ADVERTISEMENT

തരുൺ മൂർത്തിയുടെ സൗദി വെള്ളയ്ക്ക റിലീസ് ചെയ്തു രണ്ടാഴ്ച പിന്നിടുമ്പോഴും തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.  ചിത്രത്തിൽ അഭിനയിച്ചവർ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. അതിൽ പ്രധാനപെട്ടതാണ് ഐഷ ഉമ്മയുടെ മരുമകൾ നസി ആയി അഭിനയിച്ച ധന്യ അനന്യ.  ചെറിയ ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും ഒരു പ്രതിഭയുടെ മിന്നലാട്ടം ധന്യ അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും കാണാൻ കഴിയും. ഗ്രാജ്വേഷൻ മുതൽ അഭിനയം കൂടെക്കൂട്ടിയ ധന്യയുടെ മൗനം പോലും വാചാലമാണ് എന്നുള്ളതുകൊണ്ടാണ് തരുൺ മൂർത്തി തന്റെ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ ഒരു ഡയലോഗ് പോലുമില്ലാത്ത അഭിനയപ്രാധാന്യമുള്ള വേഷം ധൈര്യപൂർവം ധന്യയെ ഏൽപ്പിച്ചത്.  സൗദി വെള്ളക്കയിലെ നസി എന്ന ഏറെ പ്രധാനപ്പെട്ട വേഷവും ധന്യ അനന്യ ഗംഭീരമാക്കി.  ഏതു വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ കഴിയും എന്ന വിശ്വാസം തനിക്കുണ്ടെന്ന് ധന്യ പറയുന്നു. സൗദി വെള്ളക്കയിലെ നസിയുടെ വിശേഷങ്ങളുമായി ധന്യ അനന്യ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.    

 

ജാവയിൽ നിന്ന് സൗദിയിൽ എത്തിയപ്പോൾ 

dhanya-ananya-321

 

ഓരോ കഥാപാത്രം ചെയ്യുന്നതിന് മുന്നേയും കാത്തിരിപ്പ് ഉണ്ടായിട്ടുണ്ട്. ഞാൻ അടുപ്പിച്ചടുപ്പിച്ച് സിനിമ ചെയ്തിട്ടില്ല. ഓരോ സിനിമ കഴിയുമ്പോൾ എനിക്ക് തന്നെ ഞാൻ കുറച്ചു സമയം കൊടുക്കാറുണ്ട്. സമയമെടുത്ത് തിരക്കഥ വായിച്ച് നല്ല കഥാപാത്രങ്ങൾക്കായി കാത്തിരുന്ന് അത് കിട്ടുമ്പോൾ മാത്രം ചെയ്താൽ മതിയെന്ന് ഉറപ്പിച്ചാണ് സിനിമയിലേക്ക് എത്തിയത്. സൗദി വെള്ളക്കയെപ്പറ്റി തരുൺ മൂർത്തി എന്നോട് പറയുമ്പോൾ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ ഓപ്പറേഷൻ ജാവയിൽ അഭിനയിച്ചിരുന്നു. രണ്ടാമത്തെ ചിത്രത്തിലും അഭിനയിക്കാൻ കഴിഞ്ഞു. ആദ്യ സിനിമയിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷമാണ് സൗദി വെള്ളക്കയിൽ കിട്ടിയത്. സംവിധായകൻ തന്നെ അതിനു മുൻകൈ എടുത്തതിൽ വലിയ സന്തോഷം തോന്നി. അയ്യപ്പനും കോശിയും കഴിഞ്ഞിട്ടാണ് തരുൺ ചേട്ടനെ കണ്ടത്. ആ സമയത്ത് നല്ല മെലിഞ്ഞിട്ടായിരുന്നു. എന്നോട് അദ്ദേഹം പറഞ്ഞത് തടി കൂട്ടണം, കുറച്ചു പ്രായമായ സ്ത്രീ ആയിട്ടാണ് അഭിനയിക്കുന്നത്. ഒരു ഡയലോഗ് പോലും ഇല്ല, പക്ഷs ആ ഇമോഷൻ പ്രേക്ഷകരിൽ എത്തണം. എന്റെ മൗനമാണ് അതിൽ അഭിനയിക്കുന്നത്. ഞാൻ ഓവറായി ഫുഡ് കഴിച്ച് നല്ല തടി വച്ചു. ശാരീരികമായും മാനസികമായും എന്നെ ചാലഞ്ച് ചെയ്ത കഥാപാത്രമാണ് ഓപ്പറേഷൻ ജാവയിലെ ജാനകി. സൗദിയിലേക്ക് വിളിച്ചപ്പaഴേ പറഞ്ഞിരുന്നു ഇതിലെ നസി മിണ്ടാതിരിക്കുന്ന ആളല്ല ഒരുപാട് ഡയലോഗുകൾ ഉണ്ടെന്ന്. ആ കഥാപാത്രത്തിന് ശാരീരികമായും മാനസികമായും വലിയ ചേഞ്ച് വരുന്നുണ്ട്. നല്ല ഡെപ്ത്ത് ഉള്ള കഥാപാത്രമാണ് അത്. സ്‌ക്രീനിൽ വന്നപ്പോൾ വായിച്ചപ്പോൾ ഉള്ളതിനേക്കാൾ ആഴമുള്ള കഥാപാത്രമായി തോന്നി.      

