ADVERTISEMENT

ഞാൻ ഈയിടെ എന്റെ ഒരു മാർക്സിസ്റ്റ് സുഹൃത്തിനോടു ചോദിച്ചു. 

‌നിങ്ങൾ തൃപ്തനാണോ ? 

അദ്ദേഹം പറഞ്ഞു: അല്ല. 

ഞാൻ ചോദിച്ചു: താങ്കളെപ്പോലെ അതൃപ്തരായ മറ്റു സഖാക്കൾ പാർട്ടിയിലുണ്ടോ? 

അദ്ദേഹം പറഞ്ഞു: ഉണ്ട്. നേതൃത്വത്തിൽ തന്നെ ഉണ്ട്. പക്ഷേ, ഞങ്ങൾക്ക് ബെർലിംഗറെപ്പറ്റിയോ കാരിനോവിനെക്കുറിച്ചോ ചിന്തിക്കാൻ സമയമില്ല. നേരാണ്. ആസ്സാമിലെയും ത്രിപുരയിലെയും പ്രതിവിപ്ലവകാരികളെക്കുറിച്ചും കെ. എം. മാണിയെയും ആർ. ബാലകൃഷ്ണപിള്ളയെയും പോലുള്ള വിപ്ലവകാരികളെക്കുറിച്ചും മാത്രം ചിന്തിക്കേണ്ട ദുർഗതി വന്ന മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യയശാസ്ത്രപരമായ സമസ്യകളെ നേരിടാൻ സമയമെവിടെ? 

സ്വതസിദ്ധമായ നർമത്തിലും ആക്ഷേപ ഹാസ്യത്തിലും കലർത്തി ഈ ചോദ്യം ചോദിച്ചത് ‘ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമയ്ക്ക്’ എന്ന ലേഖനമെഴുതിയ അതേ ഒ.വി. വിജയൻ തന്നെയാണ്. രാഷ്ട്രീയത്തിൽ മൂല്യങ്ങളും ധാർമികതയും തിരഞ്ഞ ഏകാന്തപഥികന്റെ ചോദ്യം. ഇത് ഇന്നും ഇന്നലെയുമല്ല. നാലു പതിറ്റാണ്ട് മുമ്പ് എഴുതിയതാണ്. മലയാള നാട് വാരികയിൽ ഇന്ദ്രപ്രസ്ഥം എന്ന പ്രതിവാര പംക്തിയിൽ. 1979 മുതൽ 84 വരെ വാരികയിൽ പ്രസിദ്ധീകരിച്ച വിജയന്റെ പംക്തികൾ വീണ്ടും പൂർണമായി സമാഹരിച്ചിരിക്കുകയാണ് പി.കെ.രാജശേഖരൻ, ഇന്ദ്രപ്രസ്ഥം എന്നു വിജയൻ തന്നെ പേരിട്ട പംക്തിയുടെ അതേ പേരിലുള്ള പുസ്തകത്തിൽ. ഈ പുസ്തകം ആദ്യമായി അപൂർണമായി സമാഹരിച്ചപ്പോൾ വിജയൻ ക്ഷമാപണം നടത്തിയിരുന്നു. ആനുകാലിക സംഭവങ്ങളെക്കുറിച്ച് വാരാന്തബദ്ധപ്പാടിന്റെ ശൈലിയിൽ പടച്ചുവിട്ട ഈ ലേഖനങ്ങൾ വിലക്ഷണമായി തോന്നുന്നുവെങ്കിൽ വായനക്കാർ ക്ഷമിക്കണം എന്ന്. ഒരു പുസ്തകം എഴുതുന്നതുപോലെ ആധികാരികമോ സമഗ്രമോ അല്ല പംക്തി. സമകാലിക സംഭവങ്ങളോടുള്ള ക്രാന്തദർശിയായ പത്രപ്രവർത്തകന്റെ പ്രതികരണമാണത്. എന്നാൽ, വിജയന്റെ ലേഖനങ്ങളിലൂടെ 40 വർഷത്തിനു ശേഷം കടന്നുപോകുമ്പോൾ ക്ഷമിക്കുന്നതിനു പകരം ആ പ്രതിഭയ്ക്കു മുന്നിൽ കൂപ്പുകൈകളോടെ നിൽക്കുകയാണ് മലയാളം. പ്രവചനാത്മകമായിരുന്നു വിജയന്റെ എഴുത്ത്. നിശിതമായ വിമർശനം കടന്നുവരുന്ന ലേഖനങ്ങളുണ്ട്. നർമവും പരിഹാസവുമുണ്ട്. എന്നാൽ അവയ്ക്കെല്ലാമുപരി വിജയന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത് കാലത്തെ അതിജീവിക്കുന്ന മുന്നറിയിപ്പുകളാണ്. ‌

