കുട്ടിക്കാലത്തേ ഉറപ്പിച്ചു സിനിമ തന്നെയാണ് ജീവിതം: കാളിദാസ്
Mail This Article
എത്ര കുടഞ്ഞെറിഞ്ഞാലും ശുദ്ധജലം പോലെ തെളിഞ്ഞു നിൽക്കുന്ന ചിരിയും നിഷ്കളങ്കതയുമുണ്ട് കാളിദാസ് ജയറാമിന്റെ മുഖത്ത്. എന്നിട്ടും ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ മിസ്റ്റർ റൗഡിയായെത്തുകയാണ് കാളിദാസ്. നല്ല ഉയരവും ആരോഗ്യവുമുള്ള താടിയും മുടിയും നീട്ടി വളർത്തി നിഷ്കളങ്കഭാവമുള്ള നായകനെ രൂപപ്പെടുത്തുമ്പോൾ കാളിദാസിന്റെ മുഖം മാത്രമേ മനസ്സിൽ വന്നുള്ളൂ എന്നു ജീത്തു ജോസഫ് പറയുന്നു. ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’ എന്ന പേരു കേട്ടപ്പോൾ ത്രില്ലർ ആകുമെന്നു കരുതി കഥ കേൾക്കാൻ ചെന്ന കാളിദാസിനെ കാത്തിരുന്നതു ചിരിപ്പിക്കുന്ന കഥാപാത്രമായിരുന്നു. ആദ്യമായി ഒരു കോമഡി ചിത്രം. കാളിദാസ് കൊട്ടകയോടു സംസാരിക്കുന്നു.
റൗഡിയല്ല ഞാൻ
ഒരേ പ്രായക്കാരായ ഞങ്ങളൊരു പിക്നിക്കിനു പോകും പോലെയാണു ചിത്രീകരണത്തിനിറങ്ങിയത്. ചെല്ലാനം, ചേർത്തല, കുമ്പളങ്ങി, പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്. ഇവിടെയൊന്നും മുൻപ് പോയിട്ടില്ലാത്തതിനാൽ ആ നാട്ടിലേക്കുള്ള യാത്ര പോലും വളരെ ത്രില്ലിങ് ആയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും റൗഡിത്തരം എടുക്കേണ്ടി വന്നിട്ടില്ലാത്ത ആളാണു ഞാൻ. അതെനിക്കു ചേരുകയുമില്ല. അതുകൊണ്ടു തന്നെ ഈ റൗഡി വേഷം കൂടുതൽ രസിപ്പിക്കുമെന്നാണു പ്രതീക്ഷ.
അന്തിക്കാട് വിളിക്കുമോ
എല്ലാം ഭാഗ്യമാണ്. മിഥുൻ മാനുവൽ, സന്തോഷ് ശിവൻ തുടങ്ങിയവരുടെ ചിത്രങ്ങൾ വരാനിരിക്കുന്നു. സുദീപ് ജോഷി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രമാണ് അടുത്തത്. അൽഫോൻസ് പുത്രൻ ചെയ്യുന്ന തമിഴ് ചിത്രവും തുടങ്ങാനുണ്ട്. കഥകേട്ട് ഇഷ്ടപ്പെട്ടാൽ അത് അപ്പയടക്കം മൂന്നുനാലു പേരുമായി പങ്കുവയ്ക്കും, അഭിപ്രായം ചോദിക്കും. ഓരോ ചിത്രങ്ങൾ വരുമ്പോഴും സത്യൻ അന്തിക്കാടിന്റെ അനുഗ്രഹം തേടി വിളിക്കും. ഇത്തിരി നേരം അദ്ദേഹത്തോട് സംസാരിച്ചാൽ വല്ലാത്തൊരു ഊർജം വന്നു നിറയും. അതെന്റെ ആത്മവിശ്വാസം കൂട്ടും. അദ്ദേഹം ഒരു ചിത്രത്തിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ ഞാൻ.
തയാറെടുപ്പുകൾ
ഒട്ടും തയാറെടുപ്പുകൾ ചെയ്യാതെയാണു ഞാൻ കഥാപാത്രമാവാനായിറങ്ങുക. സംവിധായകൻ അദ്ദേഹത്തിന്റെ മനസ്സിലെ കഥാപാത്രത്തെ പറഞ്ഞാൽ പൂർണമായും അതങ്ങ് ആവാഹിക്കും. എന്നിട്ടു ക്യാമറയ്ക്കു മുന്നിൽ പ്രകടിപ്പിക്കും. ഡയലോഗ് ഒറ്റവട്ടം കേട്ടാൽ മതി. അപ്പോൾ തന്നെ അതു മനഃപ്പാഠമാകും. ഒരനുഗ്രഹമാണത്. ഇപ്പോൾ മിമിക്രി അധികം പരിശീലിക്കാറില്ല. മിമിക്രിയുടെ മാനറിസങ്ങൾ കഥാപാത്രങ്ങളിലേക്ക് പടരുമെന്നു ചില സംവിധായകർ പറഞ്ഞു. എങ്കിലും മിമിക്രി വിട്ടൊരു കളിക്കുമില്ല കേട്ടോ.
ശ്രദ്ധ, സ്വപ്നം
കുട്ടിക്കാലം മുതൽ സിനിമ തന്നെയാണു ജീവിതമെന്ന് ഉറപ്പിച്ചയാളാണു ഞാൻ. ഇപ്പോൾ 25 വയസ്സായി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം കഴിഞ്ഞു പഠനം നിർത്തി. ഇനി സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് ചെയ്യണമെന്നുണ്ട്. സിനിമയിൽ സൗഹൃദം കുറവാണ്. കൊച്ചിയിൽ സ്കൂൾ കാലത്തുള്ളവരാണെന്റെ കൂട്ടുകാർ. ഞങ്ങളെല്ലാവരും യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. പലയിടത്തും പോയിട്ടുമുണ്ട്. തനിച്ച് നടത്തിയ യുഎസ് യാത്ര മറക്കാനാവാത്തതാണ്. ഡിഗ്രി കഴിഞ്ഞ സമയം ഒറ്റ പോക്കായിരുന്നു. 25 ദിവസം അമേരിക്ക കണ്ടു നടന്നു.