ADVERTISEMENT

‘കെട്ട്യോൾ ആണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് വീണ നന്ദകുമാർ.  സിവിൽ സർവീസ് സ്വപ്നം കണ്ടുവളർന്ന ഇംഗ്ലിഷ് ബിരുദധാരി ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മാലാഖയായി മാറി.  മുംബൈയിൽ ജനിച്ചു വളർന്ന വീണയെ കാത്തിരുന്നത് തനി നാടൻ വേഷങ്ങളാണ്.  സിനിമ ഹൃദയത്തിലുടക്കിയതുമുതൽ ആഗ്രഹിച്ചു കാത്തിരുന്ന അവസരം കൈമുതലായതിന്റെ സന്തോഷത്തിലാണ് വീണയിപ്പോൾ.  അമൽ നീരദ് എന്ന സംവിധായകന്റെ സിനിമയിലഭിനയിക്കുക എന്ന സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായി മാറിയതെന്ന് വീണ പറയുന്നു.  വർഷങ്ങൾ കഴിയുന്തോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന മമ്മൂക്ക എന്ന എനർജി സ്രോതസ്സിന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ സന്തോഷവും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് വീണ...  

 

കഥ കേട്ടപ്പോൾ തന്നെ ഞാൻ ജെസ്സിയായി മാറി 

 

എനിക്ക് അമലേട്ടന്റെ (അമൽ നീരദ്)  ഓഫിസിൽ നിന്നാണ് ആദ്യം വിളി വരുന്നത്.  അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റ് എന്നെ വിളിച്ച്  ഇങ്ങനെ ഒരു പ്രൊജക്റ്റ് ഉണ്ട് അമൽ സാറിനെ വന്നു കാണൂ ബാക്കി അദ്ദേഹം പറയും എന്ന് പറഞ്ഞു.  ഞാൻ അദ്ദേഹത്തിന്റെ ഓഫിസിൽ പോയി അമലേട്ടനെ കണ്ടു.  അദ്ദേഹമാണ് ഈ പടത്തിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞത്.  എന്റെ കഥാപാത്രവും ആ കുടുംബ പശ്ചാത്തലവും മറ്റു കഥാപാത്രങ്ങളെക്കുറിച്ചും വിശദമായ വിവരണം തന്നു.  കഥ കേട്ട ഉടനെ തന്നെ ഞാൻ ഓക്കേ പറഞ്ഞ ഒരു സിനിമയാണ് ഭീഷ്മപർവം. കാരണം കഥയും കഥാപാത്രവും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മാത്രവുമല്ല അമലേട്ടന്റെ കൂടെ വർക്ക് ചെയ്യണം എന്നുള്ളത് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. 

 

mammootty-veena

റിൻസിയും ജെസ്സിയും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഭാര്യമാർ   

 

കെട്ട്യോൾ ആണെന്റെ മാലാഖയിലെ റിൻസിയും ഭീഷ്മയിലെ ജെസ്സിയും വളരെ വ്യത്യസ്തരായ കഥാപാത്രങ്ങളാണ്.  രണ്ടു കഥാപാത്രങ്ങളും നിശ്ശബ്ദരാണ്. അതുകൊണ്ടാണ് ചിലർക്കെങ്കിലും സാമ്യം തോന്നുന്നത്.  ഞാൻ ഇതുവരെ ചെയ്ത ഒരു കഥാപാത്രവും സാദൃശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.  ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം വേറെയാണ്.  ഒരേതരം കഥാപാത്രങ്ങൾ കിട്ടിയാലും ഓരോ കഥാപാത്രത്തിനും വ്യത്യസ്തത കൊണ്ടുവരുക എന്നുളളതാണ് ഒരു കലാകാരിയുടെ ചാലഞ്ച്.  ഓരോ കഥാപാത്രത്തെയും ഞാൻ പുതിയതായാണ് സമീപിക്കുന്നത്.  

