ADVERTISEMENT

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് ഗായത്രി ശങ്കർ. തമിഴ് സംസാരിക്കുന്ന ശക്തയായ കഥാപാത്രമാണ് ചിത്രത്തിലെ നായിക ഗായത്രി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ലഭിച്ച തമിഴ് ചിത്രം ‘സൂപ്പർ ഡീലക്സ്’ കണ്ടിട്ടാണ് ഈ ചിത്രത്തിലേക്കുള്ള ക്ഷണം വരുന്നതെന്ന് ഗായത്രി പറയുന്നു. സിനിമയിലെയും സെറ്റിലെയും വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ ഗായത്രി.

 

രതീഷ് ബാലകൃഷ്ണൻ എന്ന സംവിധായകൻ?

gayathrie-actress-3

 

ആൻഡ്രോയ് കുഞ്ഞപ്പന്റെ ഡയറക്ടർ എന്നെ വിളിക്കുന്നു എന്നു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സിനിമയാണത്. ആ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഉള്ള ഒരാളുടെ പുതിയ ചിത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്തു എന്നുകേട്ടപ്പോൾ വളരെയധികം എക്സൈറ്റഡ് ആയി. 

gayathrie6

 

മലയാളത്തിൽ ആദ്യമാണ്?

gayathrie-5

 

മലയാളത്തിൽ അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നപ്പോഴാണ് രതീഷേട്ടൻ എന്നെ വിളിക്കുന്നത്. ആദ്യ ലോക്ഡൗണിന്റെ സമയമാണത്. ‘മുമ്പു ചെയ്ത ചിത്രത്തിലെ പെർഫോമൻസ് ഇഷ്ടപ്പെട്ടു, എന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാമോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്. വളരെ കൂൾ ആയിട്ടാണ് എന്നോട് അദ്ദേഹം അന്ന് അതേപ്പറ്റി സംസാരിച്ചത്. 

gayathrie-2

 

ഈ സിനിമയെപ്പറ്റി കേട്ടപ്പോൾ ?

 

gayathrie-4

അമ്മയാണ് എനിക്ക് സ്ക്രിപ്റ്റ് വായിച്ചുതന്നത്. എനിക്ക് മലയാളം വായിക്കാൻ അറിയില്ല. സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ മുതൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. എങ്കിലും നാട്ടിൻപുറത്തുകാരിയുടെ വേഷം എന്നു കേട്ടപ്പോൾ ആദ്യം ഒരു സംശയമുണ്ടായിരുന്നു. കാരണം ഇക്കഴിഞ്ഞ ‘മാമനിതനി’ലും ഇതേപോലൊരു വേഷമാണ് ചെയ്തത്. എല്ലാം ഒരേപോലെ ആയിപ്പോകുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പിന്നീട് അത് മാറി. കാരണം നാട്ടിൻപുറത്തെ സ്ത്രീകളെ നമ്മൾ എപ്പോഴും സിനിമയിൽ കാണുന്നത് വളരെ പാവമായിട്ടാണ്. എന്നാൽ ഇത് അല്പം ബോൾഡ് ആയ ക്യാരക്ടർ ആണ്. കല്യാണം കഴിക്കാതെ, ലിവിങ് ടുഗതർ രീതിയൊക്കെ ഫോളോ ചെയ്യുന്ന ഒരു സ്ത്രീ. തന്റെ ആണ്‍ സുഹൃത്തിന് ഒരു പ്രശ്നമുണ്ടാവുമ്പോൾ ഒപ്പം നിൽക്കുന്ന ഒരാൾ. അയാൾ പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞു മാറാൻ നോക്കുമ്പോൾ, സെറ്റിൽ ആകാൻ നോക്കുമ്പോൾ, അതുപറ്റില്ല, നിങ്ങൾ ഈ അനീതിക്ക് എതിരെ ശബ്ദം ഉയർത്തണം എന്നും ഫൈറ്റ് ചെയ്തേ പറ്റൂ എന്നും പറഞ്ഞ് കൂടെ നിൽക്കുന്നതും അവരാണ്. അധികം സംസാരിക്കാത്ത, എന്നാൽ കുറിക്ക് കൊള്ളുന്ന മറുപടി നൽകുന്ന ഒരു കഥാപാത്രമായി മലയാള സിനിമയിലേക്ക് കടന്നു വരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

 

chakochan-gayathrie

വീട്ടുകാരുടെ സപ്പോർട്ട്?

