ADVERTISEMENT

ലോകം മുഴുവൻ ആഘോഷിച്ച മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച താരമാണ് ഫെമിന ജോർജ്. ഇപ്പോൾ ‘ശേഷം മൈക്കിൾ ഫാത്തിമ’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ അഭിനയിച്ച ഫാത്തിമയുടെ ഉറ്റ സുഹൃത്തായ രമ്യ എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയാണ് ഫെമിന. ഫാത്തിമയുടെ കഥ ഇഷ്ടപ്പെട്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന് ഫെമിന പറയുന്നു.  ബ്രൂസ്‌ലി ബിജി, രമ്യ, പൊന്നില എന്നിങ്ങനെ അഭിനയിച്ച കഥാപത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. കല്യാണി ഈ സിനിമയ്ക്ക് വേണ്ടി ചെയ്ത കഠിനാധ്വാനം അഭിനന്ദിക്കാതെ താരമില്ലെന്നും കല്യാണി വളരെ കൂളായ നല്ലൊരു വ്യക്തിയാണെന്നും ഫെമിന ജോർജ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഫാത്തിമയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരി രമ്യ 

‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയിൽ ഫാത്തിമയുടെ സുഹൃത്ത് രമ്യ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്.  വളരെ പുരോഗമന ചിന്താഗതിയുള്ള ഒരു മാധ്യമ പ്രവർത്തകയാണ് രമ്യ. ഫാത്തിമയുടെ സീനിയർ ആയി പഠിച്ചതാണെങ്കിലും വളരെ അടുത്ത സുഹൃത്താണ് രമ്യ.  ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ ഫാത്തിമ സഹായം തേടിയെത്തുന്നത് രമ്യയുടെ അടുത്താണ്.  രമ്യ ഫാത്തിമയെ എല്ലാ രീതിയിലും സഹായിക്കുമെങ്കിലും അവളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ചെയ്യും.  കമന്റേറ്റർ ആകണം എന്ന് പറഞ്ഞ ഫാത്തിമയോട് ആദ്യം നീ മലയാളം നന്നായി മലയാളം പറയാൻ പഠിക്കൂ എന്നാണ് രമ്യ പറയുന്നത്.  അവളുടെ ഉറച്ച ലക്‌ഷ്യം ഇതുതന്നെയാണ്  എന്ന് മനസ്സിലാക്കുമ്പോൾ ആ സ്വപ്നം സാക്ഷാത്കകരിക്കാൻ കൂട്ടുകാരിക്ക് പിന്തുണയുമായി ഏതറ്റം വരെയും പോകാൻ രമ്യ തയ്യാറാകുന്നുണ്ട്.

ഫാത്തിമയുടെ കഥ ഇഷ്ടപ്പെട്ട് ഏറ്റെടുത്ത കഥാപാത്രം 

മിന്നൽ മുരളി റിലീസ് ആയി കഴിഞ്ഞ സമയത്താണ് ഈ കഥ പറയാൻ എന്നെ വിളിച്ചത്. മിന്നൽ മുരളി കഴിഞ്ഞു ഷൂട്ടിങ് തുടങ്ങിയ പടം ഇതാണെങ്കിലും റിലീസ് ചെയ്ത മൂന്നാമത്തെ പടമാണ്. രണ്ടാമതായി ഇറങ്ങിയത് 'തീപ്പൊരി ബെന്നി' ആയിരുന്നു.  വിളിച്ചപ്പോൾ എന്നോട് ചോദിച്ചത് നായികാകഥാപാത്രം മാത്രമേ ചെയ്യൂ എന്നുണ്ടോ എന്നാണ്. ഞാൻ പറഞ്ഞു അങ്ങനെയൊന്നും ഇല്ല കഥാപാത്രം നല്ലതാണെങ്കിൽ ഏതും ചെയ്യും ആദ്യം കഥ കേൾക്കട്ടെ. കഥ കേട്ടപ്പോൾ എനിക്ക് ചെയ്യാൻ താല്പര്യം തോന്നി.  കഥ കേൾക്കാൻ പോയപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജിയെപോലെ ഒരു കഥാപാത്രം ആകരുത്. കാരണം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമില്ല. ഇത് നായികയുടെ സുഹൃത്തിന്റെ കഥാപാത്രമാണ്.  തിരക്കഥ നല്ലതായിരുന്നു, നല്ല ടീമാണ്, അങ്ങനെയാണ് ഈ സിനിമയ്ക്ക് കൈ കൊടുത്തത്.