 

കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസിയുടെ നിശ്ശബ്ദതയ്ക്കും ഭീഷ്മയിലെ ജെസ്സിയുടെ നിശ്ശബ്ദതയ്ക്കും വ്യത്യാസമുണ്ട്.  ഭീഷ്മയിലെ കഥാപാത്രമായ ജെസ്സിക്ക് ഭർത്താവിനോട് ദേഷ്യവും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണന കാരണമുള്ള അമർഷവും നീരസവുമാണ്. ജെസ്സി ധൈര്യശാലിയാണ്.  റിൻസിയാകട്ടെ ഭർത്താവിന്റെ സ്നേഹത്തിനായി കാത്തിരിക്കുന്നവളാണ്.  തന്റെ വിവാഹ ജീവിതം ഇത്തരത്തിലായതിൽ ദുഃഖിക്കുന്ന ഒരു പാവം പെൺകുട്ടിയാണ് റിൻസി.  രണ്ടു കഥാപാത്രങ്ങളുടെയും ചുറ്റുപാട് വ്യത്യസ്തമാണ്.  

 

ഒരു അഭിനേത്രി എന്ന നിലയിൽ ഏതു കഥാപാത്രം കിട്ടിയാലും അത് എന്നെക്കൊണ്ട് ആകുന്നതിന്റെ പരമാവധി നന്നായി ചെയ്യുക എന്നുള്ളതാണ് എന്റെ കടമ. അതുകൊണ്ടു തന്നെ പേടിയോ ടെൻഷനോ ഒന്നുമുണ്ടായിരുന്നില്ല.  മമ്മൂക്കയോടൊപ്പം നിൽക്കുമ്പോൾ മമ്മൂക്കയും ഞാനും അവിടെ ആ കഥയിലെ കഥാപാത്രങ്ങളാണ്.  ഒരു ഇതിഹാസ താരമായ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു എന്ന തോന്നലിനുപരി അദ്ദേഹത്തിന് തിരിച്ച് നന്നായി റെസ്പോൺസ് കൊടുക്കുക എന്നുളളതാണ് അവിടെ ഞാൻ ചെയ്യാനുള്ളത്.  ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ കിട്ടുന്നു. അതുപോലെ തന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചും നല്ല റിപ്പോർട്ടാണ് കിട്ടുന്നത്.  ഞാൻ സംതൃപ്തയാണ്.  നല്ല ഡെപ്ത്തുള്ള കഥാപാത്രമാണ് ജെസ്സി.  ആ കഥാപാത്രത്തെ നല്ല കയ്യടക്കത്തോടെ ചെയ്തു എന്നാണ് എന്റെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമൊക്കെ പറയുന്നത്.  

 

മമ്മൂക്ക അതിശയിപ്പിക്കുന്നു 

 

മമ്മൂക്കയും അമൽ നീരദും ഒരുമിക്കുന്ന ചിത്രം എന്നുപറയുമ്പോൾ തന്നെ നമുക്ക് ആ സിനിമയിൽ നിന്ന് ഒരുപാടു പ്രതീക്ഷിക്കാനുണ്ടാകും. മമ്മൂക്ക സെറ്റിൽ വരുമ്പോൾ എല്ലാവരോടും തമാശ പറഞ്ഞു സ്നേഹത്തോടെ സംസാരിക്കും. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോഴും ഒരു പേടിയോ അകൽച്ചയോ തോന്നാറില്ല. അഭിനയിക്കാൻ നിൽക്കുമ്പോൾ അദ്ദേഹം മമ്മൂക്ക അല്ല കഥാപാത്രമാണ്. നമ്മൾ നന്നായി അഭിനയം കാഴ്ചവയ്ക്കാനാണല്ലോ വരുന്നത് അവിടെ ടെൻഷൻ ആയി നിന്നിട്ടു കാര്യമില്ല.  മമ്മൂക്ക എപ്പോഴും അദ്ദേഹത്തിലെ കലാകാരനെ നന്നായി പരിപാലിച്ച് പോകുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്.  

