ADVERTISEMENT

പ്ലസ് ടു വിദ്യാർഥികളുടെ വേർപിരിയൽ ദിവസത്തെ കഥയുമായി 'ഉസ്കൂൾ' വിഷുവിന് തിയറ്ററുകളിലെത്തി.  'കവി ഉദ്ദേശിച്ചത്' എന്ന ചിത്രത്തിന്റെ സംവിധായകനായ പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉസ്കൂൾ. പ്ലസ് ടൂ കഴിഞ്ഞുള്ള വേർപിരിയലിന്റെ ദിവസം എല്ലാവരുടെയും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന ഓർമ്മയായിരിക്കും.  അതുവരെ പ്രണയം തുറന്നു പറയാത്തവർക്കുള്ള അവസാന അവസരം. ആ ദിവസത്തെ വേദനയും വീർപ്പുമുട്ടലും ഒരു സിനിമയാക്കിയാലോ എന്ന ചിന്തയാണ് ഇത്തരമൊരു കഥ തെരഞ്ഞെടുക്കാൻ കാരണം എന്ന് തോമസ് കുട്ടി പറയുന്നു. ഉസ്കൂളിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് തോമസ് കുട്ടി മനോരമ ഓൺലൈനിൽ എത്തുന്നു.

 

സെന്റ് ഓഫ് ദിവസത്തെ വീർപ്പുമുട്ടലിന്റെ കഥ

 

ഞാൻ തന്നെയാണ് കഥയും തിരക്കഥയും എഴുതി ഉസ്കൂൾ സംവിധാനം ചെയ്തത്.  പ്ലസ് ടു വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ദിവസത്തിന്റെ കഥപറയുന്ന ചിത്രമാണ്  ഉസ്കൂൾ.  എല്ലാ സ്കൂളിലെയും പ്ലസ് ടൂ വിദ്യാർത്ഥികളുടെ അവസാന യാത്രയയപ്പ് ദിവസം വേര്പിരിയലിന്റെയും പ്രണയം ആദ്യമായി തുറന്നു പറയലിന്റെയുമൊക്കെ ദിവസമായിരിക്കും.  അതുവരെ പേടിയും നാണവും കൊണ്ട് പ്രണയം തുറന്നു പറയാതെ ഇരിക്കുന്നവർക്ക് അത് തുറന്നുപറയുള്ള അവസാനത്തെ അവസരമാണ് ആ ദിവസം.  എല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാൻ സാധ്യതയുള്ള ഒരു വിഷയമായതുകൊണ്ട് എല്ലാവര്ക്കും അത് മനസ്സിലാകും.  ആ ഒരു ദിവസത്തെ കഥ സിനിമയാക്കിയാലോ എന്ന ചിന്തയാണ് ഉസ്കൂൾ ആയി മാറിയത്.  രണ്ടു സ്കൂൾ വിദ്യാർഥികൾ അവരുടെ പ്രണയം തുറന്നു പറയാൻ തീരുമാനിക്കുകയും അത് പറഞ്ഞതിന് ശേഷമുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.  കൗമാര പ്രണയത്തെ നർമ മുഹൂർത്തങ്ങലൂടെ ആവിഷ്കരിക്കുന്ന ഉസ്കൂൾ ഒരു റൊമാന്റിക് കോമഡിയാണ്. 

 

കുട്ടികളെ അഭിനയിപ്പിക്കാൻ എളുപ്പമായിരുന്നു.

