ADVERTISEMENT

ട്വൽത് മാൻ, അന്താക്ഷരി, ജനഗണമന തുടങ്ങി കൈനിറയെ ഹിറ്റ് ചിത്രങ്ങളാണ് പ്രിയങ്ക നായർക്ക്. കടുവയും വരാലും റിലീസിനൊരുങ്ങുന്നുണ്ട്, ഏക കഥാപാത്രം മാത്രമുള്ള ആമുഖവും പിന്നാലെവരുന്നുണ്ട്. ശക്തയായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പ്രിയങ്കാ നായർ സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ്. കുറച്ച് കാലം ബിഗ് സ്‌ക്രീനിൽ കാണാതിരുന്ന താരം ഒരു ഇടവേള എടുത്തിരുന്നോ എന്ന ചോദ്യത്തിന്, ‘‘ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. ചെയ്തുവച്ച ചിത്രങ്ങളുടെ റിലീസ് കോവിഡ് കാരണം താമസിച്ചതാണ്’’ എന്നാണ് പ്രിയങ്കയുടെ ഉത്തരം. ഏതുതരം കഥാപാത്രങ്ങളെയും വിശ്വസിച്ചേൽപ്പിക്കാവുന്ന അഭിനേത്രിയാണ് പ്രിയങ്ക. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി പ്രിയങ്ക നായർ മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.

ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ട്

അടുത്തിടെ ഞാൻ അഭിനയിച്ച കുറച്ചു ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്തിരുന്നു. വളരെ ആസ്വദിച്ചു ചെയ്ത സിനിമയാണ് ജീത്തു ജോസഫിന്റെ ട്വൽത് മാൻ, പിന്നെ അന്താക്ഷരി, ജനഗണമന. കോവിഡ് സമയത്തായിരുന്നു ട്വൽത് മാന്റെ ഷൂട്ടിങ്. ഞങ്ങൾ ഒരുമാസത്തോളം ഒരുമിച്ച് താമസിച്ച് കളിയും ചിരിയുമായിക്കഴിഞ്ഞു ഷൂട്ട് ചെയ്ത സിനിമയാണ്. അതുകൊണ്ടു തന്നെ ട്വൽത് മാൻ ടീം മുഴുവൻ നല്ല ബോണ്ടിങ് ആണ്. ജനഗണമനയിലും വളരെ നല്ല കഥാപാത്രമായിരുന്നു. അന്താക്ഷരിയിലെ കഥാപാത്രം വളരെ സ്ട്രോങ് ആയിരുന്നു. നന്നായി പെർഫോം ചെയ്യാനുണ്ടായിരുന്നു. പക്ഷേ എഡിറ്റിങ് കഴിഞ്ഞപ്പോൾ എന്റെ സീനുകൾ കുറെ കട്ടായി. എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമാണ് അത്.

priyanka-nair-2

ഞാൻ തുടരെ സിനിമകൾ ചെയ്ത് ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഈ സിനിമകളൊന്നും ഇന്നോ ഇന്നലെയോ ചെയ്തതല്ല. കോവിഡ് തുടങ്ങിയതുമുതൽ ചെയ്തതാണ്. വെങ്കട് പ്രഭു സംവിധാനത്തിൽ കാജൽ അഗർവാളിനോടൊപ്പം ലൈവ് ടെലികാസ്റ്റ് എന്നൊരു വെബ് സീരീസ് ചെയ്തിരുന്നു. ഹോട്ട് സ്റ്റാറിൽ കോവിഡ് സമയത്ത് അത് റിലീസ് ആയി. ലോക്ഡൗൺ സമയത്താണ് ജനഗണമന, അന്താക്ഷരി, ട്വൽത് മാൻ തുടങ്ങിയ ചിത്രങ്ങൾ ഷൂട്ട് ചെയ്തത്. അതിപ്പോൾ റിലീസ് ആയി. അതിനു ശേഷം ചെയ്തതാണ് കടുവ, വരാൽ തുടങ്ങിയ ചിത്രങ്ങൾ. അവ റിലീസിന് തയാറെടുക്കുന്നു. ഇതിനിടെ ആമുഖം എന്നൊരു സിനിമ ചെയ്തിരുന്നു. അതിൽ ഞാൻ മാത്രമേ ഉള്ളൂ ആ സിനിമയും റിലീസിന് ഒരുങ്ങുന്നു. ഇതിനു തൊട്ടുമുൻപാണു പെൺകൊടി എന്നൊരു ചിത്രം ചെയ്തത്. തമിഴിലും ഒരു സിനിമ വരുന്നുണ്ട്. ഞാൻ വെറുതെയിരുന്നിട്ടില്ല. സിനിമകൾ റിലീസ് ആകാൻ താമസിച്ചതുകൊണ്ടാണ് എന്നെ കാണാതിരുന്നത്.