 

അദ്ദേഹത്തിന്റെ എനർജിയും സിനിമയോടുള്ള മനോഭാവവും ഒക്കെ കാണുമ്പൊൾ നമ്മൾ അദ്ഭുതപ്പെട്ടുപോകും. അദ്ദേഹത്തിന് മാത്രം കഴിയുന്ന ചില കാര്യങ്ങളാണ് അതെല്ലാം.  അദ്ദേഹത്തിന് കലയോടുള്ള സമർപ്പണ മനോഭാവമാണ് അതിനു കാരണം.  ഇഷ്ടമുള്ളത് ചെയ്യുമ്പോൾ അത് പൂർണമനസ്സോടെ ചെയ്യാൻ കഴിയുമല്ലോ.  അദ്ദേഹത്തെ കാണുമ്പോൾ തന്നെ നമ്മുടെ എനർജിയും വർധിക്കും. ചെയ്യുന്ന ജോലിയിൽ നൂറു ശതമാനം ആത്മാർഥതയും സമർപ്പണവും കാണിക്കണം എന്ന പാഠമാണ് എനിക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞത്.  അദ്ദേഹത്തിന്റെ ആ സ്വഭാവം എന്നിലെ കലാകാരിക്ക് പ്രചോദനമായി.  

 

അമൽ നീരദ് എന്ന പെർഫെക്‌ഷനിസ്റ്റ് 

 

അമൽ നീരദ് എന്ന സംവിധായകനോടൊപ്പം ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.  അദ്ദേഹം ഓരോ ആർട്ടിസ്റ്റിനും അവരുടേതായ സ്വാതന്ത്ര്യം കൊടുക്കും.  ആ സ്വാതന്ത്ര്യം കിട്ടുമ്പോൾ തന്നെ നമുക്ക് സന്തോഷമാണ്.  ഓരോരുത്തരിൽ നിന്ന് അദ്ദേഹം എന്താണ് പ്രതീക്ഷിക്കുന്നത് എന്താണ് ചെയ്യേണ്ടത് എന്താണ് അവരുടെ ഇമോഷൻ ഇതെല്ലാം പറഞ്ഞു തന്നിട്ട് ബാക്കി ഒക്കെ നമുക്ക് വിടും.  പിന്നെ ആ കഥാപാത്രത്തെ ഭംഗിയാക്കികൊടുക്കേണ്ടത് നമ്മുടെ കടമയാണ്.  അദ്ദേഹം നമ്മിൽ അർപ്പിച്ചിരിക്കുന്ന ഒരു വിശ്വാസമുണ്ട്.   നാം ചെയ്യുന്നത് ഓക്കേ അല്ലെങ്കിൽ അദ്ദേഹം മാറ്റി ചെയ്യാൻ പറയും.  

 

അദ്ദേഹം വളരെ നല്ല ടെക്‌നിഷ്യൻ ആണ്. വർക്കിന് നല്ല ക്‌ളാരിറ്റിയാണ്.  ഓരോ ഷോട്ടും അദ്ദേഹം മനസ്സിൽ കണ്ട പൂർണത കിട്ടുന്നതുവരെ ചെയ്യും.  കാസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ഓരോ കഥാപാത്രവും എങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ചിത്രമുണ്ടാകും.  ഓരോ കഥാപാത്രത്തിന്റെയും സ്റ്റൈലും ഇരിപ്പും നടപ്പും എല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാകും.  അതൊക്കെ മനസ്സിൽ കണ്ടിട്ടാണ് ഓരോ താരത്തെയും തിരഞ്ഞെടുക്കുന്നത്.  അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ഓരോ കഥാപാത്രങ്ങൾക്കും അതുവരെയില്ലാത്ത സ്റ്റൈൽ കിട്ടുന്നത്.  അദ്ദേഹം ഒരു പെർഫെക്‌ഷനിസ്റ്റാണ്.

