ADVERTISEMENT

ആറു വർഷങ്ങൾക്കുേശഷം സിനിമാ നിർമാണ രംഗത്തേക്ക് മടങ്ങിവരുന്ന സാന്ദ്ര തോമസിന്റെ പുതിയ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. സസ്പെൻസ് ത്രില്ലറായ ‘നല്ല നിലാവുള്ള രാത്രി’ ഒരു പുത്തൻ കാഴ്ചാനുഭവമാണ് പകർന്നു നൽകുന്നത്.  ആറു  സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ കഥപറയുന്ന ചിത്രത്തിൽ കുര്യൻ എന്ന വിദേശ മലയാളിയായി അഭിനയിച്ചിരിക്കുന്നത് നടൻ  ബാബുരാജ് ആണ്.  പല അടരുകളുള്ള കുര്യൻ എന്ന കഥാപാത്രം ഏറെ താൽപര്യത്തോടെയാണ് ചെയ്തതെന്ന് ബാബുരാജ് പറയുന്നു.  മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്ന ചിത്രം ഒരു വലിയ വിജയമാകുമെന്ന പ്രതീക്ഷയും ബാബുരാജ് പങ്കുവയ്ക്കുന്നു... 

 

സാന്ദ്ര തോമസ് വിളിച്ചു ഞാൻ കുര്യനായി 

 

നിർമാതാവ് സാന്ദ്ര തോമസ് ആണ് എന്നെ വിളിക്കുന്നത്, ‘‘ചേട്ടാ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്. ഈ കഥ ഒന്ന് കേട്ട് നോക്കൂ’’ എന്നുപറഞ്ഞു.  സംവിധായകൻ മർഫി ദേവസ്സി ആണ് കഥ പറഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് അത് ഇഷ്ടപ്പെട്ടു.  ഇതുവരെ ചെയ്തതിൽ നിന്ന് ഒരുപാട് വ്യത്യസ്തമായ കഥാപാത്രമാണ് കുര്യൻ. പല ഷെയ്ഡ് ഉള്ള കഥാപാത്രമാണ്. ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെ എന്ന ഒരു ചൊല്ലില്ലേ അതുപോലെ തന്നെ സ്വന്തം ലക്ഷ്യത്തിലെത്താൻ എന്ത് വഴിയും സ്വീകരിക്കാൻ തയാറായി നിൽക്കുന്ന ഒരാളാണ് കുര്യൻ. ഇയാളുടെ പ്രശ്നത്തിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. ഞാൻ ഏറെ ഇഷ്ടത്തോടെ ചെയ്ത കഥാപാത്രമാണിത്.  

 

മർഫി ദേവസി ഒരു നവാഗത സംവിധായകനാണെന്ന് തോന്നില്ല 

nalla-nilavulla-rathri-review

 

ഒരു സിനിമ കാണുന്നതുപോലെയാണ് മർഫി കഥ പറഞ്ഞത്. ഒരു എഴുത്തുകാരൻ കഥ പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അയാൾ ആ കഥയിൽ എത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്ന്.  മർഫി ആദ്യമായി ചെയ്യാൻ പോവുകയാണെന്ന് തോന്നിയതേ ഇല്ല.  സ്വന്തം പടത്തെപ്പറ്റി നല്ല ധാരണ ഉള്ള ആളായിരുന്നു മർഫി, പുള്ളി പറയുന്നത് ചെയ്തുകൊടുക്കുക എന്ന പണിയേ ഉണ്ടായിരുന്നുള്ളൂ. നല്ല കഴിവുള്ള സംവിധായകനാണ് മർഫി.

nalla-nilavulla-rathri-teaser

 

ചെറുപ്പക്കാരോടൊപ്പം അഭിനയിക്കുമ്പോൾ കൂടുതൽ ഊർജമാണ് 

 

എന്നോടൊപ്പം അഭിനയിച്ചവരിൽ കൂടുതൽ പേരും എന്നേക്കാൾ പ്രായം കുറഞ്ഞവരാണ്. അവരോടൊപ്പം വർക്ക് ചെയുമ്പോൾ അവരുടെ ലോകത്തിൽ ഒരു ഭാഗമാകാനും അവരുടെ വൈബ് ആസ്വദിക്കാനും കഴിയും. അവരോടൊപ്പം പടം ചെയ്യുന്ന എക്സ്പീരിയൻസ് ഒന്ന് വേറെയാണ്.  ഹണി ബീ ഒക്കെ ചെയ്തപ്പോൾ ആസിഫ് അലി,  പിന്നെ ഈ പടത്തിന്റെ വേറൊരു പ്രത്യേകത നായിക ഇല്ല എന്നുള്ളതാണ് തുല്യ പ്രാധാന്യമുള്ള ആറേഴ് കഥാപാത്രങ്ങൾ.  പേരിന് മാത്രം എനിക്കും മറ്റൊരാൾക്കും ഓരോ സീനിൽ ഒരു ഭാര്യ കഥാപാത്രം ഉണ്ട്.  ബാക്കിയെല്ലാം ഇവരുടെ അടിച്ചുപൊളിയും പിന്നെ ഇവർ പോകുന്നതിനിടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളുമാണ്. എനിക്ക് ഇത് വളരെ വ്യത്യസ്തമായി തോന്നി.  സായി കുമാർ, ചെമ്പൻ വിനോദ്, ബിനു പപ്പു, ജിനു ജോസഫ്, റോയ് ഡേവിഡ്, ഗണപതി, സജിൻ ചെറുകയിൽ നിതിൻ ജോർജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എല്ലാവരും കൂടി നല്ല അടിച്ചുപൊളി ആയിരുന്നു. നന്നായി ആസ്വദിച്ചാണ് ഈ സിനിമ ചെയ്തത്.

