ADVERTISEMENT

ബോബിയും സഞ്ജയും തിരക്കഥാകൃത്തുക്കളായിട്ടു വർഷം 16 ആയി. ഇക്കാലയളവിൽ ഇവർ എഴുതിയതു വെറും 11 തിരക്കഥകൾ മാത്രം. ആദ്യ സിനിമയായ ‘എന്റെ വീട്, അപ്പൂന്റേം’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കാളിദാസ് ജയറാം ഇവരുടെ മടിയിലിരുന്നാണു ഷൂട്ടിങ് സ്ഥലത്തേക്കു പോയിരുന്നത്. കാളിദാസ് ഇപ്പോൾ നായകനായി.

തിരക്കിട്ട് എഴുതുന്ന ശീലം ഇവർക്കില്ല. ഒരു തിരക്കഥയ്ക്ക് ആറു മുതൽ 10 മാസം വരെ വേണം. തങ്ങളുടെ മുൻസിനിമകളുമായി ഒരു വിധത്തിലുള്ള സാമ്യവും പുതിയ ചിത്രങ്ങൾക്ക് ഉണ്ടാകാൻ പാടില്ലെന്നു നിർബന്ധമുണ്ട്.

ബോബി കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഡോക്ടറും സഞ്ജയ് മുഴുവൻസമയ തിരക്കഥാകൃത്തുമാണ്. ഇവർ എഴുതിയ ‘നോട്ട്ബുക്ക്’,‘ട്രാഫിക്ക്’, ‘ഹൗ ഓൾഡ് ആർ യു’, ‘കായംകുളം കൊച്ചുണ്ണി’, ‘ഉയരെ’ എന്നീ സിനിമകൾ സൂപ്പർഹിറ്റുകളായിരുന്നു. നടനും നിർമാതാവുമായ പ്രേംപ്രകാശിന്റെ മക്കളായതിനാൽ ചെറുപ്പം മുതൽ സിനിമാ ലോകത്താണു വളർന്നത്. പ്രേംപ്രകാശ് നിർമിച്ച  സിബി മലയിൽ സംവിധാനം ചെയ്ത ‘എന്റെ വീട്, അപ്പൂന്റേം’ ആയിരുന്നു ഇവരുടെ ആദ്യ തിരക്കഥ. 

ബോബിയും സഞ്ജയും ചേർന്നു തിരക്കഥയെഴുതുന്നതിനു പ്രത്യേക രീതിയുണ്ട്. ഒരാളുടെ മനസ്സിൽ പുതിയ ആശയം വന്നാൽ മറ്റേയാളിനോടു പറയും. തുടർന്ന് 10 ദിവസം കഴിഞ്ഞേ അതേക്കുറിച്ചു ചിന്തിക്കൂ. അപ്പോഴും ആ കഥ ഇരുവരുടെയും മനസ്സിൽ ഉണ്ടെങ്കിലേ മുന്നോട്ടുപോകൂ. തങ്ങളുടെ മനസ്സിൽ നിൽക്കാത്ത കഥ പ്രേക്ഷകർ അംഗീകരിക്കില്ലെന്ന് ഉറപ്പായതിനാൽ ഉപേക്ഷിക്കും. ആശയം മറന്നിട്ടില്ലെങ്കിൽ വികസിപ്പിക്കും.

കഥയുടെ അവസാനം തീരുമാനിച്ചിട്ടേ എഴുത്തു തുടങ്ങൂ. അല്ലെങ്കിൽ എഴുത്തിനിടെ കാടുകയറും. കഥ വികസിപ്പിക്കുന്നതിനു പുസ്തകങ്ങൾ വായിക്കും. കഥ നടക്കുന്ന മേഖലയിലുള്ളവരെ കണ്ടു സംസാരിക്കും. കൊച്ചി എയർ ട്രാഫിക് കൺട്രോ‍ൾ ഉദ്യോഗസ്ഥർ, പൈലറ്റുമാർ, എയർഹോസ്റ്റസുമാർ എന്നിവരോടു സംസാരിച്ചാണ് ‘ഉയരെ’യ്ക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചത്. ബെംഗളൂരുവിലെ പൈലറ്റ് ട്രെയിനിങ് സെന്ററും സന്ദർശിച്ചിരുന്നു. ‘മുംബൈ പൊലീസ്’ എഴുതാനായി പൊലീസ് ഉദ്യോഗസ്ഥരോടു വിവരങ്ങൾ തേടി. വേണ്ടാത്തത് ഒഴിവാക്കിയും പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്തും കഥയുടെ രണ്ടോ മൂന്നോ കരടുരൂപം ഉണ്ടാക്കിയിട്ടേ തിരക്കഥാ രചനയിലേക്കു കടക്കൂ. ഒരേ രംഗം തന്നെ കോട്ടയത്തിരുന്നു ബോബിയും കൊച്ചിയിലിരുന്നു സഞ്ജയും എഴുതും. പിന്നീടു ചർച്ച ചെയ്ത് ഒന്നാക്കിമാറ്റും. സംവിധായകന്റെ സഹായത്തോടെയാണു തിരക്കഥയ്ക്ക് അന്തിമ രൂപം നൽകുക. ഷൂട്ടിങ് തുടങ്ങും മുൻപ് പൂർണ തിരക്കഥ ഉണ്ടാകും. ഷൂട്ടിങ് സ്ഥലത്തു പോയി അവസാന നിമിഷം തിരക്കഥ ശരിപ്പെടുത്തുന്ന രീതിയില്ല.

 തങ്ങളുടെ സിനിമകളിൽ തിരക്കഥ മോശമായതിനാൽ പരാജയപ്പെട്ടതു ‘കാസിനോവ’ ആണെന്ന് ഇവർ പറയുന്നു.  ആ വീഴ്ച ‘മുംബൈ പൊലീസി’ൽ തിരുത്തി. ആ ചിത്രം ഹിറ്റായി. ‘സ്കൂൾ ബസ്’ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇഷ്ടപ്പെട്ട തിരക്കഥകളിൽ ഒന്നാണ്.‌

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന പുതിയ ചിത്രത്തോടെ രാഷ്ട്രീയ കഥകളിലേക്കു കൂടി കടക്കുകയാണ് ബോബിയും സഞ്ജയും. ചിത്രത്തിന്റെ പേര് ‘വൺ.’

കുടുംബകഥകളും ആക്‌ഷനും ചരിത്രവും കുറ്റാന്വേഷണവും എല്ലാം എഴുതിക്കഴിഞ്ഞു. ഇനിയൊരു തമാശക്കഥ എഴുതാൻ താൽപര്യമുണ്ട്. ആവർത്തനം വരുമെന്നതിനാൽ തൽക്കാലം സയൻസ് ഫിക്‌ഷനും ഹൊററും എഴുതാൻ ഉദ്ദേശ്യമില്ലെന്നും ബോബിയും സഞ്ജയും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com