മാർക്സിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേഹം തന്നെ ഏറ്റവും നല്ല ഉദാഹരണം. ആഗോളതലത്തിലുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന പ്രസ്ഥാനം ഇന്ത്യയിൽത്തന്നെ കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തേക്കു മാത്രമായി എങ്ങനെ ഒതുക്കപ്പെട്ടു എന്നതിന്റെ ചരിത്രമാണ് വിജയൻ സംഗ്രഹിച്ചത്. നിർണായക ചരിത്ര ഘട്ടങ്ങളിൽ ഒരിക്കൽപ്പോലും അവസരത്തിനൊത്തുയരാനോ കാലത്തോടും ലോകത്തോടും പ്രതികരിക്കാനോ കഴിയാതെ നിസ്സാരമായ രാഷ്ട്രീയ ഉപജാപങ്ങളിൽ പെട്ട് സ്വയം തകർന്ന ഒരു പാർട്ടിയായി സിപിഎമ്മിനെ ഭാവി ചരിത്രം രേഖപ്പെടുത്തിയേക്കാം. ബംഗാളിലും ത്രിപുരയിലും അതിജീവനത്തിനായി പാടുപെടുന്ന പാർട്ടി കേരളത്തിൽ മാത്രമാണ് അധികാരത്തിലുള്ളത്. സമീപ കാലത്താണ് കെ.എം.മാണിയും ആർ. ബാലകൃഷ്ണപിള്ളയും മരിച്ചത്. വിജയൻ പംക്തി എഴുതുന്ന കാലത്ത് അവരിരുവരും പാർട്ടിയുടെ ഏറ്റവും കടുത്ത എതിരാളികളായിരുന്നു. രാജ്യാന്തര വിഷയങ്ങളും ഇന്ത്യയിലെ തന്നെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളും വിട്ട് ഈ നേതാക്കളുമായി മല്ലടിക്കുന്നതിലാണു പാർട്ടിക്കു താൽപര്യം എന്നാണ് വിജയൻ കളിയാക്കിയത്. എന്നാൽ, ദശകങ്ങളോളം പല്ലും നഖവും ഉപയോഗിച്ച് എതിർത്ത ഇതേ നേതാക്കളെയും അവരുടെ പിൻമുറക്കാരെയും പാർട്ടി പിന്നീട് സ്വന്തം കൂടാരത്തിലേക്ക് സ്വാഗതം ചെയ്തത് വിജയനു കാണേണ്ടിവന്നില്ല. അതിനദ്ദേഹം സാക്ഷിയായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നു ചിന്തിക്കുന്നത് രസകരമാണ്. പാർട്ടിയെക്കുറിച്ചുള്ള സാങ്കൽപിക സംഭാഷണത്തിനു ശേഷം വിജയൻ ലേഖനം അവസാനിപ്പിക്കുന്നതു കൂടി വായിക്കേണ്ടതാണ്. സങ്കുചിതമായ കടമകൾ പോലും സിപിഎം നിർവഹിക്കുന്നില്ല എന്നു പറഞ്ഞതിനു ശേഷം അദ്ദേഹം എഴുതുന്നു: ഇന്ദിരാഗാന്ധിയുടെ ആരോഗ്യത്തെ ശ്ലാഘിച്ചതുകൊണ്ട് അവർ ബംഗാളിലെ മാർക്സിസ്റ്റ് ഭരണത്തെ രക്ഷിക്കുമെന്നു തോന്നുന്നില്ല. ഇന്ദിരയെ ജനാധിപത്യത്തിന്റെ സീമകളിൽ അടക്കി നിർത്താൻ സംഘടിതമായ ഒരു പ്രതിപക്ഷത്തിനേ കഴിയൂ. അത്തരമൊരു പ്രതിപക്ഷത്തിന് ഭരണ കക്ഷിയിൽനിന്ന് അധികാരമേൽക്കാനുള്ള പ്രാപ്തിയും വേണമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചരൺ സിങ്ങിന്റെ ഹീനമായ ദുരയ്ക്കും ‘സോവിയറ്റ് ജിയോപൊളിറ്റിക്കൽ ഉപജാപത്തിനും’ കൂട്ടുനിന്ന മാർക്സിസ്റ്റ് പാർട്ടി ഒരു ദേശീയ ബദൽ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തെ തടയുക മാത്രമാണു ചെയ്യുന്നത്. 

