ADVERTISEMENT

സീരിയൽ രംഗത്ത് സജീവമാണെങ്കിലും സിനിമയിലേക്കു കൂടി ‘ലൈവ്’ ആകുകയാണ്‌ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി രശ്മി സോമൻ. ‘ലൈവ്’ എന്ന വി.കെ. പ്രകാശ് ചിത്രത്തിലൂടെയാണ് രശ്മി സോമൻ സിനിമ രംഗത്തേക്കു തിരിച്ചുവരവിനൊരുങ്ങുന്നത്. ചിത്രത്തിൽ ഏറെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്. വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം ബിഗ് സ്ക്രീനിലേക്കെത്തുന്നതിന്റെ ആവേശത്തിലാണ് രശ്മി.

ലൈവായി ‘ലൈവി’ലേക്ക് വരുമ്പോൾ?

20 വർഷം മുൻപ് വികെ.പ്രകാശ് സാറിനൊപ്പം ഒരു ആഡ് ചെയ്തിട്ടുണ്ടായിരുന്നു. അന്നുമുതൽ അദ്ദേഹവുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ആ സമയത്തൊക്കെ, സിനിമ ചെയ്യാൻ താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്തുകൊണ്ടോ അന്നൊന്നും അത് നടന്നില്ല. പിന്നെ അടുത്തിടെ എനിക്ക് സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം തോന്നി. അങ്ങനെ ഞാൻ അദ്ദേഹത്തോടു തന്നെ നല്ലൊരു റോൾ വരുമ്പോൾ വിളിക്കണം എന്നു പറഞ്ഞു. അങ്ങനെയാണ് എനിക്ക് പറ്റിയ ഒരു വേഷം വന്നപ്പോൾ അദ്ദേഹമെന്നെ വിളിച്ചത്. സെറ്റിൽ എത്തിയപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ സിനിമയിൽ വന്ന കാലത്ത് ഡയലോഗുകൾ തെറ്റിയാലും ഡബ്ബിങ്ങിൽ മാനേജ് ചെയ്യാൻ കഴിയുന്നതാണെങ്കിൽ അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞ് അടുത്ത ഷോട്ടുകൾ എടുത്തിരുന്നു. പക്ഷേ ഇന്നിപ്പോൾ സിങ്ക് സൗണ്ട് ആയപ്പോൾ, ഒരൽപം തെറ്റിയാൽ പോലും ആദ്യം മുതൽ പറയേണ്ട അവസ്ഥയുണ്ട്. ആദ്യമൊക്കെ ടെൻഷനടിച്ച് നിന്നപ്പോൾ മംമ്ത ഉൾപ്പെടെയുള്ളവർ വന്ന് സംസാരിക്കുകയും അങ്ങനെ ആ സെറ്റുമായി വളരെ പെട്ടെന്ന് ഒരു ഇന്റിമസി ഉണ്ടാവുകയും ചെയ്തു. ഫുൾ ക്രൂവും വലിയ സപ്പോർട്ടായിരുന്നു.

mamta-reshmi

ലൈവിനെപ്പറ്റി?

സാമൂഹിക പ്രസക്തമായ ഒരു കഥയാണ് ഈ സിനിമയിൽ പറയുന്നത്. നമ്മളെല്ലാവരും കേട്ടിട്ടുള്ള കഥയാകും ഇത്. നമ്മൾ അറിഞ്ഞോ അറിയാതെയോ അനുഭവിച്ചിട്ടുള്ള കഥ. ചിലരുടെ നിമിഷനേരത്തെ ഫൺ മറ്റൊരാളെ എങ്ങനെ ബാധിക്കും എന്നൊക്കെ ചിത്രം പറയുന്നുണ്ട്. അത് അവർ അറിഞ്ഞുകൊണ്ടാവാം അറിയാതെ ആകാം. ചിലരുടെ നിമിഷനേരത്തെ ഫൺ മൂലം അപകടമുണ്ടായ പ്രവീണിന്റെ കാര്യവും നമ്മൾ കണ്ടതാണ്. അതുകൊണ്ടുതന്നെ എല്ലാ ആൾക്കാരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണിത്. ഞാൻ ഒരു ഫെമിനിസ്റ്റല്ലെങ്കിൽ പോലും സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ മുന്നോട്ടുവരിക എന്ന കൺസെപ്റ്റിൽ വിശ്വാസമുണ്ട്. ഈ ചിത്രം ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്. അതിലൂടെയാണ് എന്റെ തിരിച്ചു വരവ് എന്നതിൽ ഒരുപാട് സന്തോഷമുണ്ട്.

