ADVERTISEMENT

ഹമ്മറിന്റെ മുകളിൽ നിന്നുള്ള ഷാറുഖ് ഖാന്റെയും ജോൺ ഏബ്രഹാമിന്റെയും ഡിഷ്യൂം ഡിഷ്യൂം, ‘ബേഷറം രംഗ്’ എന്ന ഗാനത്തിൽ പ്രേക്ഷകരെ വശീകരിക്കുന്ന അഴകുമായെത്തുന്ന ദീപിക പദുക്കോൺ.... ആക്‌ഷന്റെയും ഗ്ലാമറിന്റെയും ആഘോഷ കാഴ്ചകളായിരുന്നു ‘പഠാൻ’. ഇന്ത്യൻ ബോക്സ്ഓഫിസുകളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുന്ന ‘പഠാൻ’ സിനിമയുടെ പ്രധാന അമരക്കാരിൽ ഒരാൾ മലയാളിയാണ്. അതേ, പഠാൻ സിനിമയുടെ ഛായാഗ്രാഹകനായ സത്ചിത് പൗലോസ് എറണാകുളം സ്വദേശിയാണ്. മൂവാറ്റുപുഴക്കാരായ പൗലോസിന്റെയും ഡാഫ്‌നിയുടെയും ഏകമകൻ ആണ്. ഒരു കാലത്ത് പൂണൈ ഇൻസ്റ്റിറ്റ്യൂട്ടിലെ താരമായിരുന്നു സത്ചിതിന്റെ അച്ഛൻ സി.ജെ. പൗലോസ്. മകൻ സത്ചിത് പൗലോസും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയാണ് അഭ്രപാളികളിലെത്തുന്നത്. പഠാൻ, സത്ചിത്തിന്റെ ആദ്യ സിനിമയാണ്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുന്ന പഠാനിലൂടെ സത്ചിത്തും ഉയരങ്ങൾ താണ്ടുകയാണ്...

 

∙പഠാന്റെ ഭാഗമായതിനെക്കുറിച്ച്

sidharth-anand-satchith
പഠാൻ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ സിദ്ധാർഥ് ആനന്ദിനൊപ്പം

 

പഠാൻ എന്റെ ആദ്യ ഫീച്ചർ ഫിലിം ആണ്. പരസ്യ ചിത്രങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. കാറുകളും ബൈക്കുകളും ഷൂട്ട് ചെയ്യുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു.  പരസ്യ സംവിധായകരുമായി എനിക്ക് മനോഹരമായ സഹകരണം ഉണ്ടായിരുന്നു. അവരിൽ നിന്നും ഒരുപാട് പഠിക്കാൻ കഴിഞ്ഞു.  ഒരുപാട് പുതിയ കാര്യങ്ങൾ പരസ്യ ചിത്രങ്ങളിലൂടെ പരീക്ഷിക്കാൻ സാധിച്ചു. എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ചേരുവകളാണ് പഠാനിലേക്ക് ആകർഷിച്ചത്. കാർ ചേസിങ്, ബൈക്ക് ചേസിങ് അങ്ങനെ എന്റെ ഇഷ്ടത്തിനുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലുണ്ട്. മുൻപും ചില ചിത്രങ്ങളിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും അവയൊന്നും എന്നെ എക്സൈറ്റ് ചെയ്യിക്കുന്നതായി തോന്നിയിട്ടില്ല. പക്ഷേ എനിക്ക് വർക്ക് ചെയ്യാൻ വേണ്ട കൃത്യമായ ചേരുവകൾ പഠാനിൽ ഉള്ളതായി തോന്നി. എന്നെ ഈ സിനിമയിലേക്ക് ആകർഷിക്കുന്ന എന്തോ ഒന്ന് പഠാനിലുണ്ടായിരുന്നു. അങ്ങനെയാണ് ഈ സിനിമയിലേക്കുള്ള ക്ഷണം സ്വീകരിച്ചത്.  

satchith-paulose-cinematographer

 

∙പഠാനിലെ മലയാളി ബന്ധം

ba-paulose
എഫ്ടിഐഐ പഠനകാലത്ത് ബി.എ. പൗലോസ് (ഇടത്), സത്ചിത് പൗലോസ് (വലത്)

