ADVERTISEMENT

മാത്യു തോമസ് എന്ന പേരിനെക്കാൾ കുമ്പളങ്ങിയിലെ ഫ്രാങ്കി, തണ്ണീർമത്തനിലെ ജയ്സൻ, എന്നൊക്കെ അറിയപ്പെടുന്ന യുവനടൻ! സ്കൂൾ, ടീനേജ് സമയത്തെ പിരുപിരുപ്പുകളും പ്രേമവും സൗഹ‍ൃദവുമെല്ലാം സ്വാഭാവികമായി സ്ക്രീനിൽ പകർത്തുന്ന മാത്യു നായകനാകുന്ന ഏറ്റവും പുതിയ സിനിമ ക്രിസ്റ്റി തിയറ്ററുകളിലേക്കെത്തുകയാണ്. മാളവിക മോഹനനാണ് നായിക. സ്ഥിരം ചെയ്തു വരുന്ന കഥാപാത്രങ്ങളിൽനിന്നു മാറി വ്യത്യസ്തമായ റോളുകളാണ് ഇനിയങ്ങോട്ട് എന്നാണ് മാത്യു പറയുന്നത്: 

 

സൗഹൃദം, കുടുംബം ഒക്കെ വിട്ടു; ഇനി....

 

ക്രിസ്റ്റിയുടെ സ്ക്രിപ്റ്റാണ് ഏറ്റവും അടിപൊളി. പ്ലസ്ടുക്കാരൻ ആണ് എന്റെ കഥാപാത്രം. ഉഴപ്പി നടക്കുന്ന പോയിന്റിൽ, പ്ലസ്ടു പരീക്ഷ അടുക്കുന്ന സമയത്ത് പാസ് ആകാൻ വേണ്ടി ട്യൂഷൻ പഠിക്കാൻ ചേർക്കും. ട്യൂഷൻ ചേച്ചിയെ പ്രണയിക്കുന്ന റോളാണ് എന്റേത്. ഇതു വരെ ചെയ്യാത്ത, എന്നാൽ വളരെ ഈസിയായി ചെയ്യാൻ പറ്റിയ സിനിമയായിരുന്നു ക്രിസ്റ്റി. ഇതൊരു റിയൽ സ്റ്റോറി ആണ്. മാളവികയുടെ കൂടെ വളരെ ചിൽ ആയി വർക്ക് ചെയ്യാൻ പറ്റി. സിനിമ തുടങ്ങും മുൻപേ ആയിരുന്നു പോസ്റ്ററിന്റെ ഫോട്ടോഷൂട്ട്, അന്നേ കമ്പനി ആയി, സ്ക്രിപ്റ്റ് ആയിരുന്നു ഞങ്ങളെ രണ്ടു പേരെയും ഏറ്റവും എക്സൈറ്റഡ് ആക്കിയത്. 

 

ഇതുവരെ ചെയ്ത പരിപാടിയിൽനിന്നൊക്കെ മാറി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഇനിയങ്ങോട്ടുള്ള സിനിമകളിലും ആ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഞാൻ ചെയ്യുന്ന സിനിമകൾ തിയറ്ററില്‍ എത്ര മാത്രം ഓളമുണ്ടാക്കുന്നു എന്നത് എന്നെ ബാധിക്കാറില്ല. ഒരു ആർടിസ്റ്റ് എന്ന നിലയിൽ ഞാൻ ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാറേ ഉള്ളൂ. ഇനിയങ്ങോട്ട് നെഗറ്റീവ് റോളുകള്‍ ചെയ്യണം. ഇനി വരുന്ന സിനിമകളൊക്കെ അത്തരത്തിൽ ഒരു ട്രാക്കിലാണ് എന്നാണ് വിശ്വാസം. 

 

‘വിനീതേട്ടൻ സൈലന്റല്ല, ധ്യാൻ ചേട്ടൻ കുറച്ചധികം ലൗഡ് ആണ് എന്നേ ഉള്ളൂ...’

 

തണ്ണീർമത്തൻ ദിനങ്ങളിൽ വിനീത് ശ്രീനിവാസനൊപ്പവും പ്രകാശൻ പറക്കട്ടെ എന്ന സിനിമയിൽ ധ്യാന്‍ ശ്രീനിവാസനൊപ്പവും അഭിനയിച്ച മാത്യുവിന് ഇവർ തമ്മിലുള്ള വ്യത്യാസങ്ങളെക്കാൾ സാമ്യങ്ങളെക്കുറിച്ചാണ് പറയാനുള്ളത്. 

 

‘‘രണ്ടു പേരും സത്യത്തിൽ ഒരേപോലെയാണ്. വിനീതേട്ടന്റെ കുറച്ച് ലൗഡർ പതിപ്പാണ് ധ്യാൻ ചേട്ടൻ എന്നാണ് എനിക്ക് തോന്നിയിട്ടുളളത്. അതുകൊണ്ട് വിനീതേട്ടൻ കുറച്ച് സൈലന്റാണ് എന്നു തോന്നുന്നതാണ്. അവരുടെ വ്യത്യസ്തതകളെക്കാൾ സാമ്യതകളാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചിട്ടുള്ളത്.’’

 

20 വയസ്സുകാരന്റെ മാനസിക പോരാട്ടങ്ങൾ

 

പ്രായത്തെക്കാൾ പക്യതയുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ആളാണ് മാത്യു. കുമ്പളങ്ങിയിലെ ഫ്രാങ്കിയും അഞ്ചാം പാതിരയിലെ ബെഞ്ചമിനുമെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങളാണ്. മാത്യുവിന്റെ അഭിപ്രായത്തിൽ എല്ലാ പ്രായത്തിലെ ആൾക്കാർക്കും മാനസിക പോരാട്ടങ്ങൾ ഉണ്ട്. 20 വയസ്സുള്ള ആൾക്കും പ്രശ്നങ്ങള്‍ ഉണ്ട്. കഥാപാത്രങ്ങളിലേക്കു വരുമ്പോൾ ഇതുവരെ എല്ലാവരും വളരെ കൃത്യമായ നിർദേശങ്ങൾ തരുന്നതുകൊണ്ട് എളുപ്പമാണ്. ഇനി‍യങ്ങോട്ടും മറ്റൊരു ട്രാക്കിലുള്ള കഥാപാത്രങ്ങളാണ് എന്നാണ് മാത്യു പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com