 

ഷൈൻ ഷൂസ് എടുത്തെറിഞ്ഞപ്പോൾ 

 

ഷൈൻ ടോം ഷൂസ് ടുത്തെറിയുന്ന സീനിൽ എനിക്ക് പേടിയൊന്നും തോന്നിയില്ല.  അതാണ് ഞാൻ അനങ്ങാതെ തന്നെ ഇരുന്നത്.  ഷൂസ് വന്നു വീഴുമ്പോഴും ഞാൻ അനങ്ങിയില്ല.  ഇനിയിപ്പോ ഷൂസ് എന്റെ മേലെ വീണാലും കുഴപ്പമില്ല, കഥാപാത്രമാണ് അതൊക്കെ ഏറ്റുവാങ്ങുന്നത്.  പിന്നെ ഷൈൻ ടോം എന്ന കലാകാരനോടുള്ള നമ്മുടെ ഒരു വിശ്വാസമുണ്ടല്ലോ.  ആ സീനിൽ അയാൾ എന്റെ ഭർത്താവാണ് അയാളോട് തീരാത്ത ദേഷ്യമാണെനിക്ക്.  താൻ എന്ത് ചെയ്താലും എനിക്ക് ഒരു കുന്തവുമില്ല എന്ന ഭാവമാണ്.  ഭർത്താവിനോടുള്ള വിലയും സ്നേഹവും വിശ്വാസവുമെല്ലാം എന്നോ പോയി, ഇനി എന്തായാലും ഒന്നുമില്ല എന്ന ഭാവമാണ് ജെസ്സിക്ക്.  ഷൈൻ ടോം ചാക്കോയോടൊപ്പം കെട്ട്യോൾ ആണെന്റെ മാലാഖ, ലവ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  അദ്ദേഹത്തോടൊപ്പം ഇത് മൂന്നാമത്തെ ചിത്രമാണ്.  അദ്ദേഹം അപാര കഴിവുള്ള അഭിനേതാവാണ്‌.  നല്ല കലാകാരന്മാരോടൊപ്പം അഭിനയിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്. ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം പിടിച്ചു നിൽക്കാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.  

 

‘കെട്ട്യോൾ’ ആയപ്പോൾ ഉറപ്പിച്ചു എന്റെ വഴി സിനിമ തന്നെ 

 

ഞാൻ മുംബൈയിൽ ആണ് ജനിച്ചു വളർന്നത്.  പാലക്കാടുകാരാണ് എന്റെ മാതാപിതാക്കൾ.  ചെറുപ്പം മുതൽ അങ്ങനെ അഭിനയവാസന ഒന്നും ഉണ്ടായിരുന്നില്ല.  ഞാൻ ഒരു ലിറ്ററേച്ചർ ഗ്രാജുവേറ്റ് ആണ്.  കുറച്ചുനാൾ ഒരു ബാങ്കിൽ ജോലി നോക്കിയിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അഭിനയത്തിൽ എത്തിച്ചേർന്നു.   ഇപ്പോൾ ഞാൻ ഈ ജോലിയെ സ്നേഹിക്കുന്നു.  'കടങ്കഥ' ആണ് ആദ്യമായി അഭിനയിച്ച സിനിമ. പക്ഷേ  കെട്ട്യോൾ ആണെന്റെ മാലാഖയിലൂടെയാണ് ഞാൻ അറിയപ്പെട്ടു തുടങ്ങിയത്.  ആ സിനിമ ചെയ്തപ്പോഴാണ് ഇതാണ് എന്റെ വഴി എന്ന് ഞാൻ തിരിച്ചറിഞ്ഞത്.  എന്റെയും ആസിഫ് അലിയുടെയും ചിത്രമാണ് അത്.  

