ADVERTISEMENT

സിനിമാനടനാവാൻ കോടമ്പാക്കത്ത് അലഞ്ഞു എന്നൊക്കെ കേട്ടിട്ടില്ലേ? എന്നാൽ നടനാവാൻ മഹാരാജാസ് കോളജിൽ ചേർന്നു എന്നാണ് അഷ്കർ സൗദാൻ പറയുന്നത്. മഹാരാജാസിൽ പഠിച്ചാൽ സിനിമയിലെത്താം എന്നായിരുന്നു ധാരണ. അമ്മാവൻ മമ്മൂട്ടിയടക്കം പലരും മഹാരാജാസിൽ പഠിച്ച് സിനിമയിലെത്തിയതിനാൽ ആ പ്രായത്തിൽ തനിക്കു തോന്നിയ അറിവില്ലായ്മയായിരുന്നു അതെന്ന് അഷ്കർ. എങ്കിലും മഹാരാജാസ് കോളജിലെ പഠനം വലിയ അനുഭവങ്ങൾ സമ്മാനിച്ചു.

മമ്മൂട്ടിയുടെ സഹോദരി സൗദയുടെ മകൻ എന്നതിനപ്പുറം ഇപ്പോൾ അഷ്കറിനു സ്വന്തമായി ഒരു ഇമേജുണ്ട്. ഇബ്രാഹിംകുട്ടി, മഖ്ബൂൽ സൽമാൻ, ദുൽഖർ സൽമാൻ എന്നിവർക്കു പിറകെ മമ്മൂട്ടിയുടെ കുടുംബത്തിൽനിന്നു സിനിമയിലെത്തിയ നാലാമത്തെ ആൾ. അഷ്കറിന്റെ പുതിയ സിനിമ ‘മൈ ഡിയർ മച്ചാൻസ്’ റിലീസിനൊരുങ്ങുകയാണ്.

 

∙ മമ്മൂക്ക ചോദിച്ചു, പേടിയുണ്ടോ കൂടെ അഭിനയിക്കാൻ!

തസ്കരവീരൻ എന്ന സിനിമയിൽ ബാലതാരമായാണ് ഞാൻ തുടങ്ങിയത്. ചെറിയ വേഷമായിരുന്നെങ്കിലും അതൊരു തുടക്കമായി. എന്നെ അഭിനയിപ്പിക്കുന്നതിനെപ്പറ്റി സംവിധായകൻ മമ്മൂക്കയോട് അഭിപ്രായം ചോദിച്ചു. ഉടനെ അമ്മാവൻ എന്നെ വിളിച്ചു; പേടിയുണ്ടോ എന്റെ കൂടെ അഭിനയിക്കാൻ എന്നു മാത്രം ചോദിച്ചു.

 

∙‍‍‌‌‌‌ ചീത്തപ്പേരു കേൾപ്പിക്കരുതെന്ന് മമ്മൂട്ടിയുടെ ഉപദേശം

ചീത്തപ്പേരു കേൾപ്പിക്കരുതെന്ന് പ്രത്യേകം പറഞ്ഞു. എന്റെ സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നറിയില്ല. അഭിപ്രായം പറഞ്ഞിട്ടില്ല, ചോദിച്ചിട്ടുമില്ല. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയതല്ല ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഞാനും അങ്ങനെ തന്നെയാണ് വളരാൻ ആഗ്രഹിക്കുന്നത്. സ്വന്തം അധ്വാനത്തിലൂടെ വേണം വിജയം നേടാൻ എന്ന കാഴ്ചപ്പാടാണ് മമ്മൂട്ടിക്ക്.

 

∙ തമിഴിൽ അവസരങ്ങൾ

ഉടൻ റിലീസാവുന്ന മൈഡിയർ മച്ചാൻസ് ആക്‌ഷൻ മൂവിയാണ്. ട്രെയിലറിനു നല്ല വരവേൽപാണു ലഭിച്ചത്. സൗക്കാർ പേട്ടൈ, പൊട്ട് എന്നിവയാണ് തമിഴിൽ പൂർത്തിയായ സിനിമകൾ. നടി ദേവയാനിയുടെ സഹോദരൻ നായകനാവുന്ന മറ്റൊരു തമിഴ് പടത്തിൽ വില്ലൻ വേഷം ചെയ്യുന്നു. മലയാളത്തിൽ മറ്റൊരു ബിഗ് ബജറ്റ് പ്രോജക്ടും ചെയ്യാനൊരുങ്ങുന്നു. ടിവിയിലെ ഫാഷൻ പരിപാടിയിലൂടെയാണ് ഞാൻ സ്ക്രീനിനു മുന്നിലെത്തുന്നത്. മോഡലിങ്ങിലായിരുന്നു താൽപര്യം. വേനൽമഴ, ആരോ ഒരാൾ എന്നീ സീരിയലുകളിലും അഭിനയിച്ചു.

 

∙സിനിമകൾ

തസ്കരവീരനു ശേഷം ഇവർ വിവാഹിതരായാൽ, കന്യാകുമാരി എക്സ്പ്രസ്, ഞാനാരാ മോൻ, വലിയങ്ങാടി, നിന്നിഷ്ടം എന്നിഷ്ടം, ഹാപ്പി ദർബാർ, മേരേ പ്യാരേ ദേശ്‌വാസിയോം, മൂന്നാം പ്രളയം എന്നീ സിനിമകൾ മലയാളത്തിൽ ചെയ്തു. വള്ളിക്കെട്ട് സിനിമയിൽ നായകനായതോടെയാണ് എന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്. മൈ ഡിയർ മച്ചാൻസിനു പുറമേ, സുഗേഷിനു പെണ്ണു കിട്ടുന്നില്ല, കൊലമാസ്, ഗസറ്റഡ് യക്ഷി, എന്നോടു പറ ഐ ലവ് യൂ എന്ന്, ആനന്ദക്കല്യാണം എന്നിവയാണ് ഇനി വരാനുള്ള ചിത്രങ്ങൾ.

 

∙ പേരിട്ടതു കൽപന ചേച്ചി

സൗദയാണ് ഉമ്മ. പിതാവ് അബ്ദുൽകരീം തലയോലപ്പറമ്പ്. ഇളയ സഹോദരൻ അസ്‌ലം. സഹോദരി: റോസ്ന. ഭാര്യ സോണിയ എന്ന ശബ്ന. മകൻ അർസലാൻ മുബാറക്. നടി കൽപനച്ചേച്ചിയാണ് എന്റെ പേരിനോടൊപ്പം സൗദാൻ എന്ന പേരു നിർദേശിച്ചത്. അമ്മയുടെ പേരു ചേർത്ത് എനിക്കു പേരിടാമെന്ന് കൽപനച്ചേച്ചി പറഞ്ഞപ്പോൾ ഞാനും അത് ഉറപ്പിക്കുകയായിരുന്നു - അഷ്കർ സൗദാൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com