ADVERTISEMENT

കേരളത്തെ വിറപ്പിച്ച ശേഷം തമിഴ്നാട്ടിലും ഭീഷണി ഉയർത്തി അരിക്കൊമ്പൻ എന്ന ആന വിളയാട്ടം തുടരുമ്പോൾ കാടും വന്യമൃഗങ്ങളും ആവാസവ്യവസ്ഥയും ഒരിക്കൽക്കൂടി ചർച്ചയാവുകയാണ്. നാട്ടിലെ മനുഷ്യർക്കു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ എന്തുകൊണ്ട് വെടിവച്ചു കൊന്നുകൂടാ എന്നു ചോദിക്കുന്നവരുടെ എണ്ണം കൂടി. കാട്ടുപോത്ത് ആയാലും കാട്ടാനയായാലും ജീവനു ഭീഷണിയായാൽ വെടിവയ്ക്കാൻ അനുമതി നൽകണം എന്നാണ് ഇക്കൂട്ടരുടെ ആവശ്യം. ഉപരിപ്ലവമായി ചിന്തിച്ചാൽ ആ വാദം ശരിയാണെന്ന് അംഗീകരിക്കേണ്ടിവരും. എന്നാൽ, കാട് കയ്യേറിയ മനുഷ്യർ കാട്ടുമൃഗങ്ങൾക്കു ഭീഷണിയാകുന്നതിനെക്കുറിച്ചുള്ള മറുവാദവുമുണ്ട്. മറ്റു മാർഗങ്ങളില്ലാതെയാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതെന്നും പ്രത്യാക്രമണത്തിനു തുനിയുന്നതെന്നുമുള്ള വാദത്തെ പ്രതിരോധിക്കുക എളുപ്പവുമല്ല. 

 

പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധ റിപ്പോർട്ടിലെന്നപോലെ മനുഷ്യരുടെ ദുരയും ആർത്തിയും ഏതു വരെ പോകാമെന്നും കാട് കയ്യേറാമോ എന്ന ചോദ്യങ്ങളും ഉയരുന്നു. മനുഷ്യർ കാട് കയ്യേറിയാൽ മൃഗങ്ങൾ തിരിച്ച് ആക്രമിക്കില്ലേ എന്ന സ്വാഭാവിക സംശയവുമുണ്ട്. കയ്യേറ്റവും പരിസ്ഥിതിക്കുമേലുള്ള കടന്നുകയറ്റവും തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളുമാണ്. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്ന വാദക്കാരും മൃഗങ്ങളും ജീവജാലങ്ങളും പ്രകൃതിയും ഉൾപ്പെട്ട ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി വാദിക്കുന്നവരും തമ്മിലുള്ള തർക്കം തീരാതെ തുടരുകയുമാണ്. ഈ പശ്ചാത്തലത്തിൽ വിനോയ് തോമസ് എഴുതിയ എലിഫന്റം, മിസോഫന്റം എന്ന കൃതി കൂടുതൽ പ്രസക്തമാവുകയാണ്. അരിക്കൊമ്പന്റെ ആക്രമണം വ്യാപക ചർച്ചയാകുന്നതിനും മുമ്പ് 2021 ലാണ് വിനോയ് ‘ആനത്തം, പിരിയത്തം’ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇംഗ്ലിഷ് പരിഭാഷ പുറത്തുവന്നപ്പോഴേക്കും അരിക്കൊമ്പൻ രണ്ടു സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തുന്ന വിഷയമായി വളർന്നു കഴിഞ്ഞു. 

 

ആന ഇതാദ്യമല്ല നോവലിൽ കേന്ദ്രകഥാപാത്രമായി നിറഞ്ഞുനിൽക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ ആനപ്പക ഉൾപ്പെടെയുള്ള നോവലുകൾ മൃഗങ്ങൾ മനുഷ്യരിൽ നിന്നു നേരിടുന്ന പ്രശ്നങ്ങളും മൃഗങ്ങളുടെ സ്വാഭാവിക പ്രതിസന്ധികളും അവരുടെ തന്നെ കാഴ്ചപ്പാടിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു കുട്ടിക്കഥയുടെ മട്ടിലാണ് വിനോയ് നോവൽ രചിച്ചിരിക്കുന്നത്. മുത്തശ്ശിക്കഥയുടെ കെട്ടും മട്ടും കഥന രീതിയുമുണ്ടെങ്കിലും കുട്ടികളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന വിഷയമല്ല അദ്ദേഹം കൈകാര്യം ചെയ്യുന്നത്. 