priyanka-nair-23

ജീത്തു ജോസഫിന്റെ സിനിമ എന്നും ആഗ്രഹിച്ചിരുന്നു

ജീത്തുവേട്ടന്റെ ഒരു സിനിമ ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ജീത്തുവേട്ടനും ഭാര്യ ലിൻഡ ചേച്ചിയുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ജീത്തുവേട്ടൻ വിളിച്ചിട്ട് ‘ഒരു ചെറിയൊരു സിനിമ ചെയ്യാൻ പോവുകയാണ്, ത്രില്ലറാണ്, അതിലൊരു കഥാപാത്രം ചെയ്യണം’ എന്നുപറഞ്ഞു. കഥാപാത്രത്തിന് ചില പ്രശ്നങ്ങൾ ഉള്ളതാണ് എന്ന് പറഞ്ഞപ്പോൾ എന്ത് കഥാപാത്രമായാലും വേണ്ടില്ല ചേട്ടന്റെ സിനിമയിൽ ഞാനുണ്ടാകും എന്നാണു പറഞ്ഞത്. ആ സിനിമ ചർച്ച ചെയ്ത ഒരു പ്രമേയം നമ്മുടെ സമൂഹത്തിൽ കാണുന്ന പച്ചയായ ബന്ധങ്ങളുടെ സ്വഭാവമാണ്. സമൂഹത്തിലെ എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത്. എല്ലാ മനുഷ്യർക്കും ചില രഹസ്യങ്ങളുണ്ടാകും.

ഭാര്യയ്ക്ക് ഭർത്താവിനെക്കുറിച്ചും ഭർത്താവിന് ഭാര്യയെക്കുറിച്ചും എല്ലാം അറിയാമെന്നു നാം ധരിക്കും. അതുപോലെ നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാർക്കു നമ്മെ നന്നായി മനസ്സിലായിട്ടുണ്ട് എന്നായിരിക്കും കരുതുക. എന്നാൽ ആരുടേയും മുന്നിൽ തുറക്കാത്ത ചില അറകൾ ഓരോ മനുഷ്യന്റെയും മനസ്സിലുണ്ടാകും. എല്ലാ മനുഷ്യനും അവരുടേതായ സ്വകാര്യ ഇടങ്ങളും പ്രൈവസിയും ഉണ്ടാകും. നമ്മെ നന്നായി മനസ്സിലാക്കിയത് നാം മാത്രമേയുള്ളൂ. ഇതൊക്കെയാണ് ട്വൽത് മാനിൽ പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കംഫർട്ട് സോണിനെ പൊളിക്കുന്ന ഒരു കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് വരുന്ന കഥാപാത്രങ്ങളെല്ലാം പാവം പിടിച്ച സ്ത്രീ എന്ന തരത്തിലുള്ളതാണ്.

priyanka0nair-34

ട്വൽത് മാനിലെ ആനി കുറച്ച് വ്യത്യസ്തമായ കഥാപാത്രമാണ്. ലാലേട്ടന്റെ കഥാപാത്രത്തിനു മുന്നിൽ കള്ളം പറയാൻ പാടുപെടുന്ന, സ്വന്തം ജീവിതം തിരിച്ചുപിടിക്കാൻ ഭർത്താവിനോട് കള്ളം പറയുന്ന കഥാപാത്രം. ഇതുവരെ ചെയ്തതിൽനിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. എനിക്ക് ഒരുപാട് ഇഷ്ടമായി. കഥാപാത്രം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. വളരെ ശക്തമായ ഒരു തിരക്കഥ ഉണ്ടായിരുന്നു. ജീത്തുവേട്ടന്റെ സിനിമയല്ലേ, നമ്മൾ അവിടെ ചെന്നുകൊടുത്താൽ മാത്രം മതി. ജീത്തുവേട്ടന് വേണ്ടത് അദ്ദേഹം ചെയ്യിച്ചെടുക്കും. ഒരുപാട് മിടുക്കരായ താരങ്ങളോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സൈജു ചേട്ടനെയും അനു മോഹനെയും അനു സിത്താരയെയും എനിക്ക് മുൻപേ അറിയാം ബാക്കി എല്ലാവരെയും അവിടെവച്ചാണ് പരിചയമായത്. ഇപ്പോൾ അവരൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായി. ഞാൻ ലാലേട്ടനോടൊപ്പം ഏറ്റവും കൂടുതൽ സ്ക്രീൻ സമയം ചെലവഴിച്ചത് ഈ സിനിമയിലായിരിക്കും.