തിരിച്ചുവരവിൽ മംമ്തയ്ക്കൊപ്പം?

മംമ്ത വളരെ നല്ല കുട്ടിയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നമ്മുടെ അടുത്ത് വന്ന് സംസാരിച്ച് നമ്മളെ ആ സെറ്റിന്റെ അന്തരീക്ഷത്തിലേക്ക് കംഫർട്ട് ആക്കാൻ അവർ ശ്രമിച്ചു. അതെല്ലാം സെറ്റിൽ വളരെ കൂൾ ആയിട്ട് നിൽക്കാൻ എന്നെ ഒരുപാട് സഹായിച്ചു.

reshmi-crews

സിനിമയിൽനിന്നു സീരിയലിലേക്ക്, തിരിച്ച് സീരിയലിൽനിന്നു സിനിമയിലേക്ക്?

അഭിനയിക്കാൻ എനിക്ക് വളരെയധികം ഇഷ്ടമാണ്. ആദ്യത്തെ കുറച്ച് സിനിമകൾ കഴിഞ്ഞപ്പോൾ സീരിയലിൽ അഭിനയിക്കാൻ വിളിച്ചു. അങ്ങനെ സീരിയലുകളിൽ അഭിനയിച്ചു തുടങ്ങി. പിന്നീട് വന്ന സിനിമകളിൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായി. അങ്ങനെ സീരിയൽ മതി എന്ന് ഞാൻ തീരുമാനിക്കുകയും അതുമായി മുന്നോട്ടു പോവുകയും ചെയ്തുവെന്ന് മാത്രം. ഞാൻ സിനിമ ചെയ്യില്ല എന്ന് തരത്തിൽ വാർത്തകളൊക്കെ വന്നു. ഞാൻ അതൊന്നും കാര്യമാക്കിയില്ല. മാത്രമല്ല സീരിയൽ ഉള്ളതുകൊണ്ട് ആ സമയത്ത് സിനിമയ്ക്ക് വേണ്ടി ഞാൻ അധികം ശ്രമങ്ങളും നടത്തിയില്ല. അടുത്ത കാലത്താണ് സിനിമ വിട്ടു പോയല്ലോ എന്നൊരു ചിന്ത എന്റെ മനസ്സിലേക്ക് കടന്നുവന്നത്. അങ്ങനെയാണ് സിനിമ ചെയ്യണമെന്ന ആശയോടെ ഞാൻ വികെപിയെ സമീപിച്ചത്. അപ്പോഴും സീരിയലുകൾ ഒഴിവാക്കി സിനിമ ചെയ്യണം എന്നല്ല ആഗ്രഹം. സീരിയലുകളോടൊപ്പം സിനിമയും ചെയ്യണം എന്നാണ് ആഗ്രഹം. പിന്നെ ഞാനിപ്പോൾ ചെയ്തിരുന്ന സീരിയലുകൾ കഴിഞ്ഞു. അങ്ങനെ ഞാനൊരു നാടകം ചെയ്തു. അതിപ്പോൾ രണ്ട് സ്റ്റേജ് കഴിഞ്ഞു. നാടകത്തിന്റെ റിഹേഴ്സലും മറ്റു കാര്യങ്ങളുമൊക്കെയായി അൽപം തിരക്കായത് കൊണ്ട് പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുത്തുമില്ല.

reshmi-priya

ഒരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിൽ?