 

ആ ചിത്രത്തിന്റെ വിജയം ഞങ്ങൾ എങ്ങനെ അഭിനയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഭീഷ്മയിൽ ഒരുപാട് താരങ്ങളുണ്ട്. ഞാൻ എന്റെ കഥാപാത്രം മാത്രം നന്നാക്കിയാൽ മതി.  പക്ഷേ കെട്ട്യോളിന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും ബാധ്യത എന്റെയും ആസിഫിന്റെയും ചുമലിലായിരുന്നു. ആ ചിത്രം വിജയിച്ചു എന്നാണ് വിശ്വാസം.  ഒരുപാട് പ്രശംസ നേടിത്തന്ന ചിത്രമാണത്.  ഭീഷ്മയെക്കുറിച്ചും നല്ല അഭിപ്രായങ്ങളാണ് കിട്ടുന്നത്. പുതിയ ചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്.  ഒഴിവു സമയം കിട്ടുമ്പോൾ ഞാൻ ഒരുപാട് സിനിമ കാണും പല ഭാഷയിലും പല ജോണറിലും ഉള്ള സിനിമകൾ കാണുന്നത് എന്നിലെ കലാകാരിയെ മെച്ചപ്പെടുത്താൻ സഹായിക്കും എന്നാണ് എനിക്ക് തോന്നുന്നത്.   

 

ഭീഷ്മ പർവം ഒരു പഠനക്കളരി 

 

ഭീഷ്മ പർവം എന്ന സിനിമയുടെ സെറ്റ് വളരെ നല്ല ഒരു അനുഭവമായിരുന്നു.  ഓരോ താരങ്ങളെയും കണ്ടു പഠിക്കാൻ ഒരുപാടുണ്ട്.  വളരെ പ്രഗല്ഭരായ ഒരുപാടുപേരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു.  അഭിനയം എന്താണ് എന്ന് ഓരോരുത്തരിലും നിന്നും പഠിക്കാനുണ്ട്.  ശരിക്കും ഒരു പഠനക്കളരി തന്നെയായിരുന്നു ഭീഷ്മപർവ്വം.

 

മരക്കാറിലെ കഥാപാത്രത്തെക്കുറിച്ചുള്ള ട്രോളുകൾ 

 

ഞാൻ ഈയിടെ കൊടുത്ത ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ആളുകൾ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.  ഞാൻ പറഞ്ഞത് കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് മുൻപ് കിട്ടിയ ഓഫർ ആണ് മരക്കാരിന്റേത്.  കെട്ട്യോൾക്ക് ശേഷമാണ് മരക്കാർ കിട്ടിയതെങ്കിൽ ചെയ്യുമായിരുന്നില്ല എന്നല്ല ഞാൻ പറഞ്ഞത്.  ഓരോ കഥാപാത്രങ്ങളും എനിക്ക് പുതിയ പുതിയ പാഠങ്ങളാണ്.  ഞാൻ സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്  മരക്കാർ കിട്ടിയത്.  ലാലേട്ടനും പ്രിയദർശൻ സാറും ഒന്നിക്കുന്ന സിനിമ ചെയ്യാൻ കഴിഞ്ഞത് വളരെ നല്ലതായിട്ടേ ഞാൻ കരുതിയിട്ടുള്ളൂ. 

 

ഞാൻ ചെയ്ത ഓരോ കഥാപാത്രങ്ങളും ഒരു കലാകാരി എന്ന നിലയിൽ എന്നെ വളരാൻ സഹായിച്ചിട്ടുണ്ട്.  കെട്ട്യോൾ ആണെന്റെ മാലാഖ ചെയ്തപ്പോഴാണ് ഇതായിരിക്കും എന്റെ കരിയർ എന്ന് ഞാൻ തീരുമാനിച്ചത്.  എനിക്ക് നല്ല ഒരു പ്രേക്ഷക പ്രതികരണം ആണ് കിട്ടിയത്.  ഓരോ കഥാപാത്രം കിട്ടുമ്പോഴും ആ കഥാപാത്രവുമായി എനിക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ടോ എന്നായിരിക്കും ഞാൻ നോക്കുന്നത്.  കഥാപാത്രം ചെറുതോ വലുതോ എന്ന് നോക്കാറില്ല.  സിനിമയെ ഇപ്പോൾ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com