‌അന്ന് കോൺഗ്രസ് പാർട്ടിയുടെ അപ്രമാദിത്വത്തിനും ഇന്ദിരാ ഗാന്ധിയുടെ സ്വേഛാധിപത്യത്തിനും എതിരെയായിരുന്നു സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പോരാട്ടം. ഇന്നിപ്പോൾ പോരാട്ടം ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെയാണെന്ന വ്യത്യാസം മാത്രം. അന്നത്തെ കടുത്ത ശത്രുക്കളായ സിപിഎം കോൺഗ്രസും ഇന്ന് ദേശീയ തലത്തിൽ ഒരേ തോണിയിൽ തുഴയുകയാണ്. ബിജെപിയെ കടന്ന്, മോദിയെ കടന്ന് അക്കരെയെത്താൻ. എന്നാൽ അതിനുള്ള പ്രാപ്തി പ്രതിപക്ഷ കക്ഷികൾക്ക് ഉണ്ടോയെന്ന വിജയന്റെ സംശയത്തിന് ഇന്നും പ്രസക്തിയുണ്ട്. ഒപ്പം, ദേശീയ ബദൽ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തെ സിപിഎം  തടയുകയാണോ എന്ന ചോദ്യം. ആ ചോദ്യത്തിനു ലളിതമായി മറുപടി പറയാൻ മാർക്സിസ്റ്റ് ബുദ്ധിജീവികൾക്കു പോലും കഴിയുമെന്നു തോന്നുന്നില്ല. കേരളത്തിൽ കോൺഗ്രസിനെ എതിർത്തും തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലുൾപ്പെടെ ദേശീയ തലത്തിലും കോൺഗ്രസിനൊപ്പം നിന്നും സാധാരണക്കാരുടെ പോലും സാമാന്യബുദ്ധിയെ പരിഹസിക്കുകയാണ് പാർട്ടി എന്ന വിമർശനത്തെ നിഷേധിക്കാൻ കഴിയുമോ. ഇതിലൂടെ ശക്തമായ ദേശീയ ബദലിലുള്ള നീക്കത്തെയും തുരങ്കം വയ്ക്കുന്നു. ക്യാപ്സൂളുകൾ കൊണ്ടോ ഓരോ ദിവസത്തേക്കും പടച്ചുവിടുന്ന അൽപായുസ്സായ വിശദീകരണങ്ങൾ‌ കൊണ്ടോ എത്ര നാൾ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ കഴിയും. ചില സത്യങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാൻ എല്ലാക്കാലത്തും എല്ലാവർക്കുമാവില്ലല്ലോ. അഥവാ വിയോജിച്ചാൽ തന്നെ വിജയന്റെ ചിന്തകളെ അത്ര പെട്ടെന്ന് തള്ളിക്കളയാൻ പാർട്ടിക്കെങ്കിലും കഴിയുമോ? ഇന്ദ്രപ്രസ്ഥത്തിലെ ഒരു ലേഖനം പോലും ഇന്നും വായനക്കാരെ നിരാശരാക്കുന്നില്ല. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം ഉൾപ്പെടെയുള്ള വിഷയങ്ങളെയാണ് വിജയൻ വിചാരണ ചെയ്യുന്നത്. ഇതിലൂടെ തെളിയുന്നത് ഇന്ത്യയുടെ, കേരളത്തിന്റെ വിമത ചരിത്രം കൂടിയാണ്. ഇടയ്ക്കു കേരളത്തിലെ വിഷയങ്ങളും കടന്നുവരുന്നു.

Content Summary: Malayalam Book ' Indraprastham ' by O. V. Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com