ADVERTISEMENT

ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ കാണുമ്പോൾ അല്ലു അർജുൻ വലിയ സന്തോഷത്തിലായിരുന്നു. തലേന്ന് അല്ലുവിന്റെ  ‘അല  വൈകുണ്ഠപുരമുലു (അങ്ങ് വൈകുണ്ഠപുരത്ത്)’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണാർഥം നടന്ന മെഗാ മ്യൂസിക് കൺസർട്ട് വൻ വിജയമായതിന്റെ വാർത്തകളാണു തെലുങ്കിലെ പ്രമുഖ പത്രങ്ങളിലെല്ലാം. ചിത്രത്തിന്റെ സംവിധായകനും നിർമാതാക്കളും നടീനടൻമാരും ഉൾപ്പെടെയെല്ലാവരും പങ്കെടുത്ത പരിപാടിക്കെത്തിയതു പതിനായിരക്കണക്കിന് ആരാധകരാണ്. ഹൈദരാബാദിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ സംഗീത പരിപാടിയായിരുന്നു ഇതെന്നാണു മാധ്യമങ്ങളുടെ വിശേഷണം.   

 

കേരളം തന്റെ രണ്ടാം വീടാണെന്നും മലയാളി ആരാധകർ ഇഷ്ടത്തോടെ പതിച്ചു നൽകിയ ‘മല്ലു അർജുൻ’ എന്ന വിളിപ്പേരു താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും അല്ലു പറയുന്നു.  താരം മലയാള മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്...

 

allu-arjun-2

∙ ഫാൻസ് ഷോകൾ ഉൾപ്പെടെ ഏതൊരു മലയാളി സൂപ്പർതാരത്തിനും നൽകുന്ന അതേ സ്വീകരണമാണ് ‘അങ്ങ് വൈകുണ്ഠപുര’ത്തിനും ലഭിച്ചത്. 

 

Govind Padmasoorya Speech @ Ala Vaikunthapurramuloo Musical Concert | Allu Arjun, Trivikram

മറ്റൊരു സംസ്ഥാനത്തെ, മറ്റൊരു ഭാഷയിൽ നിന്നുള്ള ഒരു നടന് ഇത്രയേറെ സ്വീകരണം ലഭിക്കുന്നതു വലിയ ഭാഗ്യമാണ്. ഒരു ദശാബ്ദത്തിലേറെയായി മലയാളികളുടെ സ്നേഹവും ആദരവും ഞാൻ അനുഭവിക്കുന്നുണ്ട്. മലയാളി യുവാക്കൾ എന്റെ ചിത്രങ്ങൾക്കു വലിയ  സ്വീകാര്യതയാണു തന്നത്.  ഇക്കാലയളവിൽ മലയാളത്തിൽനിന്ന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു. നെഹ്റു ട്രോഫി വള്ളം കളിയിൽ മുഖ്യാതിഥിയായി എന്നെ വിളിച്ചതു ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ്.   

 

∙ അങ്ങ് വൈകുണ്ഠപുരത്തിനെപ്പറ്റി?

 

പക്കാ ഫാമിലി എന്റർടെയ്നറാണു ചിത്രം. ഗാനങ്ങളും നൃത്തവും ഫൈറ്റും ഒക്കെ മാസ് ഓഡിയൻസിനെ പ്രതീക്ഷിച്ചു തന്നെയാണു തയാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. സിഡ് ശ്രീറാം പാടിയ ‘സാമജവരഗമന’ എന്ന ഗാനം യൂട്യൂബില്‍ റെക്കോഡ് വ്യൂസ് ആണു നേടിയത്. ത്രിവിക്രം ശ്രീനിവാസ് ആരാധക മനസ്സറിയുന്ന സംവിധായകനാണ്. ഒരു മാസ് ചിത്രം തന്നെയാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.   

 

∙ വൈകുണ്ഠപുരത്തിലെ മലയാളി സാന്നിധ്യം, നടൻ ജയറാമും ഗോവിന്ദ് പത്മസൂര്യയും(ജിപി)?

gp-allu

 

വളരെ പ്രധാനപ്പെട്ട കഥാപാത്രമാണു ജയറാം ഈ സിനിമയിൽ ചെയ്യുന്നത്. ഏതു വേഷവും വഴങ്ങുന്ന, ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാകുന്ന നടൻ തന്നെ വേണം ആ കഥാപാത്രത്തിനു ജീവൻ നൽകാൻ എന്നു തീരുമാനിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക എന്നതു വലിയ സന്തോഷം നൽകുന്ന കാര്യമാണ്. എപ്പോഴും പൊട്ടിച്ചിരിയും തമാശയുമൊക്കെയായി ലൈവ് ആണു കക്ഷി. സെറ്റിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു ആഘോഷം തന്നെയായിരുന്നു.  ജിപിയാകട്ടെ ഒരു നല്ല പെർഫോർമർ ആണ്. ജിപിയുടെ തെലുങ്കിലെ ആദ്യ ചിത്രം ആണിത്. ഒട്ടേറെ നല്ല വേഷങ്ങൾ തുടർന്നും ജിപിയെ തേടിയെത്തുമെന്നുറപ്പുണ്ട്.  

 

∙ മൊഴിമാറ്റമല്ലാതെ, അല്ലുവിന്റെ ഒരു മലയാളം ചിത്രം എന്നാണു മലയാളികൾക്കു കാണാനാവുക? 

