ADVERTISEMENT

സിനിമയ്ക്കു വേണ്ടി തന്റെ ജീവിതം പൂർണമായും ഒഴിഞ്ഞു വച്ചിരിക്കുകയാണ് സാഗർ. അനിമേറ്റര്‍, അസിസ്റ്റന്റ് ഡയറക്ടർ, നടൻ, സഹനിർമാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ച ഒരാൾ. ‘ജലധാര പമ്പ്സെറ്റി’ലൂടെ ഒരു മുഴുനീള വേഷവുമായി എത്തുന്ന സാഗർ തന്റെ 15 വർഷത്തെ ചലച്ചിത്രയാത്ര മനോരമ ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നു.

 

കുട്ടിക്കാലം മുതൽക്കെ സിനിമ താൽപര്യം?

 

sagar

എൻറെ അച്ഛൻ ഒരു ഫോട്ടോഗ്രാഫറാണ്. സിനിമയിൽ അസിസ്റ്റന്റ് ഫൊട്ടോഗ്രാഫറായി വർക്ക് ചെയ്തിട്ടുണ്ട്. അതായത്‌ ഒരു സ്റ്റുഡിയോ പശ്ചാത്തലം ഉള്ള ഫാമിലി ആണ് എന്റേത്. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ മനസ്സിൽ എപ്പോഴും ഒരു സ്റ്റുഡിയോ കൺസപ്റ്റ് ഉണ്ടായിരുന്നു. ഒരു ഫൊട്ടോഗ്രാഫറായ അച്ഛൻ മക്കളുടെ ചിത്രങ്ങൾ എടുക്കുന്നത് സ്വാഭാവികം ആണല്ലോ. അങ്ങനെ അച്ഛൻ എന്റെ ഒരുപാട് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. അച്ഛന്റെ ക്യാമറയ്ക്കു മുൻപിൽ ആണ് ഞാൻ ആദ്യമായി അഭിനയിച്ചിട്ടുള്ളതും. അതൊക്കെ തന്നെയായിരിക്കും ഒരുപക്ഷേ സിനിമാ താൽപര്യം എന്റെ ഉള്ളിൽ ഉണ്ടാക്കിയത്. എനിക്ക് ഓർമവച്ച കാലം മുതൽ എനിക്ക് ഇഷ്ടമുള്ള മേഖല അഭിനയം ആയിരുന്നു. അപ്പോൾ മുതൽ അതിനു വേണ്ടിയുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. 

 

എന്നാൽ നമ്മൾ ആഗ്രഹിക്കുന്നതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ഇടത്ത് ആയിരിക്കും പ്രകൃതി നമ്മളെ കൊണ്ടെത്തിക്കുന്നത്. നമ്മുടെ ചില ആഗ്രഹങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നത് നമുക്ക് ഒരിക്കലും ചിന്തിക്കാൻ പോലും ചിലപ്പോൾ പറ്റിയെന്നു വരില്ല. കുട്ടിക്കാലം മുതലേ അറിയപ്പെടുന്ന ഒരു നടൻ ആവണമെന്ന് ആഗ്രഹിച്ച ഞാൻ ലെനിൻ രാജേന്ദ്രൻ സാറിനെ പോലെയുള്ളവരുടെ ഒപ്പം അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. അത് എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. അഭിനയരംഗത്ത് കൂടി സിനിമയിലെത്തിയ ഞാൻ അതിനുശേഷം അസിസ്റ്റൻറ് ഡയറക്ടറായും അസോസിയേറ്റ് ആയും നായകനായും വില്ലനായും സഹനടനുമായും ഒക്കെ സിനിമയുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു. അതൊക്കെ ഒരുപാട് അനുഭവങ്ങളാണ് എനിക്ക് നൽകിയതും. 

 

കമേഴ്സ്യൽ മൂവിയിലും ആർട് മൂവിയിലും ഒരേപോലെ വർക്ക് ചെയ്തിട്ടുള്ള ഒരാൾ?

sagar-urvashi

 