saiju-priyanka

ആമുഖത്തിലെ ഏക കഥാപാത്രം

ഒരു കഥാപാത്രം മാത്രമുള്ള സിനിമയാണ് ആമുഖം. വളരെ കുറച്ചു ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. സ്കിസോഫ്രേനിയ ഉള്ള ഒരു കഥാപാത്രമാണ്, അവരുടെ വിവിധ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന സിനിമയാണ്. ആ കഥാപാത്രത്തിന് വേണ്ടി ഞാൻ ശരീരഭാരം കൂട്ടിയിരുന്നു. പക്ഷേ ഞാൻ അത് ആസ്വദിച്ചാണ് ചെയ്തത്.

വെയിലിലെ ഇന്റിമേറ്റ് സീൻസ്

ഞാൻ വളരെ ചെറിയ കുട്ടി ആയിരുന്നപ്പോഴാണ് വെയിൽ ചെയ്തത്. സംവിധായകൻ വസന്തബാലനെയും പശുപതി സാറിനെയും ഞാൻ ഒരുപാടു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരുപാടു ഇന്റിമേറ്റ് സീനുകൾ ഉള്ള സിനിമയായിരുന്നു അത്. ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ സിനിമ അഭിനയിക്കാൻ പോയാൽ നമുക്ക് വരുന്ന കഥാപാത്രം എന്തായാലും അത് നൂറുശതമാനം ആത്മാർഥതയോടെ ചെയ്യണം. ആ കഥാപാത്രത്തിന് അത്തരം അഭിനയം ആവശ്യമായിരുന്നു. സംവിധായകൻ അത് എന്നെ ബോധ്യപ്പെടുത്തിതന്നു. പിന്നെ കുഴപ്പമൊന്നുമുണ്ടായില്ല. പക്ഷേ ആ സിനിമ നേടിത്തന്ന സ്വീകാര്യത വളരെ വലുതായിരുന്നു. ഇന്നും തമിഴിൽ പോകുമ്പോൾ വെയിലിലെ കഥാപാത്രത്തിലൂടെ ഞാൻ അറിയപ്പെടാറുണ്ട്.

അവാർഡ് നേടിയ താരത്തിന് പിന്നീട് വേണ്ടത്ര പരിഗണന കിട്ടിയില്ലേ

priyanka-jeethu

അങ്ങനെയൊരു തോന്നൽ എനിക്കില്ല, കിട്ടുന്നതുകൊണ്ടു സംതൃപ്തിപ്പെടുന്ന ആളാണ് ഞാൻ. അവാർഡ് കിട്ടിയതിനു ശേഷമാണ് ദിലീപേട്ടനോടൊപ്പം, മധു കൈതപ്രം സംവിധാനം ചെയ്ത 'ഓർമ മാത്രം' എന്നൊരു ചിത്രം ചെയ്തത്. എം. പത്മകുമാറിന്റെ ജലം എന്നൊരു ചിത്രം ചെയ്തിരുന്നു. പിന്നീട് പെൺകൊടി എന്നൊരു ചിത്രം ചെയ്തു. അത് ഒരുപാട് അഭിനയ സാധ്യതയുള്ള ചിത്രമാണ്. വ്യത്യസ്‍തമായ ചിത്രങ്ങൾ പല സമയത്ത് ചെയ്തിട്ടുണ്ട്. കഥകൾ ഒരുപാടു വരാറുണ്ട്. എനിക്കു ചെയ്യാൻ എന്തെങ്കിലുമുണ്ടെന്നു തോന്നുന്ന സിനിമകൾ ഞാൻ തിരഞ്ഞെടുക്കുകയാണു ചെയ്യാറ്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളത് എന്റെ കംഫർട്ട് സോണിൽ ഉള്ള കഥാപാത്രങ്ങളാണ്. ഇനി വളരെ വ്യത്യസ്തമായ, അഭിനയ സാധ്യതയുള്ള, എന്റെ സൗകര്യത്തിനുമപ്പുറത്ത് അഭിനയിക്കേണ്ട സിനിമകളാണ് ചെയ്യാൻ ആഗ്രഹം. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ വളരെ ഫ്ലെക്സിബിൾ ആയ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഒന്നു മാറ്റിപ്പിടിക്കേണ്ട സമയമായി എന്നാണു എനിക്ക് തോന്നുന്നത്.

