ADVERTISEMENT

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച ചിത്രമാണ് ഡിവോഴ്സ്. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്ന ഡിവോഴ്സിലൂടെ മിനി ഐ.ജി. എന്ന പുതിയ ഒരു സംവിധായിക കൂടി മലയാള സിനിമാരംഗത്ത് ചുവടുറപ്പിക്കുകയാണ്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം നാടക രംഗത്തും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള മിനി ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ശക്തമായ പ്രവർത്തി പരിചയവുമായാണ് തന്റെ ആദ്യ ചിത്രവുമായി എത്തുന്നത്. മൂത്തോൻ, ഫ്രീഡം ഫൈറ്റ് തുടങ്ങി നിരവധി സിനിമകളിലൂടെ അഭിനയ രംഗത്തും മിനി കഴിവ് തെളിയിച്ചിട്ടുണ്ട്. വനിതാ സംവിധായകരുടെ ചലച്ചിത്ര സംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കൊണ്ട് കെഎസ്എഫ്ഡിസി പദ്ധതി ആസൂത്രണം ചെയ്ത ഈ പദ്ധതി കഴിവുറ്റ കൂടുതൽ വനിതകൾക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാനുള്ള പ്രചോദനമാകുമെന്ന് മിനി പറയുന്നു. ഏറെ കാലത്തെ സ്വപ്നമായ തന്റെ ആദ്യചിത്രം തിയറ്ററിലെത്തുമ്പോൾ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് മിനി ഐ.ജി. മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.  

 

ഇരുപത്തിയഞ്ചു വർഷത്തോളം നാടകരംഗത്ത് 

mini-ig-3

 

കോളജിൽ പഠിക്കുന്ന സമയത്ത് തന്നെ സിനിമയും നാടകവുമായിരുന്നു എന്നെ ഭ്രമിപ്പിച്ചിരുന്നത്. തിരുവനന്തപുരത്ത് സ്വാതി കലാകേന്ദ്ര എന്ന നാടക സമിതിയിലൂടെയാണ് നാടകപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ശ്രീനാഥിന്റെ മുടിത്തെയ്യം എന്ന നാടകത്തിലൂടെ നാടകരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു.  തിരുവനന്തപുരത്ത് വച്ച് നടന്ന ഇന്റർനാഷനൽ തിയറ്റർ ഫെസ്ടിവൽസിലൂടെയാണ് സമാന്തര സിനിമകളുടെ ലോകത്തെക്കുറിച്ചും ക്ലാസ്സിക്കൽ സിനിമകളെക്കുറിച്ചുമൊക്കെയുള്ള ഒരു അവബോധം ലഭിച്ചത്.  നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിസൈനിങ് ആൻഡ് ഡയറക്‌ഷനിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.  2000 ൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങിയതിനു ശേഷം കോഴിക്കോട് ഹോസ്റ്റോ തിയറ്റർ എന്ന നാടക സംഘം രൂപീകരിച്ച് 25 വർഷത്തോളമായി പ്രവർത്തിച്ചുവരികയാണ്.  നാടക സംവിധാനം, എഴുത്ത്, അഭിനയം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നാടകരംഗത്തെ മികച്ച സംഭാവനയ്ക്ക്  2010 ൽ എനിക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ചാൾസ് വാലസ് അവാർഡ് ലഭിച്ചിട്ടുണ്ട്.  ലണ്ടനിലെ സെൻട്രൽ സെയിന്റ് മാർട്ടിൻസിൽ നിന്ന് ഡിസൈനിങ് ആൻഡ് ഡയറക്‌ഷനിൽ ഉപരിപഠനം നടത്തി അവിടെ വച്ച് ഒരു സിനിമയിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചു. അതിനു ശേഷം ലാൽ ജോസ് സാറിന്റെയും പി. ബാലചന്ദ്രൻ സാറിന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. എന്റെ ആദ്യ സിനിമയാണ് ഡിവോഴ്സ്.  