അക്കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവാനാണ്. കമേഴ്സ്യൽ സിനിമയിലും ആർട് സിനിമയിലും ഒരേപോലെ വർക്ക് ചെയ്യാൻ കഴിഞ്ഞു. അതിലൂടെ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു ആർട് സിനിമയാണ് ചെയ്യുന്നതെങ്കിൽ ഒരു സംവിധായകന് അയാളുടെ പൂർണമായ രീതിയിൽ അതിനെ ഒരുക്കി എടുക്കാൻ കഴിയും എന്നാൽ പകരം ഒരു കമേഴ്സ്യൽ സിനിമയാണ് ചെയ്യുന്നതെങ്കിൽ അതിൽ പ്രേക്ഷകനെ സന്തോഷിപ്പിക്കുക എന്ന ഒരു കടമ്പ കൂടി കടക്കേണ്ടതായിട്ടുണ്ട് എന്ന കാര്യവും ഞാൻ മനസ്സിലാക്കി. പ്രത്യേകിച്ചും ബിഗ് ബജറ്റ് സിനിമകളിൽ നമ്മൾ കുറച്ച് റിസ്ക് കൂടി എടുക്കേണ്ടി വരുന്നുണ്ട്. ഇന്നിപ്പോൾ ബിഗ് ബജറ്റ് സിനിമകൾ കുറച്ചുകൂടി വിശാലമായ ലോകത്തേക്കാണ് ഇറങ്ങുന്നത്. അന്യഭാഷ പ്രേക്ഷകരും നമ്മളുടെ ചിത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണല്ലോ. പിന്നെ ലെനിൻ സാറിന്റെ കൂടെ അസിസ്റ്റ് ചെയ്തത് വലിയ ഒരു അനുഭവം ആണ് എനിക്ക് സമ്മാനിച്ചത്.

sagar-3

 

ജലധാര പമ്പ്സെറ്റ് സിന്‍സ് 1962 ?

 

ഇത് ഒരു സറ്റയര്‍ കോമഡി കോര്‍ട്ട് ഡ്രാമയാണ്. ഈ സിനിമയുടെ സംവിധായകൻ ആശിഷും ഞാനും ഒരുമിച്ച് പഠിച്ചതാണ്. 2019 ൽ ഈ ചിത്രത്തിന്റെ ത്രഡ് ആശിഷ് എന്നോട് പറയുമ്പോൾ ഇതിൽ ഞാൻ അഭിനയിക്കുമെന്ന് തമാശ രൂപത്തിൽ ഞാൻ പറഞ്ഞിരുന്നു. ഒരു യഥാർഥ സംഭവത്തിൽ നിന്ന് എടുത്ത പ്രമേയമാണെന്നാണ് അന്ന് പറഞ്ഞത്. പക്ഷേ അത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ആ സമയത്താണ് കോവിഡ് വരുന്നതും അതിനെ നമ്മൾ എല്ലാം അതിജീവിക്കുന്നതും. അങ്ങനെയാണ് ഈ കഥ ഇന്ദ്രൻസ് ഏട്ടനോടും ഉർവശി ചേച്ചിയോടും പറയുന്നത്. പിന്നീട് ആ ത്രെഡിനെ ഒരു സ്ക്രിപ്റ്റ് രൂപത്തിലേക്ക് തയ്യാറാക്കി. നമുക്ക് ചുറ്റുമുള്ള ആൾക്കാർ അനുഭവിക്കുന്ന ചില കാര്യങ്ങൾ ഈ ചിത്രത്തിലൂടെ പറയുന്നത്. ഒരു യഥാർഥ സംഭവത്തെ സിനിമയാക്കുമ്പോൾ അതിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യണമെന്ന് ആഗ്രഹിച്ചു. 

sagar-urvasho

 

അതിനായി എല്ലാ തലങ്ങളിലും കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തി. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സിനിമാറ്റിക് ആയിട്ടാണ് ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. പറയാനുള്ള കാര്യങ്ങൾ തമാശ രൂപത്തിൽ പൊതിഞ്ഞ് കൃത്യമായി തന്നെ ഈ ചിത്രത്തിൽ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ദ്രന്‍സ് ഏട്ടനും ഉര്‍വ്വശി ചേച്ചിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എല്ലാവർക്കും ഇഷ്ടമുള്ള ആരും വെറുപ്പോടെ നോക്കാത്ത ആളുകളാണ് ഇന്ദ്രൻസ് ഏട്ടനും ഉർവശി ചേച്ചിയും ജോണി ചേട്ടനും ഒക്കെ. എല്ലാവരും നല്ല മനുഷ്യരാണ്. ഇവർ സ്ക്രീനിലേക്ക് എത്തുമ്പോൾ അത് കണ്ടിരിക്കാൻ പ്രേക്ഷകർക്കും താൽപര്യം ഉണ്ടാവും. പിന്നെ ഇവരോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യവുമായി ഞാൻ കണക്കാക്കുന്നു. ഉണ്ണി എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്.  വിജയരാഘവന്‍ ചേട്ടന്‍, സനുഷ, ജോണി ആന്റണി ചേട്ടന്‍, സജിന്‍ അങ്ങനെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഈ സിനിമയിലുണ്ട്. നമുക്ക് ചുറ്റുമുള്ള ആരൊക്കെയോ സംസാരിക്കുന്ന തരത്തിലുള്ള ഡയലോഗുകളും ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

sagar-354

 

