എനിക്കൊരു വിലയുണ്ട്, വേണേൽ വന്ന് അഭിനയിച്ചിട്ടു പോകൂ എന്നു പറഞ്ഞാൽ ചെയ്യില്ല: ഐശ്വര്യ ലക്ഷ്മി അഭിമുഖം
Mail This Article
അപ്പു, അമ്മു, പ്രിയ, സ്നേഹ, അർച്ചന. ഇതൊക്കെയാണ് മലയാളിക്ക് ഐശ്വര്യ ലക്ഷ്മിയെന്ന അഭിനേത്രിയെ ഓർത്തെടുക്കാൻ എളുപ്പമുള്ള പേരുകൾ. ഇപ്പോൾ ആ കൂടെ ‘പൂങ്കുഴലി’ കൂടി ചേർത്തു വയ്ക്കപ്പെട്ടിട്ടുണ്ട്, പിഎസ്1–ലൂടെ. പഠനകാലത്തു കൈവന്ന അവസരത്തിനൊപ്പം പരീക്ഷണാർഥം സിനിമയിലെത്തിയ ഐശ്വര്യ, ചുരുക്കം ചില ചിത്രങ്ങളിലൂടെത്തന്നെ മുൻനിരാ നായികമാരിലൊരാളായി വളർന്നു. പെൺകരുത്തിന്റെ പ്രതീകമായി, ഉറച്ച ശബ്ദമായി, നിലപാടുകൾ പറഞ്ഞ് ഐശ്വര്യയുടെ കഥാപാത്രമോരോന്നും പ്രേക്ഷകരോടു സംവദിച്ചു. നിർണായക രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിച്ച് ഐശ്വര്യ തിയറ്ററുകളിൽ കയ്യടി നേടി. ഏറ്റവുമൊടുവിൽ ‘കുമാരി’യിലൂടെയാണ് നടി പ്രേക്ഷകർക്കരികിലെത്തിയത്. അഭിനയിക്കുകയെന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും മറ്റൊന്നിനെക്കുറിച്ചും താൻ ചിന്തിക്കുന്നില്ലെന്നും പറയുന്ന ഐശ്വര്യ, തിരക്കുപിടിച്ച സെലിബ്രിറ്റി ജീവിതത്തിൽ മുഴുകിയങ്ങനെ ‘ഡബിൾ ഹാപ്പി’യായി മുന്നോട്ടു നീങ്ങുന്നു. കരുത്തുറ്റതാണ് ഐശ്വര്യയുടെ നിലപാടുകളും. ‘‘പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കു പ്രതിഫലം വളരെ കുറവാണ്. അതിൽ പ്രായത്തിലുള്ള സീനിയോറിറ്റി വലിയൊരു ഘടകമാണ്. എന്റെ സുഹൃത്തുക്കളും സിനിമയെക്കുറിച്ച് അറിവുള്ളവരുമൊക്കെ പറഞ്ഞു തന്നിരിക്കുന്നത്, നിങ്ങൾക്കു തരുന്നതിന്റെ നാലിരട്ടി പണം നിങ്ങളിലൂടെ നിർമാതാവിനു ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ആ പ്രതിഫലം വാങ്ങിക്കോളൂ എന്നാണ്’’–ഐശ്വര്യയുടെ വാക്കുകൾ. സിനിമയിലെ അസമത്വം, നിലനിൽപ്, ചുംബനരംഗങ്ങളുടെ പേരിലുള്ള വിവാദങ്ങള്‍, പുതിയ സിനിമകൾ, സെലിബ്രിറ്റി ജീവിതം, പൊന്നിയിൻ സെൽവം... എല്ലാറ്റിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ഐശ്വര്യലക്ഷ്മി ‘മനോരമ ഓൺലൈനി’ൽ...