 

gayathrie-nna-thaan-case-kodu

അമ്മ ഒരുപാട് സഹായിച്ചു. സ്ക്രിപ്റ്റിലെ ഓരോ ഭാഗം വായിക്കുമ്പോഴും അമ്മ നിർത്താതെ ചിരിക്കും. അമ്മ വളരെയധികം ഈ കഥ ആസ്വദിക്കുന്നുണ്ടെന്ന് അമ്മയുടെ ഭാവം കണ്ടപ്പോൾത്തന്നെ ഞാൻ മനസ്സിലാക്കി. അമ്മ അത് വായിക്കുമ്പോൾത്തന്നെ ഇങ്ങനെ റിയാക്ട് ചെയ്യുന്നുണ്ടെങ്കിൽ സ്ക്രീനിൽ വരുമ്പോൾ പ്രേക്ഷകർ അതിലും മേലെ ചിരിക്കും എന്നൊരു വിശ്വാസമുണ്ടായിരുന്നു. അപ്പോൾത്തന്നെ സന്തോഷം തോന്നി. പിന്നെ ഓരോ ഭാഗവും അമ്മ എനിക്ക് വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തന്നു.

 

പ്രീ ഷൂട്ട് ദിനങ്ങൾ?

 

gayathrie4

ഷൂട്ടിനു മുമ്പേ തോണി തുഴയുന്നത് പഠിക്കാൻ പോയി. അതിനു വേണ്ടി ഷൂട്ടിന് മുൻപേ ഞാൻ ലൊക്കേഷനിൽ എത്തി. പക്ഷേ അതൊക്കെ സിനിമയിൽ വളരെ ചെറിയ ഷോട്ട് ആയാണ് കാണിക്കുന്നത്. എങ്കിലും അതിനു പിന്നിൽ വലിയ അധ്വാനം ആണ് ആ ടീം അംഗങ്ങൾ എടുത്തിട്ടുള്ളത്. ഓരോ ഷോട്ടും എടുക്കാൻ അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഗർഭിണി ആയി ഒരുങ്ങാനും ഒക്കെ ഒരുപാട് സമയം എടുത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയ്ക്കായി എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടു. 

 

ഷൂട്ടിങ് ദിനങ്ങൾ?

 

ഷൂട്ടിങ് സ്ഥലത്ത് ഭയങ്കര ചൂടായിരുന്നു. എല്ലാവരും വൈകുന്നേരം ആകുമ്പോഴേക്കും തളരും. ദിവസവും ഷൂട്ട് കഴിഞ്ഞിട്ട് എല്ലാവരും ക്ഷീണിച്ചാണ് അവിടെനിന്നു പോകുന്നത്. പക്ഷേ രാവിലെ വലിയ എനർജിയിൽ തിരികെ എത്തും. ചൂട് ആരെയും ബാധിച്ചില്ല. സെറ്റിൽ ആർക്കും ഒരു മടുപ്പും ഉണ്ടായിരുന്നില്ല. ദിവസവും അവിടേക്കു തിരിച്ച് പോകണം എന്ന ചിന്തയായിരുന്നു. കാരണം അവിടെ ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത്. ഡയറക്ടറും അസിസ്റ്റൻറ് ഡയറക്ടേഴ്സും അടക്കം എല്ലാവരും എന്നെ വളരെയധികം സപ്പോർട്ട് ചെയ്തു. . അവരെല്ലാം ഫ്രണ്ട്‌ലിയും ആയിരുന്നു. കോടതിയെല്ലാം വലിയ ഒരു സെറ്റ് ആയിരുന്നു. അവിടെ ഇലക്ട്രിക് ലൈനിലെ വവ്വാൽ കിടക്കുന്നത് ഒക്കെ അതേപോലെ കൃത്യമായിട്ട് എടുത്തത് കണ്ടപ്പോൾ സന്തോഷം തോന്നി. ഇത്രയും നല്ല ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

 

കുഞ്ചാക്കോ ബോബൻ?

 

ചാക്കോച്ചൻ വലിയ സ്റ്റാർ ആണെങ്കിലും സെറ്റിൽ അദ്ദേഹം വളരെ സാധാരണക്കാരനായ ഒരാളായാണ് പെരുമാറിയത്. എപ്പോഴും നല്ല കോമഡിയാണ്. അദ്ദേഹം എന്നെ മലയാളം പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. സെറ്റിൽ ടെൻഷൻ വരുമ്പോൾ അദ്ദേഹം എന്തെങ്കിലും തമാശ പറയും. അപ്പോൾ ഞങ്ങൾ എല്ലാവരും ചിരിക്കും. അത് സത്യത്തിൽ ഒരു ഭാഗ്യമാണ്. ഓരോരുത്തർക്കും സമാധാനമായി അവരവരുടെ ഭാഗം കൃത്യമായി ചെയ്യാനത് ഒരുപാട് സഹായിച്ചു.

