എന്റെ ദേശീയ അവാര്‍ഡ് തട്ടിമാറ്റിയത് ആരാണെന്ന് അറിയാം: അശോകൻ അഭിമുഖം
![actor-ashokan-5 actor-ashokan-5](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കഴിഞ്ഞ നാൽപത്തിനാലു വർഷമായി മലയാളി കാണുന്ന മുഖമാണ് അശോകന്റേത്. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളും നഷ്ടങ്ങളും സംസാരിക്കുന്ന അശോകൻ മലയാളിക്കു പരിചിതനാണ്. ശബ്ദവും നോട്ടവും വരെ കൊച്ചു കുട്ടികൾക്കു പോലും കാണാപ്പാഠമാണ്.
മനോരമ ഓൺലൈനിന്റെ ‘മെമ്മറി കാർഡ്’ എന്ന പരിപാടിയിൽ അശോകൻ ഹൃദയം തുറക്കുന്നു.
1979 ൽ ആദ്യ സിനിമ
സിനിമയെന്ന മായികലോകത്തേക്കു കാലെടുത്തുവയ്ക്കാൻ കോടമ്പാക്കത്ത് പോയി കഷ്ടപ്പെടേണ്ടിവന്നിട്ടില്ല അശോകന്. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലെ അവസരത്തിനായി ഓഡിഷനിൽ പങ്കെടുത്തു. കഥയിൽ എഴുതിയ രൂപത്തിനൊത്ത കുട്ടിയെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ടു.
![actor-ashokan-5 actor-ashokan-5](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ലക്ഷ്യം - സിനിമയിൽ പാടണം
ഇരു പുറവും പാട്ടുകൾ നിറച്ച കാസറ്റുകളിൽ കിഷോർ കുമാറും യേശുദാസും മുഹമ്മദ് റഫിയും ജയചന്ദ്രനും സുശീലയും പാടുന്നു. അതു കേട്ടിരിക്കുന്നതായിരുന്നു അശോകന്റെ കുട്ടിക്കാലത്തെ ഹോബി.
‘‘അച്ഛനു പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു. എന്നെ പാട്ടുകാരനാക്കാനായിരുന്നു ആഗ്രഹവും. അദ്ദേഹം പഴയ റിക്കോർഡ് പ്ലേയർ കൊണ്ടുവന്നു തന്നു. അതിൽ പാട്ടുകൾ കേട്ടും പാടിയും വളർന്നു.’’ എന്ന് അശോകൻ പറയുന്നു. വലുതായപ്പോൾ സിനിമയിലെത്തി. പാട്ടുകാരനായില്ല, നടനായി.
‘‘മമ്മൂക്ക ചോദിക്കാറുണ്ട്, നിന്റെ സ്വന്തം സിനിമയിൽ ഒരു പാട്ടു പാടാൻ അവസരം ചോദിച്ചുകൂടേയെന്ന്. ഒരിക്കൽ ആഗ്രഹം സഹിക്കവയ്യാതെ അർജുനൻ മാഷോട് ഒരു പാട്ടു പാടട്ടേയെന്നു ചോദിച്ചു. തന്നു രണ്ടുവരി. അന്നു വലിയ സന്തോഷമായി.’’
പഴയ കാലമല്ല
‘‘സിനിമ ഇറങ്ങുമ്പോൾത്തന്നെ റിവ്യൂ പറയുന്നവരുണ്ട്. ഇഴകീറി ഇങ്ങനെ പറയുമ്പോൾ അത് സിനിമയുടെ സംവിധായകനെയും നിർമാതാവിനെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്. എങ്കിലും മോശമൊരു സിനിമയും കൊണ്ട് ഇന്നു പ്രേക്ഷകരുടെ അടുത്തേക്കു പോകാനാവില്ല. എല്ലാവരും വളർന്നുകഴിഞ്ഞു.’’
തോമസുകുട്ടീ വിട്ടോടാ...
![actor-ashokan-4 actor-ashokan-4](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
നാലു നായകന്മാരുള്ള സിനിമ. ഓരോരുത്തരും മത്സരിച്ച് അഭിനയിച്ചു. എന്നിട്ടും അശോകന്റെ തോമസുകുട്ടിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് കണ്ടവരെല്ലാം പറഞ്ഞു. ‘‘തോമസുകുട്ടി വെറും നായകനായിരുന്നില്ല. അൽപം കുസൃതിയുള്ള, ലേശം വില്ലത്തരമുള്ള നായകനായിരുന്നു. എന്നാലും ഇപ്പോഴും നാലാളു കൂടിയാൽ തോമസൂട്ടി വിട്ടോടായെന്നു കേൾക്കും.’’
