ADVERTISEMENT

ജനപ്രിയമായ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നിലീൻ സാന്ദ്ര പ്രേക്ഷകരുടെ ഇഷ്ടതാരമായത്. നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപക പ്രശംസയും കിട്ടിയിരുന്നു. ഇപ്പോൾ ‘2018’ എന്ന ചിത്രത്തിലെ വേഷത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഈ അഭിനേത്രി. 2018 ൽ നരേൻ അവതരിപ്പിച്ച മൽസ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീൻ എത്തുന്നത്. ഏറെ നാളുകൾക്കു ശേഷം പ്രേക്ഷകരെ തിയറ്ററിലേക്കു തിരിച്ചെത്തിച്ച സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നിലീൻ പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് നിലീൻ സാന്ദ്ര മനോരമ ഓൺലൈനിലെത്തുന്നു.

പ്രതീക്ഷിക്കാതെ കിട്ടിയ ‘പ്രളയം’

ആവാസവ്യൂഹത്തിൽ നായികയായിരുന്നു. അതിനു ശേഷം ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ലഭിച്ചത് 2018 ൽ ആണ്. ചെറിയ വേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കരിക്ക് ഫ്ലിക് ചാനലിലെ റോക്ക് പേപ്പർ സിസേഴ്സ്, സാമർഥ്യ ശാസ്ത്രം എന്നീ വെബ് സീരീസുകളിൽ അഭിനയിക്കുമ്പോഴാണ് എന്നെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ‘ആവാസവ്യൂഹം’ റിലീസ് ചെയ്‌തതിന്‌ ശേഷമാണ് ജൂഡ് ഏട്ടൻ എന്നെ ഈ ചിത്രത്തിലേക്കു വിളിച്ചത്. അപ്പോൾ അത്യാവശ്യം നല്ല റോൾ ആയിരിക്കുമല്ലോ എന്നു തോന്നി. എങ്കിലും ചെറിയ വേഷങ്ങൾ ഒരുപാട് ചെയ്തതുകൊണ്ട് അതുപോലെ ചെറിയ വേഷം ആയിരിക്കും എന്നാണു കരുതിയത്.

nileen-2018

സിനിമയിൽ അഭിനയിച്ചു തുടങ്ങുമ്പോഴും നരേന്റെ ഭാര്യ എന്നതിലപ്പുറം വലിയ പ്രാധാന്യമുള്ള റോൾ ആണെന്നു കരുതിയില്ല. പക്ഷേ എന്റെ കഥാപാത്രം എല്ലാവരെയും സ്വാധീനിക്കുന്ന ശക്തയായ കഥാപാത്രമായി മാറുന്നത് ആ ഡയലോഗ് പറഞ്ഞപ്പോഴാണ് അറിയുന്നത്. ഡയലോഗ് വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല. ഞാൻ അസോഷ്യേറ്റ് ഡയറക്ടർ പയ്യനോട് ചിരിച്ചുകൊണ്ട് ചോദിച്ചു, ‘എടാ എന്താ ഇത്, ഇത് ഇപ്പോഴാണോ തരുന്നത്’. പെർഫോം ചെയ്യാനുള്ള ഒരു നല്ല സീൻ ആയിരുന്നു അത്. ലാൽ സർ, നരേൻ ചേട്ടൻ, ആസിഫ് അലി എന്നീ സീനിയർ താരങ്ങളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്തത് നല്ല അനുഭവമായിരുന്നു. തിയറ്റർ ബാക്ഗ്രൗണ്ട് ഉള്ളതുകൊണ്ട് എന്തുകിട്ടിയാലും ചെയ്യും, അതിനു പേടിയില്ല.

nileen-sandra-15

ജൂഡ് ആന്തണിയുടെ ആത്മാർഥതയുടെ പ്രതിഫലം

വൈക്കത്ത് സെറ്റിട്ട് എടുത്ത സീനിലൊന്നും ഞാൻ ഉണ്ടായിരുന്നില്ല. കടപ്പുറം സീൻ, ക്യാംപ് തുടങ്ങിയ രംഗങ്ങളിലാണ് ഞാൻ ഉണ്ടായിരുന്നത്. പക്ഷേ കൂടെ അഭിനയിച്ചവർ പറഞ്ഞതു കേട്ടിട്ട് അവിടുത്തെ ഷൂട്ടിങ് ഒക്കെ വലിയ അനുഭവമായിരുന്നു എന്നു മനസ്സിലായി. സിനിമ കാണുമ്പോഴാണ് ജൂഡ് ഏട്ടന്റെ കഷ്ടപ്പാടിന്റെ വില മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ ആത്മാർഥതയ്ക്കു കിട്ടിയ പ്രതിഫലമാണ് ഈ വിജയം.

