ADVERTISEMENT

2015–ൽ സ്വീഡനിലെ ഫാൽക്കൻബർഗിൽ നിന്നും വികൃതമാക്കപ്പെട്ട ഒരു മൃതദേഹം കണ്ടെത്തപ്പെടുന്നു. ലണ്ടനിൽ നിന്നും അതേ രീതിയിൽ മറ്റൊരു മൃതദേഹവും ലഭിക്കുന്നു. പത്ത് വർഷം മുമ്പ് നടന്ന ടവർ ഹാംലെറ്റ്സ് കൊലപാതകങ്ങൾക്ക് സമാനമാണ് ഈ കേസ്. എന്നാൽ ടവർ ഹാംലെറ്റ്‌സ് കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായ ആൾ ഇപ്പോഴും ജയിലിലാണ്. പിന്നെയാരാണ് കൊലയാളി? 

ജൊഹാന ഗസ്താവ്സൺ എഴുതിയ 'കില്ലർ' എന്ന പുസ്തകത്തിന്റെ കഥ ആരംഭിക്കുന്നത് അവിടെ നിന്നാണ്. ചരിത്രം, കുറ്റകൃത്യം, നിഗൂഢത എന്നിവ സമന്വയിപ്പിച്ച ആകർഷകമായ ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ് 'കില്ലർ'. വ്യത്യസ്ത കാലഘട്ടങ്ങളിലെ രണ്ട് സമാന്തര കഥാഗതികളാണ് നോവൽ പിന്തുടരുന്നത്. ഒന്ന് ഇന്നത്തെ ലണ്ടനിലും സ്വീഡനിലും മറ്റൊന്ന് വിക്ടോറിയൻകാലത്തും നടക്കുന്നു.

സ്വീഡനിലെ ഫാൽക്കൻബർഗിൽ നടക്കുന്ന ഭയാനകമായ കൊലപാതകപരമ്പരയിൽ, ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയാണ് കുറ്റവാളി. യുവതികളെ കൊലപ്പെടുത്തി ശരീരത്തിലെ ചില പ്രത്യേകഭാഗങ്ങൾ മുറിച്ചു മാറ്റി രണ്ടു ചെവികളിലും കറുത്ത തൂവൽ തിരുകി വച്ചിരിക്കുന്ന അവസ്ഥയിലാണ് മൃതദേഹങ്ങൾ. അസാധാരണമായ ഈ കേസിന് പരിഹാരം കാണാൻ പ്രസിദ്ധ ക്രിമിനൽ പ്രൊഫൈലർ എമിലി റോയി നിയമിതയായി. എമിലിയുടെ അന്വേഷണത്തിന് സമാന്തരമായി, ക്രൈം എഴുത്തുകാരി അലക്സിസ് കാസ്റ്റൽസും ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ശ്രമിക്കുമ്പോൾ അവരുടെ പാതകൾ പരസ്പരം കൂട്ടിമുട്ടുന്നു.

1888-ലെ വൈറ്റ്‌ചാപ്പലിലെ ജാക്ക് ദ് റിപ്പർ കുറ്റകൃത്യങ്ങളും 2015-ൽ സ്വീഡനിലെ ഫാൽക്കൻബർഗിൽ നടന്ന കുറ്റകൃത്യങ്ങളും  പരസ്പരബന്ധിതമായ ഒരു പരമ്പരയാണെന്ന് അവർ മനസ്സിലാക്കുന്നത് ഞെട്ടലോടെയാണ്. അലക്സിസിനും എമിലിയ്ക്കും ഒടുവിൽ മാത്രമാണ് കൊലയാളിയുടെ ഐഡന്റിറ്റിയെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുന്നത്. 

ഹിസ്റ്റോറിക്കൽ ഫിക്‌ഷന്റെയും ക്രൈം ത്രില്ലറിന്റെയും അതുല്യമായ സംയോജനമാണ് 'കില്ലറുടെ' ഏറ്റവും കൗതുകകരമായ വശങ്ങളിലൊന്ന്. ഓരോ വഴിത്തിരിവിലും ഗസ്താവ്സൺ വിദഗ്ധമായി പിരിമുറുക്കം വർദ്ധിപ്പിക്കുകയും വായനക്കാരെ പിടിച്ചു നിർത്തുകയും ചെയ്യുന്നു. സംഭവങ്ങൾ നടക്കുന്ന സ്ഥലവും തീയതിയും അനുസരിച്ച് ചെറിയ അധ്യായങ്ങളായി പുസ്തകം വിഭജിച്ചിരിക്കുന്നു. 

'കില്ലറിലെ' കഥാപാത്രങ്ങൾ സങ്കീർണ്ണവും ബഹുമുഖവുമാണ്. ടവർ ഹാംലെറ്റ്സ് കൊലയാളി റിച്ചാർഡ് ഹെംഫീൽഡ് അറസ്റ്റിനിടയിൽ അലക്സിസ് കാസ്റ്റൽസിന്റെ പങ്കാളിയെ കൊലപ്പെടുത്തിരുന്നു. ഈ വ്യക്തിപരമായ ആഘാതത്താൽ വേട്ടയാടപ്പെടുന്ന അലക്സിസ്, ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങൾക്ക് പിന്നിലെ പ്രശ്നം പരിഹരിക്കാൻ ദൃഢനിശ്ചയത്തിലാണ്. എമിലി റോയി ഉജ്ജ്വലമായ കഴിവും അവബോധവും അർപ്പണബോധവുമുള്ളവളാണ്. ഭയാനകമായ കുറ്റകൃത്യങ്ങളിലെ സങ്കീർണ്ണമായ പാറ്റേണുകൾ വിശകലനം ചെയ്യാനും മനുഷ്യമനസ്സിന്റെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുവാനും മനസ്സിലാക്കാനുമുള്ള അസാധാരണമായ കഴിവ് അവൾക്കുണ്ട്. 

സ്ത്രീകൾക്കെതിരായ അക്രമം പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ ചർച്ച ചെയ്യാനും പര്യവേക്ഷണം ചെയ്യാനുമുള്ള ഗുസ്താവ്സന്റെ കഴിവാണ് 'കില്ലറുടെ' മറ്റൊരു ശ്രദ്ധേയമായ വശം. സ്ത്രീകളുടെ സഹിഷ്ണുതയെയും അചഞ്ചലമായ ധൈര്യവും പ്രതികൂല സാഹചര്യങ്ങളിൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള കഴിവും ആഘോഷിക്കുന്നു നോവലാണിത്. നിരവധി വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും അഭിമുഖീകരിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് നാം ഇതിൽ കണ്ടുമുട്ടുക.

നീതി, മനുഷ്യ മനഃശാസ്ത്രം, തീരുമാനങ്ങൾ എടുക്കുന്നതിന്റെ അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്ന ഈ പുസ്തകം തീർച്ചയായും ആകർഷകമാണ്. കേവലം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി സമൂഹത്തിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും ചരിത്രത്തെ പുതിയ കാഴ്ചപ്പാടിൽ സമീപിക്കാനും ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കും.

Content Summary: 'Killer' Book by Johana Gustawsson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com