 

ആറു സ്ത്രീകളുടെ കഥ 

mini-ig-34

 

ആറു സ്ത്രീകളുടെയും അവരുടെ ചുറ്റുപാടുമുള്ള മനുഷ്യരുടെയും അതിജീവന കഥയാണ് ഡിവോഴ്സ് സംസാരിക്കുന്നത്. അവർ എങ്ങനെയാണ് ഡിവോഴ്സ് എന്ന പ്രോസസ്സിൽ കൂടി കടന്നു പോകുന്നത്, അതിനെ എങ്ങനെയാണ് അതിജീവിക്കുന്നത്, അതിൽ സാമ്പത്തികമായും സാമൂഹികമായും മാനസികമായും ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെയാണു അവർ നേരിടുന്നത്, കുടുംബ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ് സിനിമയുടെ പ്രതിപാദ്യ വിഷയം. കോവിഡ് വ്യാപനം രൂക്ഷമായ കാലത്താണ് ഡിവോഴ്സിന്റെ ഷൂട്ടിങ് നടന്നത് അതുകൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വന്നു. പലപ്പോഴും താരങ്ങളും അണിയറപ്രവർത്തകരും കോവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത് ഷൂട്ടിങ്ങിനെ ബാധിച്ചു.  24 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ആ ഇരുപത്തിനാല് ദിവസവും നാളെ എന്ത് സംഭവിക്കും എന്ന ആശങ്കയിൽ കൂടിയാണ്  കടന്നുപോയത്.  

 

ജീവിതഗന്ധിയായ 'ഡിവോഴ്സ്'

 

ഞാൻ എന്റെ ചുറ്റുപാടും കണ്ടിട്ടുള്ള മനുഷ്യരുടെ കഥയാണ് ഡിവോഴ്സ്. കോടതി മുറികളിൽ കണ്ടിട്ടുള്ള പരിചിതമായ മുഖങ്ങളൊക്കെയും ഇത്തരമൊരു സിനിമയുടെ കഥയ്ക്ക് പ്രചോദനമായിട്ടുണ്ട്. നമുക്കിടയിൽ പലപ്പോഴും കണ്ടിട്ടുള്ള മനുഷ്യർക്ക് പിന്നിൽ ഒരുപാട് കഥകളുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, പലരുടെയും ജീവിതങ്ങൾ അഡ്രസ് ചെയ്യപ്പെടേണ്ടതാണെന്നും മനുഷ്യാവസ്ഥയുടെ സങ്കീർണതകളും അമർന്നുപോകുന്ന നിലവിളികളും അങ്ങനെ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന തോന്നലിലാണ് ഈ സിനിമയുണ്ടാകുന്നത്.  പല പല ആളുകളുമായും എന്റെ നിയമോപദേശകരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.  വളരെ നാളായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവുമായി പലരെയും സമീപിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കേരള സർക്കാരിന്റെ പ്രോജക്ടിനെക്കുറിച്ച് അറിയാനിടയായത്. സ്ത്രീ സംവിധായകരെ സഹായിക്കാൻ മുന്നോട്ടു വന്ന പ്രോഗ്രാം ആയതുകൊണ്ട് തന്നെ സ്ത്രീകൾ അനുഭവിക്കുന്ന വിഷയം ചർച്ച ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിവാഹമോചിതരായ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞാൻ നേരിട്ട് കണ്ടറിഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അവർ ഒറ്റയായി പോകുമ്പോൾ സമൂഹത്തിൽ നിന്ന് നേരിടുന്ന പ്രശ്നങ്ങൾ ഒക്കെ ചർച്ചയാക്കാൻ വേണ്ടിയാണ് ഈ വിഷയം തെരഞ്ഞെടുത്തത്. ഈ വിഷയമാണ് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എന്ന് വന്നപ്പോൾ ഞാൻ ഒരുപാടു പേരെ കണ്ടു സംസാരിക്കുകയും പലരിൽ നിന്ന് അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.  അങ്ങനെ നോക്കുമ്പോൾ എനിക്ക് പരിചിതരായ പലരുടെയും അനുഭവങ്ങൾ പറയുന്ന ജീവിതഗന്ധിയായ സിനിമയാണ് ഡിവോഴ്സ്.

