ADVERTISEMENT

ലോക്ഡൗൺ കാലത്ത് പരിമിതികൾക്കുളിൽ നിന്നുകൊണ്ട് ഒരു ഫ്ലാറ്റിൽ മാത്രം ചിത്രീകരിക്കപ്പെട്ട ചിത്രമാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ ലവ്.   ഷൈൻ ടോം ചാക്കോയുടെയും രജീഷ വിജയന്റെയും ശക്തമായ അഭിനയപ്രകടനത്തിലൂടെ ഈ ചെറിയ സിനിമ ഹിറ്റ് ചാർട്ടിൽ ഇടം നേടുകയാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഒരു നടനെന്ന നിലയിൽ വലിയ പ്രതീക്ഷ നൽകിയെന്ന് ഷൈൻ ടോം പറയുന്നു...

 

ഉടനടി തുടങ്ങിയ ഷൂട്ട്

 

‘ഉണ്ട എന്ന സിനിമ ചെയ്തപ്പോൾ ഉള്ള അടുപ്പമാണ് റഹ്മാനുമായി (ഖാലിദ് റഹ്മാൻ).  റഹ്മാന്റെ തന്നെ മറ്റൊരു പ്രോജക്റ്റ് ചെയ്യാൻ ഇരിക്കുന്ന സമയത്താണ് ലോക്ഡൗൺ ആയത്.  ചെയ്തുകൊണ്ടിരുന്ന എല്ലാ ചിത്രങ്ങളും പാക്കപ്പ് ആയി വീട്ടിൽ ഇരിക്കുന്ന സമയം.  റഹ്മാൻ വീണ്ടും വിളിച്ച് നമുക്കൊരു പടം ചെയ്താലോ എന്ന് ചോദിച്ചു.  ഞാൻ പറഞ്ഞു ‘പിന്നെന്താ ചെയ്യാമല്ലോ, പക്ഷേ ഇനി എപ്പോഴാ തുടങ്ങാൻ പറ്റുക’ എന്ന്.  നമുക്ക്  ഉടനടി ചെയ്യാമെന്നായിരുന്നു റഹ്മാന്റെ മറുപടി.  

 

love-2

പക്ഷേ എങ്ങനെ ചെയ്യും എന്നതായിരുന്നു എന്റെ സംശയം. അപ്പോൾ അദ്ദേഹം പറഞ്ഞു ഒരു ഐഡിയ കിട്ടിയിട്ടുണ്ട് നമുക്കൊരു ഫ്ലാറ്റ് എടുത്ത്, കുറച്ചാളെ മാത്രം കൂട്ടി ഒരു പടം ചെയ്യാം റെഡി ആയിക്കോളൂ എന്ന്.  അങ്ങനെ പറഞ്ഞു തുടങ്ങിയ പടമാണ് ലവ്.  

 

ഫ്ലാറ്റ്പോലും കിട്ടാത്ത അവസ്ഥ

 

പിന്നീട് ആഷിക്ക് ഉസ്മാൻ അതിലേക്ക് വന്നു.  ഈ പ്രോജട്കിനു വലുപ്പം വച്ചത് അദ്ദേഹത്തിന്റെ വരവോടെയാണ്.  അപ്പോഴേക്കും ഇന്റീരിയർ ഷൂട്ടിനുള്ള പെർമിഷൻ വന്നിരുന്നു.   ആ സമയത്ത് ഷൂട്ടിനുപോലും ഫ്ലാറ്റ് ഒന്നും കിട്ടാത്ത അവസ്ഥയായിരുന്നു.  അങ്ങനെയാണ് ചിത്രത്തിന്റെ തന്നെ പിന്നിൽ പ്രവർത്തിച്ച നൗഫലും നിസാമും താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ഷൂട്ട് ചെയ്യാം എന്ന് തീരുമാനിച്ചത്.  അവിടെ ഒരു പ്രൊഡക്‌ഷൻ ഹൗസും ഉണ്ട്. നാല് ഫ്ലോർ ഉള്ള അപാർട്മെന്റ് ആയിരുന്നു അത്. ആ അപ്പാർട്മെന്റിൽ തന്നെയാണ് ഷൂട്ട് ചെയ്‌തത്‌.  ഞങ്ങൾ എല്ലാവരും അവിടെ തന്നെ താമസിച്ചു.  രജീഷ കൊച്ചിയിൽ തന്നെയാണാല്ലോ, ഷൂട്ട് കഴിഞ്ഞ് അവർ വൈകിട്ട് വീട്ടിൽ പോകും.   

 

ആ സമയത്ത് ഇങ്ങനെ ഒരു പെർമിഷൻ കിട്ടിയത് തന്നെ വലിയ കാര്യമായിരുന്നു.  ഷൂട്ട് ഒന്നുമില്ലാതെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നത് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു.   മടുപ്പു ബാധിച്ചു തുടങ്ങിയിരുന്നു.  ഇങ്ങനെ ഒരു സിനിമ ഷൂട്ട് ചെയ്യാൻ കഴിഞ്ഞത് വലിയ ഊർജമായി.  ഷൂട്ട് തുടങ്ങിയതോടെ  ആരും പുറത്തു പോയില്ല, അന്ന് ആർക്കും പുറത്തു പോകാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. ഷൂട്ട് മുഴുവൻ കഴിഞ്ഞിട്ടാണ് ഞങ്ങൾ അപാർട്മെന്റിന്റെ താഴേക്ക് പോലും ഇറങ്ങിയത്.    

 

ഇപ്പോൾ സന്തോഷം

 

സിനിമയ്ക്കു നല്ല അഭിപ്രായം വരുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്.  കഥ നല്ല രസകരമായിരുന്നു.  പടം ചെയ്തു തീർന്നപ്പോൾ തന്നെ നല്ല പ്രതീക്ഷ തോന്നിയിരുന്നു. ആ  രീതിയിൽ ആയിരുന്നു അതിന്റെ മേക്കിങും.  ഒന്നര മണിക്കൂർ കാഴ്ചക്കാരെ ബോർ അടിപ്പിക്കാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് ആലോചിച്ചു തന്നെയാണ് പടം ചെയ്തത്.  അതിന്റെ റിസൾട്ട് കിട്ടുന്നത് കാണുമ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമുണ്ട്. സാധാര രീതിയിലുള്ള കഥ പറച്ചിൽ അല്ല സിനിമയിലുള്ളത്, എന്നിട്ടും അത് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com