കുടുംബ വിശേഷം

രണ്ടുവർഷത്തിനു ശേഷം മകൻ മുകുന്ദ് (അപ്പു) സ്കൂളിൽ പോയിത്തുടങ്ങി അതാണ് പുതിയ വിശേഷം. അവനു സ്കൂളിൽ പോകാൻ വലിയ ഇഷ്ടമാണ്. അനുജത്തി ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. അച്ഛൻ,അമ്മ വീട്ടിൽത്തന്നെയുണ്ട്. ഞാൻ ഷൂട്ടിങ് തിരക്കിലാകുമ്പോൾ അപ്പുവിനെ നോക്കുന്നത് അച്ഛനും അമ്മയുമാണ്. കോവിഡിന്റെ രണ്ടുവർഷവും മോനെ എവിടെയും കൊണ്ടുപോയിട്ടില്ല. ഇപ്പോൾ ഞാൻ അവനുവേണ്ടി കൂടുതൽ സമയം ചെലവഴിക്കാറുണ്ട്. അവന്റെ സ്കൂൾ വെക്കേഷൻ സമയത്ത് ഞാൻ ഒരു സിനിമയും കമ്മിറ്റ് ചെയ്തില്ല. അവനെ സ്വിമ്മിങ്ങിന് കൊണ്ടുപോകും, വർക്ഔട്ടിന് പോകുമ്പോൾ കൂടെ കൊണ്ടുപോകും അങ്ങനെ അവനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്.

പ്രതിസന്ധികൾ പാഠങ്ങളാകണം

priyanka-nair-423

എന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ ഞാൻ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു മനുഷ്യനും തെറ്റെന്നു തോന്നുന്ന തീരുമാനം എടുക്കാറില്ല. അത് അപ്പോഴത്തെ നമ്മുടെ ശരികളാണ്. അതു ശരിയായിരുന്നില്ല എന്ന് തോന്നുമ്പോഴാണ് തിരുത്തുന്നത്. പിന്നെ അത് നമ്മൾ ആവർത്തിക്കില്ല. എന്റെ വിഷമങ്ങളും എന്റെ മനസ്സിലെ മുറിവുകളും ഞാൻ യാത്ര ചെയ്തും പഠിച്ചും പുസ്തകങ്ങൾ വായിച്ചുമാണ് മറികടക്കുന്നത്. ഓരോ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് ജീവിതം പഠിക്കുന്നത്. അനുഭവങ്ങൾ ചിലരെ തളർത്തും ചിലരെ ശക്തരാകും. ജീവിതത്തിന്റെ കടന്നുപോയ വഴികളിൽ ഞാൻ വീണുപോയിട്ടുണ്ട്. അവിടെനിന്ന് ശക്തയായി ഉയർത്തെഴുന്നേറ്റിട്ടുമുണ്ട്. തകർച്ചയിൽ വീണുകിടക്കാതെ മുന്നോട്ട് പോവുക എന്നുള്ളതാണ് പ്രധാനം. ഇപ്പോൾ ഞാൻ എന്റെ കരിയറിൽ ആണ് ഫോക്കസ് ചെയ്തിരിക്കുന്നത്. എന്റെ ഡിപ്രഷൻ മറികടക്കാൻ ഞാൻ യാത്രകൾ ചെയ്യും.