തിയറ്ററിലേക്ക് പ്രേക്ഷകനെ മടക്കിവിളിച്ച സിനിമ

ആദ്യദിനം കഴിഞ്ഞപ്പോൾത്തന്നെ സിനിമ ബ്ലോക്ക് ബസ്റ്റർ ആയിരിക്കും എന്നു മനസ്സിലായി. എല്ലാ സിനിമയും തിയറ്ററിൽ കാണുന്ന സിനിമാപ്രേമികളുടേതു മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങളും തിയറ്ററിൽ പോയി കാണുന്ന പടമാണ് 2018. എല്ലാവരും കണ്ടിട്ട് അഭിപ്രായം വിളിച്ചു പറയുമ്പോൾ വലിയ സന്തോഷമുണ്ട്.

nileen-sandra-3

 

nileen

വലിയൊരു കാലയളവിനു ശേഷമാണ് ഇതുപോലെ തിയറ്ററുകൾ നിറയുന്നത്. അതിന്റെ സന്തോഷം എല്ലാവർക്കുമുണ്ട്. പ്രേക്ഷകരെ തിരികെ തിയറ്ററിൽ കൊണ്ടുവന്ന സിനിമയുടെ ഭാഗമായതിൽ സംതൃപ്തിയുണ്ട്. സിനിമ കണ്ടിട്ട് ഒരുപാടു സുഹൃത്തുക്കൾ വിളിക്കുന്നുണ്ട്.

പ്രളയം നേരിട്ട് അനുഭവിച്ചില്ല എങ്കിലും

nileen-sandra-1

പ്രളയസമയത്ത് എന്റെ പപ്പ മലപ്പുറത്ത് ഡപ്യൂട്ടി തഹസിൽദാരായിരുന്നു. പപ്പ ലീവിന് വീട്ടിൽ വന്നിട്ടു തിരിച്ചു പോകുമ്പോൾ പ്രളയത്തിൽ പെട്ടു. കുറച്ചു ദിവസം പപ്പ ക്യാംപിലായിരുന്നു. പിന്നെ റവന്യൂ ഡിപ്പാർട്മെന്റ് ആയതുകൊണ്ട് ആ സമയത്ത് എപ്പോഴും തിരക്കിലായിരുന്നു. ഞങ്ങൾ പ്രളയത്തിൽ നേരിട്ട് അകപ്പെട്ടില്ലെങ്കിലും പപ്പ പ്രളയത്തിൽ പെട്ടപ്പോൾ ഞങ്ങൾക്കും ടെൻഷനുണ്ടായിരുന്നു. അന്നത്തെ സംഭവങ്ങൾ സിനിമയാകുമ്പോൾ, പ്രളയം നേരിട്ട് അനുഭവിച്ചവർക്കൊക്കെ എന്തുമാത്രം റിലേറ്റ് ചെയ്യാൻ കഴിയും എന്ന് മനസ്സിലാകുന്നുണ്ട്.

അഭിനയം മാത്രമല്ല എഴുത്തുമുണ്ട്

nileen-sandra-18

ആവാസവ്യൂഹം ഒരു ഭാഗ്യചിത്രമായിരുന്നു. ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ ആ ചിത്രത്തിന്റെ ഭാഗമായതുതന്നെ ഭാഗ്യമാണ്. ഏറെ പ്രത്യേകതയുള്ള ചിത്രമായിരുന്നു അത്. ഇപ്പോൾ ഒരു കമേഴ്‌സ്യൽ സിനിമയിൽ അഭിനയിച്ചു, വെബ് സീരീസിൽ അഭിനയിക്കുന്നു, പല പ്രായത്തിലുള്ള, പല റേഞ്ചുള്ള കഥാപാത്രങ്ങൾ, കലയുടെ എല്ലാ മേഖലയിലും കൈ വയ്ക്കുന്നത് സന്തോഷമുള്ള കാര്യമാണ്.

nileen-sandra-6

റോക്ക് പേപ്പർ സിസേഴ്സ്, സാമർഥ്യശാസ്ത്രം എന്നീ വെബ് സീരീസുകൾ എഴുതിയത് ഞാനാണ്. അതുകൊണ്ട് അതിലൊക്കെ അഭിനയിക്കുന്നത് വ്യക്തിപരമായ സന്തോഷം കൂടിയായിരുന്നു. ഇപ്പോൾ പുതിയ ചില തിരക്കഥകളുടെ പണിയിലാണ്. മറ്റൊരു ചിത്രത്തിന് സംഭാഷണം എഴുതുന്നുണ്ട്. ആദ്യം മുതൽ എഴുത്തും അഭിനയവുമായിരുന്നു എന്റെ പാഷൻ

കുടുംബം

എറണാകുളത്ത് അരൂർ ആണ് എന്റെ സ്ഥലം. അച്ഛൻ ജൂഡി തഹസിൽദാർ ആയി റിട്ടയർ ചെയ്തു. അമ്മ മേരി ഹൈക്കോടതിയിൽ ജോലി ചെയ്യുന്നു. ഒരു അനുജനുണ്ട്– സാം, അവൻ ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിനു തയാറെടുക്കുന്നു. അവരെല്ലാം എന്റെ പാഷന് ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com