 

dhanya-ananya-3

വെള്ളക്കയിലെ നസി 

 

dhanya-ananya-32

സൗദി വെള്ളക്ക ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ചിത്രം ഇമോഷനൽ ആണെന്നതിനൊപ്പം ഒരുപാട് രാഷ്ട്രീയം പറയുന്ന ഇന്നത്തെ കാര്യങ്ങൾ വിമർശനാത്മകമായി ചർച്ച ചെയ്യുന്ന സിനിമയാണ്.  "ഇതെന്റെ ജീവിതമാണ് ഞാൻ ജീവിച്ചോളാം കേട്ടോ" എന്ന് നസി പറയുന്നത് അവളുടെ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കുന്നുണ്ട്. ജയിലിൽ പോയ സഹോദരൻ കാരണം കുടുംബം മുടിഞ്ഞുപോയ സ്ത്രീയാണ് നസി. ‘‘ഇനി കോടതി കയറാൻ എനിക്ക് പറ്റില്ല അതിനു വേണ്ടി സത്താർ പണം ചെലവാക്കാൻ പറ്റില്ല’’ എന്ന് നസി പറയുന്നത് അതുകൊണ്ടാണ്.തലച്ചോർ കൊണ്ട് ചിന്തിക്കുന്ന കഥാപാത്രം.  ധന്യ എന്ന എന്റെ ഒരു അംശം പോലും നസിയിൽ ഇല്ല. അവൾ കുറച്ച് സ്വാർത്ഥയാണ്. അവൾക്ക് സത്താറിനെ അത്രയ്ക്ക് ഇഷ്ടമാണ്.

dhanya-ananya-3212

 

ഒരുപാട് ചിന്തിക്കാതെ മനസ്സിൽ ഉള്ളത് വെട്ടിത്തുറന്ന് പറയുന്ന ആളാണ് അവർ. ഉമ്മയോട് സ്നേഹമുണ്ടെങ്കിലും സ്വന്തം ജീവിതം എന്ന കാര്യം വരുമ്പോൾ അവൾക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. അവളുടെ ജീവിതത്തിൽ സത്താർ മാത്രമാണ് ഉള്ളത്. ഒടുവിൽ നസി മാനസികമായി തളർന്ന അവസ്ഥയിലേക്കു പോവുകയാണ്. നസി ആയി മാറാൻ നല്ല ഹോം വർക്ക് ചെയ്തു. മാനസികമായുള്ള തയാറെടുപ്പാണ് ചെയ്തത്. പക്ഷേ ഏതു കഥാപാത്രം കിട്ടിയാലും ചെയ്യാൻ കഴിയുമെന്ന തോന്നലുണ്ട്. ഓരോ കഥാപാത്രം ലഭിക്കുമ്പോഴും അതിനായി കൂടുതൽ പഠിക്കുകയും പ്രാക്റ്റീസ് ചെയ്യുകയും ചെയ്യും. അപ്പോൾ ആ കഥാപാത്രവുമായി അടുത്തുകൊണ്ടിരിക്കും.   

 

അവിചാരിതമായി സിനിമയിലെത്തി 

 

ഒരു സിനിമാതാരമാകണം എന്ന് ആലോചിച്ചിട്ട് പോലുമില്ല. സിനിമ അധികം കാണാറില്ലായിരുന്നു. ഞാൻ തിരുവനന്തപുരം മാർ ഇവാനിയോസിൽ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം എടുത്തതാണ്.  രണ്ടാം വർഷമായപ്പോൾ സുഹൃത്തുക്കളുടെ ഷോർട് ഫിലിമിൽ അഭിനയിക്കാൻ തുടങ്ങി. അതിനു ശേഷം മ്യൂസിക് വിഡിയോ ചെയ്തു.  ഡെസ്പരേറ്റ്, എക്സ്ട്രിമ്മിറ്റി തുടങ്ങിയ ഷോർട് ഫിലിം, ഒരു സന്ധ്യ എന്നൊരു മ്യൂസിക് വിഡിയോ, ദ് ഹാർട്ട് ഓഫ് എ ഡോഗ്, ചമേലി തുടങ്ങി നിരവധി വർക്കുകൾ ചെയ്തു. ശ്രീകൃഷ്‌ണൻ ചേട്ടന്റെ 'ദ് ഹാർട്ട് ഓഫ് എ ഡോഗ്'  2017 ഐഎഫ്എഫ്കെയിൽ തിരഞ്ഞെടുത്തിരുന്നു. അന്നു തൊട്ട് അഭിനയം കൂടുതൽ മനസ്സിലാക്കിയാൽ കൊള്ളാം എന്ന് തോന്നിത്തുടങ്ങി.  തിയറ്റർ ആണ് എന്നെ ആകർഷിച്ചത്.  തൃശൂർ ഒരു വർക്ക്ഷോപ്പിനു പോയപ്പോൾ കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റിയെപ്പറ്റി കേട്ട് അവിടെ എൻട്രൻസ് എഴുതി പഠിക്കാൻ കയറി.  

