ADVERTISEMENT

പത്തനംതിട്ട ∙ സിനിമ എന്ന മോഹം വല്ലാതെ ഉറക്കംകെടുത്തി തുടങ്ങിയപ്പോഴാണ് ചന്തുനാഥ് എന്ന അധ്യാപകൻ സ്ഥിരംജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നത്തിന്റെ പിന്നാലെ യാത്ര തുടങ്ങിയത്. സുഹൃദ് വലയത്തിൽ പിറവിയെടുത്ത ‘ഹിമാലയത്തിലെ കശ്മലനാ’യിരുന്നു ചന്തുവിന്റേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം. ആ സിനിമ വേണ്ടത്ര ശ്രദ്ധനേടിയില്ലെങ്കിലും അധികം വൈകാതെ തന്നെ ചന്തുവിന്റെ സിനിമാ ജീവിതത്തിന് വെളിച്ചം പകർന്ന ശങ്കർ രാമകൃഷ്ണന്റെ ‘പതിനെട്ടാം പടി’യെത്തി. മമ്മൂട്ടിയുടെ അനിയനായ ജോയി എന്ന കഥാപാത്രം ചന്തുവിന്റെ കരിയറിലെ വഴിത്തിരിവായി. അവിടുന്നിങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ഈ യുവനടൻ കോവിഡ് പ്രതിസന്ധികൾക്കിടയിലും ‘ജോയ്ഫുൾ’ ആണ്.

 

സ്വപ്ന സമാനമായ തുടക്കം 

mammootty-chanud

 

മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ഫഹദ് ഫാസിൽ, അനൂപ് മേനോൻ, ജോഷി, ജീത്തു ജോസഫ്, സേതു... ഏതൊരു സിനിമാ പ്രേമിയെപോലെ ഞാനും ആരാധനയോടെ കേട്ടിരുന്ന പേരുകളാണ് ഇതൊക്കെ. എന്നാൽ കരിയറിന്റെ തുടക്കത്തിൽതന്നെ ഇവരുടെയൊക്കെ ഒപ്പം സിനിമകൾ ചെയ്യാൻ സാധിക്കുക എന്നത് ഞാൻ കണ്ട സ്വപ്നങ്ങൾക്കും അപ്പുറമുള്ള കാര്യമാണ്. പതിനെട്ടാംപടിയിൽ മമ്മൂക്കയ്ക്ക് ഒപ്പം കോംപിനേഷൻ സീനുകൾ ഇല്ലെങ്കിൽകൂടി, അദ്ദേഹത്തിന്റെ അനുജന്റെ വേഷത്തിലൂടെ മികച്ച തുടക്കമാണ് എനിക്ക് കിട്ടിയത്. അവിടുന്നിങ്ങോട്ട് സത്യത്തിൽ എനിക്ക് വസന്തകാലമായിരുന്നു. കോവിഡ് പ്രതിസന്ധികൾ തീർക്കും വരെയും. 

prithvi-nandu

 

ബിഗ് ബജറ്റ് ചിത്രമായ മാലിക്കിൽ 

chandunath-mohanlal

 

പതിനെട്ടാംപടിക്ക് തൊട്ടുപിന്നാലെതന്നെ മഹേഷ് നാരായൺ സാറിന്റെ മാലിക്കിലേക്കുള്ള വിളിയാണ് എനിക്ക് കിട്ടിയത്. ദൈർഘ്യംകൊണ്ട് ചെറുതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ ഒരു വേഷമാണ് മാലിക്കിൽ എന്റേത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് അതിൽ ചെയ്തിരിക്കുന്നത്. ജലജ ചേച്ചിയുടെ മടങ്ങിവരവ് ചിത്രംകൂടിയാണ് മാലിക്ക്. അതിൽ ചേച്ചിയുമായി എനിക്ക് കംപയിൻ സീനുകളും ഉണ്ടെന്നത് കൂടുതൽ സന്തോഷം നൽകുന്നു. ഈ സിനിമയിൽ ഞാൻ ഏറ്റവും ശ്രദ്ധിച്ച കാര്യങ്ങളിൽ ഒന്ന് ഫഹദ് ഫാസിൽ എന്ന നടന്റെ സമർപ്പണമാണ്. ഇത്ര വലിയ നടനായിട്ടും വളരെ ശ്രദ്ധയോടെ പ്രാക്ടീസ് ചെയ്ത ശേഷം ടേക്കിന് വരുന്ന അദ്ദേഹം എന്നെപോലെയുള്ള തുടക്കക്കാർക്ക് ശരിക്കും വലിയ പ്രചോദനമാണ്. 