സീരിയലും സിനിമയും രണ്ടു സ്വഭാവമാണ്. എല്ലാ കാര്യത്തിലും അതങ്ങനെ തന്നെയാണ്. സീരിയലിൽ പത്തും പന്ത്രണ്ടും പതിനഞ്ചും സീനുകൾ ഒക്കെ ഒരു ദിവസം എടുത്തിട്ടുണ്ട്. സിനിമയിൽ അതിനെപ്പറ്റി ആലോചിക്കാൻ പോലും കഴിയില്ല. ഒരു ദിവസം മൂന്നോ നാലോ സീൻ എടുക്കും. അതിനപ്പുറം ഉണ്ടാവാറില്ല. പിന്നെ സീരിയലിൽ ഒരു ദിവസം നാലോ അഞ്ചോ ആർടിസ്റ്റുകൾ ആണെങ്കിൽ അവർ അന്നത്തെ ദിവസം ഫുൾ ആ സെറ്റിൽ ഉണ്ടാവും. അവരുടെ സീനുകൾ അന്നു തന്നെ പ്ലാൻ ചെയ്ത് എടുത്തു വയ്ക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ അവിടെ അന്ന് ആ ആർടിസ്റ്റുകൾക്ക് സമയം അധികം കിട്ടാറുമില്ല. സീനുകൾ വായിച്ചുനോക്കി പോയി ചെയ്യുക എന്നതാണ് പതിവ്. അത് മറ്റാരുടെയും കുറ്റം കൊണ്ടല്ല. സീരിയൽ സെറ്റുകളുടെ പൊതു സ്വഭാവം അങ്ങനെ തന്നെയാണ്.

വികെപിയുടെ സിനിമ സെറ്റിൽ അസിസ്റ്റൻറ് ഓരോ ദിവസവും സ്ക്രിപ്റ്റ് അയച്ചുതരും. അതുകൊണ്ട് അതൊന്നു വായിച്ചു നോക്കി പിറ്റേന്ന് എന്താണ് എടുക്കുന്നത് എന്നും എന്തൊക്കെയാണ് ഞാൻ പറയേണ്ടത് എന്നും നേരത്തെ അറിഞ്ഞു പഠിക്കാനുള്ള സമയം കിട്ടി. മാത്രമല്ല ഈ സിനിമയിൽ സിങ്ക് സൗണ്ടും ആയിരുന്നു. അതുകൊണ്ടുതന്നെ ഡയലോഗുകൾ കാണാതെ പഠിച്ച് പറയണമായിരുന്നു. തലേന്ന് സ്ക്രിപ്റ്റ് അയച്ചു തരുന്നത് കൊണ്ട് നന്നായി വായിച്ച് തയാറെടുക്കാൻ പറ്റി. സീരിയലുകൾ കൂടുതലായി ചെയ്യുന്നതുകൊണ്ടു തന്നെ ഇവയെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതിയ എക്സ്പീരിയൻസ് ആയിരുന്നു.

സെറ്റിലെ രസകരമായ ഒരു അനുഭവം പറയാമോ?

ഷൂട്ടിങ്ങിലെ എല്ലാ മൊമന്റുകളും നല്ല രസകരമായിരുന്നു. പൊതുവേ സിനിമയിൽ ഉള്ളവർ സീരിയലിനെ കളിയാക്കുന്ന ഒരു പ്രവണത ഉള്ളതുകൊണ്ട് തന്നെ കളിയാക്കൽ പ്രതീക്ഷിച്ചു തന്നെയാണ് ഞാൻ സെറ്റിലേക്ക് പോയത്. അതിന്റെ ഒരു പേടിയും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ല. ഒരു ദിവസം ഞങ്ങൾ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ചേച്ചി എന്നെ കാണാൻ വന്നു. എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞാണ് അവർ വന്നത്. പക്ഷേ സിനിമയുടെ കോസ്റ്റ്യൂമിൽ റെഡിയായി ഇരിക്കുന്നതുകൊണ്ട് ക്രൂവിലുള്ളവർ ആ ചേച്ചിയോട് അൽപനേരം കാത്തിരിക്കണം എന്നു പറഞ്ഞു. അവരവിടെ കാത്തുനിൽക്കുകയും ചെയ്തു. ഇതെല്ലാം വികെപി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രശ്മിക്ക് ഇത്രയും ഫാൻസ് ഉണ്ടോ എന്ന് ചോദിച്ച് വികെപി ഉൾപ്പടെ സെറ്റിലുള്ളവർ അപ്പോൾ തമാശയ്ക്ക് കളിയാക്കി. പിന്നെ പിന്നെ സെറ്റിൽ ഉണ്ടായിരുന്നവർ പലരും ഇത്രയും സീൻസ് ഒക്കെ എടുക്കുമോ സീരിയലിലെ അവസ്ഥ എന്താണ് എന്നൊക്കെ എന്നോട് ചോദിച്ച് തുടങ്ങി. ഡയലോഗ് പഠിക്കാതെ പറയുന്നതും പ്രോംപ്റ്റിങ്ങിന്റെ രീതികളും ഒക്കെ അവരിൽ പലരും ചോദിച്ചു മനസ്സിലാക്കി. അത് സത്യത്തിൽ രസകരമായ ഒരു അനുഭവമായിരുന്നു.