ഫുട്ബോൾ കളി നേരിട്ട് കാണുന്നത് ഐഎസ്എൽ കാണാൻ പോയപ്പോൾ 

    

ഞാൻ ഒരു ഫുട്ബോൾ പ്രേമി അല്ല.  ഫുട്ബാൾ കളി അങ്ങനെ  കാണൽ പോലും കുറവാണ്. ഞാൻ ആദ്യമായി ഒരു കളി നേരിട്ട് കാണുന്നത് ഫാത്തിമയുടെ പ്രചരണാർഥം ഐഎസ്എൽ കാണാൻ പോയപ്പോഴാണ്. ഞാൻ ആദ്യമായിട്ടാണ് ഒരു സ്റ്റേഡിയത്തിൽ പോകുന്നതും ഫുട്ബോൾ കളി നേരിട്ട് കാണുന്നതും.  അല്ലാതെ എനിക്ക് ഫുട്ബോളുമായി വലിയ ബന്ധമൊന്നും ഇല്ല.

കല്യാണി പ്രിയദർശൻ  റിസ്ക് എടുത്തു ചെയ്ത കഥാപാത്രം 

കല്യാണി പ്രിയദർശൻ നല്ലൊരു  കൂൾ ആയ വ്യക്തിയാണ്. ഷൂട്ടിങ്ങിനിടയിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.  നമ്മളെ കംഫർട്ടബിൾ ആക്കി വയ്ക്കാൻ കല്യാണി ശ്രമിക്കാറുണ്ട്.  ഞാൻ ആദ്യമായി കല്യാണിയെ കാണുന്നത് സിനിമയുടെ പൂജയുടെ സമയത്താണ്. അന്ന് തന്നെ നല്ല പരിചയമുള്ള ഒരാളെപ്പോലെയാണ് എന്നോട് വന്നു സംസാരിച്ചത്.  നല്ല ഒരു സൗഹൃദം ഇപ്പോൾ ഞങ്ങൾക്കിടയിൽ ഉണ്ട്.  കല്യാണിക്ക് മലയാളം അത്ര നന്നായി പറയാൻ കഴിയില്ലായിരുന്നു.  പക്ഷേ ഈ ഒരു സിനിമയ്ക്കു വേണ്ടി കല്യാണി ഇട്ട പരിശ്രമം എടുത്തുപറയാതിരിക്കാൻ കഴിയില്ല.  പടം കണ്ടുകഴിഞ്ഞ് ഞാൻ  കല്യാണിയോട് പറഞ്ഞു മലയാളം നേരെ അറിയാത്ത ഒരാളാണ് ഇത് ഡബ്ബ് ചെയ്തത് എന്ന് ആരും പറയില്ല. അത്രയും രസമായിട്ടാണ് കല്യാണി ഇത് ചെയ്തത്.  സ്ക്രിപ്റ്റ് കയ്യിൽ കിട്ടിയപ്പോൾ മലപ്പുറം ഭാഷ വായിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് അത് സ്കിപ്പ് ചെയ്തിട്ട് എന്റെ ഡയലോഗ് വായിച്ചു പഠിച്ചിട്ടാണ് ഫാത്തിമ എന്താണ് പറഞ്ഞതെന്നത് ഞാൻ മനസ്സിലാക്കി എടുക്കുന്നത്. കാരണം നമ്മൾ സാധാരണ ഉപയോഗിക്കുന്ന ശൈലി അല്ല അത്. പെട്ടെന്ന് മനസ്സിലാക്കാൻ വലിയ പാടാണ്. ആ ഒരു ഭാഷാശൈലി കമന്ററി ഉൾപ്പടെ കല്യാണി ഇരുന്നു മുഴുവൻ പഠിച്ചെടുത്തു.  ഒരു സീനിലെ ഡയലോഗ് വളരെ നീണ്ടതായിരുന്നു.  ഈ സിനിമയ്ക്ക് വേണ്ടി എടുത്ത കഠിനാധ്വാനത്തിനു കല്യാണിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.  