പ്രണയം യാത്രയോട്

ഞാൻ ഒരുപാട് യാത്ര ചെയ്യുന്ന ആളാണ്. അഗസ്ത്യാർകൂടത്തിൽ പോയിട്ടുണ്ട്. അടുത്തിടെ വരയാട്മൊട്ടയിൽ പോയിരുന്നു. അങ്ങനെ ചെറുതും വലുതുമായ ഒരുപാട് യാത്രകൾ ചെയ്യാറുണ്ട്. എന്റെ സുഹൃത്ത് ധന്യ ചേച്ചി, അജയ്, ഹേമന്ത് എന്റെ ജിം മേറ്റ്സ് തുടങ്ങി കുറെ സുഹൃത്തുക്കൾ ചേർന്നാണ് പോകാറുള്ളത്. അഗസ്ത്യാർകൂടം, വരയാട്മൊട്ട ഹെവി ട്രെക്കിങ് ആണ്. 12 മണിക്കൂർ കയറ്റവും ഇറക്കവുമായി ഒരേ നടപ്പാണ്. ഒന്നും പ്ലാൻ ചെയ്തു പോകുന്നതല്ല, നിൽക്കുന്ന നിൽപ്പിൽ ഒരു തോന്നൽ വരും, അങ്ങ് പോകും. തിരിച്ചു വന്നു കഴിയുമ്പോൾ പിന്നീട് നടക്കാൻ കഴിയില്ല, കാലും തുടയുമൊക്കെ ഉടഞ്ഞു പോകുന്നതുപോലെ വേദനിക്കും. ഒരാഴ്ച എടുക്കും പിന്നീട് നോർമൽ ആകാൻ. പലരും ചോദിക്കാറുണ്ട് ഒരു സിനിമാതാരം ആയ ഞാൻ ഇങ്ങനെ വെയിലും മഴയും കൊണ്ട് യാത്ര ചെയ്‌താൽ സ്കിൻ മോശമാകില്ലേ എന്നൊക്കെ. സൺ സ്ക്രീൻ തേച്ച് ക്യാപ് ഒക്കെ വച്ച് ശ്രദ്ധിച്ചാണ് പോകുന്നത് എന്നാലും ടാൻ ആകും. എന്നുകരുതി എന്റെ സന്തോഷം കളയാൻ പറ്റുമോ.

എന്റെ പ്രണയം യാത്രകളോടാണ്. യാത്രകളിൽനിന്ന് കിട്ടുന്ന ഊർജം വളരെ വലുതാണ്. യാത്രയ്ക്ക് വേണ്ടി അഭിനയവും അഭിനയത്തിന് വേണ്ടി യാത്രയും ഉപേക്ഷിക്കാൻ കഴിയില്ല. കടലും കാടും എന്നെ എപ്പോഴും മാടിവിളിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെ ഓടുന്നത് ഇഷ്ടമാണ്. വർക്ഔട്ട് ചെയ്യാൻ വേണ്ടി ഞാൻ ഓടുകയാണ് ചെയ്യുന്നത്. ഇതെല്ലാം ചേർന്നതാണ് ഞാൻ. ഇനി ഹിമാലയത്തിൽ പോകണം എന്ന് ആഗ്രഹമുണ്ട്. ഒട്ടും ചൂഷണം ചെയ്യാത്ത കുറച്ചു സുഹൃത്തുക്കൾ, അപ്പു, എന്റെ കുടുംബം, കുറച്ച് വായന, എഴുത്ത്, സിനിമ, യാത്രകൾ ഇതൊക്കെയാണ് എന്റെ ജീവിതം. ഇപ്പോഴുള്ള ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്.

കടുവ വരുന്നുണ്ട്

പൃഥ്വിരാജ്, ഷാജി കൈലാസ്, ജിനു എബ്രഹാം വിവേക് ഒബ്‌റോയ് ടീമിന്റെ സിനിമയാണ് കടുവ. അങ്ങനെയൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് അനൂപ് മേനോൻ പ്രധാന കഥാപാത്രമാകുന്ന വരാൽ എന്ന സിനിമയിൽ അഭിനയിച്ചു, വെളിപാടിന്റെ പുസ്തകത്തിന് ശേഷം അനൂപേട്ടന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ സിനിമയാണ്. ഈ രണ്ടു സിനിമകളാണ് വരാനുള്ളത്. തമിഴിൽ ഒന്നുരണ്ടു ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ കഥകൾ കേട്ടുകൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com