 

satchith-paulose-cinematographer-1

ഞാൻ എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണെങ്കിലും ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. ആർക്കിടെക്ച്ചറിൽ ബിരുദം നേടിയതിനു ശേഷം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) ചേർന്നു ഫിലിം, വിഡിയോ കമ്മ്യൂണിക്കേഷൻ പഠിച്ചു, പിന്നീട് പൂണൈ എഫ്ടിഐഐ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാറ്റോഗ്രാഫിയിൽ സ്പെഷലൈസ് ചെയ്തു.  എഫ്ടിഐഐയിൽ പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ പഠിക്കാനും എന്നിലെ കലയ്ക്ക് പ്രചോദനം നൽകുന്ന നിരവധി ആളുകളെ കണ്ടുമുട്ടാനും ഭാഗ്യമുണ്ടായി. എന്റെ അച്ഛൻ സി.ജെ. പൗലോസും പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പാസ്സായ ആളാണ്, 1974 ൽ അദ്ദേഹം അവിടെ നിന്ന് ഫിലിം ഡയറക്‌ഷൻ പഠിച്ചതാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതിന് ശേഷമാണ് എനിക്ക് എന്റെ അച്ഛനെക്കുറിച്ച് തന്നെ പലതും കണ്ടെത്താൻ കഴിഞ്ഞത്. അത് എന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായമായിരുന്നു.

 

satchith-paulose-cinematographer-2

∙പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ താരമായിരുന്നു അച്ഛൻ

 

satchith-paulose-pathaan-2

എന്റെ അച്ഛൻ പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് പഠിച്ചതെന്ന് ഞാൻ അവിടെയെത്തിയപ്പോഴാണ് മനസ്സിലാക്കിയത്. അവിടെ പഠിക്കുമ്പോൾ അച്ഛൻ ഫിലിം ഡിവിഷന്റെ ഭാഗമായി പല ഡോക്യുമെന്ററികളിലും വർക്ക് ചെയ്തിട്ടുണ്ട്.  അച്ഛൻ ഡയറക്‌ഷൻ പഠിച്ചിരുന്നുവെന്നും വിദ്യാർഥി ആയിരുന്നപ്പോൾ ചെയ്ത ചിത്രങ്ങൾക്ക് പല ക്രിട്ടിക്കൽ അവാർഡുകളും കിട്ടിയിരുന്നുവെന്നും അവിടെയെത്തിയപ്പോഴാണ് ഞാൻ മനസ്സിലായത്. അച്ഛൻ എന്നോട് ഇതൊന്നും പറഞ്ഞിട്ടില്ല. 

 

satchith-paulose

എനിക്ക് ആദ്യം സംഗീതത്തിൽ ആയിരുന്നു താൽപര്യം. ബെംഗളൂരുവിൽ വച്ച് കുറച്ച് മ്യൂസിക്കൽ ബാൻഡിനൊപ്പം ഞാൻ പ്രവർത്തിച്ചിരുന്നു. എന്നെ പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ടു പഠിപ്പിക്കണമെന്ന് അച്ഛൻ കരുതിയിരുന്നില്ലെങ്കിലും ഞാൻ ഒടുവിൽ അവിടെത്തന്നെ എത്തിച്ചേർന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോഴും ആഘോഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ആളാണ് എന്റെ അച്ഛൻ എന്നത് എനിക്ക് പുതിയൊരു തിരിച്ചറിവായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അച്ഛനെപ്പറ്റി മനസ്സിലാക്കിയതിനു ശേഷമാണ് എനിക്ക് അച്ഛനുമായി കൂടുതൽ കണക്റ്റ് ചെയ്യാൻ കഴിഞ്ഞത്. അതിനുശേഷം അച്ഛനുമായുള്ള ബന്ധത്തിന്റെ നിറം തന്നെ മാറുകയായിരുന്നു. അച്ഛനുമായി സിനിമയെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയുകയും ചെയ്തു.  

 

∙പഠാൻ ഐമാക്‌സ് ക്യാമറയിൽ ചിത്രീകരിച്ചതാണോ? 

