ADVERTISEMENT

സാരിയുടുത്ത്, സ്നിക്കേഴ്സ് ധരിച്ച്, കയ്യിലൊരു പെപ്പർ സ്പ്രേയും പിടിച്ചു യാത്ര ചെയ്യുന്ന കൂൾ ഉമ്മച്ചി! പേര് ലൈല. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിൽ സംവിധായകൻ അഖിൽ സത്യൻ ഏറ്റവും കഷ്ടപ്പെട്ടത് അങ്ങനെയൊരു സ്റ്റൈലിഷ് ഉമ്മച്ചിയെ കണ്ടെത്താനായിരുന്നു. മാക്സ് ഫൗണ്ടേഷന്റെ ഏഷ്യൻ റീജിയൻ ഹെഡ് വിജി വെങ്കടേഷിലാണ് അഖിൽ സത്യന്റെ അന്വേഷണം അവസാനിച്ചത്. അതിന് അഖിലിനെ സഹായിച്ചത് കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിതയും. സ്വപ്നം പോലും കാണാത്ത സിനിമയുടെ മാസ്മരിക ലോകത്തേക്ക് എഴുപത്തിയൊന്നാം വയസ്സിൽ അരങ്ങേറിയ അനുഭവം വിജി വെങ്കടേഷ് പങ്കുവയ്ക്കുന്നു. 

 

സ്വപ്നതുല്യം ഈ ദിവസങ്ങൾ

viji-venkatesh-23

 

മനോഹരമായ അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ഇംഗ്ലിഷിൽ ഒരു വാക്കുണ്ട്, 'surreal'. മൊഴിമാറ്റുമ്പോൾ സ്വപ്നതുല്യമെന്നോ വിചിത്രമെന്നോ അർഥം വരുന്ന ആ വാക്കാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയെ കുറിക്കാൻ ഏറ്റവും അനുയോജ്യം. യാഥാർഥ്യവുമാണ് എന്നാൽ സ്വപ്നം പോലെ തോന്നുകയും ചെയ്യും. ഹൃദയത്തിൽ ഊഷ്മളതയോടെ തിളങ്ങി നിൽക്കുന്ന അനുഭവം! കൊച്ചുമക്കൾക്കാണ് എന്നേക്കാളും സന്തോഷം. "പാട്ടീ... അതിഗംഭീരമായിരിക്കുന്നു... വല്ലാത്ത അഭിമാനം തോന്നുന്നു," എന്നൊക്കെയാണ് അവരുടെ കമന്റുകൾ. തിയറ്ററിലും എയർപോർട്ടിലും ഒക്കെ വച്ച് എന്നെ കാണുമ്പോൾ, 'ഉമ്മച്ചി' എന്നു വിളിച്ചാണ് പലരും തിരിച്ചറിയുന്നതും അടുത്തു വരുന്നതും. ഇതെല്ലാം എന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്നതാണ്. 

viji-venkatesh-12

 

akhil-viji
ഭർത്താവ് കൃഷ്ണസ്വാമി വെങ്കടേഷിനും അഖില്‍ സത്യനുമൊപ്പം വിജി

ജീവിതം ഇതു വരെ

 

viji-fahadh3

ടി.ആർ. വിജയലക്ഷ്മി എന്നാണ് എന്റെ യഥാർഥ പേര്. തൃശൂർ രാമകൃഷ്ണൻ വിജയലക്ഷ്മി. അമ്മയുടെ നാട് തിരുവനന്തപുരവും അച്ഛന്റേത് തൃശൂരുമാണ്. ഭർത്താവ് കൃഷ്ണസ്വാമി വെങ്കിടേഷ് തൃപ്പൂണിത്തുറക്കാരനാണ്. അച്ഛന് ഡൽഹിയിലായിരുന്നു ജോലി. ഞാൻ പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. പഠനം കഴിഞ്ഞ ഉടനെ വിവാഹം നടന്നു. രണ്ടു മക്കളായി. മുംബൈയിൽ ഓയിൽ റിഫൈനറിയിലായിരുന്നു ഭർത്താവിന് ജോലി.

viji-venkatesh-vineeth

 

