ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ചിത്രത്തിൽ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ അണിനിരക്കുന്നു. ഐഷു എന്ന കഥാപാത്രമായി നടി മെറീന മൈക്കിളും എത്തുന്നു. ഈ സിനിമയെക്കുറിച്ച് കമൽ പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും തനിക്കെതിരെ പ്രവർത്തിച്ച് ഈ സിനിമയിൽനിന്നു മാറ്റി നിർത്തുമോ എന്ന പേടി ഉണ്ടായിരുന്നുവെന്ന് മെറീന പറയുന്നു. ഒരിക്കൽ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ സെറ്റിലെത്തിയ പ്രൊഡക്‌ഷൻ കൺട്രോളർ, ‘എന്തിനാണ് മെറീനയെ ഒക്കെ നായികയാകുന്നത്’ എന്ന് ചോദിച്ച ദുരനുഭവനും നടി പങ്കുവയ്ക്കുന്നു. വിവേകാനന്ദൻ വൈറലാകുമെന്നാണ് വിശ്വാസമെന്നും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും മെറീന മൈക്കിൾ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു

വിവേകാനന്ദന്റെ ഐഷു 

‘വിവേകാനന്ദൻ വൈറലാണ്’ ഒരു കമൽ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ വിവേകാനന്ദന്റെ കഥ തന്നെയാണ് ചിത്രം പറയുന്നത്. എന്റെ കഥാപാത്രത്തിന്റെ പേര് ഐഷു. അത്യാവശ്യം ഫോളോവേഴ്സ് ഉള്ള ഒരു യൂട്യൂബ് വ്‌ളോഗർ ആണ് ഐഷു. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളിൽ ശക്തമായ നിലപാടുള്ള ഒരു വ്യക്തി. ഗ്രേസ് ആന്റണി ചെയ്യുന്ന കഥാപാത്രത്തിന്റെ സുഹൃത്തു കൂടിയാണ് ഐഷു എന്ന കഥാപാത്രം. 

കമൽ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം 

അമിതമായ ആഗ്രഹങ്ങളുള്ള വ്യക്തിയല്ല. പക്ഷേ കമൽ സാറിന്റെ ഒരു സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ വളരെയധികം സന്തോഷം തോന്നി. ഈ സിനിമയെപ്പറ്റി എന്നോടു സംസാരിച്ചതിനു ശേഷം ഒരു മാസം എടുത്തു പടം തുടങ്ങാൻ. അതിനിടയിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം, ചിലപ്പോൾ പടം നടക്കാതെ വരാം, അല്ലെങ്കിൽ കഥയിൽ മാറ്റം വരാം, എന്റെ കഥാപാത്രം ഇല്ലാതെയാകാം. അതുകൊണ്ടുതന്നെ ഒരുപാട് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയാൽ വലിയ ഭാഗ്യമാണെന്ന് കരുതിയിരുന്നു. പക്ഷേ ഈ സിനിമ ചെയ്തപ്പോൾ വലിയ സന്തോഷം തോന്നി. ആരും പിന്തുണച്ചില്ലെങ്കിലും നമ്മളെ ഉപദ്രവിക്കാൻ ഒരുപാട് പേരുണ്ടാകും, അതുകൊണ്ട് ആരെങ്കിലും ഇത് എനിക്ക് കിട്ടാതിരിക്കാൻ വേണ്ടി പ്രവർത്തിക്കുമോ എന്ന് അറിയില്ലല്ലോ. ഞാൻ അങ്ങനെ പറയാൻ കാരണം, എന്നെ എന്തിനാണ് ഈ സിനിമയിൽ എടുത്തതെന്ന് ഒന്നുരണ്ടു പേര് പറഞ്ഞിട്ടുള്ളതായി ഞാൻ അറിഞ്ഞിട്ടുണ്ട്.