 

പഠാൻ ഷൂട്ട് ചെയ്തത് ഐമാക്‌സിൽ അല്ല. ഐമാക്‌സ് അനുഭവം ലഭിക്കാനായി ഫയൽ, ഐമാക്‌സിലേക്ക് കൺവർട്ട് ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കു പുറമെ സ്പെയ്ൻ, യുഎഇ, തുർക്കി, റഷ്യ, ഇറ്റലി, ഫ്രാൻസ് എന്നിവടങ്ങളിലെല്ലാം പഠാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. സൈബീരിയയിലെ തണുത്തുറഞ്ഞ ബൈക്കൽ തടാകത്തിലാണ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചത്. ഉറഞ്ഞുകിടക്കുന്ന തടാകത്തിനു മുകളിൽ ഷൂട്ട് ചെയ്യുന്നത് ചാലഞ്ചിങും അതുപോലെ തന്നെ മനോഹരവുമാണ്. അത്തരത്തിൽ ഒരു കാലാവസ്ഥ കിട്ടണമെങ്കിൽ നമ്മൾ കൃത്യ സമയത്ത് തന്നെ ഷൂട്ടിങ് പ്ലാൻ ചെയ്യണം അല്ലെങ്കിൽ ഐസ് ഉരുകാൻ തുടങ്ങും. തണുത്തുറഞ്ഞ കാലാവസ്ഥയിലാണ് അവിടെ ഷൂട്ട് ചെയ്യാനെത്തിയത്. മഞ്ഞിൽ വണ്ടി ഓടിക്കുമ്പോൾ പ്രത്യേക കരുതൽ വേണം. ടയറുകളിൽ പ്രത്യേക രീതിയിലുള്ള ചെയ്നുകളും സ്പൈക്കും ഘടിപ്പിച്ചാൽ മാത്രമേ ട്രാക്‌ഷനും ഗ്രിപ്പും കിട്ടുകയുള്ളൂ.  കഠിനമായ തണുപ്പ് കാരണം അങ്ങനെയൊരു കാലാവസ്ഥയിൽ ഷൂട്ട് തന്നെ ശ്രമകരമാണ്. പ്രത്യേകിച്ചും ചേസിങും സ്റ്റണ്ടുമൊക്കെ ഷൂട്ട് ചെയ്യുമ്പോൾ. പക്ഷേ ഷൂട്ട് തുടങ്ങിക്കഴിഞ്ഞാൽ തണുപ്പോ ബുദ്ധിമുട്ടോ ഒന്നും പ്രശ്നമല്ലാതെയാകും. സിനിമ എത്രയും നന്നാക്കി എടുക്കുക എന്ന ലക്ഷ്യത്തിൽ മുഴുകി മറ്റെല്ലാം മറന്നുപോകും.  ഉറഞ്ഞുകിടക്കുന്ന തടാകത്തിൽ ദീപിക, ഷാറുഖ്, ജോൺ എന്നിവരുമായുള്ള ഷൂട്ടിങ് തന്നെ ക്രിയേറ്റിവ് ആയ നല്ല അനുഭവമായിരുന്നു.  ഞാൻ തന്നെ ആദ്യമായാണ് ഇങ്ങനെയൊരിടത്ത് ക്യാമറ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഞാൻ വളരെ ആസ്വദിച്ചാണ് ആ വർക്ക് ചെയ്തത്.

 

∙ ഷാറുഖ് ഖാനൊപ്പം

 

വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന ആളാണ് ഷാറുഖ് ഖാൻ. ചെയ്യുന്നതെന്തും ആസ്വദിക്കുന്ന ആളാണ്. ക്യാമറയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ ക്യാമറയ്‌ക്ക് ഒപ്പിയെടുക്കാൻ കഴിയുന്ന തരത്തിൽ എന്തും കൊറിയോഗ്രാഫി ചെയ്യും.  ഉദാഹരണത്തിന്, ആക്‌ഷനിടയിൽ ഞാൻ ഒരു ഹാൻഡ്‌ഹെൽഡ് ഷോട്ട് ചെയ്യുന്നത് ഷാറുഖ് കാണുകയാണെങ്കിൽ, എന്റെ ജോലി എളുപ്പമാക്കാനായി ക്യാമറയ്ക്ക് സഹായകരമായി അദ്ദേഹത്തിന്റെ പൊസിഷൻ ക്രമീകരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് ഷോട്ട് നന്നായെടുക്കാൻ വളരെ സഹായകമാണ്. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏകോപനവും മസിൽ മെമ്മറിയും അവിശ്വസനീയമാണ്. ഷൂട്ട് ചെയ്യുമ്പോൾ ലൈറ്റിന് അനുയോജ്യമായി നിൽക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നത് കാണാം. ഷാറുഖ് അഭിനയിക്കുമ്പോൾ ക്യാമറയുമായി നൃത്തം ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്, അതൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്.  ആക്‌ഷൻ കൊറിയോഗ്രാഫിയും വളരെ ആസ്വദിച്ചാണ് ഷാറുഖ് ചെയ്യുന്നത്. വളരെ സിംപിളായ സൂപ്പർസ്റ്റാർ ആണ് ഷാറുഖ്.  അദ്ദേഹം സെറ്റിലെത്തുമ്പോൾ പ്രസരിക്കുന്ന ഊർജം ഒന്ന് വേറെതന്നെയാണ്. ലൈറ്റ് ബോയ് മുതൽ എല്ലാവരെയും വിഷ് ചെയ്തു നല്ലൊരു പുഞ്ചിരിയും സമ്മാനിച്ചാണ് ഷാറുഖ് സെറ്റിൽ നിന്നും മടങ്ങുക.