നൃത്തം, നാടകം, സീരിയൽ, സിനിമ. വ്യത്യസ്ത മേഖലകളിൽ സജീവമാണ്?

കുറച്ചുകാലത്തെ ജീവിതത്തിനിടയിൽ എപ്പോഴും ലൈവ് ആയിരിക്കണം എന്ന ആഗ്രഹം ഉണ്ട്. കൂട്ടത്തിൽ നാടകമാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്. നൃത്തം പോലെ തന്നെ നാടകവും നമ്മുടെ ലൈവ് പെർഫോമൻസ് ആണ്. പക്ഷേ ഓരോ നാടകത്തിനും ഓരോ സ്റ്റേജുകൾ ആണ്. അവിടുത്തെ അറേഞ്ച്മെന്റ്സിന് അനുസരിച്ചിരിക്കും നമ്മുടെ അവസ്ഥയും. അതിനോടൊപ്പം നിന്ന് വേണം നമ്മൾ ഡയലോഗുകൾ ഓർത്തെടുത്ത് പറയാൻ. അതൊരു പുതിയ അനുഭവമാണ്. രണ്ട് സ്റ്റേജുകൾ കഴിഞ്ഞപ്പോൾ അതിലൊന്ന് സൂര്യ കൃഷ്ണമൂർത്തി സാറിന്റെ 'ഗണേശ'മായിരുന്നു. ഒരുപാട് വലിയ വലിയ ആളുകൾ വന്നുപോയ 'ഗണേശ'ത്തിൽ ഒരു നാടകം ചെയ്യാൻ കഴിഞ്ഞുവെന്നത് വളരെ വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു.

ഒരു വികെപി സിനിമയിലൂടെ തിരിച്ചുവരവ്?

reshmi-soman-main

എന്റെ ആദ്യ സിനിമ തിയറ്ററിൽ റിലീസ് ആയ സമയത്തിനേക്കാൾ കൂടുതൽ എക്സൈറ്റഡ് ആണ് ഞാനിപ്പോൾ. അന്ന് ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അന്ന് അത് തിരിച്ചറിയാനുള്ള ഒരു ബോധവും എനിക്ക് ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ ട്രെയിലർ ലോഞ്ചിന് പോയപ്പോൾ, സ്ക്രീനിൽ ചെറിയ ഷോട്ടുകളിൽ ആണെങ്കിൽ പോലും എന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ട്രെയിലർ കണ്ടതിനു ശേഷം സുഹൃത്തുക്കളും അല്ലാത്തവരുമായ കുറെയധികം ആളുകൾ വിളിച്ചു. ട്രെയിലറിനടിയിൽ പലരുടെയും രശ്മിയുടെ തിരിച്ചുവരവ് എന്ന തരത്തിലുള്ള കമന്റുകളും വായിച്ചു. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. പിന്നെ വികെപിയുടെ സെറ്റിൽ എല്ലാം കൃത്യമായ ചാർട്ട് പ്രകാരമാണ് മുന്നോട്ടുപോയത്. സീരിയലുകൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇതിൽ അഭിനയിച്ചതും. ചാർട്ട് എല്ലാം നേരത്തെ തന്നതു കൊണ്ടും അവയെല്ലാം കൃത്യമായി പാലിക്കപ്പെട്ടതുകൊണ്ടും എനിക്ക് മറ്റൊരു ബുദ്ധിമുട്ടും ആ സെറ്റിൽ ഉണ്ടായിട്ടില്ല. അതൊക്കെ ആർടിസ്റ്റ് എന്ന നിലയിൽ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. തീർച്ചയായും എല്ലാവരും ചിത്രം തിയറ്ററിൽ തന്നെ പോയി കാണണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com