 

സംവിധായിക സ്ത്രീ ആകുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ

 

പുരുഷ കേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തിൽ തീരുമാനം എടുക്കുന്നത് പുരുഷന്മാരാണ്.  ചെറിയ കാര്യം മുതൽ ഏറ്റവും വലിയ തീരുമാനങ്ങൾ വരെ അവരാണ് എടുക്കുന്നത്.  അത്തരമൊരു അവസ്ഥയിൽ സിനിമ പോലൊരു മേഖലയിൽ ഒരു വനിതാ സംവിധായിക പറയുന്നത് അനുസരിക്കുക എന്നത് ബുദ്ധിമുട്ടായി പലരും കാണാറുണ്ട്.  പലപ്പോഴും പല കാര്യങ്ങളും നമുക്ക് ആജ്ഞ ആയി തന്നെ പറയേണ്ടി വരും. ഒരു പുരുഷൻ ചെയ്യുമ്പോൾ അത് സ്വാഭാവികമായ കാര്യവും ഒരു സ്ത്രീ ചെയ്യുമ്പോൾ അത് പുതുമയുള്ള കാര്യവുമായി കാണുന്നവരുണ്ട്.  അത്തരത്തിൽ പല ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടുണ്ട്.  സിനിമാമേഖലയിൽ ഇപ്പോൾ ഒരുപാട് സ്ത്രീകൾ കടന്നുവരുന്നുണ്ട്. ഈ വർഷം തന്നെ കുറെയധികം സ്ത്രീ സംവിധായികമാർ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. വനിതാ സംവിധായിക എന്ന ലേബലിൽ അറിയപ്പെടാതെ സംവിധായിക എന്ന് പറയുന്ന നിലയിലേക്ക് സമൂഹം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സിനിമാ മേഖല സ്ത്രീ സൗഹൃദപരമാണോ?

 

സിനിമാ മേഖലയിൽ സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നില്ല എന്ന് പറയാൻ പറ്റില്ല പക്ഷെ അത് ഇപ്പോൾ കൂടുതൽ ചോദ്യം ചെയ്യാൻ തുടങ്ങുകയും ആളുകൾക്ക് അവെയർനെസ്സ് കൂടി വരുകയും ചെയ്യുന്നതിനനുസരിച്ച് സ്ത്രീ സൗഹൃദപരമായി മാറുന്നുണ്ട്. സ്ത്രീകൾ ശാരീരികമായും മാനസികമായും സാമ്പത്തികപരമായും ചൂഷണങ്ങൾ നേരിട്ടിരുന്ന ഒരു മേഖലയാണ് സിനിമാ മേഖല. പല പ്രശ്നങ്ങൾ ഉണ്ടാവുകയും ഡബ്ല്യുസിസി പോലെയുള്ള സംഘടനകൾ ഉണ്ടാവുകയും പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമുള്ള ചർച്ചകളും അവബോധവും കൂടുകയും പൊളിറ്റിക്കൽ കറക്റ്റനസിനെക്കുറിച്ചൊക്കെ പുതിയ തലമുറയ്ക്ക് ധാരണ ഉണ്ടാകുകയും ചെയ്യുന്നതിനനുസരിച്ച് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.  ഭാവിയിൽ കൂടുതൽ വനിതാ സൗഹൃദപരമായ മേഖലയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ പദ്ധതി 

 

കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ആണ് വനിതാ സംവിധായകർക്കായുള്ള സിനിമ പദ്ധതി ആവിഷ്കരിച്ചത്. സ്ത്രീ സംവിധായകർക്കും പിന്നോക്ക ജാതിയിൽപ്പെട്ട ആളുകളുടെ ഉന്നമനത്തിനുമായുള്ള വളരെ മഹത്തരമായ ഒരു പദ്ധതിയാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കിയത്. ഇത്രയും പോപ്പുലർ ആയ ഒരു മേഖലയിൽ സ്ത്രീകൾക്ക് അവരുടെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പിക്കാനും അവരുടെ കഴിവുകൾ തേച്ചുമിനുക്കി എടുക്കാനുമുള്ള ഒരു അവസരമാണ് സർക്കാർ ഈ പദ്ധതിയിലൂടെ നൽകിയത്. സർക്കാർ ആവിഷ്കരിക്കുന്ന ഓരോ പദ്ധതിയും ജനനന്മയ്ക്ക് ഉപയോഗപ്രദമാണ്. ഇത്തരത്തിലുള്ള പദ്ധതികൾ കൂടുതൽ വനിതകൾക്ക് ഈ രംഗത്ത് മുന്നോട്ട് വരാനുള്ള ധൈര്യം പകരും. 

 

അഭിനയ പരിചയം കൈമുതലായി 

 

സിനിമ സംവിധാനം ചെയ്തത് ആദ്യമാണെങ്കിലും അഭിനയത്തിലും എന്റെ കഴിവ് തെളിയിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ എട്ടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്രീഡം ഫൈറ്റ്, ഗീതു മോഹൻദാസിന്റെ മൂത്തോൻ തുടങ്ങി ഇന്ദുലക്ഷ്മിയുടെ നിള എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. അഭിനയത്തിനുള്ള പരിചയം ഒരു സംവിധായിക ആയ സമയത്ത് എന്നെ ഏറെ സഹായിച്ചു. അഭിനയം വശമുണ്ടെങ്കിൽ ആർട്ടിസ്റ്റുകളിൽ നിന്ന് എന്താണ് വേണ്ടത് എന്നുള്ളതിന് കൃത്യമായ ധാരണ ഉണ്ടാകും. നാടകത്തിലായാലും സിനിമയിലായാലും പലവിധ കലകളുടെ സമ്മേളനമാണ് സംഭവിക്കുന്നത്. അത്തരത്തിൽ പല മേഖലയിലെ പ്രവർത്തി പരിചയം എന്റെ ആദ്യ സിനിമയെ വളരെയധികം സഹായിച്ചു.    

 

സിനിമ തിയറ്ററിൽ എത്തുമ്പോൾ സന്തോഷം 

 

ചില സാങ്കേതിക കരണങ്ങളാൽ സിനിമ റിലീസ് ചെയ്യാൻ താമസം നേരിട്ടെങ്കിലും ഒടുവിൽ ചിത്രം തിയറ്ററിൽ എത്തുമ്പോൾ വളരെയധികം സന്തോഷമുണ്ട്. ഏതൊരു പ്രോജക്ടും സമയബന്ധിതമായി നടക്കുമ്പോഴാണ് അതിന്റെ മികവിലേക്ക് എത്തുക.  കെഎഫ്ഡിസി നടത്തുന്ന ആദ്യത്തെ പ്രോജക്റ്റ് ആയതുകൊണ്ട് തന്നെ ബാലാരിഷ്ടതകൾ ഉണ്ടാകും അതിനെയൊക്കെ തരണം ചെയ്ത് മികച്ചൊരു പദ്ധതിയായി മാറുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇത്തരം പദ്ധതികൾ കൃത്യമായി ആളുകളിലേക്ക് എത്തേണ്ടതിന്റെ ആവശ്യകതകൂടി ഉണ്ട്. പ്രേക്ഷകരുടെ പിന്തുണയാണ് ഒരു കലാകാരിയെ സംബന്ധിച്ച് ഏറെ വിലപ്പെട്ടത്. എല്ലാവരും തിയറ്ററിൽ തന്നെ പോയി എന്റെ ആദ്യത്തെ സിനിമ കാണുകയും അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  എല്ലാവരുടെയും പിന്തുണ ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com