    

ഒരു മലയാളം ചിത്രം ചെയ്യണം എന്ന് എനിക്ക് ആത്മാർഥമായ ആഗ്രഹമുണ്ട്. വെറുതെ പറയുന്നതല്ല, കഴിഞ്ഞ 10 വർഷത്തിനിടെ പലപ്പോഴും ഞാൻ ഇതു പറഞ്ഞിട്ടുണ്ട്. നല്ലൊരു പ്രോജക്ട് എപ്പോൾ എന്നെത്തേടി വരുന്നോ അപ്പോൾ അതു ചെയ്തിരിക്കും. അങ്ങനെയൊന്ന് ഇതു വരെയുണ്ടായില്ല എന്നേയുള്ളൂ. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് അങ്ങനെ പ്രതിഭകളുടെ ഒരു കൂട്ടായ്മയാണു ഞാൻ കാത്തിരിക്കുന്നത്. മലയാളത്തിനൊപ്പം തെലുങ്കിലും റിലീസ് ചെയ്യാനാവും വിധം ഒരു  ദ്വിഭാഷാ ചിത്രം ആണു സ്വപ്നം. അതുകൊണ്ടു 2 ഗുണങ്ങളുണ്ട്. ആ ഒരു ചിത്രത്തിലൂടെ മലയാളത്തിൽനിന്നുള്ള  ഒരു സംവിധായകന് തെലുങ്ക് സിനിമാവ്യവസായത്തിലേക്കു വാതിൽ തുറന്നുകിട്ടും. അതു പോലെ നല്ലൊരു മലയാളം സിനിമയുടെ ഭാഗമാകാൻ എനിക്കും കഴിയും.  

 

∙ ചിത്രത്തിന്റെ സംഗീതമൊരുക്കിയ കലാകാരൻമാരിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്ന്?

 

സിനിമയുടെ സാങ്കേതിക നിലവാരം ഉയർത്തുന്നതിൽ പശ്ചാത്തല സംഗീതത്തിനും സംഗീതത്തിനും വളരെ വലിയ റോളുണ്ട്. സംവിധായകനോ സംഗീതസംവിധായകനോ മനസ്സിൽ കാണുന്ന ഒരു സംഗതി അതേ രീതിയിൽ അവതരിപ്പിക്കാൻ നമ്മുടെ ടെക്നീഷൻമാർക്കും സാങ്കേതിക വിദ്യകൾക്കുമൊക്കെ പലപ്പോഴും പരിമിതികളുണ്ടാകാറുണ്ട്. അങ്ങനെയാണു വിദേശരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെ നാം ഉപയോഗപ്പെടുത്തുന്നത്. ഈ സിനിമയുടെ സംഗീത സംവിധായകൻ എസ്.തമൻ ആണ്. തന്റെ ഈണങ്ങൾ എങ്ങനെയാകണം, ഏതൊക്കെ സംഗീതോപകരണങ്ങൾ ഉപയോഗിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. സിനിമയ്ക്ക് അത് ആവശ്യവുമായിരുന്നു.

 

∙ അല്ലുവിന്റെ നൃത്തത്തിന് ഒട്ടേറെ മലയാളി ആരാധകരുണ്ട്.

 

ഞാൻ ഒരു വളരെ മികച്ച നർത്തകൻ ഒന്നുമല്ല. ഗാനങ്ങളുടെ താളത്തിനൊപ്പിച്ചു ചുവടുകൾ വയ്ക്കുന്നതു നന്നാകുന്നു എന്നേയുള്ളൂ. എന്നോടുള്ള ഇഷ്ടം കൊണ്ടാണു നൃത്തം നന്നായി തോന്നുന്നത്. 

 

∙ അടുത്തിടെ ഏതെങ്കിലും മലയാളം ചിത്രം കണ്ടോ?

 

ഒട്ടേറെ സിനിമകൾ കണ്ടു. മലയാളത്തിൽ വളരെ പ്രതിഭയുള്ള ഒട്ടേറെ യുവനടൻമാരുണ്ട്. ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവരുടെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’ അടുത്തിടെ കണ്ടതിൽ വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ്. ഭാവി പ്രതീക്ഷ നൽകുന്ന ഒട്ടേറെ മികച്ച യുവ സംവിധായകരും മലയാളത്തിൽ ഇടം നേടിക്കഴിഞ്ഞുവെന്നാണ് എന്റെ വിലയിരുത്തൽ. 

 

∙യുവ നടൻമാരുടെ കാര്യം പറഞ്ഞു. എന്നാൽ മലയാള സിനിമയുടെ 2 നെടുംതൂണുകളെ പറ്റി ഒന്നും പറഞ്ഞില്ല? ആരെയാണ് ഇഷ്ടം, മമ്മൂട്ടിയെയോ മോഹൻലാലിനെയോ?

 

രണ്ടു പേരോടും തികഞ്ഞ ആദരവാണുള്ളത്. മലയാളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച അഭിനേതാക്കളാണവർ. എങ്കിലും വ്യക്തിപരമായി ആരാധാന കൂടുതലുള്ളതു മോഹൻലാൽ സാറിന്റെ കഥാപാത്രങ്ങളോടാണ്. സംവിധായകരുൾപ്പെടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് ആരാധനയുള്ള ഒട്ടേറെപ്പേർ തെലുങ്കു സിനിമാരംഗത്തുള്ളതായി അറിയാം.  ലാളിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com