jeethu-chandu

 

മമ്മൂക്കയുടെ അനിയനിൽനിന്ന് ലാലേട്ടന്റെ സുഹൃത്തിലേക്ക് 

 

‘മാലിക്കിന്റെ’ സെറ്റിൽ ഇരിക്കുമ്പോഴാണ് എനിക്ക് ‘റാമി’ലേക്കുള്ള വിളി വരുന്നത്. ജീത്തു ജോസഫ് സാർ സംവിധാനം ചെയ്യുന്ന ലാലേട്ടൻ ചിത്രം. ലാലേട്ടനൊപ്പമുള്ള ഒരു മുഴുനീള കഥാപാത്രമാണ് റാമിൽ എന്റേത്. മമ്മൂക്കയ്ക്കൊപ്പം ഒന്നിച്ച് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പറ്റാതിരുന്നതിനുള്ള എന്റെ എല്ലാ വിഷമങ്ങൾക്കും പരിഹാരമായി ഒരു മാസത്തോളം ലാലേട്ടന്റെ ഒപ്പം എനിക്ക് പ്രവർത്തിക്കാനായി. അദ്ദേഹത്തോടൊപ്പം ക്യാമറയ്ക്കു മുന്നിലും പിന്നിലും നല്ല സൗഹൃദമുണ്ടാക്കാനും ആ സിനിമ എനിക്ക് അവസരമൊരുക്കി. ലാലേട്ടനൊപ്പംതന്നെ സായികുമാർ സാർ, സുരേഷ്കുമാർ സാർ തുടങ്ങി ഒട്ടേറെ കലാകാരൻമാരുമായി നല്ല സൗഹൃദത്തിന് തുടക്കംകുറിക്കാൻ എനിക്ക് അവസരം ഒരുക്കിയ സിനിമകൂടിയാണിത്. 

pappan-nandu

 

യുവ നിരയ്‌ക്കൊപ്പം ‘ഖജുറാഹോ ഡ്രീംസ്’

 

റാമിന്റെ സെറ്റിൽനിന്ന് നേരെ പോയത് സേതു ഏട്ടൻ എഴുതി, മനോജേട്ടൻ സംവിധാനം ചെയ്യുന്ന ഖജുറാഹോ ഡ്രീംസ് എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ്. യുവത്വം തുളുമ്പുന്ന സിനിമയാണത്. ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും ആഘോഷത്തിന്റേതായിരുന്നു. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ധ്രുവൻ, സംയുക്ത മേനോൻ, അമേയ മാത്യു തുടങ്ങി ചെറുപ്പക്കാരുടെ വലിയനിരതന്നെ വേഷമിടുന്ന സിനിമയാണത്. 

chandunath-main

 

ത്രില്ലർ 21 

 

പിന്നീട് ഞാൻ ചെയ്തത് ബിബിൻ കൃഷ്ണ എന്ന പുതുമുഖ സംവിധായകന്റെ 21 എന്ന ത്രില്ലർ സിനിമയായിരുന്നു. ബിബിൻ കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. അനൂപ് മേനോൻ ആണ് നായകൻ. പതിനെട്ടാംപടി മുതൽതന്നെ എനിക്ക് വലിയ പിന്തുണ തരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. ചിത്രീകരണം ഏറെക്കുറെ പൂർത്തിയായിരിക്കുന്ന ഈ സിനിമയാകും എന്റേതായി ഇനി റിലീസ് ചെയ്യാൻ പോകുന്നത്. 

 

മമ്മൂട്ടി, മോഹൻലാൽ പിന്നെ സുരേഷ് ഗോപിയും... 