 

അഭിനേതാവായത്

 

‘ഭഗവാൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ സാറിന്റെ ഒപ്പമായിരുന്നു ആദ്യമായി അഭിനയിച്ചത്. അത് അദ്ദേഹവുമായുള്ള ഒരു കോമ്പിനേഷൻ സീനും ആയിരുന്നു. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ വലിയ ഭാഗ്യമായിരുന്നു അത്. പിന്നീട് കെഎൽ ടെൻ പത്ത്, ഉസ്താദ് ഹോട്ടൽ, എടക്കാട് ബെറ്റാലിയൻ പോലെയുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ സാറിന്റെ ഇടവപ്പാതി എന്ന സിനിമയിൽ ഒരു നെഗറ്റീവ് വേഷം ചെയ്തിരുന്നു. ഇടയ്ക്ക് വച്ച് അതിന്റെ ചിത്രീകരണം നിലയ്ക്കുകയും വീണ്ടും തുടങ്ങിയപ്പോൾ സിനിമയുടെ സ്വഭാവം ആകെ മാറുകയും ചെയ്തതോടെ ആ സീനുകൾ ചിത്രത്തിൽ നിന്നും ഒഴിവാക്കി. അതുപോലെ പല ചിത്രങ്ങളിൽ നിന്നും അവസാനനിമിഷം ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. അരം എന്ന ഒരു ഹ്രസ്വചിത്രമാണ് അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഒരുപാട് ഗുണം ചെയ്തു. അതിന്റെ സഹനിർമാതാവ് കൂടിയാണ് ഞാൻ. 

 

പിന്നെ പല സിനിമകളിൽ നല്ല വേഷം കിട്ടിയിട്ട് പടത്തിന്റെ തലേദിവസം ഒക്കെ മാർക്കറ്റ് വാല്യൂ ഇല്ലാത്തതുകൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് എന്നെ മാറ്റിയിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് ഉണ്ണാനുള്ള ചോറ് അല്ല അത് എന്ന് ഞാൻ അങ്ങ് വിശ്വസിക്കും. എനിക്ക് ഉണ്ണാനുള്ള ചോറ് എന്റെ മുന്നിൽ എത്തുമെന്ന് തന്നെയാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. ഇപ്പോഴും നടൻ എന്ന രീതിയിൽ പലർക്കും എന്നെ അറിയില്ല. നടനായി അറിയപ്പെടാൻ ആഗ്രഹിച്ച ഒരാൾ ആ രീതിയിലേക്ക് എത്തുന്നതിന്റെ ഒരു സന്തോഷം ഇപ്പോൾ ഉണ്ട്. കാരണം ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ആളുകൾ തിരിച്ചറിഞ്ഞ്, നമ്മോട് വന്ന് സംസാരിക്കുമ്പോൾ ആണല്ലോ കലാകാരന് സന്തോഷം ലഭിക്കുന്നത്. അങ്ങനെ തിരിച്ചറിയപ്പെടുക എന്നത് വലിയ കാര്യമാണ്.

 

അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിൽ?

 

മകരമഞ്ഞ് എന്ന ചിത്രത്തിലൂടെ ലെനിൻ രാജ്യത്ത് സാറിൻറെ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് റൈസ് എന്ന ചിത്രത്തിൽ കുക്കൂസ് സുരേന്ദ്രൻ സാറിന്റെ അസിസ്റ്റന്റുമായി. സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒപ്പം തന്നെ ലെനിൻ സാറിന്റെ കൂടെ അസിസ്റ്റന്റ് ആയി തുടർന്നു.

 