അങ്ങനെയാണ് അഭിനയം ആണ് എന്റെ വഴി എന്ന് മനസ്സിലാക്കിയത്. അവിടെ വച്ച് തനിയെ ഒരു ഡ്രാമ എഴുതി അഭിനയിച്ചു. എംഎ കഴിഞ്ഞു കരിയറിൽ ഒരു വലിയ ഫുൾ സ്റ്റോപ്പ് വന്നു. വരുമാനത്തിന് വേണ്ടി ബിനാലെയിൽ ആർട് ബൈ ചിൽഡ്രൻ എന്ന പ്രോഗ്രാമിൽ വർക്ക് ചെയ്തു. ഓഡിഷൻ ഒക്കെ കാണുന്നുണ്ടെങ്കിലും കൊടുക്കണം എന്ന് തോന്നിയില്ല.  ഞാൻ ലഖ്നൗവിൽ പോയി കുറച്ചു കുട്ടികളുമായി തിയറ്റർ വർക്ക് ചെയ്തു. അവിടെ തിരക്കുകളിൽ മുഴുകുമ്പോഴാണ് നാട്ടിലേക്ക് തിരികെ വന്ന് അഭിനയത്തിൽ സജീവമാകണം എന്ന് തോന്നിയത്. അങ്ങനെ നാട്ടിൽ വന്നതിനു ശേഷമാണു ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഗോപൻ സാറിന്റെ തുറമുഖം എന്ന നാടകത്തിൽ അഭിനയിച്ചത്. മട്ടാഞ്ചേരിയിൽ തുടർച്ചയായി മൂന്ന് ദിവസം ഞങ്ങൾ അത് അവതരിപ്പിച്ചു. 

 

ഇനി അഭിനയം തന്നെ മതി എന്ന് ഞാൻ അവിടെ വച്ച് തീരുമാനിച്ചു. അതിനുശേഷം 'അതിരനിൽ' ഒരു ചെറിയ വേഷം ചെയ്തു. എന്റെ വളരെ പഴയ ഒരു ഫോട്ടോ കണ്ടിട്ടാണ് 'നാൽപത്തിയൊന്ന്' എന്ന ചിത്രത്തിലേക്ക് പ്രജീഷ് ചേട്ടൻ വിളിച്ചത്. അതിനു ശേഷം 'അയ്യപ്പനും കോശിയും' ഓഡിഷന് പോയി.  സിനിമയിലെ വേഷം തന്നെയാണ് ഓഡിഷന് ചെയ്യിച്ചത്. അന്ന് സച്ചിയേട്ടൻ അവിടെ ഉണ്ട്. സച്ചിയേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. പിന്നീട് ഓപ്പറേഷൻ ജാവ, ഭീഷ്മപർവ്വം, ജനഗണമന, ഇപ്പൊ സൗദി വെള്ളക്കയിൽ എത്തി നിൽക്കുന്നു. ഇതിനിടെ ശരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാൾ എന്ന ഫെസ്റ്റിവൽ മൂവിയിലും അഭിനയിച്ചു.  വി.എസ്. സനോജ് സംവിധാനം ചെയ്യുന്ന 'അരിക്' എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. സെന്തിൽ, ഇർഷാദ് അലി, ശാന്തി ബാലകൃഷ്ണൻ തുടങ്ങിയവർ ഈ ചിത്രത്തിലുണ്ട്.

 

ഏതു തരത്തിലുള്ള വേഷം ചെയ്യാനും റെഡി

 

ഏത് തരത്തിലുള്ള വേഷങ്ങൾ ചെയ്യാനും എനിക്ക് താല്‍പര്യമുണ്ട്. എന്റെ കഴിവിനെ ചാലഞ്ച് ചെയ്യുന്ന വേഷങ്ങൾ കിട്ടിയാൽ സന്തോഷം. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ നോക്കിയാലും എല്ലാം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. അഭിനയ  പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. അഭിനയം  എന്റെ പാഷനാണ്. എന്റെ കഴിവിന് ചെയ്യാൻ പറ്റുന്ന എന്ത് തരം വേഷങ്ങൾ കിട്ടിയാലും ചെയ്യാൻ സന്തോഷമേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com