Mareena-Michael-2

ആ പ്രൊഡക്‌ഷൻ കൺട്രോളർ എന്തിന് അങ്ങനെ പറഞ്ഞു 

ഒരിക്കൽ ഞാൻ അഭിനയിക്കുന്ന സെറ്റിൽ മറ്റൊരു പ്രൊഡക്‌ഷൻ കൺട്രോളർ വന്നിട്ട് ‘‘മെറീന ആണോ ഇതിൽ ലീഡ്, എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത്’’ എന്ന് ചോദിച്ചു. ഞാൻ ചെയ്യുന്ന പടത്തിന്റെ കൺട്രോളർ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം വിഷമിച്ചാണ് എന്നോട് ഇതു പറഞ്ഞത്. ഇങ്ങനെ ചോദിച്ച വ്യക്തി ഞാൻ ഇക്ക എന്നൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ആളാണ്. എന്നോടൊരു വ്യക്തിവൈരാഗ്യവും ഉണ്ടാകേണ്ട ആളല്ല. അദ്ദേഹം എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അത് കേട്ടപ്പോൾ ആദ്യം ഒരു ഷോക്ക് ആയിരുന്നു. പിന്നെ ആലോചിച്ചപ്പോൾ, ഒരാൾ എന്നോട് എങ്ങനെ പെരുമാറണം എന്നത് ഞാൻ പ്രതീക്ഷിക്കുന്നതിന്റെ കുഴപ്പമാണല്ലോ എന്നു മനസ്സിലായി. എല്ലാവരും എന്നോട് നന്നായി പെരുമാറണം എന്ന് പ്രതീക്ഷിക്കാതിരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്നു മനസ്സിലായി. അങ്ങനെ ചിന്തിച്ചപ്പോൾ ഒരു സമാധാനം തോന്നി. 

Mareena-Michael42

കമൽ സാർ ഒരു ഹെഡ്മാസ്റ്റർ 

കമൽ സാർ വളരെ പ്രഫഷനൽ ആയ സംവിധായകനാണ്. പഴയ രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. വളരെ സ്ട്രിക്റ്റ് ആയ സെറ്റ് ആണ്. ഞാനൊക്കെ സെറ്റിൽ സാധാരണ കുറച്ച് കെയർഫ്രീ ആയി നിൽക്കുന്ന ആളാണ്. ഒരു സെറ്റിൽ എങ്ങനെയായിരിക്കണം പെരുമാറേണ്ടത് എന്നൊക്കെ പഠിച്ചു വരുന്നതേയുള്ളൂ. സാറിന്റെ സെറ്റിൽ നമ്മൾ വളരെ പ്രഫഷനൽ ആയി കാര്യങ്ങൾ ചെയ്തേ പറ്റൂ. സാറിന് ചെയ്യാനുള്ള കാര്യങ്ങളെപ്പറ്റി നൂറു ശതമാനം ഉറപ്പുണ്ടാകും. ഓരോ സീനും ചെയ്യേണ്ട ഫ്രെയിം, കഥാപാത്രം, കോസ്റ്റ്യൂം തുടങ്ങി ചെറിയ കാര്യങ്ങൾ പോലും വളരെ ശ്രദ്ധിക്കും. സാർ സെറ്റിൽ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ നമുക്ക് ആരാധന തോന്നും. 

Mareena-Michael-231

വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉള്ള അവസരം കൂടിയായിരുന്നു. 48 സിനിമകൾ ചെയ്ത ആളാണ്. അതിന്റേതായ അനുഭവ സമ്പത്ത് വളരെ വലുതാണ്. ഞാൻ മുൻപ് ചെയ്ത സിനിമകളിൽനിന്നു വ്യത്യസ്തമായ എക്സ്പീരിയൻസ് ആയിരുന്നു വിവേകാനന്ദനിൽ. എനിക്ക് സാറിനെ സ്കൂളിലെ ഒരു ഹെഡ്മാസ്റ്റർ പോലെയായിരുന്നു തോന്നിയത്. അത്തരം ഒരു പേടിയും ബഹുമാനവും അദ്ദേഹത്തോട് ഉണ്ട്. എന്തെങ്കിലും മണ്ടത്തരം പറ്റി അദ്ദേഹത്തിന്റെ ചീത്ത കേൾക്കരുതെന്നു വിചാരിച്ചിരുന്നു. പക്ഷേ അദേഹം വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. പരിചയ സമ്പന്നനായ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത് എങ്ങനെ പ്രഫഷനൽ ആയി കാര്യങ്ങൾ ചെയ്യാം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കൃത്യനിഷ്ഠയാണ് പ്രധാനമായും കണ്ടു പഠിക്കാനുള്ളത് ഏതു പ്രതികൂല കാലാവസ്ഥയായാലും അദ്ദേഹം സമയത്ത് എത്തും, സുഖമില്ലാത്ത സമയത്തുപോലും സമയത്ത് എത്തി ജോലി തീർത്തു മടങ്ങും. അതൊക്കെ യുവ തലമുറ കണ്ടുപഠിക്കേണ്ടതാണ്. 