 

സ്വനം എന്ന ചിത്രത്തിന് 2016 ൽ ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച അഭിനന്ദ്, സ്കൂൾ ക്ളോസവങ്ങളിൽ നാടകത്തിൽ അഭിനയിച്ച് സംസ്ഥാന നാടക മത്സരത്തിൽ അവാർഡ് ലഭിച്ച അഭിജിത്ത് എന്നീ കുട്ടികൾ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  ഇവരോടൊപ്പം ഓഡിഷൻ നടത്തി പലയിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നിരഞ്ജൻ, അർച്ചന വിനോദ്, പ്രിയനന്ദ, ഗൗരി തുടങ്ങി നിരവധി  കുട്ടികളുണ്ട്.  അവരെല്ലാം തന്നെ ഒരു മടിയും ബുദ്ധിമുട്ടുമില്ലാതെ അഭിനയിച്ചു.  ഏകദേശം നൂറ്റി അൻപതോളം കുട്ടികൾ അഭിനയിച്ചു എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്.  ശ്രീകാന്ത് വെട്ടിയാർ, ലാലി പി എം, ലിതിലാൽ തുടങ്ങി മറ്റു സിനിമകളിൽ അഭിനയിച്ച താരങ്ങളും സിനിമയിലുണ്ട്.

 

കവി ഉദ്ദേശിച്ചത്

 

പത്തു പതിനെട്ട് വർഷമായി സിനിമയ്ക്ക് പിന്നാലെ നടക്കുന്ന ആളാണ് ഞാൻ.  സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു സ്വപ്നം.   ആസിഫ് അലി ബിജു മേനോൻ എന്നിവർ അഭിനയിച്ച കവി  ഉദ്ദേശിച്ചത് എന്ന ചിത്രമാണ് ഞാൻ ആദ്യമായി സംവിധാനം ചെയ്തത്.  അതിനു ശേഷം ഒരു സിനിമ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പല കാരണങ്ങൾ കൊണ്ട് നടന്നില്ല.  കൊറോണ സമയത്ത് ദീർഘമായ ഒരു ഇടവേള വന്നപ്പോഴാണ് ഈ ചിത്രത്തിനായുള്ള ആലോചന തുടങ്ങിയത്.  കഥ പൂർത്തിയായപ്പോൾ ചിത്രം പുതിയ കുട്ടികളെ വച്ച് ചെയ്താൽ മതിയെന്ന് തീരുമാനിച്ചു.  ഷഹബാസ് അമൻ, സാമുവൽ അബി എന്നിവരുടെ സംഗീതത്തിന് വിനായക് ശശികുമാർ, മനു മഞ്ജിത്  എന്നിവരാണ് വരികൾ കുറിച്ചിട്ടുള്ളത്. ഷഹബാസ് അമൻ, സിയാ ഉൾഹക്ക്, ഹിമ ഷിൻജോ, കാർത്തിക് പി ഗോവിന്ദ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. കൊൽക്കത്ത  ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിച്ച പ്രസൂൺ പ്രഭാകർ ആണ് ഛായാഗ്രാഹകൻ.  ബോധി മൂവി വർക്സിൻ്റെ ബാനറിൽ ബീബു പരങ്ങേൻ, ജയകുമാർ തെക്കേകൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി. പ്രകാശ്, പി.എം. തോമസ്കുട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 

 

നല്ല കഥകൾ മലയാളികൾ സ്വീകരിക്കുമെന്ന പ്രതീക്ഷ

 

ഇപ്പോഴത്തെ അവസ്ഥയിൽ പുതുമുഖങ്ങളുടെ സിനിമ തീയറ്ററിൽ എത്തിക്കുക എന്നത് ദുഷ്കരമായ കാര്യമാണ്.  നല്ല കഥയായതുകൊണ്ട് പ്രേക്ഷകർ സ്വീകരിക്കും എന്ന പ്രതീക്ഷയാണ് ഈ ചിത്രം തീയറ്ററിൽ റിലീസ് ചെയ്യാൻ കാരണം.  വിഷു റിലീസ് ആയിട്ടാണ് ചിത്രം തീയറ്ററിൽ എത്തുന്നത്.  എല്ലാവരും കുടുംബവുമൊത്ത് ഈ വിഷുക്കാലം ആഘോഷിക്കാൻ തീയറ്ററിൽ എത്തി ഉസ്കൂൾ കാണും എന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com