 

കൃഷിക്കും വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യർക്കും നിരന്തര ശല്യമായ കൊമ്പനാനയെ കെണിവച്ചു പിടിക്കാനുള്ള ശ്രമങ്ങളിൽ നിന്നാണു നോവൽ തുടങ്ങുന്നത്. മയക്കുവെടി വയ്ക്കുന്ന വിദഗ്ധൻ മുതൽ കാട്ടുമൂപ്പനും വനംവകുപ്പ് ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെട്ട ഒട്ടേറെപ്പേർ കഥാപാത്രങ്ങളായി എത്തുന്നു. ദിവസേനയെന്നോണം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പലരുടെയും മാതൃകകൾ ഈ കഥാപാത്രങ്ങളിൽ കണ്ടെത്താനും കഴിയും. എന്നാൽ ആനയുടെ പക്ഷത്തു നിന്നാണ് നോവൽ രചിച്ചിരിക്കുന്നത്. കാടിന്റെ ഓമനകളായ രണ്ടുപേർ. അവർക്കൊപ്പമുള്ള ജീവജാലങ്ങൾ. അവരുമായി ബന്ധപ്പെട്ട ജീവിതവും കഥകളും ഉപകഥകളും. ആനകൾ സംസാരിക്കുന്നുണ്ട്. മനുഷ്യരെക്കുറിച്ചുള്ള പരാതികൾക്കും പരിഭവങ്ങൾക്കും ഒപ്പം എന്തുകൊണ്ട് തങ്ങളിൽ പക ഊറിക്കൂടുന്നു എന്നതും പല തലമുറകളുടെ പശ്ചാത്തലത്തിൽ ഐതിഹ്യകഥയുടെ മട്ടിൽ ആവിഷ്കരിക്കപ്പെടുകയാണ്. 

 

രണ്ടു വ്യക്തികൾ തമ്മിലുള്ള തർക്കവും പ്രശ്നങ്ങളും പറഞ്ഞുതീർക്കാനും പരിഹരിക്കാനും പലവിധ സമ്പ്രദായങ്ങളും മനുഷ്യർ തന്നെ കണ്ടുപിടിച്ച നീതിന്യായ വ്യവസ്ഥയുമുണ്ട്. എന്നാൽ, ഒരു വശത്തു മനുഷ്യരും മറുവശത്ത് മൃഗങ്ങളുമാകുമ്പോൾ ഒരു കൂട്ടർക്കുവേണ്ടി വാദിക്കാൻ ആരുമില്ല. അഭിഭാഷകരെ കിട്ടാത്ത പ്രതികളുടെ അവസ്ഥയിലാണ് കാട്ടുകൊമ്പൻമാർ ഉൾപ്പെട്ട മൃഗങ്ങൾ. അവർക്കും പറയാനുണ്ട്. ന്യായവും സത്യസന്ധവുമായ അഭിപ്രായങ്ങൾ. അവരുടെ ന്യായമായ ആവശ്യങ്ങൾ കൂടി കേൾക്കാതെ വിധി പറയുന്നത് അന്യായവുമാണ്. 

 

ഇന്ന് അരിക്കൊമ്പനെങ്കിൽ നാളെ മറ്റൊരു ആനയാകാം ഭീഷണിയുയർത്തുന്നത്. കാട്ടുപോത്തോ പന്നിയോ ജീവൻ തന്നെ ഇല്ലാതാക്കാം. ഏതെങ്കിലുമൊരു മൃഗത്തിനു നേരെയുള്ള ആക്രമണം മനുഷ്യർക്കെതിരെയുള്ള 

സംഘടിത ആക്രമണമാവുമോ എന്ന ഭീതിയും അസ്ഥാനത്തല്ല. ചെറിയ ആക്രമണങ്ങൾ മുന്നറിയിപ്പ് മാത്രമാകാം. യഥാർഥ ഭീഷണി വരാനിരിക്കുന്നേ ഉണ്ടാകൂ. 

പരിസ്ഥിതി സംരക്ഷണവും ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും ഊന്നിപ്പറയുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതിയാണ് എലിഫന്റം എന്നു പറയാനാവില്ല. എന്നാൽ മനുഷ്യന്റേതുപോലെ ഭാഷയില്ലാത്ത ഒരു ജീവി വർഗ്ഗത്തിന്റെ പരിദേവനങ്ങൾ കഥയുടെ ഭാഗമാവുന്നുണ്ട്. കുട്ടിക്കഥകളിൽ എല്ലാക്കാലത്തും മൃഗങ്ങൾ കഥാപാത്രങ്ങളാണ്. അവയെക്കുറിച്ച് വായിച്ചും കേട്ടും അറിയാത്ത തലമുറകളില്ല. എന്നാൽ, എന്നാൽ അവരുടെ ഭാഗത്തുനിന്നുകൊണ്ടും അവർക്കു പറയാനുള്ളതും അവതരിപ്പിക്കുന്ന കൃതികൾ അധികമില്ല. 

 

കുട്ടിക്കഥ പോലെ നിഷ്കളങ്കമായി വായിക്കാം എലിഫന്റം. എന്നാൽ മുതിർന്ന വായനക്കാർക്കുവേണ്ടിയുള്ള ഗൗരവമുള്ള വിഷയങ്ങളും കഥയുടെ ഭാഗമാണ്. കെ. നന്ദകുമാറിന്റെ പരിഭാഷയിലൂടെ കേരളത്തിനു പുറത്തേക്കും വിപുലമാവുകയാണ് വിനോയ് തോമസിന്റെ എഴുത്തുലോകം. 

Content Summary: Elephantam-Misophantam-book- Written-by-Vinoy-Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com