femina-4

സ്ത്രീപക്ഷം മാത്രമല്ല ശേഷം മൈക്കിൽ ഫാത്തിമ 

ഈ സിനിമ ഒരു സ്ത്രീപക്ഷ സിനിമ ആണ് എന്നാൽ അതുമാത്രം അല്ല ഏതൊരു വ്യക്തിക്കും തന്റെ ലക്ഷ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്താൽ അത് നേടിയെടുക്കാൻ കഴിയും എന്നൊരു മെസ്സേജ് കൂടി ഈ സിനിമ നൽകുന്നുണ്ട്.  ഫാത്തിമ കമന്റേറ്റർ ആകാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് പെൺകുട്ടി ആയതുകൊണ്ടുകൂടി ആണ്.  ചില മേഖലകളിൽ സ്ത്രീകൾ ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം കുറെയൊക്കെ മാറി.  ഇപ്പൊ പല മേഖലയിലും സ്ത്രീകൾ മുൻപന്തിയിൽ വന്നുതുടങ്ങി.  ഞാനും കല്യാണിയും പ്രമോഷന് പോയ ഒരു സ്ഥലത്ത് ഒരു പെൺകുട്ടി ഓടി വന്നു ഞങ്ങളോട് പറഞ്ഞു അവളുടെ ആഗ്രഹവും ഒരു കമന്റേറ്റർ ആവുക എന്നുള്ളതാണ് എന്ന്.  അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.  സിനിമ പലർക്കും റിലേറ്റ് ചെയ്യുന്നുണ്ടല്ലോ. ഏത് ജൻഡർ ആയാലും ഒരു കാര്യത്തിന് വേണ്ടി പരിശ്രമിച്ചാൽ കഠിനാധ്വാനം ചെയ്താൽ എവിടെയെങ്കിലുമൊക്കെ എത്തും. ഇപ്പോഴത്തെ പെൺകുട്ടികൾ ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോഴത്തെ പെൺകുട്ടികൾ കാമുകൻ പറയുന്നതുപോലെ ജീവിക്കാൻ തയാറല്ല, എല്ലാവർക്കും അവരുടേതായ നിലപാടുണ്ട്. എല്ലാവരും പറയുന്നത്കേട്ട് ജീവിക്കുന്ന സ്ത്രീകളും ഇപ്പോഴുമുണ്ടാകാം. അവർക്കൊക്കെ ഈ സിനിമ ഒരു പ്രചോദനം ആകട്ടെ. 

പ്രതികരണങ്ങളിൽ നന്ദി 

സിനിമയെപ്പറ്റി വളരെ നല്ല അഭിപ്രായങ്ങളാണ് വരുന്നത്.  നമുക്കെല്ലാം പോസിറ്റീവ് റിവ്യൂ ആണ്.  ഫാത്തിമയ്ക്കാണ് ഏറ്റവുമധികം അഭിനന്ദനങ്ങൾ വരുന്നത്. ഇത് ഫാത്തിമയുടെ സിനിമയാണ്. അതോടൊപ്പം എന്റെ കഥാപാത്രത്തിനും നല്ല അഭിപ്രായമുണ്ട്. രമ്യയെ ഇഷ്ടപ്പെടുന്നവർ കുറെയുണ്ട്.  നല്ല അഭിപ്രായം പറഞ്ഞവർ ഒരുപാടുപേരുണ്ട്. എല്ലാ പ്രേക്ഷകരോടും നന്ദിയുണ്ട്.

ബ്രൂസ്‌ലി ബിജിയും രമ്യയും 

ബ്രൂസ്‌ലി ബിജിയും രമ്യയും രണ്ടുതരം കഥാപാത്രങ്ങളാണ്.  രണ്ടുപേരും ബോൾഡ് ആണെങ്കിലും അത് രണ്ടു തരത്തിലാണ്. ഇതിനിടയിൽ ചെയ്ത തീപ്പൊരി ബെന്നിയിലെ പൊന്നില എന്ന കഥാപാത്രം ബോൾഡ് ആണെങ്കിലും ചേട്ടായി എന്ന കഥാപാത്രത്തെ ആശ്രയിച്ച് അയാൾ പറയുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ആളാണ്.  അതൊരു നാട്ടിൻപുറം കഥാപാത്രമാണ്. ടൈപ്പ് കാസ്റ്റഡ് ആകുന്നു എന്ന് തോന്നിയിട്ടില്ല, ആകാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.  ഒരുതരത്തിലും ബോൾഡ് അല്ലാത്ത വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി വരുന്നുണ്ട്.  ഒരു പ്രോജക്റ്റ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ചില പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹവും സ്വപ്നവുമാണ് ഉള്ളത്. ഇതുവരെ എന്നെ സ്നേഹിച്ച എല്ലാ പ്രേക്ഷകരോടും നന്ദിയും സ്നേഹവുമുണ്ട്.

English Summary:

Exclusive chat with Femina George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com