 

രാജേഷ് മാധവൻ?

 

രാജേഷ് മാധവൻ ഡയറക്‌ഷൻ ടീമിൽ ആയിരുന്നു. ഞാൻ പലപ്പോഴും അദ്ദേഹത്തെ നോക്കിയാണ് എന്റെ ഷോട്ട് ഒക്കെ ആണോ എന്ന് തീരുമാനിക്കുന്നത്. ഡയറക്ടർ ഓക്കെ ആയി എന്ന് പറയുമ്പോൾ ഞാൻ രാജേഷ് മാധവന്റെ മുഖത്തുകൂടി നോക്കി ഉറപ്പിക്കും. കാരണം അദ്ദേഹം അത്രമാത്രം സപ്പോർട്ട് ആയിരുന്നു.

 

ന്നാ താൻ കേസ് കൊട്

 

മലയാള സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരുപാട് കാലമായി മലയാളത്തിൽ ഒരു അവസരം കിട്ടണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയം ആയിരുന്നു ‘ന്നാ താൻ കേസ് കൊട്’ വന്നത്. മലയാളത്തിൽ ചെയ്യുന്ന ആദ്യ സിനിമയിൽത്തന്നെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന ഒരു ക്രൂവിന് ഒപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഈ സിനിമ ഇപ്പോഴും മനസ്സിൽ ഉണ്ടാകും.

 

മലയാളി ആണ്?

 

ഞാൻ തിരുവനന്തപുരത്താണ് ജനിച്ചത്. ബെംഗളൂരുവിലും ചെന്നൈയിലും ആണ് വളർന്നത്. 

 

പയ്യന്നൂർ മലയാളം?

 

സെറ്റിൽ ചെന്നപ്പോൾ എനിക്ക് ആദ്യം ആ ഭാഷ മനസ്സിലാകുന്നില്ലായിരുന്നു. കുറച്ചുകാലം അവരോടൊക്കെ ഇടപഴകിയപ്പോൾ അവരുടെ ഭാഷ എനിക്ക് മനസ്സിലാവാൻ തുടങ്ങി. ചെറുതായിട്ടെങ്കിലും  ആ ഭാഷയിൽത്തന്നെ മറുപടി പറയാനും തുടങ്ങി. അവർ എല്ലാം ചേർന്ന് മലയാളം പഠിപ്പിച്ചു എന്ന് പറയാം. ഞാൻ മലയാളം പഠിച്ചു എന്ന് അറിഞ്ഞപ്പോൾ അമ്മയാണ് ഒരുപാട് സന്തോഷിച്ചതും. അമ്മയ്ക്ക് ഞാൻ മലയാളം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുറേക്കാലമായി അമ്മ അതിന് ശ്രമിക്കുന്നു. അത് ഇപ്പോൾ നടന്നു എന്ന് പറയാം. എന്റെ മലയാളം ഇപ്പോൾ വളരെയധികം മെച്ചപ്പെട്ടു.

 

സാമൂഹിക പ്രാധാന്യമുള്ള കഥയുടെ ഭാഗമാണ്?

 

ഫസ്റ്റ് ലോക്ഡൗൺ കഴിഞ്ഞപ്പോൾ പറഞ്ഞ കഥ. സെക്കൻഡ് ലോക് ഡൗൺ അയപ്പോൾ ഷൂട്ട് തുടങ്ങി. തിയറ്ററിൽ റിലീസ് ചെയ്യണമെന്ന് പറഞ്ഞ് ആണ് ഷൂട്ട് മാറ്റി വച്ചത്. ഞാനും അതിനായി കാത്തിരിക്കാൻ തയാറായിരുന്നു. പിന്നീടാണ് ഷൂട്ടിങ് തുടങ്ങിയത്. എന്നെ മാറ്റി മറ്റൊരാളെ ആക്കുമോ എന്ന് എനിക്ക് ആദ്യം സംശയമുണ്ടായിരുന്നു. എന്റെ കയ്യിൽനിന്ന് ഈ റോൾ പോയി എന്നാണ് ഞാൻ വിചാരിച്ചത്. ഇടയ്ക്ക് മറ്റു ഷൂട്ട് ഒക്കെ വരുമോ എന്നും ആ ഡേറ്റുകൾ പ്രശ്നം ആകുമോ എന്നും സംശയിച്ചു. പക്ഷേ ഭാഗ്യത്തിന് എല്ലാം നന്നായി നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com