 

∙ മറ്റ് ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് എങ്ങനെയാണ് പഠാൻ വ്യത്യസ്തനാകുന്നത്

 

സത്യം പറഞ്ഞാൽ ഞാൻ അധികം ബോളിവുഡ് സിനിമകൾ കണ്ടിട്ടില്ല, സിനിമയുടെ ലോകം എനിക്ക് പുതിയതാണ്. ഇത്രയും നാൾ ഞാൻ പരസ്യലോകത്തായിരുന്നു. അതായിരുന്നു എന്റെ മേഖ.ല അതിനെക്കുറിച്ചാണ് എനിക്ക് കൂടുതൽ അറിയാവുന്നത്. പഠാൻ എന്റെ ആദ്യ സിനിമയാണെന്ന് പറഞ്ഞല്ലോ. പഠാന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ച അണിയറപ്രവർത്തകർ തമ്മിൽ നല്ല കോഓർഡിനേഷൻ ആയിരുന്നു.  ഇതൊരു ടീം വർക്കിന്റെ വിജയമാണ്. സിനിമ വളരെ റിയലിസ്റ്റിക് ആയി ചെയ്യാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. സൻചിത് ബൽഹാരയുടെ പശ്ചാത്തലസംഗീതം അനുപമനീയവും മനോഹരവുമാണ്.  സംവിധായകൻ സിദ്ധാർഥ് ആനന്ദിനൊപ്പം വർക്ക് ചെയ്തത് വളരെ നല്ല അനുഭവമായിരുന്നു.  എന്തെങ്കിലും വ്യത്യസ്തമായി പരീക്ഷിക്കാനോ അല്ലെങ്കിൽ പുതിയ റഫറൻസുകൾ, പുതിയ നിറങ്ങൾ  അങ്ങനെയെന്തെങ്കിലും പരീക്ഷണങ്ങൾ ഞാൻ നിർദ്ദേശിച്ചാലോ അത് സിനിമയ്ക്ക് ഗുണം ചെയ്യുമെങ്കിൽ സിദ്ധാർഥ് അതിനെ സ്വാഗതം ചെയ്യാറുണ്ടായിരുന്നു.  സിനിമയിൽ ഞാനൊരു പുതുമുഖമായതുകൊണ്ടും അധികം ബോളിവുഡ് സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടും പഠാനെ വളരെ ഫ്രഷ് ആയി സമീപിക്കാൻ എനിക്ക് കഴിഞ്ഞുവെന്നാണ് തോന്നുന്നത്. 

 

∙ മലയാളം സിനിമ കാണാറുണ്ടോ? മലയാളം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ?

 

അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, ജി അരവിന്ദൻ തുടങ്ങിയവരുടെ ക്ലാസിക്കുകൾ ഞാൻ കണ്ടിട്ടുണ്ട്.  സമകാലീന മലയാള സിനിമകൾ അധികം കാണാൻ കഴിഞ്ഞിട്ടില്ല. എന്റെ വേരുകൾ മലയാളത്തിലാണ്. അതുകൊണ്ട് ഒരു അവസരം ലഭിച്ചാൽ മലയാള സിനിമയിൽ പ്രവർത്തിക്കാൻ തീർച്ചയായും താൽപ്പര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com