അൻപറിവ് നേരിട്ടു വന്നു ചെയ്തു തന്നത് രണ്ട് ഫൈറ്റുകൾ: ‘ആർഡിഎക്സ്’ സംവിധായകൻ അഭിമുഖം

nahas-hidayathu
നഹാസ് ഹിദായത്ത്
SHARE

കോളജ് പഠനകാലമാണ്. കുറച്ച് ആൽബം പാട്ടുകൾ ചിത്രീകരിച്ചിട്ടുണ്ട് എന്നത് ഒഴിച്ചാൽ പാട്ടുപാടാനോ ഡാൻസ് കളിക്കാനോ, പ്രസംഗിക്കാനോ പഠിക്കാനോ കഴിവില്ലെന്നു നഹാസ് സ്വയംകരുതിയ സമയം. ആ നേരത്താണ് നഹാസ് ഹിദായത്തിനെ വിളിച്ച് അധ്യാപകൻ റെജി വർഗീസ് മേക്കാടൻ പറയുന്നത്, ‘എടാ, നീ ചെയ്ത ആൽബമൊക്കെ കണ്ടു. ഇതിൽ നിനക്കൊരു ഭാവിയുണ്ട്, ഇതാണു നിന്റെ വഴി’ എന്ന്. അന്ന് ആ അധ്യാപകൻ കണ്ടെത്തിയ വിദ്യാർഥി ഇന്ന് ആർഡിഎക്സ് എന്ന സിനിമയുടെ സംവിധായകൻ നിലയിൽ മലയാളസിനിമയിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമയുടെ മിന്നുംവിജയം ആഘോഷിക്കുമ്പോഴും നഹാസ് പറയുന്നു, ‘എളുപ്പമായിരുന്നില്ല ആ യാത്ര’.

എട്ടുവർഷത്തെ കാത്തിരിപ്പാണ് ആർഡിഎക്സ്. വലിയ വാദങ്ങളൊന്നുമില്ലാതെ വന്ന ഓണച്ചിത്രം തിയറ്ററുകൾ കീഴടക്കുകയാണ്. ആർഡിഎക്സിലേക്കുള്ള യാത്രയെക്കുറിച്ച്?

ഒരു ആക്‌ഷൻ സിനിമയെടുക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല സിനിമ ചെയ്യാനിറങ്ങിയത്. കഥയും കഥാസന്ദർഭങ്ങളും ഡിമാൻഡ് ചെയ്യുന്ന ഫൈറ്റ് സീനുകൾ മാത്രമാണ് സിനിമയിലുള്ളത്. അന്നും ഇന്നും ത്രെഡ് ഒന്നുതന്നെ–‘കുടുംബത്തെ തൊട്ടാൽ വെറുതേയിരിക്കില്ല’. പണ്ട്, സൂപ്പർ സ്റ്റാറുകളുടെ ഇടിപ്പടത്തിനു കുടുംബപ്രേക്ഷകർ കയറിയിരുന്നു. ആർഡിഎക്സും കുടുംബപ്രേക്ഷകർ ഏറ്റെടുക്കണമെന്നായിരുന്നു ആഗ്രഹം. അതിനു ശക്തമായ തിരക്കഥ വേണം. വില്ലൻ അടി കൊള്ളാൻ അർഹനാണെന്നു പ്രേക്ഷകനു തോന്നണം. അതു സാധ്യമായെന്നാണു വിശ്വാസം. ആറ് ഫൈറ്റ് സീനുകളാണ് സിനിമയിലുള്ളത്. യൂത്തിനൊപ്പം കുടുംബപ്രേക്ഷകരും സിനിമ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ട്.

ലോജിക്കും മാസും–രണ്ടും ചേർക്കാൻ രണ്ടു തിരക്കഥാകൃത്തുകൾ. ആദർശ് സുകുമാരൻ–ഷബാസ് റഷീദ് കൂട്ടുകെട്ടിനെക്കുറിച്ചു പറയാമോ?