പരിഹാസം എനിക്കത്ര ഇഷ്ടമല്ല
‘‘തമാശയും പരിഹാസവും രണ്ടാണ്. മനപ്പൂർവമുള്ള കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. അതിനോടെനിക്കു വെറുപ്പാണ്. ചിലരുടെ അഹങ്കാരമാണ് ഇത്തരം പരിഹാസങ്ങൾക്കു കാരണം. ഞാൻ അതിനു നിന്നുകൊടുക്കാറില്ല.’’
അപ്രിയ സത്യങ്ങൾ പറയരുത്
![Asokan Asokan](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഒരുപാടു ക്ഷമ നല്ലതല്ലെന്ന് അശോകൻ പറയും. ‘‘ക്ഷമിച്ചുപോയാൽ അതു മുതലെടുക്കുന്നവർ ചുറ്റിലുമുണ്ട്. അതിനെപ്പറ്റിക്കൂടി ധാരണയുണ്ടായിരിക്കണം. ചില സെറ്റുകളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ആരെയും കൂസാതെ അതു പറഞ്ഞിട്ടുമുണ്ട്.’’
തട്ടി മാറ്റപ്പെട്ട അവാർഡുകൾ
‘‘കിട്ടേണ്ടതെന്നു കരുതിയിരുന്ന അവാർഡുകളിൽ പലതും കിട്ടാതെപോയിട്ടുണ്ട്. പലപ്പോഴും അതു തട്ടിമാറ്റിയവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം സമയങ്ങളിൽ അതൊന്നും മനസ്സിലേക്കെടുത്തിട്ടില്ല. അമരം സിനിമയിൽ സപ്പോർട്ടിങ് ആക്ടർക്കുള്ള അവാർഡ് കിട്ടുമെന്നു പലയിടത്തും പേരു വന്നിരുന്നു. കിട്ടിയില്ല.’’
![Ashokan1 Ashokan1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
അന്നു ജയിലിൽ കിടന്നു, ഒരുപാടു കരഞ്ഞു
‘‘ലഹരിമരുന്നിന് അടിമയായ കഥാപാത്രമായിരുന്നു ‘പ്രണാമം’ സിനിമയിൽ. അക്കാലത്ത് ഖത്തറിൽ ഒരു പ്രോഗ്രാമിനു പോയിരുന്നു. ആ സമയം പ്രണാമത്തിലെ ചില സ്റ്റില്ലുകൾ ചേർത്തുവച്ച് ഏതോ ഒരാൾ ഖത്തറിലെ അന്വേഷണ ഉദ്യോഗസ്ഥർക്കു പരാതി കൊടുത്തു. ഇന്ത്യയിൽനിന്നു വന്ന ഏതോ ഒരു ലഹരിവ്യാപാരിയാണെന്നൊക്കെയാണു പറഞ്ഞത്. സിനിമയിലെ സീനുകൾ കണ്ടതോടെ പൊലീസും തെറ്റിദ്ധരിച്ചു. അവർ പിടിച്ചുകൊണ്ടുപോയി ജയിലിലിട്ടു. അന്നവിടെ പാക്കിസ്ഥാനി തടവുകാരുമുണ്ടായിരുന്നു. കരയുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. ഒടുവിൽ ‘അനന്തരം’ സിനിമയുടെ വാർത്തയുടെ കട്ടിങ് അധികൃതരെ കാണിച്ചു. അപ്പോഴാണ് ഞാൻ നടനാണെന്ന് അവർക്കു മനസ്സിലായത്. അമിതാഭ് ബച്ചന്റെയും കമലാഹാസന്റെയുമൊക്കെ കൂട്ടുകാരനാണോ എന്നു പിന്നീട് പൊലീസ് ചോദിച്ചു. സിനിമയിൽ കണ്ടു പരിചയം മാത്രമേയുള്ളുവെങ്കിലും അതെ എന്നു ഞാൻ പറഞ്ഞു. രക്ഷപ്പെടുകയായിരുന്നല്ലോ ആവശ്യം.’’
ഓണാട്ടുകരക്കാരന്റെ മലയാളം
![actor-ashokan-1 actor-ashokan-1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
തമിഴ്‌നാട്ടിൽ താമസമാക്കിയിട്ടു കുറെക്കാലമായി. എന്നിട്ടും തമിഴ് പഠിച്ചില്ല. മലയാളമാണ് എന്റെ ഭാഷ. നാട് മറന്നാലും മൂട് മറക്കരുതെന്നാണല്ലോ. എത്ര കാലം മറ്റൊരു നാട്ടിൽ കഴിഞ്ഞാലും തിരിച്ചു സ്വന്തം നാട്ടിലേക്കു വരണമെന്നുതന്നെയായിരുന്നു ആഗ്രഹം. പിന്നെ എന്തിനാ തമിഴ്.
English Summary: Exclusive interview of Actor Ashokan