 

ശരിക്കും ഞെട്ടലോടെയാണ് അടുത്ത സിനിമയിലേക്ക് ഞാൻ പോയത്. മലയാള സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള സംവിധായകൻ, ജോഷി സാറിന്റെ സിനിമ. നായക കഥാപാത്രമായി സുരേഷ്ഗോപി സാറും. ജോഷി സാറിന്റെ സിനിമ ആയതുകൊണ്ട് തന്നെ നല്ല പേടിയോടെയാണ് പാപ്പാന്റെ സെറ്റിലേക്ക് ഞാൻ ചെന്നത്. എന്നാൽ ആദ്യ സീൻ കഴിഞ്ഞപ്പോൾ തന്നെ ജോഷി സാർ എഴുന്നേറ്റു നിന്ന് ‘ഗംഭീരം’ എന്ന് പറഞ്ഞു. പിന്നീട് എന്നെപ്പറ്റി തിരക്കിയ അസോഷ്യേറ്റ് ഡയറക്ടറിനോട് ‘മിടുക്കൻ’ എന്ന് സാർ പറഞ്ഞതായും ഞാൻ അറിഞ്ഞു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ എനിക്ക് മറ്റൊരു വലിയ അംഗീകാരംകൂടി ലഭിച്ചു. ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ജോഷി സാർ പറഞ്ഞ ഒരു വാചകമാണത്. ‘നീയും ഒരു സൂപ്പർ സാറ്റാർ ആകും’. ഭാവിയിൽ അത് സംഭവിച്ചാലും ഇല്ലെങ്കിലും എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായാണ് ഞാൻ അദ്ദേഹത്തിന്റെ ഈ വാക്കുകളെ കാണുന്നത്. 

 

വീണ്ടും യുവ നിരയ്‌ക്കൊപ്പം

 

പാപ്പനു ശേഷം ഞാൻ പിന്നീട് ചെയ്തത് ത്രയം എന്ന സിനിമയാണ്. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, നിരഞ്ജ് മണിയൻപിള്ളരാജു, ഡെയ്ൻ സേവിഡ് രാഹുൽ മാധവ് തുടങ്ങിയ യുവനിര അണിനിരക്കുന്ന ഈ സിനിമയുടെ സംവിധാനം സഞ്ജിത് ചന്ദ്രസേനനാണ്. 

 

കോവിഡും ലോക്ഡൗണും ?

 

എല്ലാ ഭാഗ്യങ്ങൾക്കും മേലെ വന്ന നിർഭാഗ്യം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കോവിഡ് വന്നില്ലായിരുനെങ്കിൽ എന്റെ ഈ സിനിമകൾ എല്ലാം ഒന്നിനു പിറകേ ഒന്നായി റിലീസ് ചെയ്യുകയും ഇൻഡസ്ട്രിയിൽ തുടക്കക്കാരൻ എന്ന ഇമേജിൽ നിന്ന് അടുത്ത ഒരു തലത്തിലേക്ക് ഉയരാൻ എനിക്ക് സാധിക്കുകയും ചെയ്യുമായിരുന്നു. മാനസികവും സാമ്പത്തികവുമായി വലിയ പ്രതിസന്ധി സമ്മാനിച്ച സമയം കൂടിയാണിത്. എന്നാലും എല്ലാ പ്രതിസന്ധികളും എത്രയും വേഗം കടന്നുപോകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും. പൂർത്തിയായ സിനിമകൾ എത്രയും വേഗം റിലീസാവുകയും ചിത്രീകരണം പാതിവഴിയിൽ നിൽക്കുന്നവ എത്രയും വേഗം പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. 

