ഫോറൻസിക്കിലെ ‘കുട്ടിക്കുറ്റവാളി’ ഇനി ബറോസിൽ മോഹൻലാലിനൊപ്പം
Mail This Article
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ‘ബറോസ്’ വരുന്നതുംകാത്തിരിക്കുകയാണ് മലയാളികൾ. ലാലേട്ടൻ ആദ്യമായി ആക്‌ഷനും കട്ടും പറഞ്ഞപ്പോൾ ആ രംഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് കോഴിക്കോട്ടെ ഈ കൊച്ചുമിടുക്കൻ. ലാലേട്ടന്റെ ബറോസിലെ കുഞ്ഞുതാരമായെത്തുന്നത് ഹാത്തിം മുബീറാണ്.
∙ കാണികളെ ഞെട്ടിച്ച എൻട്രി
അഭിനയമെന്നാൽ ഈ എട്ടുവയസ്സുകാരനു ജീവനാണ്. നടനാവുകയെന്നതാണ് ഹാത്തിമിന്റെ ഏറ്റവുംവലിയ സ്വപ്നം. അതിനുവേണ്ടി ഒരുപാടൊരുപാട് സിനിമകളും ഹാത്തിം കാണാറുണ്ട്. ടൊവിനോ തോമസ് നായകനായ ‘കൽക്കി’ തീയറ്ററിലെത്തിയപ്പോൾ നാലു തവണയാണ് പോയി കണ്ടത്. ടൊവിനോയെ ഏറെ ഇഷ്ടവുമാണ്. അങ്ങനെയിരിക്കെയാണ് ഒരു സിനിമയിലേക്ക് ബാലതാരങ്ങൾക്കുള്ള ഓഡിഷൻ നടക്കുന്ന വിവരമറിഞ്ഞത്. മൂവായിരത്തോളം കുട്ടികളാണത്രേ അപേക്ഷ അയച്ചത്. മൂന്നു റൗണ്ടുകൾക്കുശേഷമാണ് ചിത്രത്തിലേക്കുള്ള ബാലതാരങ്ങളെ നിശ്ചയിച്ചത്.
അങ്ങനെ ഹാത്തിമിന് സിനിമയിലേക്കുള്ള വാതിൽ തുറന്നു. ചിത്രത്തിൽ ആരാണ് നായകനെന്നറിഞ്ഞപ്പോൾ ഹാത്തിം ത്രില്ലടിച്ചു. ‘കൽക്കി’യിൽ താൻ കണ്ടുവണ്ടറടിച്ച ടൊവിനോയാണ് ചിത്രത്തിലെ നായകൻ. പക്ഷേ ആ സിനിമയിൽ ഹാത്തിമിനെ കണ്ട പ്രേക്ഷകരാണ് ശരിക്കും ഞെട്ടിത്തരിച്ചത്. ആ സിനിമ കണ്ടവരുടെ മനസ്സിൽ ഇന്നും ഹാത്തിമിന്റെ രൂപമുണ്ടാവും. ‘ഫോറൻസിക്’ ആണ് ആ സിനിമ. ‘റൂബൻ ഏലിയാസ്’ എന്ന കുട്ടിക്കുറ്റവാളിയായാണ് ഹാത്തിം എത്തിയത്. തോരാതെ പെയ്യുന്ന മഴയിൽ പൊലീസിന്റെ കൈയിൽത്തൂങ്ങി നടന്നുവരുന്ന, മുടിനീട്ടിവളർത്തിയ കുട്ടിക്കുറ്റവാളി ഒറ്റനോട്ടത്തിൽത്തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു. മെഗാഹിറ്റായ ഫൊറൻസിക് സിനിമയിലെ വേഷം കണ്ട് ഇഷ്ടപ്പെട്ടാണ്
∙ കൈനിറയെ ചിത്രങ്ങൾ
മഡ്ഡി എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. ഇതിൽ നായകന്റെ കുട്ടിക്കാലമാണ് ഹാത്തിം അവതരിപ്പിച്ചത്. ഫോറൻസിക്കിലെ അഭിനയം കണ്ടാണ് മോഹൻലാലിന്റെ സിനിമയിലേക്കും ക്ഷണം ലഭിച്ചത്.
ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞുവെന്നത് ഭാഗ്യം. എന്നാൽ കുട്ടിക്കളികളുമായി ലാലേട്ടനൊപ്പം കുറച്ചുദിവസങ്ങൾ അടിച്ചുപൊളിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഹാത്തിം ഇപ്പോൾ. അദ്ദേഹവും അഭിനയിക്കാൻ ക്ഷണം ലഭിച്ച രണ്ടു തമിഴ് സിനിമകൾ കോവിഡ് കാലമായതിനാൽ കൈവിട്ടുപോയതിന്റെ സങ്കടത്തിലാണ് ഹാത്തിം. എന്നാൽ നിലവിൽ കൈനിറയെ സിനിമകൾ ഹാത്തിമിനെ കാത്തിരിക്കുന്നുമുണ്ട്.
∙ മോഡലിങ് മുതൽ ആൽബം വരെ
നാലു വയസ്സുമുതൽ മോഡലിങ്ങിൽ സജീവമാണ് ഹാത്തിം മുബീർ. ജൂനിയർ മോഡൽ ഷോയിൽ റണ്ണറപ്പായാണ് തുടക്കം. ഫുട്ബോളും ഡാൻസും നീന്തലും പാട്ടുമെന്നുവേണ്ട, സകലകലകളിലും ഹാത്തിം പരിശീലനം നേടുന്നുമുണ്ട്. റമദാൻ കരീം, മനസ്സിലെ ആകാശം എന്നീ ഷോർടിഫിലിമുകളിൽ അഭിനയിച്ചിരുന്നു. പ്രശസ്ത ബോളിവുഡ് ഗായകൻ ഹരിഹരൻ പാടിയ തുംഗജഡാധര എന്ന ആൽബത്തിൽ അഭിനയിക്കാനും ഹാത്തിമിന് അവസരം ലഭിച്ചു.
∙ കുടുംബവിശേഷം
കാരപ്പറമ്പ് ക്വീൻസ് ഹാർമണി അപ്പാർട്മെന്റ് ഡി–എട്ടിൽ ആർകിടെക്റ്റ് സി.എ.മുബീറിന്റെയും ജസ്നയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഹാത്തിം. ഹാത്തിമിന്റെ ഇരട്ടസഹോദരി സോയയും ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് ഹാത്തിം.