Mareena-Michael-232

നിങ്ങളുടെ ഷൈൻ ടോം അല്ല ഞങ്ങളുടേത് 

ഷൈൻ ടോമിനെക്കുറിച്ച് എല്ലാവർക്കും വളരെ തെറ്റായ ധാരണയാണുള്ളത്. ഷൈൻ അങ്ങനെ വളരെ ഓവർ ആയി ബഹളം വച്ച് നടക്കുന്ന ആളല്ല. നമ്മുടെ പടത്തിന് വേണ്ടി കൊടുത്ത ഇന്റർവ്യൂവിൽ തന്നെ ഷൈൻ പറയുന്നുണ്ട്. ഞാൻ തന്നെ എന്നെ മാറ്റി എടുത്തതാണെന്ന്. എപ്പോഴും ഊർജസ്വലനായി ഇരിക്കാൻ വേണ്ടി പുള്ളി ചെയ്യുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട് എന്നല്ലാതെ വളരെ സീരിയസ് ആയി ഓരോ കാര്യത്തെയും സമീപിക്കുന്ന ആളാണ്. കൂടെ വർക്ക് ചെയ്യുന്നവർക്ക് മാത്രമേ യഥാർഥ ഷൈനിനെ മനസ്സിലാകൂ. നിങ്ങൾ കാണുന്ന ഷൈനിനെ അല്ല ഞങ്ങൾ കാണുന്നത്. ഇന്റവ്യൂവിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി, വളരെ അച്ചടക്കമുള്ള, ചെയ്യുന്ന ജോലിയോട് കൂറും കൃത്യതയും ഉത്തരവാദിത്തവുമുള്ള ഒരു ആർട്ടിസ്റ്റ് ആണ്. വളരെ പ്രഫഷനൽ ആണ് ഷൈൻ ടോം ചാക്കോ. 

Mareena-Michael-47

സ്ത്രീകളുടെ വിവേകാനന്ദൻ 

കുറെയേറെ സ്ത്രീകൾ ഉള്ള സിനിമയാണ് വിവേകാനന്ദൻ വൈറലാണ്. എനിക്ക് കോംബിനേഷൻ ഉള്ളത് കൂടുതലും ഗ്രേസ് ആന്റണി, സ്വാസിക എന്നിവർക്കൊപ്പമാണ്. ഞങ്ങൾ വളരെ നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തു. മറ്റുള്ളവരുമായി അധികം സീനുകൾ ചെയ്തിട്ടില്ല. തമ്മിൽ ചർച്ച ചെയ്ത് തമ്മിൽ സഹായിച്ച് ആണ് ചെയ്തിരുന്നത്. മഞ്ജു പിള്ള ചേച്ചി, മാലാ പാർവതി ചേച്ചി, ജോണി ആന്റണി ചേട്ടൻ അങ്ങനെ സീനിയർ ആയ കുറെ താരങ്ങൾ ഉണ്ട്. വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. 

Mareena-Michael4

കമൽ ഇഫക്ടുള്ള ന്യൂ ജനറേഷൻ സിനിമ 

വിവേകാനന്ദൻ വൈറലാണ് കമൽ എഫക്ട് ഉള്ള ന്യൂ ജനറേഷൻ സിനിമയായിരിക്കും. ഹിറ്റ് ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ചർച്ച ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ സംസാരിക്കുന്നുണ്ട്. സാമൂഹിക പ്രാധാന്യമുള്ള, കുടുംബത്തിൽ പറയാൻ മടിക്കുന്ന കുറെ കാര്യങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. അതൊക്കെ ചർച്ച ആകുമെന്ന് പ്രതീക്ഷിക്കുന്നു.

Mareena-Michael-01

വിവേകാനന്ദൻ വൈറലായി, ഞാൻ കണ്ടതാ സാറേ 

കുറുക്കൻ ആണ് ഒടുവിൽ റിലീസ് ആയ എന്റെ സിനിമ. വിവേകാനന്ദൻ വൈറലാണ് ഈ ആഴ്ച റിലീസ് ആകുന്നു. വരുൺ പണിക്കർ സംവിധാനം ചെയ്ത ‘ഞാൻ കണ്ടതാ സാറേ’ ചെയ്തു പൂർത്തിയാക്കി. ഇന്ദ്രജിത് ചേട്ടൻ ആണ് അതിൽ നായകൻ. ‘വയസ്സെത്രയായി’ എന്നൊരു ചിത്രം ചെയ്തിട്ടുണ്ട്. പ്രശാന്ത് നായർ ആണ് നായകൻ. ഇതു രണ്ടുമാണ് റിലീസിനു തയാറെടുക്കുന്നത്.

English Summary:

Chat With Actress Mareena Michael Kurisingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com