 

ഹിറ്റായ താനാരോ തന്നാരോ 

 

താനാരോ എന്ന പാട്ട് സിനിമയിൽ അഭിനയിച്ച എല്ലാവരും കൂടി പാടിയതാണ്. പണ്ടത്തെ പാട്ടിന്റെ റീമിക്സ് ആണ്. ഒരു പുതുമയ്ക്കു വേണ്ടി ഞങ്ങൾ തന്നെ പാടിയാൽ മതി എന്ന് മർഫി പറഞ്ഞു. അത് നല്ല രസമായിരുന്നു. പാട്ട് നല്ല ഹിറ്റ് ആയിരുന്നു.  അതിന്റെ പല വേർഷൻ വന്നു. മെട്രോ ബോട്ടിൽ സവാരിക്കിടയിൽ ആ പാട്ട് കേൾപ്പിച്ചു. ആ ഒരു പാട്ട് കാണുമ്പൊൾ മുഴുവൻ അടിച്ചുപൊളി ആണെന്ന് തോന്നും. പക്ഷേ എന്താണ് പ്രേക്ഷകർകായി സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് സിനിമ കണ്ടാലേ അറിയൂ.   

 

ത്രില്ലിങ് റിപ്പോർട്ട് 

 

കിട്ടിയ റിപ്പോർട്ട് അനുസരിച്ച് നല്ല അഭിപ്രായമാണ്. മുഴുവൻ സമയവും ബോറടിക്കാതെ ലാഗ് ഇല്ലാതെ പോകുന്നുണ്ട് എന്നാണ് പറയുന്നത്.  ഞാൻ തിയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല.  നല്ലൊരു പടമാണ് അതിന് അനുയോജ്യമായ പ്രേക്ഷകരിൽ എത്തിച്ചേരുകയാണ് പ്രധാനം.  സിനിമ ഇറങ്ങിയാൽ ഞാൻ ആദ്യം അഭിപ്രായം ചോദിക്കുന്ന ഒരാളുണ്ട് പയ്യന്നൂരുള്ള ഗണേശേട്ടൻ.  അദ്ദേഹം ഒരു തിയറ്റർ ഉടമയാണ്.  അദ്ദേഹത്തിന്റെ തിയറ്ററിൽ ഈ പടം ഇല്ല, എന്നിട്ടും അദ്ദേഹം പോയി സിനിമ കണ്ടു.  അദ്ദേഹം പറഞ്ഞത് ആകെ കുറ്റം പറയാൻ പറ്റുന്നത് വയലൻസ് കൂടുതൽ ആണോ എന്നാണ്.  പക്ഷേ അത് ചിലപ്പോൾ പോസിറ്റീവ് ആയി വരും.  ആളുകൾ റിയലിസ്റ്റിക് പടങ്ങൾ മടുത്തിട്ടുണ്ട്.  തിയറ്ററിൽ തന്നെ കാണേണ്ട പടങ്ങൾ മാത്രമേ ആളുകൾ തിയറ്ററിൽ വന്നു കാണുന്നുള്ളൂ.  ഈ പടം തിയറ്ററിൽ വന്നു കാണേണ്ട പടമാണ് അദ്ദേഹം ഈ പടത്തിന് കൊടുത്തിരിക്കുന്നത് 90 മാർക്കാണ്.  വളരെ ചെറിയ ബജറ്റിൽ 35 ദിവസം കൊണ്ട് തീർത്ത പടമാണ്. വലിയ സൂപ്പർ താരനിരയൊന്നും ഇല്ലാതെ ഇങ്ങനെ ഒരു പടം ചെയ്യാൻ  സാന്ദ്ര കാണിച്ച ധൈര്യം അഭിനന്ദനീയമാണ്.  

 

പുതിയ ചിത്രങ്ങൾ 

 

ടൊവിനോ തോമസിനോടൊപ്പം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയാണ് ഇനി ഇറങ്ങാൻ പോകുന്നത്.  ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്നൊരു ചിത്രവും വരുന്നുണ്ട്.  പതിമൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും ആഷിക് അബുവിനോടൊപ്പം പ്രവർത്തിക്കുന്നു എന്നൊരു സന്തോഷമാണ് ഇപ്പോൾ.  ആഷിക് അബു ക്യാമറ ചെയ്യുന്ന ‘ലൗലി’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.  സാൾട്ട് ആൻഡ് പേപ്പറിന്റെ തിരക്കഥാകൃത്ത് ദിലീഷ് നായർ ആണ് സംവിധാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com