ആദർശ് എന്റെ ‘ആരവം’ എന്ന സിനിമയിൽ അഭിനയിക്കാൻ വന്നയാളാണ്. അന്നു മുതലുള്ള പരിചയമാണ്. ഷബാസിനെയും നന്നായി അറിയാം. ആദർശ് തിയറ്റർ ആഘോഷനിമിഷങ്ങൾ‍ കൃത്യമായി മനസ്സിലാക്കുന്നയാളാണ്. ഷബാസാകട്ടെ വളരെ ലോജിക്കലായി മാത്രം ചിന്തിക്കുന്നയാളും. മാസ് പടമുണ്ടാക്കാൻ ചുമ്മാ അടിയും ഇടിയുമൊന്നും ചേർക്കാനാകില്ല. അതുകൊണ്ടുതന്നെ, മാസും ലോജിക്കും ഒരുപോലെ ചേർക്കാൻ ഇവർ അനിവാര്യമായിരുന്നു.

രണ്ടു കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്. എങ്ങനെയായിരുന്നു ചിത്രീകരണം?

സെറ്റിട്ട് ചിത്രീകരിക്കാനുള്ള ബജറ്റൊന്നും ഉണ്ടായിരുന്നില്ല. ‘അൻപറിവ്’ മാസ്റ്ററിനു വേണ്ടി മാത്രം വലിയ തുക നീക്കിവയ്ക്കേണ്ടി വരും. അതുകൊണ്ടുതന്നെ, കാർണിവെൽ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം യഥാർഥ സ്ഥലങ്ങളിൽ തന്നെയാണു ചിത്രീകരിച്ചത്. വലിയ മാറ്റം വരാത്ത റോഡുകളും സ്ഥലങ്ങളും കണ്ടെത്തി അവിടെയായിരുന്നു ഷൂട്ടിങ്. ഫ്ലെക്സ് ബോർഡുകൾ, മാസ്ക്, സിസിടിവി തുടങ്ങിയവയൊക്കെ നീക്കം ചെയ്യാൻ വിഎഫ്എക്സും ഉപയോഗിച്ചു. കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ധന്യ ബാലകൃഷ്ണനായിരുന്നു. വിലകൂടിയ വസ്ത്രമൊന്നും വേണ്ട, രണ്ടു കാലഘട്ടം പ്രേക്ഷകനു മനസ്സിലാകുന്ന തരത്തിൽ വസ്ത്രം ഡിസൈൻ ചെയ്യണമെന്നായിരുന്നു നിർദേശം കൊടുത്തത്. അവരും അതു ഭംഗിയായി ചെയ്തു.

anparivu-stunt

‘അൻപറിവ്’ ഇന്ന് ഒരു ബ്രാൻഡാണ്. ആർഡിഎക്സിനെക്കുറിച്ചു സംസാരിച്ചപ്പോൾ ആദ്യ പ്രതികരണം എങ്ങനെയായിരുന്നു?

‘അൻപറിവ്’ മാസ്റ്ററിന്റെ മാനേജറാണ് ആദ്യം സംസാരിക്കുന്നത്. മലയാള സിനിമയാണെന്നു പറയുമ്പോൾ തന്നെ ബജറ്റിനെക്കുറിച്ചാണ് ആദ്യം സംസാരിക്കുക. എല്ലാം സെറ്റാണെന്നു പറഞ്ഞാണ് മാസ്റ്റേഴ്സിനെ കാണാൻ പോകുന്നത്. ലിയോ, സലാർ സിനിമയുടെ തിരക്കിലാണ് രണ്ടുപേരും (അൻപുമണി, അറിവുമണി). സാധാരണ കഥയുടെ വൺലൈനൊക്കെ പറഞ്ഞാൽ മതി. ഞാൻ പക്ഷേ, കഥ മുഴുവൻ വിവരിച്ചുകൊടുത്തു. പഴയ ചിത്രങ്ങളുടെ റഫറൻസ് ഇല്ലാത്ത ഇടികളായിരിക്കണം എന്നാണ് ആഗ്രഹമെന്നു പറഞ്ഞു. അവരുടെ പൂർണമായ ഡേറ്റ് കിട്ടിയില്ലെങ്കിലും രണ്ടു ഫൈറ്റുകൾ അൻപറിവ് നേരിട്ടു വന്നു ചെയ്തു തന്നു. മറ്റു സീനുകൾക്കായി അവരുടെ ടീമിലെ സ്റ്റണ്ട് മാസ്റ്റേഴ്സിനെ വിട്ടുതന്നു.

nahas-neeraj

റോബർട്ട്–ഡോണി–സേവ്യർ. മൂവർക്കും തുല്യപ്രാധാന്യം. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടിയോ?