 

സംവിധായകന്റെ കുപ്പായവും 

 

ഒരു അവാർഡ് കാറ്റഗറി ഷോർട്ഫിലിം ഞാൻ എഴുതി, സംവിധാനം ചെയ്തു. ചോര എന്നാണ് ടൈറ്റിൽ. കോവിഡ് പ്രതിസന്ധികൾക്കിടയിൽ എഴുതിയ സ്ക്രിപ്റ്റ് ശങ്കർ രാമകൃഷ്ണൻ സാറും സേതു സാറും വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിനെത്തുടർന്നാണ് ഷൂട്ട് ചെയ്തത്. പ്രശസ്ത സിനിമാട്ടോഗ്രാഫർ പ്രതീപേട്ടനാണ് ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത് അഡ്വ. അഞ്ജിത രാമചന്ദ്രൻ, രവി ശങ്കർ, ശ്രീജ അജിത്ത്, നിതിഷ് രമേഷ്, ദയ എന്നിവരാണ്. ഇതിലെ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത് അനുഗ്രഹീതൻ അന്റണിയിലെ മുല്ലേ...മുല്ലേ... എന്ന പാട്ടിന് മ്യൂസിക് ഒരുക്കിയ അരുൺ മുരളീധരനാണ്. ആദ്യ ലോക്ഡൗണിന് ശേഷം കെഎസ്എഫ്ഡിസിക്ക് വേണ്ടി അരോമ പ്രൊഡക്ഷൻസ് തയാറാക്കിയ ‘ഡിവോഴ്സ്’ എന്ന സിനിമയിലും ഞാൻ അഭിനയിച്ചു. സർക്കാരിനു വേണ്ടി ഒരു വർക്ക് ചെയ്യുക എന്ന സന്തോഷം അതിലൂടെ ലഭിച്ചു. ഞാനും സ്വാതിയും കഥാപാത്രങ്ങളായി ഒരു മ്യൂസിക്കൽ ആൽബവും തയാറാക്കി. 

 

കുടുംബ വിശേഷങ്ങൾ 

 

കോവിഡ് എന്റെ കുടുംബത്തെയും ബാധിച്ചു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം. എനിക്ക് മാത്രമാണ് വീട്ടിൽ കോവിഡ് ബാധയിൽനിന്ന് ഒഴിഞ്ഞു നിൽക്കാനായത്. ഭാര്യ സ്വാതിക്കും കുഞ്ഞിനും എന്റെയും സ്വാതിയുടെയും മാതാപിതാക്കൾക്കും കോവിഡ് പോസിറ്റിവ് ആയിരുന്നു. വല്ലാത്ത ഒരു പരീക്ഷണഘട്ടമായിരുന്നു എനിക്കത്. സ്വയം സംരക്ഷിച്ചുകൊണ്ട് അവരുടെ എല്ലാവരുടെയും കാര്യങ്ങൾ ശ്രദ്ധിക്കുക എന്ന വലിയ ഉത്തരവാദിത്തം നന്നായിതന്നെ നിറവേറ്റാൻ സാധിച്ചു. കോവിഡ് പോസിറ്റീവായ എന്റെ മകനെ പരിചരിക്കുന്നതിനിടെയാണ് എന്റെ മാതാപിതാക്കൾക്ക് പോസിറ്റീവായത്. വാക്സിനേറ്റഡ് അയതുകൊണ്ടുതന്നെ മറ്റ് കാര്യമായ പ്രശ്നങ്ങൾ ഒന്നും അവർക്കുണ്ടായില്ല എന്നത് വലിയ ആശ്വാസം നൽകുന്നു. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഒപ്പംനിന്നത് എന്റെ സുഹൃത്തുക്കളാണ്. 

 

കോവിഡിനെപറ്റി പറയാനുള്ളത് 

 

ഒരിക്കലും കോവിഡിനെ നിസ്സാരമായി കാണരുത്. ഇത് വരാതെ നോക്കുക എന്നതു തന്നെയാണ് പ്രധാനം. നമ്മുടെ കുടുംബത്തിലേക്ക് വന്നുകഴിയുമ്പോഴാണ് ഇതിന്റെ തീവ്രത നമുക്ക് കൂടുതൽ ബോധ്യമാകൂ. ജീവിതത്തെ ആകെ തകിടം മറിക്കും. അതുകൊണ്ട് തന്നെ ഓരോരുത്തരും ഏറ്റവും കരുതലോടെ ഇരിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com