പിന്നീട് ഞങ്ങൾ വെനസ്വേലയിലേക്ക് പോയി. അവിടെ നല്ല നിലയിൽ ജീവിക്കുന്നതിന് ഇടയിൽ ബിസിനസിൽ നഷ്ടം സംഭവിച്ചു. ഒരു സുപ്രഭാതത്തിൽ കയ്യിൽ ഒന്നുമില്ലാതെ അവിടെ നിന്നു പോരേണ്ടി വന്നു. പിന്നീട് കുറച്ചു കാലം യു.എസിലായിരുന്നു. അവിടെ പല തരത്തിലുള്ള ജോലികൾ ചെയ്യേണ്ടി വന്നു. തിരിച്ച് ഇന്ത്യയിലെത്തിയതിനു ശേഷമാണ് മാക്സ് ഫൗണ്ടേഷനിൽ പ്രോഗ്രാം കോർഡിനേറ്റർ ആയി ജോലി കിട്ടിയത്. ഇപ്പോൾ അതിന്റെ ഏഷ്യ റീജിയൻ ഹെഡ് ആണ്. 

viji-venkatesh-2

 

viji-venkatesh-22

ആ ചിരിയിൽ ഞാൻ വീണു

 

viji-venkatesh-husband
ഭർത്താവ് കൃഷ്ണസ്വാമി വെങ്കടേഷിനൊപ്പം വിജി വെങ്കടേഷ്

കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിതയാണ് എന്നെ സമീപിച്ചത്. എനിക്ക് വയസ്സ് 71 ആയി. കാൻസർ രോഗികൾക്കു വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. നല്ല തിരക്കുള്ള ജോലിയാണ്. സിനിമയ്ക്കായി സമയം മാറ്റി വയ്ക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമായിരുന്നില്ല. മലയാളി ആണെങ്കിലും മലയാളം ഒഴുക്കോടെ സംസാരിക്കാനും അറിയില്ല. ഇതെല്ലാം പറഞ്ഞെങ്കിലും അവർ എന്നെ വിട്ടില്ല. എന്റെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടാണ് അവർ എന്നെ സമീപിച്ചത്. സംവിധായകൻ അഖിലിന്റെ മനസിലെ കഥാപാത്രത്തിന് എന്റെ രൂപമായിരുന്നു.

 

ഒടുവിൽ അഖിലിനെ നേരിൽ കാണാൻ ഞാൻ സമ്മതിച്ചു. ആ കൂടിക്കാഴ്ച എനിക്കിപ്പോഴും ഓർമയുണ്ട്. 'അഴകാന സിരിപ്പ്' എന്നു പറയില്ലേ! അങ്ങനെയൊരു ചിരിയോടെയാണ് അഖിൽ എന്നെ കാണാൻ വന്നത്. സത്യത്തിൽ ഈ സിനിമയുടെ അത്ഭുതവിളക്ക് അഖിലാണ്. അദ്ദേഹം എന്നെ വിശ്വാസത്തിലെടുത്തു. അഖിൽ എന്നോടു സിനിമയിലെ മറ്റു താരങ്ങളെക്കുറിച്ചു സൂചിപ്പിച്ചു. ഫഹദ് ഫാസിൽ, വിനീത്, മുകേഷ്, ഇന്നസെന്റ് അങ്ങനെയുള്ളവരെക്കുറിച്ച് കേട്ടപ്പോൾ ആവേശം തോന്നി. ഞാൻ ഫഹദ് ഫാസിലിന്റെ വലിയ ഫാനാണ്. വിനീതിന്റെ സിനിമകൾ എത്രയോ കാലമായി കണ്ടുകൊണ്ടിരിക്കുന്നു. അവർക്കൊപ്പം ഒരു വേഷം ചെയ്യുന്നത് തീർച്ചയായും ആവേശകരമായിരിക്കുമെന്നു തോന്നി. അങ്ങനെ ഞാൻ ലൈല എന്ന ഉമ്മച്ചിയായി. 

 

ആ കണ്ണുനീർ റിയലാണ്

 

വിനീത് ഒരു ബ്രില്യന്റ് ആക്ടറാണ്. സിനിമയിലെ ചില സീനുകളിൽ അദ്ദേഹം ഒച്ചയെടുത്തു സംസാരിക്കുന്നുണ്ട്. ആ ഒച്ച കേൾക്കുമ്പോഴെ എനിക്ക് സ്വാഭാവികമായി പേടി വരും. അത്രയും പവർഫുൾ ആയിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനീതുമായുള്ള ഇമോഷനൽ രംഗത്ത് ഗ്ലിസറിൻ ഇല്ലാതെയാണ് ഞാൻ കരഞ്ഞത്. അത് എടുക്കുമ്പോൾ ഞാൻ കുറെ തെറ്റു വരുത്തി. ഒരുപാടു തവണ തെറ്റിച്ചു ചെയ്തതോടെ ശരിക്കും ഞാൻ കരഞ്ഞു പോയി.

 

സിങ്ക് സൗണ്ട് ആയതിനാൽ എല്ലാ ഡയലോഗുകളും അഖിൽ നേരത്തെ റെക്കോർഡ് ചെയ്ത് എനിക്കു അയച്ചിരുന്നു. അതു കേട്ടാണ് ഞാൻ പഠിച്ചത്. പക്ഷേ, ഇമോഷനൽ സീനിൽ ഒരുപാട് ഡയലോഗ് ഉണ്ട്. ഞാൻ ശരിക്കും വിയർത്തു പോയി. അപ്പോൾ വിനീത് എന്റെ കൈ പിടിച്ച് ആശ്വസിപ്പിക്കും. 'ദീദി ടെൻഷനടിക്കണ്ട. എല്ലാം ശരിയായി വരും' എന്നു പറയും. ആ സീൻ എടുത്തു കഴിഞ്ഞതും ഞാൻ വാഷ്റൂമിൽ പോയി കരഞ്ഞു. പ്രേക്ഷകർക്ക് ആ രംഗം ഇഷ്ടമായെന്നു കേൾക്കുമ്പോൾ ശരിക്കും സന്തോഷമാണ്. 

 

ഇൻസ്റ്റയിൽ കൂൾ സ്റ്റാർ

 

സോഷ്യൽ മീഡിയ എനിക്ക് വളരെ ഇഷ്ടമാണ്. ഫലപ്രദവും ശക്തവുമായ ഒരു ആയുധമാണ് അത്. കാൻസർ രോഗികൾക്കൊപ്പമാണ് എന്റെ ജോലി. അവരെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനും പങ്കുവയ്ക്കാനുമുണ്ട്. അതെല്ലാം ഞാൻ ചെയ്യുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. കൂടാതെ എനിക്ക് സാരി ഒരുപാട് ഇഷ്ടമാണ്. ചെറുപ്പക്കാരുടെ ഇടയിൽ സാരിയെ പരിചയപ്പെടുത്താനും കൈത്തറി സാരികളുടെ പ്രചാരണത്തിനും ഞാൻ ഇൻസ്റ്റഗ്രാം ഉപയോഗിക്കാറുണ്ട്. അതിനെല്ലാം കഴിയുന്ന ഗംഭീര പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ചിലർ പറയും, സാധാരണ ഇൻസ്റ്റയിൽ മുഴുവൻ ചെറുപ്പക്കാരാണ്. എന്നാൽ നോക്കൂ, എന്നെപ്പോലെ ഒരു വയസായ സ്ത്രീ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്നതു കാണാനും വായിക്കാനും ആളുകളുണ്ട്.  

 

അമ്മ എന്റെ റോക്ക് സ്റ്റാർ

 

എന്റെ അമ്മയ്ക്ക് 96 വയസ്സായി. അവരാണ് എന്റെ പ്രചോദനം. എന്നെക്കാൾ പൊതുവിജ്ഞാനം അമ്മയ്ക്കുണ്ട്. പ്രായം എത്ര ആയാലും എല്ലായ്പ്പോഴും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് അമ്മയാണ്. ഞാൻ‌ സിനിമയിൽ അഭിനയിച്ചതിൽ എന്നേക്കാൾ സന്തോഷം അമ്മയ്ക്കാണ്. എന്റെ അഭിപ്രായത്തിൽ എല്ലാ സ്ത്രീകളും പുറത്തു പോയി ജോലി ചെയ്യണം. സാമ്പത്തിക സ്വാതന്ത്ര്യം നേടണം. വീട്ടുജോലി വേറെയാണ്. അത് ഓരോരുത്തരുടെയും ചോയ്സ് ആണ്. എങ്കിലും, അവരവർക്കു സന്തോഷം നൽകുന്ന എന്തെങ്കിലും കാര്യം സ്ത്രീകൾ ചെയ്യണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com