ഒരു കല്യാണവീട്ടിൽ അല്ലെങ്കിൽ ഒരു മരണവീട്ടിൽ ഒക്കെ പോയാൽ സിനിമയിലാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം അതിനോടൊപ്പം എന്ത് ചെയ്യുന്നു എന്നാവും. സിനിമ മേഖലയെ ഇപ്പോഴും ആളുകൾ ഒരു പ്രഫഷനായി കണ്ടിട്ടില്ല. അറിയപ്പെടുന്ന ഒരു സംവിധായകനൊപ്പം വർക്ക് ചെയ്യുകയാണ് എന്നറിഞ്ഞാൽ ചിലപ്പോൾ ഒരു വിലയൊക്കെ കിട്ടും എന്നല്ലാതെ പലപ്പോഴും അവരുടെ ചോദ്യങ്ങൾ പലരെയും കുഴപ്പിച്ചിട്ടുമുണ്ട്. ഞാൻ സിനിമ പഠിച്ചു വന്ന ഒരാളാണ്. എനിക്ക് മറ്റൊന്നും ചെയ്യാൻ പറ്റില്ല. അത് പ്രഫഷനായി മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരാൾ. എന്നെപ്പോലെ സിനിമയുടെ പിന്നണിയിൽ  പ്രവർത്തിക്കുന്ന ഒരുപാട് പേരുണ്ട്. ഒരാൾ സക്സസ് ആയാൽ മാത്രമേ എല്ലാവരും അയാളെ അറിയുകയുള്ളൂ. അതുവരെ അയാൾ അനുഭവിക്കുന്ന ഒരു വേദന  ഉണ്ട്. അത് വളരെ വലുതാണ്. വിജയ് സേതുപതി, വിക്രം സാർ ഇവരൊക്കെ വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ അവരുടെ സ്റ്റാർഡം എന്ന അവസ്ഥയിലേക്ക് എത്തിയത്. അത്തരം കഥകൾ സത്യത്തിൽ വലിയ പ്രചോദനമാണ് തരുന്നത്. മുന്നോട്ടുപോകാനുള്ള വലിയ ഊർജവും അത് നൽകുന്നുണ്ട്. 

 

ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയാകുമ്പോൾ?

 

ഒരു സിനിമ എന്ന് പറയുന്നത് ശരിക്കും സംഭവിക്കുന്നതാണ്. ഒരു സിനിമ ഉണ്ടാക്കി അത് തിയറ്ററിലേക്ക് എത്തിക്കുക എന്ന് പറയുന്നത് വലിയ കടമ്പയാണ്. ഇത്രയും വർഷത്തെ ഒരു യാത്രയിൽ നിന്ന് ഞാൻ പഠിച്ച ഒരു കാര്യമാണത്. അതിപ്പോൾ ഈ ചിത്രത്തിലൂടെ സംഭവിച്ചിരിക്കുകയാണ്. ടി ടി പ്ലാറ്റ്ഫോമുകളുടെ വരവോടുകൂടിയാണ് സുഹൃത്തായ ബൈജു ചേട്ടനുമായി ചേർന്ന് ഒരു ചെറിയ ചിത്രം നിർമിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. ആ സമയത്താണ് ഈ കഥ കേൾക്കുന്നത്. സംവിധായകൻ ആശിഷ് സൗണ്ട് ചെയ്ത വിപിൻ, സനു ഇവരൊക്കെ സുഹൃത്തുക്കളുമാണ്. ഏറ്റവും ബെസ്റ്റ് ആയത് തന്നെ തുടക്കത്തിൽ ചെയ്യണം എന്ന് തീരുമാനിച്ചതോടുകൂടിയാണ് ജലധാരയുടെ നിർമാണത്തിൽ പങ്കുചേരുന്നത്.

 

15 വർഷമായി സിനിമാരംഗത്ത് തുടരുന്ന ഒരാളാണ്. സിനിമ മേഖലയിലെ മാറ്റങ്ങൾ?

 

ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വർക്ക് ചെയ്യുമ്പോൾ ഫിലിമിൽ ആയിരുന്നു ഷൂട്ടിങ്. പിന്നീട് അത് ഡിജിറ്റലായി. ഇന്നിപ്പോൾ ഷോർട്ട് കണ്ടന്റ് ഉള്ളവയായി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നമുക്കു മുന്നിലേക്ക് എത്തി. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് നമ്മുടെ പ്രേക്ഷകരിൽ പലരും അന്യഭാഷ ചിത്രങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ കാണുകയും സിനിമയെ പറ്റി പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. കോവിഡിന് ശേഷം സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തിയപ്പോൾ ക്യാമറയിലും ടെക്നോളജിയിലും ഒക്കെ ഒരുപാട് മാറ്റം വരുത്തി. അതെല്ലാം നേരിൽ കാണാനും അതിനെക്കുറിച്ച് പഠിക്കാനും എനിക്ക് കഴിഞ്ഞു. ടെക്നോളജികൾ മാറിക്കൊണ്ടിരിക്കുന്നത് കൊണ്ട്,  തിയറ്ററുകളിലേക്ക് ആളുകൾ എത്തിയാൽ മാത്രമേ സിനിമയ്ക്ക് നിലനിൽപ്പും ഉണ്ടാവുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ചെറിയ ചിത്രങ്ങളെയും വലിയ ചിത്രങ്ങളെയും ഒരുപോലെ തിയറ്ററിൽ എത്തി പ്രേക്ഷകർ സപ്പോർട്ട് ചെയ്താൽ മാത്രമേ സിനിമയുടെ മുന്നോട്ടുപോക്കും സുഗമമാവുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com