പലരെയും ആലോചിച്ചിരുന്നു. ഒടുവിൽ പെപ്പെയിലേക്കും നീരജിലേക്കും ഷെയ്നിലേക്കും എത്തുകയായിരുന്നു. പെപ്പെയാണ് ആദ്യം പരിഗണിച്ചത്. പിന്നീട് ഷെയ്ൻ‍ നിഗത്തിലേക്കെത്തി. അവസാനമാണ് നീരജിലേക്കെത്തുന്നത്. ഇതുവരെ നീര‍ജ് ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇതിലെ കഥാപാത്രം.

ഗോദയിൽ അസിസ്റ്റന്റ് ഡയറക്ടറായാണു തുടക്കം. ബേസിൽ ജോസഫിന്റെ ടീമിൽ എത്തിയത് എങ്ങനെ?

ചെറുപ്പം മുതലേയുള്ള സിനിമാപ്രേമം അങ്ങനെ കാര്യമായി. ഒരു കോഴ്സ് ചെയ്യാനുണ്ടെന്നു പറഞ്ഞ് കാഞ്ഞിരപ്പിള്ളിയിലെ വീട്ടിൽ നിന്ന് എറണാകുളത്തേക്കു വന്നു. ജ്യൂസ് കടയിലെ ജോലിയായിരുന്നു എന്റെ വ്യാജ കോഴ്സ്. അവിടെ ഏകദേശം ഒന്നരവർഷത്തോളം ജോലി ചെയ്തു. അവിടെ വച്ചാണ് ആനന്ദം സിനിമയുടെ സംവിധായകൻ ഗണേശ് രാജിനെ പരിചയപ്പെടുന്നത്. അന്നദ്ദേഹം വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായിരുന്നു. അദ്ദേഹം വഴി ബേസിൽ ജോസഫിന്റെ അടുത്തേക്കെത്തി. 

nahas-babu

ആരവം സിനിമയെക്കുറിച്ച്?

ഒരു ക്യാംപസ് മാസ് എന്റർടെയ്നറായിരുന്നു ആരവം. പെപ്പെയായിരുന്നു നായകൻ. എന്നാൽ, ചിത്രീകരണം തുടങ്ങി ദിവസങ്ങൾ കഴി‍ഞ്ഞപ്പോഴേക്കും ലോക്ഡൗണെത്തി. അതോടെ, ബജറ്റ് ചുരുക്കി, ഒരു ചെറിയ കാൻവാസിൽ ചിത്രം ചെയ്യണം എന്ന സ്ഥിതിയായി. സിനിമ ഉപേക്ഷിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. വാപ്പച്ചി കഴിഞ്ഞ വർഷം മരിച്ചു. ഉമ്മച്ചി ബീന മാത്രമേ ഇപ്പോൾ കൂടെയുള്ളൂ. ആർഡിഎക്സിന്റെ വിജയം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതും ഉമ്മച്ചിയെയാണ്.

കഥയായിരുന്നു വിശ്വാസം: സോഫിയ പോൾ, നിർമാതാവ് 

ഒരു വലിയ സൂപ്പർസ്റ്റാർ സിനിമ ചെയ്യേണ്ട ബജറ്റ് തന്നെ ആർഡിഎക്സിനുമായിട്ടുണ്ട്. കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. മൂന്നു നടന്മാർ, അവരുടെ കൂടിച്ചേരൽ–അതിലൊരു മികച്ച സിനിമയുണ്ട്. പിന്നെ, അൻപറിവ് മാസ്റ്ററുടെ ഫൈറ്റ് സീനുകൾ. അവരെ മലയാളത്തിലേക്കു കൊണ്ടുവരുമ്പോൾ നമ്മുടെ ബജറ്റ് ഉയർത്തേണ്ടി വരും. പേരെടുത്ത സംവിധായകരെയോ നടൻമാരെയോ വച്ചു സിനിമ ചെയ്യുമ്പോൾ മിനിമം ഗ്യാരണ്ടിയുണ്ട്. പക്ഷേ, പുതുമുഖങ്ങൾ, അത്ര സ്റ്റാർഡം ഇല്ലാത്ത താരങ്ങളെയോ വച്ചു സിനിമ ചെയ്യുക അൽപം വെല്ലുവിളികൾ നിറഞ്ഞതാണ്. എങ്കിലും, കഥ കേൾക്കുമ്പോൾ, എന്റെ മനസ്സിലെ പ്രേക്ഷകനെ ആ കഥ തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിൽ പിന്നെ, കൂടുതലൊന്നും ആലോചിക്കാറില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS