ADVERTISEMENT

നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്ന് സാഹിത്യ ലോകം പരക്കെ അംഗീകരിക്കുന്ന എഴുത്തുകാരനാണ് ജപ്പാനിൽ നിന്നുള്ള ഹാരുകി മുറാകാമി. വിശ്വ സാഹിത്യ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നവരുടെ പേരുകളിൽ വർഷങ്ങളായി മുൻനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നാൽ, ഇതുവരെയും ആ സമ്മാനം അദ്ദേഹത്തെ പരിഗണിച്ചിട്ടില്ലെങ്കിലും വായനക്കാരുടെ മനസ്സിൽ ഉന്നതസ്ഥാനത്താണ് മുറാകാമി. നോർവീജിയൻ വുഡ്സിൽ തുടങ്ങി, കാഫ്ക ഓൺ ദ് ഷോറിലൂടെ കില്ലിങ് കുമ്മന്തത്തോരെയിൽ എത്തിനിൽക്കുന്ന അദ്ദേഹത്തിന്റെ കൃതികൾക്ക് മലയാളത്തിലും ഒട്ടേറെ ആരാധകരുണ്ട്. മുറാകാമിയുടെ പ്രശസ്തമായ ഒരു വാചകത്തെക്കുറിച്ച് പറയുന്നുണ്ട് പുതിയ മരുഭൂമികൾ എന്ന നോവലിന്റെ ആമുഖത്തിൽ നന്ദൻ. പണ്ടെപ്പോഴോ വായിക്കുകയും സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കാൻ മനസ്സിൽ കാത്തുസൂക്ഷിക്കുകയും ചെയ്ത ഒന്ന്. നാളെയെന്താകുമെന്ന് അറിയാൻ നാളെയാകുന്നതു വരെ കാത്തിരുന്നേ മതിയാകൂ... പുതിയ മരൂഭൂമികൾ എന്ന ചെറുനോവൽ വായിച്ചവസാനിപ്പിക്കുമ്പോൾ എഴുത്തുകാരനൊപ്പം വായനക്കാരും നാളെയെക്കുറിച്ചുള്ള മുറാകാമിയുടെ പ്രവചനത്തിൽ ആശ്വാസം തേടും. ആരുടെ നാളെയെക്കുറിച്ച് ആർക്കാണ് തീർച്ചയുള്ളത്. 

അനിശ്ചിതത്വം എന്ന ഏകാധിപതി ഭരിക്കുന്ന ഏകാന്തമായ ഭൂഖണ്ഡമാണ് യൗവ്വനം. ജോലി, ജീവിതം, പ്രണയം, സൗഹൃദം... താങ്ങും തണലുമായ അഭയസ്ഥാനങ്ങൾ ഒന്നൊന്നായി അകന്നുപോവുകയും ഒറ്റപ്പെടലിന്റെ മരുഭൂമിയിൽ അലയാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ഏറ്റവും രോഗാതുരമായ കാലം. ആ കാലത്തിന്റെ ഡയറിയാണ് പുതിയ മരുഭൂമികൾ എന്ന നോവൽ. അധികാര വ്യവസ്ഥ ജീവിതത്തിലെ ആർദ്രത നഷ്ടപ്പെടുത്തുകയും നിരപരാധികൾക്കു വേണ്ടി കൊലക്കയർ ഒരുക്കുകയും ചെയ്യുന്ന കെട്ട കാലത്തിന്റെ ക്രൂരതയെക്കുറിച്ചു പറഞ്ഞിട്ടുണ്ട് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ ആനന്ദ്. നന്ദൻ പറയുന്നതും മരുഭൂമികളെക്കുറിച്ചു തന്നെയാണ്. എന്നാൽ അധികാരമല്ല ഇവി‌ടെ വില്ലൻ വേഷത്തിലുള്ളത്. അനിശ്ചിതത്വം നിറഞ്ഞ ഭാവി തന്നെയാണ്. 

വിവരണാത്മകവും സംഭാഷണ പ്രധാനവും വ്യക്തികേന്ദ്രീകൃതവുമായ നോവലുകൾ മലയാളത്തിൽ ഒട്ടേറെയുണ്ടെങ്കിലും നന്ദന്റെ നോവൽ വേറിട്ടതാണ്. പശ്ചാത്തല വിവരങ്ങളിൽ എഴുത്തുകാരൻ ശ്രദ്ധിക്കുന്നതേയില്ല. യാദൃഛികമായി പരിചയപ്പെട്ട് പെട്ടെന്നു സൗഹൃദത്തിലാകുന്ന ഒരു സുഹൃത്തിന്റെ ആത്മഭാഷണത്തിന്റെ ശൈലിയാണ് നോവലിന്റേത്. എന്നാൽ അപൂർണതയോ അപര്യാപ്തതയോ തോന്നുന്നില്ല എന്നത് എഴുത്തുകാരന്റെ വിജയമാണ്. 

ഒരു സാധാരണ വ്യക്തിയുടെ പോലും സംസാരത്തിൽ കടന്നുവരാവുന്ന ഗഹനമായ വാക്യങ്ങളോ തത്ത്വചിന്തയോ ഒരു തവണ പോലും ഈ നോവലിൽ കടന്നുവരുന്നില്ല. ഏറ്റവും പ്രാഥമിക തലത്തിലുള്ള ആത്മഭാഷണമാണിത്. അതിൽ നിന്ന് മുകളിലോട്ടോ താഴോട്ടോ പോകാതെ ഏകതാനമായി എന്നാൽ വിരസതയില്ലാതെ ഒരു ചെറുപ്പക്കാരന്റെ മാസങ്ങൾ മാത്രം നീളുന്ന ജീവിതം പറയുന്നു. അയാൾ കാണുകയോ പരിചയപ്പെടുകയോ ചെയ്യുന്ന ഏതാനും വ്യക്തികളും അവരുടെ അയാൾക്കറിയാവുന്നതു മാത്രമായ ജീവിതവും കടന്നുവരുന്നു. 

യൗവ്വനത്തിന്റെ ഇന്ദ്രജാലമായ പ്രണയത്തിന് ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലും സ്ഥാനമുണ്ട്. എന്നാൽ പരമ്പരാഗത രീതിയിൽ പ്രണയം വിടരുകയോ ചിട്ടവട്ടങ്ങളൊപ്പിച്ച ബന്ധം ആവിഷ്കരിക്കുകയോ ചെയ്യുന്നില്ല. പകരം, ജീവിതത്തെ അതിന്റെ യാഥാർഥ്യത്തിൽ, പരുഷതയിൽ അവതരിപ്പിക്കുക മാത്രമാണ്. സൗന്ദര്യം കൊണ്ട് മനസ്സ് കീഴടക്കുന്ന യുവതിയുടെ പിതാവിനെയാണ് അയാൾ ആദ്യം കാണുന്നത്. അപ്പോഴയാൾ ഭാര്യയെ കാരണമില്ലാതെ മർദിക്കുന്നതായാണു കാണുന്നത്. പിന്നീട് എപ്പോഴൊക്കെ അയാളെ കാണുമ്പോഴും ചെറുപ്പക്കാരന്റെ മനസ്സിൽ മിന്നൽ വീശുന്നത് ആദ്യത്തെ കാഴ്ചയാണ്. അയാളെ ഒരിക്കൽപ്പോലും ഇഷ്ടപ്പെടാൻ ഒരു കാരണവുമില്ലാത്ത കാഴ്ച. എന്നാൽ, അതേ വ്യക്തി പറയുന്ന കഥയിൽ നിന്നാണ് പുതിയൊരു മരൂഭൂമി, ഏകാന്തതയുടെ മരുസ്ഥലം ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കു കടന്നുവരുന്നതും. 

അറിയാത്ത അദ്ഭുതങ്ങളാണ് ഓരോ ജീവിതവും. ഒട്ടേറെ ചുഴികളും മലരികളുമുള്ളത്. ജീവിതത്തെ സമഗ്രമായി അവലോകനം ചെയ്യുകയോ വിധി കൽപിക്കുകയോ ചെയ്യുന്നത് എഴുത്തുകാരന്റെ ദൗത്യമോ ജോലിയോ അല്ലെന്ന് നോവൽ തെളിയിക്കുന്നു. 

മുന്നിലേക്കും പിന്നിലേക്കും നോക്കാതെ, ഒരൊറ്റ കൂടിക്കാഴ്ചയിൽ, ഒരൊറ്റ ശ്വാസത്തിൽ പറയുന്ന കഥയിൽ ജീവിതത്തിന്റെ സമീപസ്ഥമായ കാഴ്ചയുണ്ട്. അത് സമഗ്രമല്ല, ആധികാരികമല്ല, സ്വയം സമ്പൂർണമല്ല. എന്നാൽ, ഇത്തരം മരുഭൂമികളും ജീവിതത്തിന്റെ ഭാഗമാണ്. അവയെക്കുറിച്ചു നാം അറിയേണ്ടതുണ്ട്. അവയുടെ താപം അനുഭവിക്കേണ്ടതുണ്ട്. 

Content Summary: Malayalam Book 'Puthiya Marubhoomikal' written by Nandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com