ADVERTISEMENT

മഹേഷിന്റെ പ്രതികാരത്തിലൂടെ വന്ന് സൂരറൈ പോട്രെലൂടെ ദേശീയ അവാർഡിൽ എത്തി നിൽക്കുകയാണ് അപർണ ബാലമുരളി. ‘ഇനി ഉത്തരം’ തിയറ്ററിലേക്ക് വരാൻ തയാറെടുക്കുമ്പോൾ വ്യക്തതയുള്ള കാഴ്ചപ്പാടുകളും നിലപാടുകളുമായി അപർണ മനസ്സു തുറക്കുന്നു. 

 

 

∙എന്തു മാറ്റമാണു ദേശീയ പുരസ്കാരത്തിനു ശേഷമുണ്ടായത്? 

 

aparna-balamurali-3

വ്യക്തിപരമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഞാൻ പറയുന്നതു കേൾക്കാൻ ആളുകളുണ്ടായി. വിമർശിക്കാനാണെങ്കിലും ഞാൻ പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായി.പറഞ്ഞതു മനസ്സിലാക്കാതെ സംസാരിക്കുന്നവരും ഉണ്ട്. അതിൽ ഇടയ്ക്കു ദേഷ്യവും തോന്നാറുണ്ട് 

 

∙അഭിപ്രായമുള്ള സ്ത്രീകളെ അംഗീകരിക്കാൻ സമൂഹം പഠിച്ചുവരുന്നതേയുള്ളൂ എന്നു തോന്നിയിട്ടുണ്ടോ? 

 

സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണു പ്രശ്നം എന്നു മനസ്സിലാകുന്നേയില്ല. ആരോടുമുള്ള ദേഷ്യംകൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. അതിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചകൾ ആവാമല്ലോ. അതൊരു വലിയ സാധ്യതയുമാണ്. പക്ഷേ, അതു മനസ്സിലാക്കി ഇടപെടുന്നവർ കുറവാണ് 

 

aparna-balamurali-33

∙രൂപത്തിനും പ്രാധാന്യമുള്ള ജോലിയാണല്ലോ അപർണയുടേത്. വിജയ് സേതുപതിക്കു തടി വച്ച് അഭിനയിക്കാൻ കഴിയുന്നുണ്ട്, എന്തു കൊണ്ട് എനിക്കു കഴിയില്ലയെന്ന് അപർണ പറഞ്ഞു. ബോഡി ഷെയിമിങ്ങിനെ അതിജീവിക്കാനുള്ള കരുത്ത് ആർജിച്ചോ

 

തടിച്ചല്ലോ എന്നു കേട്ടാൽ പെട്ടെന്നു വിഷമം വരുന്ന ആളായിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ അങ്ങനെ നിന്നു കൊടുക്കാറില്ല. എനിക്ക് ആരോഗ്യപരമായും അല്ലാതെയും പല പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് ഞാൻ തടിച്ചിരിക്കുന്നത്. എന്നെ ഇങ്ങനെ ഉൾക്കൊള്ളുന്ന ഒരുപാടാളുകൾ ജീവിതത്തിൽ ഉണ്ട്. സിനിമയിലേക്ക് എത്തുമ്പോൾ മെലിഞ്ഞിരിക്കുന്ന പെൺകുട്ടി മാത്രമേ നായികയായി സ്വീകരിക്കപ്പെടൂ എന്നു പറയുന്നതാണു മനസ്സിലാകാത്തത്. വിജയ് സേതുപതിയായാലും ധനുഷായാലും അവർ ഉണ്ടാക്കിയ ഓളം ശരീരഭംഗിക്കും അപ്പുറത്തായിരുന്നു. അതു സ്ത്രീ അഭിനേതാക്കളിലേക്ക് വരുമ്പോൾ തടിക്കുമ്പോൾ അമ്മയായി അഭിനയിച്ചൂടെ എന്ന ചോദ്യത്തിലേക്ക് എത്തുന്നതാണു പ്രശ്നം 

 

∙ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയാത്ത രീതിയിൽ കോൺഫിഡൻസ് ഇല്ല എന്ന് അപർണ പറഞ്ഞു കേട്ടിട്ടുണ്ട്. സ്വയം തിരുത്തേണ്ട വിഷയമല്ലേ അത് ? 

 

അതെ. പണ്ട് മെലിഞ്ഞിരുന്ന കാലത്തും കയ്യില്ലാത്ത ഉടുപ്പുകൾ അണിയാൻ മടിയുള്ള ആളായിരുന്നു ഞാൻ. അതിന്റെയൊക്കെ ചില മടികൾ ഇപ്പോഴുമുണ്ട്. പക്ഷേ അതിൽനിന്നു പുറത്തുകടക്കാൻ ഇപ്പോൾ ഞാൻ ശ്രമിക്കാറുണ്ട്. 

 

∙ ചെയ്യാൻ പോകുന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുകയെന്നത് ഏറ്റവും അത്യാവശ്യമാണല്ലോ. അത് എത്രകണ്ടു സാധ്യമാകാറുണ്ട് ? 

 

പണ്ട് കഥ മാത്രം കേട്ട് ചെയ്ത സിനിമകളിൽ നിന്നു പണി കിട്ടിയിട്ടുണ്ട്. എന്റെ തെറ്റായിരുന്നു അത്. അവർ കഥ പറയുമ്പോൾ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും. പക്ഷേ സിനിമയിലേക്കെന്തുമ്പോൾ അതൊക്കെ മാറിപ്പോകാറുണ്ട്. അതുണ്ടാവാതിരിക്കാൻ ഇപ്പോൾ ഞാൻ വരുന്ന സ്ക്രിപ്റ്റുകൾ മുഴുവൻ വായിക്കാറുണ്ട്. ‘സൂരരെ പോട്രെ’ എന്ന ചിത്രത്തിന് ശേഷമാണു കാര്യമായി സ്ക്രിപ്റ്റ് വായിക്കണമെന്ന ബോധ്യത്തിലേക്കു ഞാനെത്തിയത്. ഇപ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ടേ ഒകെ പറയാറുള്ളൂ. 

 

∙പ്രതിഫലം ചോദിക്കുമ്പോൾ‌ ധിക്കാരിയെന്നു പേരുകേൾക്കാറുണ്ടല്ലോ? 

 

ഞാൻ എന്റെ ജോലിയിൽ നൂറു ശതമാനം കൃത്യത പുലർത്തുന്നുണ്ട്. അതിനു വേതനം ചോദിക്കാൻ എനിക്കു മടിയുമില്ല. ഒരിക്കൽ വേതനം ചോദിച്ചതിന് ഒരു പ്രൊഡ്യൂസർ വളരെ മോശമായി പെരുമാറിയിട്ടുണ്ട്. 

 

∙ഇനി ഉത്തരം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണല്ലോ ദേശീയ പുരസ്കാരവാർത്ത അറിഞ്ഞത് ? 

 

അതെ. ഇനി ഉത്തരം സിനിമയുടെ ഷൂട്ട് തീർന്നിരിക്കുകയായിരുന്നു. അപ്പോഴാണു മൂന്നു ദിവസംകൂടി ഷൂട്ട് നീട്ടേണ്ടി വന്നത്. ആ സമയത്താണു ദേശീയ പുരസ്കാരം എന്ന സന്തോഷം അറിഞ്ഞത്. സിനിമ ഈ മാസം തീയറ്ററിലേക്ക് എത്തുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com