കഥാപ്രപഞ്ചത്തിൽ ആരാണുള്ളത്. 

അനുവാദം ചോദിക്കാതെ തന്നെക്കൂടി പ്രണയകഥയിലെ നായികയാക്കിയ മനുഷ്യൻ നിശ്ശബ്ദമായി കടന്നുപോകുമ്പോൾപ്പോലും പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തെ നഴ്സ് നിയന്ത്രിക്കുന്നുണ്ട്. ആ മനുഷ്യന്റെ അവസാന വാക്കുകൾക്കും വില കൊടുക്കുന്നുമുണ്ട്. 

പുസ്തകം മടക്കിവച്ചപ്പോൾ, പോക്കറ്റിൽ തപ്പിനോക്കി. ഫോട്ടോ അവിടെത്തന്നെയുണ്ട്. എടുത്തു വലിച്ചെറിയണമെന്നു തോന്നി. അപ്പോൾ ആ വാക്ക് ഓർമ്മ വന്നു. ഈ ഫോട്ടോ സിസ്റ്റർ വച്ചോളൂ. 

വാർഡിൽ നിന്നു പോരുമ്പോൾ, കടലിന്റെ ഇരമ്പൽ ശ്രദ്ധിച്ചു. അതു മുരണ്ടുമുരണ്ടുകൊണ്ട് പിന്നാലെ വരുന്നുവെന്നു തോന്നി. 

ഒരു നിമിഷം നിന്നു തിരഞ്ഞുനോക്കി: പാവം കടൽ. 

ജീവിതത്തിന്റെ മുന ഹൃദയത്തിലേക്കു താഴ്ന്നിറങ്ങുകയായിരുന്നു. 

ഓരോ കഥയും സൂചിമുനയായിരിക്കുമ്പോഴും എല്ലാക്കാലത്തേക്കും വീർപ്പുമുട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമെന്ന് അറിയുമ്പോഴും ആ സൂചിമുനയെ സ്നേഹിപ്പിക്കാൻ ഉറൂബിനല്ലാതെ മറ്റാർക്കാണ് മലയാളത്തിൽ കഴിയുക. 

കഠിമായതൊന്നും ഉറൂബിന്റെ കഥകളിലില്ല. എത്ര കടുത്ത അനുഭവത്തെയും സൗമ്യമായാണ് അദ്ദേഹം അവതരിപ്പിക്കുക. കുറഞ്ഞ വാക്കുകളിൽ തീഷ്ണത ചോരാതെ. എന്നാൽ അവ ഒരിക്കലും അസ്വസ്ഥതപ്പെടുത്തുകയോ കടുത്ത നിരാശയിലേക്കോ തകർച്ചയിലേക്കോ നയിക്കുന്നതുമില്ല. 

ജീവിതത്തിന്റെ നിത്യകാമുകനാണ് ഉറൂബ് എന്ന കഥാകാരൻ. എത്ര വേദനിപ്പിക്കുന്ന അനുഭവങ്ങളൂടെ കടലിലൂടെയും മുങ്ങിയും പൊങ്ങിയും ഒഴുകാൻ കരുത്തു നൽകുന്ന കഥകൾ. 

റിസർവ് ചെയ്യാത്ത ബർത്ത് എന്ന കഥയുടെ അവസാനവും മറ്റൊരു സൂചിമുനയാണ്. 

അപ്പോൾ അയാളുടെ ചുണ്ടിൽ പുഞ്ചിരിയൂറി നിന്നു. അവളതു നോക്കി. അത്രയും കനത്ത ഒരു കണ്ണുനീർത്തുള്ളി അവൾ അതേവരെ കണ്ടിട്ടുണ്ടായിരുന്നില്ല ! 

ആ വലിയ കണ്ണുനീർത്തുള്ളിയെപ്പോലും ഒരു പുഞ്ചിരിക്കൊപ്പമാണ് ഉറൂബ് അവതരിപ്പിക്കുന്നത്. സൂചിമുനയിൽ കാൻസർ ബാധിച്ച് നാളുകൾ എണ്ണപ്പെട്ട മനുഷ്യനെ അവതരിപ്പിച്ച കഥാകാരൻ റിസർവ് ചെയ്യാത്ത ബർത്തിൽ ട്രെയിൻ യാത്രയ്ക്കിടെ ആകസ്മികമായി കണ്ടു പരിചയപ്പെട്ട രോഗാതുരയായ യുവതിയെയാണ് നായികയാക്കുന്നു. 

മഞ്ഞിൻമറയിലൂടെ കാണുന്ന സൂര്യനെപ്പോലെയാണ് ഉറൂബിന്റെ കഥകളിലെ ദുഃഖാനുഭവങ്ങൾ എന്നു തോന്നിയിട്ടുണ്ട്. ആ കാഴ്ചയിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല. അവ നിരന്തരം അവിടെത്തന്നെയുണ്ട്. എന്നാൽ ജീവിതം എന്ന മഞ്ഞിൻമറ സൂര്യന്റെ കനത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നുമുണ്ട്. ജീവിതം സമ്മാനിക്കുന്ന എല്ലാ ദുഃഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നവയാണ് ഉറൂബിന്റെ ഓരോ കഥകളും. ദുഃഖങ്ങളെ ഒഴിവാക്കുന്നില്ല. പടിക്കു പുറത്താക്കുന്നില്ല. അവയിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമങ്ങളുമില്ല. ഒരു വേള ആ വേദനകളെ സ്നേഹിക്കുന്നുപോലുമുണ്ട്. എന്നാൽ അതൊരിക്കലും ഗാഢമായ അനുരാഗമല്ല. തീവ്രതപസ്സുമല്ല. 

ശരശയ്യയിലെന്നവണ്ണം സൂചിമുനകളിൽ കിടക്കുമ്പോഴും ഉറൂബ് സൗമ്യമായി വിളിച്ചുണർത്തുന്നു. ജീവിതത്തിലേക്ക്. ജീവിതമെന്ന അദ്ഭുതത്തിലേക്ക്. 

എന്തിന് ഉറൂബിനെ വായിക്കണം എന്നു സംശയിക്കേണ്ടതില്ല. വായിക്കാതിരിക്കേണ്ടതുമില്ല. 

നോക്കൂ, കാണുന്നില്ലേ മഞ്ഞിൻമറയിലൂടെ സൂര്യനെ. അതേ, മഞ്ഞിൻമറയിലൂടെ മാത്രം. 

Content Summary: Malayalam Book ' Anaswarakathakal Uroob ' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com